Connect with us

Video Stories

സമരവും ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ്

Published

on


വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാര്‍ തല്ലിയതോടെയാണ് എറണാകുളത്തെ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായത്. എറണാകുളത്ത് മുന്നേ നിലനിന്ന സി.പി.എം-സി.പി.ഐ അസ്വാരസ്യങ്ങള്‍ കോളജ് കാമ്പസിലെത്തിയപ്പോള്‍ അനിയന്ത്രിതമാകുകയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്. വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ തല്ലിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാത്ത ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്‍,എല്‍ദോ എബ്രഹാം എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ കേട്ടുകേള്‍വി ഇല്ലാത്തവിധം ഭരണകക്ഷിയുടെ പ്രധാന നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിന്റെ അടികൊണ്ട് നിലത്തു വീണ എല്‍ദോ എബ്രഹാം എം.എല്‍.എയെ നിര്‍ദ്ദാക്ഷിണ്യമായാണ് പൊലീസ് വീണ്ടും തല്ലിയത്്. ലാത്തിച്ചാര്‍ജില്‍ എം.എല്‍.എയുടേയും കെ.എന്‍ സുഗതന്റേയും കൈ ഒടിഞ്ഞു. ജില്ലാ സെക്രട്ടറി പി.രാജുവിന്റെ തല പൊട്ടി.
യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിച്ച എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരെ നേരിട്ട രീതിയില്‍ തന്നെയാണ് സി.പി.ഐക്കാരെ പൊലീസ് എറണാകുളത്ത് നേരിട്ടത്. തലസ്ഥാന നഗരിയില്‍ തുടര്‍ച്ചയായി ഒരാഴ്ചയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്. നിവേദനം നല്‍കാന്‍ ക്ലിഫ് ഹൗസിലെത്തി കെ.എസ്.യു വനിതാ പ്രവര്‍ത്തകരെയും പൊലീസ് വെറുതെ വിട്ടില്ല. ഭരണത്തിനെതിരെ സമരം നടത്തുന്നത് ആരായാലും- ഭരണകക്ഷിയില്‍ പെട്ടവരായാല്‍ പോലും തല്ലിയൊതുക്കുമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു പൊലീസ് എറണാകുളത്തും തലസ്ഥാന നഗരിയിലും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മിക്ക സമരങ്ങളോടുമുള്ള നിലപാട് സമാനമായിരുന്നു. ചര്‍ച്ചക്ക് പകരം പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് നിര്‍വീര്യരാക്കുകയെന്ന ഏകാധിപത്യ ശൈലിയാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഗെയില്‍ വിരുദ്ധ സമരത്തോടും വല്ലാര്‍പാടത്ത് സമരം ചെയ്തവരോടും എല്ലാം സര്‍ക്കാരിന്റെ സമീപനം ഒന്നു തന്നെയായിരുന്നു. എറണാകുളത്ത് നടന്ന സംഭവം സി.പി.ഐ-സി.പി.എം തര്‍ക്കത്തിനപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് പുറത്തുകൊണ്ടുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സി.പി.ഐയുമായി സി.പി.എം കൊമ്പുകോര്‍ക്കുന്നത് ഇതാദ്യമല്ല. അന്നൊന്നുമില്ലാത്ത വിധം സി.പി.ഐ അണികള്‍ക്കിടിയില്‍ രോഷമുയരുന്നതിന് കാരണവും ഇതാണ്. തലസ്ഥാന നഗരിയില്‍ നടന്ന ലോ അക്കാദമി സമരം, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പില്‍ വിവാദം, ജിഷ്ണു കേസിലെ അഭിപ്രായ ഭിന്നത തുടങ്ങി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പരസ്പരം മുഖാമുഖം നിന്ന നിരവധി ഘട്ടങ്ങളുണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെതിരെ നേരത്തെയും സി.പി.ഐ ശക്തമായ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമുണ്ടാകാത്ത അസാധാരണ സംഭവ വികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ സി.പി.ഐ നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. കല്ലും കുറുവടിയുമായി കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പൊലീസ് ആരോപിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പത്ത് പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി കണ്ടാലറിയുന്ന 800 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നേതാക്കള്‍ക്കെതിരെ പൊലീസ് എഴുതി ചേര്‍ത്തിരിക്കുന്നത്. ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കേസാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് മൂന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇതില്‍ എ.ഐ.വൈ.എഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കൃഷ്ണകുമാര്‍ ഒളിവിലാണ്. ഇവരെ മൂന്നു പേരയും സി.പി.ഐ പുറത്താക്കിയിട്ടുണ്ടെങ്കിലും പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സാധാരണ സംഭവമല്ല. പോസ്റ്റര്‍ വിവാദം സി.പി.ഐയുടെ ആഭ്യന്തര വിഷയമാണെങ്കിലും പോസ്റ്ററിന്റെ പേരില്‍ പൊലീസ് കേസും അറസ്റ്റും സംസ്ഥാനത്തെ പൊലീസ് ഭരണത്തെക്കുറിച്ചുള്ള ആക്ഷേപം ശരിവെക്കുന്നതാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന കോളോണിയല്‍ രീതിയാണ് ഇടതു സര്‍ക്കാരും അനുവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുയരുന്ന വലിയ വിവാദങ്ങള്‍ ശക്തമായ പൊലീസ് നടപടിയിലൂടെ ഇല്ലാതാക്കാമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. എറണാകുളത്തെ ലാത്തിച്ചാര്‍ജിനെ ചൊല്ലി സി.പി.ഐയില്‍ ഇനി കത്തിപ്പടരാന്‍ പോകുന്ന ആഭ്യന്തര കലഹത്തില്‍ ഇടതു സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധത കൂടി വിഷയമാകുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്. ബലപ്രയോഗത്തിലൂടെയല്ല, രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് ഈ സര്‍ക്കാരിനെ ആരാണ് പറഞ്ഞു മനസ്സിലാക്കുക. സമരസപ്പെടുന്നതിലൂടെയല്ല, സമരങ്ങളിലൂടെ തന്നെയാണ് ജനാധിപത്യം വളര്‍ന്നതും വികസിച്ചതും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending