Connect with us

Views

മൂക്ക് മുറിച്ചും മുടക്കാം

Published

on

ങ്ങളുടെ പൂര്‍വികര്‍ ചോരകൊണ്ട് രചിച്ച ചരിത്രത്തെ കറുപ്പണിയിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഞങ്ങള്‍ കോലം കത്തിക്കുക മാത്രമല്ല, കൊല്ലുകയും ചെയ്യുമെന്നും പ്രഖ്യാപിക്കുമ്പോഴും ഇതൊക്കെ എത്ര കണ്ടിരിക്കുന്നൂ എന്ന മട്ടിലാണ് സഞ്ജയ് ലീലാ ബന്‍സാലി. ചരിത്രത്തിലും പാടിപ്പതിഞ്ഞ ഇതിഹാസ കാവ്യങ്ങളിലും ഭാവനയുടെ തിരുത്തുമായി വന്നവര്‍ എത്ര പേരാണ്. നോവലുകളായി, കാവ്യങ്ങളായി കഥകളായി, നാടകങ്ങളും സിനിമകളുമായി. ഈ വ്യതിയാനങ്ങളെ വിവാദങ്ങളാക്കി മാറ്റുക എളുപ്പം. അവ പക്ഷേ പണം വാരിക്കൊടുത്ത അനുഭവമാണ് ബോളിവുഡിലെ ഏറ്റവും പ്രമുഖ സിനിമക്കാരനായ സഞ്ജയ് ലീലാ ബന്‍സാലിക്ക്.

2013ല്‍ ഗോലിയോന്‍ കീ രാസലീല-രാംലീല എന്ന സിനിമയുമായി ബന്‍സാലിയെത്തിയപ്പോള്‍ വിവാദം കൂടെ. ചിത്രത്തിന്റെ ആദ്യ പേര് രാംലീല എന്നായിരുന്നു. ഷേക്‌സ്പിയറിന്റെ റോമിയോ ജൂലിയറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമക്ക് രാംലീല എന്ന് പേരിട്ടത് ഭഗവാന്‍ ശ്രീരാമനെ ഇകഴ്ത്തലാണെന്ന് വാദിക്കാനാളുണ്ടായി. ഡല്‍ഹി ഹൈക്കോടതി സ്റ്റേ നല്‍കിയ ഈ ചിത്രം ലഖ്‌നോ കോടതി നിരോധിച്ചു. എന്നാല്‍ 2013ലെ ചരിത്ര സാമ്പത്തിക വിജയമാണ് ചിത്രം നേടിയത്. 2015ല്‍ രണ്‍വീറും ദീപിക പദുകോണും നായികാനായകരായി എത്തിയ ബാജിറാവു മസ്താനി ഉണ്ടാക്കിയ പുകിലും ചില്ലറയല്ല. ബാജിറാവു മറാത്തക്കാരനാണ്. രണ്ടാം ഭാര്യയായെത്തുന്ന മസ്താനി ബാജിറാവുവിന്റെ മനം കവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മസ്താനി രജപുത്ര സ്ത്രീയാണെന്നും അല്ല ഹൈദരാബാദ് നൈസാമിന്റെ മകളാണെന്നും പറയുന്നതു കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആളേറെയുണ്ടായി. വിവാദങ്ങളൊഴിയാതിരുന്ന ചിത്രം പണം വാരുന്നതിലും അംഗീകാരത്തിലും ചരിത്രം സൃഷ്ടിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനടക്കം ഏഴ് എണ്ണം ലഭിച്ച ഈ ചിത്രം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയില്‍ സ്ഥലം പിടിക്കുകയും ചെയ്തു. പദ്മാവതി ഈ വഴിയിലെ മൂന്നാമത്തെയെങ്കിലും ചിത്രമാണ്.

ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജപുത്രരുടെ മാത്രമല്ല, ഹിന്ദുക്കളുടെയാകെ അഭിമാനത്തിന് നേരെയുള്ള ചോദ്യമായി പദ്മാവതിയിലെ ഒരു പാട്ട് സീനിനെ അവതരിപ്പിക്കുകയാണ് സംഘ്പരിവാരം. അഞ്ച് സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിച്ചു കഴിഞ്ഞു. 150 കോടിയിലേറെ രൂപ ചെലവ് ചെയ്ത് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടേത് തന്നെ. രജപുത്ര മുഗള കൊട്ടാരങ്ങളും മട്ടുപ്പാവുകളും ഉദ്യാനങ്ങളും നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഏറെ സമയമെടുത്തു. രാജ വസ്ത്രങ്ങളും ആഭരണങ്ങളും വിസ്മയിപ്പിക്കുന്നതാണ്. 400 കിലോ സ്വര്‍ണാഭരണങ്ങളാണ്, ഏറ്റവും പഴയ ഡിസൈനുകളില്‍ തയ്യാറാക്കിയത്. ദീപികയുടെ പ്രതിഫലം തന്നെ 13 കോടി രൂപയാണ്. ബോളിവുഡിലെ വിലയേറിയ നായികയായി ദീപിക മാറി. രണ്‍വീറിനും ഷാഹിദിനുമെല്ലാം പത്ത് കോടി. ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ച ഡിസംബര്‍ ഒന്നിന് ഭാരത്ബന്ദ് പ്രഖ്യാപിക്കുമെന്നായിരുന്നു രജപുത്രരുടെ സംഘടനയായ കര്‍ണി സേന പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണ വേളയില്‍ രണ്ടു തവണ ഷൂട്ടിങ് സെറ്റ് ആക്രമിക്കപ്പെട്ടു. ബന്‍സാലിയെയും ആക്രമിച്ചു. ബന്‍സാലിയുടെയും ദീപികയുടെയും തലക്ക് പത്ത് കോടി രൂപ ഇനാം പ്രഖ്യാപിച്ച നേതാക്കള്‍ നിയമത്തിന് മുന്നില്‍ പോറലേല്‍ക്കാതെ നടക്കുന്ന നാടാണിത്. ശൂര്‍പ്പണഖയെ ചെയ്ത പോലെ ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് ഒരു പുരാണ വിജ്ഞാനി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

1296ല്‍ ജനിച്ച് 1316 വരെ ജീവിച്ച ഡല്‍ഹി സുല്‍ത്താനാണ് അലാവുദ്ദീന്‍ ഖില്‍ജി. മറ്റുപല നാട്ടുരാജാക്കന്മാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതിനിടെ ചിറ്റോറിലെ രതന്‍സിങിനെയും തോല്‍പിക്കുന്നു. രതന്‍സിങിന്റെ ഭാര്യയായിരുന്നു സുന്ദരിയായ റാണി പദ്മിനി. മുഗളരുടെ കൈകളില്‍ പെടുമെന്നായപ്പോള്‍ മറ്റു സ്ത്രീകളോടൊപ്പം റാണി പദ്മിനി ആത്മഹത്യ ചെയ്തുവെന്ന കഥയുണ്ട്. ഖില്‍ജി ചിറ്റോര്‍ ആക്രമിക്കുന്നതിന് കാരണം റാണി പദ്മിനിയായിരുന്നുവെന്ന് ചരിത്രം സമ്മതിക്കുന്നില്ലെങ്കിലും ഖില്‍ജിയുടെ മരണത്തിന് രണ്ട് നൂറ്റാണ്ടിന് ശേഷം സൂഫി കവി മാലിക് മുഹമ്മദ് ജയാസി രചിച്ച പദ്മാവതി പറയുന്നു. ഇതില്‍ പിടിച്ചാണ് 2008ല്‍ പദ്മാവതിയെ ബാലെയാക്കി പാരീസില്‍ ബന്‍സാലി അവതരിപ്പിച്ചത്. മികച്ച കൈയടി ലഭിച്ച ഈ സംരംഭം 2017ല്‍ ചലച്ചിത്ര രൂപം തേടുകയായിരുന്നു. പദ്മാവതി സാങ്കല്‍പിക കഥാപാത്രമാണ്. ഘൂമര്‍ എന്ന് തുടങ്ങുന്ന പാട്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് മുമ്പില്‍ പദ്മാവതി നൃത്തം ചെയ്യുന്ന ദൃശ്യമുണ്ട്. രജപുത്ര സ്ത്രീകള്‍ ആരുടെയും മുന്നില്‍ നൃത്തം ചെയ്യില്ലെന്നാണ് കര്‍ണി സേനയും ഹരിയാനയിലെയും രാജസ്ഥാനിലെയും മന്ത്രിമാരടക്കമുള്ളവരും പറയുന്നത്.

ബധിരരും മൂകരുമായ മാതാപിതാക്കളോട് സംവദിക്കാന്‍ പാടൂപെടുന്ന മകളെ അവതരിപ്പിക്കുന്ന ഖാമോഷിയിലൂടെയാണ് സഞ്ജയ് ലീലാ ബന്‍സാലി ബോളിവുഡില്‍ സംവിധായകനായി വരുന്നത്. അര്‍ഥഗര്‍ഭമായ ബാധിര്യം ബാധിച്ച കേന്ദ്ര സര്‍ക്കാറിനെ ഇപ്പോള്‍ ബന്‍സാലി കാണുന്നു. ഹംദില്‍ദെ ചുംകെ സനം, ദേവദാസ്, ബ്ലാക്ക്, സവാരിയ, മേരികോം തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്രലോകം ബന്‍സിലാലിനെ വണങ്ങുന്നു. ദേശീയ പുരസ്‌കാരങ്ങളും ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും പിന്നാലെപ്പിന്നാലെ വന്ന ബന്‍സാലിക്ക് പദ്മശ്രീ നല്‍കിയത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ്. ഇതിനകം ലോകം അംഗീകരിച്ചു കഴിഞ്ഞ സിനിമയെ പഴമുറം കൊണ്ട് തടഞ്ഞു നിര്‍ത്താനാവില്ലെന്ന് രാഷ്ട്രീയ നേതൃത്വത്തിന് അറിയാം. അതിനിടയില്‍ നിലത്തുവീഴുന്ന ചോര നക്കാം എന്ന സൃഗാലസൂത്രത്തിന് മുന്നില്‍ നമിക്കാതെ വയ്യല്ലോ.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending