Connect with us

Video Stories

ഡല്‍ഹിയില്‍ നടന്നത് മനുഷ്യത്വരഹിതം

Published

on

മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷനും രണ്ടുതവണയായി പത്തുവര്‍ഷം കേന്ദ്രമന്ത്രിയും ഏഴുതവണ വന്‍ ജനപിന്തുണയോടെ ലോക്‌സഭാംഗവും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ മഹാനുഭാവനുമായ ഇ. അഹമ്മദിന്റെ അപ്രതീക്ഷിതവിയോഗം തീര്‍ത്ത ദു:ഖഭാരത്തിലാണ് കേരളം. ആ നിഷ്‌കാമകര്‍മിയുടെ കുടുംബാംഗങ്ങളെയും മുസ്‌ലിംലീഗ് പ്രവര്‍ത്തകരെയും മാത്രമല്ല, രാജ്യത്തെ മതേതര ജനാധിപത്യ സമൂഹത്തെയാകെ ലജ്ജിപ്പിച്ചുകൊണ്ട് അധികൃതര്‍ അദ്ദേഹത്തിന്റെ മരണവിവരം മറച്ചുവെച്ചെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

ഇതു ശരിയെങ്കില്‍ അത്യന്തം ഹീനവും മനുഷ്യത്വ വിരുദ്ധവും കാട്ടുനീതിയുമാണെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ബജറ്റ് സമ്മേളനം മുടങ്ങാതിരിക്കാനാണ് ഇതൊക്കെയെങ്കില്‍ അത് പക്വമതികളായ ബന്ധുക്കളോടും പരിണതപ്രജ്ഞരായ നേതാക്കളോടും അധികാരികള്‍ക്ക് നേരിട്ട് സംസാരിക്കാമായിരുന്നു. പതിവിന് ഒരുമാസം മുമ്പ് ജനുവരി 31ന് പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനം ആരംഭിച്ചദിവസം ശാരീരിക അവശതകള്‍ വകവെക്കാതെ എഴുപത്തെട്ടുകാരനായ ഇ.അഹമ്മദ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെത്തിയെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ അദ്ദേഹം സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് പാര്‍ലമെന്റിലെ ചുമതലയിലുള്ള ഡോക്ടര്‍മാരുടെ സംഘം ആംബുലന്‍സില്‍ ഇ. അഹമ്മദിനെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡോ. രാംമനോഹര്‍ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം പിറ്റേന്ന് പുലര്‍ച്ചെ 2.15ന് ആ വന്ദ്യനേതാവ് മരിച്ചുവെന്ന വാര്‍ത്തയാണ് രാജ്യം കേള്‍ക്കുന്നത്. അതുവരെയും അദ്ദേഹത്തിന് എന്തു ചികില്‍സ നല്‍കിയെന്നോ ആരാണ് നേതൃത്വം നല്‍കിയതെന്നോ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയില്ല.

പതിവനുസരിച്ച് ഒരു വി.ഐ.പി പ്രവേശിപ്പിക്കപ്പെട്ടാല്‍ ആസ്പത്രി അധികൃതര്‍ ആരോഗ്യനിലയെക്കുറിച്ച് ബുള്ളറ്റിന്‍ മുഖേനയോ നേരിട്ടോ വിവരം അറിയിക്കാറുണ്ടെങ്കില്‍, അഹമ്മദിന്റെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ മക്കളെ പോലും സ്വന്തം പിതാവിനെ കാണാന്‍ അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനെതിരെ അവര്‍ക്ക് പൊലീസില്‍ പരാതി നല്‍കേണ്ടിവന്നു. അസുഖ വിവരമറിഞ്ഞ് വിദേശത്തുനിന്നെത്തിയ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബുഷെര്‍ഷാദ് എന്നിവര്‍ക്ക് മൂന്നു മണിക്കൂറോളം ആസ്പത്രിക്ക് പുറത്തുകാത്തുനില്‍ക്കേണ്ടിവന്നു.

പുണ്യതീര്‍ത്ഥമായ സംസം ജലവുമായാണ് മക്കള്‍ പിതാവിനെ കാണാന്‍ അനുമതി ചോദിച്ചത്. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയും വൈസ്പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും മുന്‍മന്ത്രിമാരായ എ.കെ ആന്റണിയും ഗുലാം നബി ആസാദും മുസ്‌ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുമൊക്കെ രോഗിയെ കാണാതെ പുറത്തുനില്‍ക്കേണ്ടിവന്നു. വന്‍ പ്രതിഷേധത്തെതുടര്‍ന്ന് കാണാനനുവദിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചുകഴിഞ്ഞതായും അനാദരിക്കപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘ഇന്ത്യയിലെ ആതുര രംഗത്തെ നായകത്വം’ എന്നതാണ് തലസ്ഥാനത്ത് ആറു പതിറ്റാണ്ടു പഴക്കമുള്ള ആര്‍.എം.എല്‍ ആസ്പത്രിയുടെ മുദ്രാവാക്യം. ഒരു മുതിര്‍ന്ന പാര്‍ലമെന്റംഗം എന്നതു പോയിട്ട്, ഒരു പൗരനെന്ന നിലക്കുള്ള നീതിപോലും തങ്ങള്‍ക്ക് നല്‍കാതെ തികച്ചും അധാര്‍മികമായും പ്രൊഫഷണലല്ലാതെയുമാണ് ആസ്പത്രി അധികൃതര്‍ പ്രവര്‍ത്തിച്ചതെന്ന് ഇ. അഹമ്മദിന്റെ മക്കളും മുസ്്‌ലിംലീഗും രാജ്യത്തെ പ്രതിപക്ഷ കക്ഷികളൊന്നടങ്കവും ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ് ആസ്പത്രി സന്ദര്‍ശിച്ചശേഷമാണ് ആരെയും കയറ്റിവിടരുതെന്ന നിര്‍ദേശം നല്‍കിയത്.

അംഗം മരിച്ചദിവസം പാര്‍ലമെന്റ് സമ്മേളനം നടത്തരുതെന്നാണ് ചട്ടമെന്നിരിക്കെ മന:പൂര്‍വം അനുശോചന പ്രമേയം വായിച്ച് ബജറ്റ് അവതരിപ്പിച്ചതെന്തിനാണെന്നാണ് സംശയമുയരുന്നത്. മരണപ്പെട്ട അംഗത്തെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുകയാണ് പാര്‍ലമെന്റ് നിര്‍ത്തിവെക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ വിഷയം ഉന്നയിക്കാന്‍ പോലും സര്‍ക്കാരോ സ്പീക്കറോ അനുവദിക്കാതിരിക്കുന്നത് ഏതു നീതിയുടെ ഭാഗമാണ്. വിഷയത്തില്‍ ഉന്നത അധികാര കേന്ദ്രങ്ങളുടെ ഇടപെടല്‍കൊണ്ടല്ലാതെ ആസ്പത്രി അധികൃതരില്‍ നിന്ന് ഇത്തരമൊരു നടപടിയുണ്ടാകാന്‍ സാധ്യതയില്ല.

ഒരു വിദ്യാര്‍ഥി മരണപ്പെട്ടാല്‍ പോലും വിദ്യാലയത്തിന് അവധി നല്‍കാറുണ്ടെന്നിരിക്കെ ഒരംഗത്തിന്റെ മൃതശരീരം കിലോമീറ്റര്‍ മാത്രമകലെ ആസ്പത്രിയില്‍ കിടക്കവെ പാര്‍ലമെന്റ് സമ്മേളിച്ചത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് സര്‍ക്കാരാണ്. അതിനുപുറമെയാണ് മരണവിവരം മറച്ചുവെച്ചുവെന്ന ഗുരുതരമായ കുറ്റം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണമായ നിസ്സംഗതയാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടറുടെ തീരുമാനമാണെന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്റെ നിരുത്തരവാദപരമായ പ്രതികരണം. അതേസമയം മരണ വിവരം മറച്ചുവെച്ചത് പിറ്റേന്നത്തെ ബജറ്റവതരണം തടസ്സപ്പെടാതിരിക്കാനായിരുന്നുവെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

ഇതുകൊണ്ട് ബജറ്റവതരണം കേരളത്തിലെ മുഴുവന്‍ എം.പിമാരും ബഹിഷ്‌കരിച്ചിരുന്നു. ഇന്നലെയും ഒറ്റക്കെട്ടായാണ് പ്രതിപക്ഷം വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. രാജ്യസഭയില്‍ സി.പി.എം അംഗം സീതാറാം യെച്ചൂരിയും പ്രശ്‌നം ഉന്നയിച്ചു. പ്രശ്‌നം പാര്‍ലമെന്ററി സമിതി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. പ്രധാനമന്ത്രിക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യത്വത്തിലൂന്നിനിന്നുകൊണ്ടുള്ള മാതൃകാപരമായ സമീപനം സ്വീകരിച്ചിരിക്കുന്ന പ്രതിപക്ഷ കക്ഷി എം.പിമാരുടെ നടപടി അഭിനന്ദനാര്‍ഹമാണ്.

കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റ് അംഗമായിരുന്ന ദേശാന്തര കീര്‍ത്തിയുള്ള ഒരു നേതാവിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍ അദ്ദേഹത്തോടുള്ള അനാദരവും അക്ഷന്തവ്യമായ അപരാധവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദേശകാര്യ, റെയില്‍വെ, മാനവവിഭവശേഷി വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും ഐക്യരാഷ്ട്രസഭയിലും ഗള്‍ഫടക്കമുള്ള നിരവധി നയതന്ത്ര രംഗങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ച് തിളക്കമാര്‍ന്ന സേവനം കാഴ്ചവെച്ച നേതാവാണ് ഇ. അഹമ്മദ് എന്നത് ബി.ജെ.പിക്കാര്‍ക്കോ കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ക്കോ പ്രത്യേകം ക്ലാസെടുത്തുകൊടുക്കേണ്ടതില്ല.

ബി.ജെ.പി നേതാവ് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തന്നെ ഇ.അഹമ്മദിനെ ഐക്യരാഷ്ട്ര സഭാ ദൗത്യസംഘത്തിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് നരേന്ദ്രമോദിക്കും കൂട്ടാളികള്‍ക്കും അറിയാത്തതാണോ. അതോ ഒരു മുസ്‌ലിംലീഗ് പ്രതിനിധി എന്ന നിലയിലുള്ള ബി.ജെ.പി -സംഘ്പരിവാര്‍ പ്രഭൃതികളുടെ അസ്‌ക്യതയോ? സാധാരണഗതിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമാണ്. ഇത് ഒരുമാസം മുമ്പേ ആക്കിയതും ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുകയാണെന്നതും തമ്മില്‍ ചേര്‍ത്തുവായിക്കണം.

ഭാരതത്തിന്റെ നൂറ്റാണ്ടുകളായുള്ള മഹിത മൂല്യങ്ങളെക്കുറിച്ച് വാചോടാപം നടത്തുന്നവരാണ് ബി.ജെ.പിക്കാര്‍ അടങ്ങുന്ന സംഘ്പരിവാരം. ജനാധിപത്യത്തില്‍ സാമാന്യനീതി നിഷേധിക്കപ്പെടുമ്പോള്‍ ജനം പകരം വഴികണ്ടെത്തും. ‘സ്വസ്തിപ്രജഭ്യ, പരിപാലയന്തം ന്യായേണ മാര്‍ഗേന മഹീംമഹേശാ, ഗോബ്രാഹ്മണേഭ്യ ശുഭാംശുനിത്യം, ലോകാസമസ്താ സുഖിനോ ഭവന്തൂ’. ഭൂമിയിലെ സകല ജീവികളുടെയും സൗഖ്യമാണ് നമ്മുടെയെല്ലാം ലക്ഷ്യമെന്ന് കേന്ദ്ര ഭരണാധികാരികള്‍ ഒരാവര്‍ത്തി ഓര്‍ത്താല്‍ നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending