Connect with us

Video Stories

അമിത്ഷാക്ക് കീഴിലെ പൊലീസ് രാജ്

Published

on


ഡല്‍ഹിഹൈക്കോടതി പ്രവര്‍ത്തിക്കുന്ന തീസ്ഹസാരിയില്‍ അഭിഭാഷകരും പൊലീസുംതമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘട്ടനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അതീവ ലജ്ജാകരമായ സംഭവ വികാസങ്ങളിലേക്കാണ് ഇന്ത്യന്‍ തലസ്ഥാന നഗരിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ട്രാഫിക് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറിയൊരു തര്‍ക്കം ഇരുവിഭാഗവും തമ്മിലുള്ള പൊരിഞ്ഞ സംഘട്ടനത്തിലേക്കും അഭിഭാഷകരിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും കാരണമായി. അഭിഭാഷകന്‍ ഇപ്പോള്‍ ആസ്പത്രികളിലൊന്നില്‍ പ്രാണനുമായി മല്ലിടുകയാണെന്നാണ് റിപ്പോര്‍ട്ട്. സമൂഹത്തിലെ രണ്ട് പ്രബല വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനം എന്ന നിലയില്‍ രാജ്യ തലസ്ഥാന നഗരിയെ മാത്രമല്ല, പൊതുജന സംരക്ഷണത്തിന് ഉത്തരവാദികളായ വിഭാഗത്തെയും നിയമം കാക്കാന്‍ വിധിക്കപ്പെട്ട അഭിഭാഷക സമൂഹത്തെയും ഒരുപോലെ വലിയ തോതിലുള്ള നാണക്കേടിലേക്കാണ് ഇത് കൊണ്ടെത്തിച്ചിരിക്കുന്നത്. എന്നാല്‍ അതിലെല്ലാമുപരി രാജ്യത്തെ ലജ്ജിപ്പിച്ച മറ്റൊന്നാണ് ചൊവ്വാഴ്ച കാക്കിധാരികളായ നൂറുകണക്കിന് പൊലീസ് സേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും തെരുവിലിറങ്ങി ഭരണകൂടത്തിനെതിരായി നിയമം കയ്യിലെടുത്തസംഭവം. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനുണ്ടെന്നിരിക്കെ പൊലീസുകാര്‍ സ്വയം നിയമം കയ്യിലെടുത്തുകൊണ്ട് ഒരുപകല്‍മുഴുവന്‍ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിപ്പിച്ചതിന് സംസ്ഥാന ഭരണകര്‍ത്താക്കളേക്കാള്‍ ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവര്‍ക്കാണ് എന്നതാണ് ഈ അധ്യായത്തിലെ ഏറ്റം ലജ്ജാകരവും സ്‌തോഭജനകവുമായ വസ്തുത.
ട്രാഫിക് സിഗനല്‍ തെറ്റിച്ച് കാര്‍ പാര്‍ക്ക് ചെയ്തത് തടഞ്ഞതാണ് തീസ്ഹസാരി കോടതി പരിസരത്ത് ശനിയാഴ്ച ഉണ്ടായ സംഘട്ടനത്തിന് അടിസ്ഥാനം. എന്നാല്‍ തിങ്കളാഴ്ചയും സമാനമായ സംഭവം നഗരത്തിലെ മറ്റൊരിടത്തുണ്ടായി. അഭിഭാഷകന്‍ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡില്‍വെച്ച് മുഖത്തടിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. പൊലീസ് സേനാംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന രോഷത്തെ ഇത് ഇരട്ടിപ്പിച്ചു. ഏതെങ്കിലും വ്യക്തിയോ ചിലരോ നിയമം കയ്യിലെടുത്തുവെന്നുവെച്ച് അവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുപകരം പൊലീസ് സേനാംഗങ്ങളും അഭിഭാഷകരും ഒന്നടങ്കം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഭരിക്കുന്നവരോടോ ജനാധിപത്യ-നീതി-നിയമ സംവിധാനത്തോടോ ഇക്കൂട്ടര്‍ക്ക് തെല്ലും ബഹുമാനമോ ഭയമോ ഇല്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ്. രാജ്യ തലസ്ഥാന നഗരിയില്‍ പൊലീസ് സംവിധാനം നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആഭ്യന്തര വകുപ്പാണ്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി കൈമാറാത്തതുമൂലമാണിത്. ഇതര സംസ്ഥാനങ്ങളെപോലെ പൊലീസ് സേന തങ്ങളുടെ കീഴിലാവണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്നുണ്ടെങ്കിലും കേന്ദ്രം ഭരിക്കുന്നവര്‍ ആവശ്യം നിരാകരിക്കുന്നതിന് പറയുന്ന കാരണം കേന്ദ്ര സര്‍ക്കാരിനുകീഴില്‍ പൊലീസ് നിലനിന്നാല്‍ മാത്രമേ രാജ്യതലസ്ഥാനത്തെ സുപ്രധാന ക്രമസമാധാനസംഭവങ്ങളെ നിയന്ത്രിക്കാനാകൂ എന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ തലനാരിഴ കീറി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് കേന്ദ്രത്തിന്റെ ഈവാദത്തിന് ഒരടിസ്ഥാനവുമില്ലെന്നാണ്. തലസ്ഥാനത്തെ ക്രമസമാധാനം കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും ഉത്തരവാദപ്പെട്ടവര്‍ ഒന്നടങ്കം നിയമം കയ്യിലെടുത്തും മണിക്കൂറുകളോളം തെരുവില്‍ അഴിഞ്ഞാടിയും ഭരണത്തെ തന്നെ ചോദ്യംചെയ്തത് ‘അമ്പത്തഞ്ചിഞ്ച് നെഞ്ചുവീതിയുള്ള’ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മൂക്കിനുകീഴിലാണ്. സേനക്കുവേണ്ട കേവല അച്ചടക്കം പോലും ലംഘിച്ച് തെരുവിലിറങ്ങാന്‍ എവിടെനിന്നാണ് ഇവര്‍ക്കിതിന് അധികാരവും ധൈര്യവും കിട്ടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണം.
പൊലീസ് സേനയും അഭിഭാഷകരും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ മുമ്പും പലപ്പോഴും വഴക്കുകള്‍ക്കും അടിപിടികള്‍ക്കും കാരണമായിട്ടുണ്ടെന്നത് നേരാണ്. നിയമ സംരക്ഷണത്തിനും പൗരന്മാര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ആരാണ് മുന്നില്‍ എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം മുഴുവന്‍. പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോകുന്ന പ്രതികളെ രക്ഷിച്ചെടുക്കാന്‍ അഭിഭാഷകര്‍ രംഗത്തെത്തുന്നത് പലപ്പോഴും സേനയിലെ പലര്‍ക്കും ഇഷ്ടപ്പെട്ടെന്നുവരില്ല. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ ശിക്ഷിക്കാനോ രക്ഷിക്കാനോ സംവിധാനം ഉണ്ടായിരിക്കെ പലപ്പോഴും സേനയിലെ ചിലര്‍ പ്രതികളെ മര്‍ദിക്കുന്നതിനും ഇല്ലാത്ത കുറ്റങ്ങളും വകുപ്പുകളും ചുമത്തി പീഡിപ്പിക്കുന്നതും കാണാറുണ്ട്. പ്രതിഭാഗ അഭിഭാഷകരെ സംബന്ധിച്ചിടത്തോളം ഇത് അനുവദിക്കാനാവില്ലതാനും.
ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ ആഭ്യന്തര മന്ത്രിയായിരിക്കവെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത് എന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെ കൂടി വീഴ്ചയായേ കാണാന്‍ കഴിയൂ. അധികാരത്തിലേറുമ്പോള്‍ ഉറപ്പുനല്‍കിയ സത്യപ്രതിജ്ഞാവാചകങ്ങളെയെല്ലാം കാറ്റില്‍പറത്തി സ്വന്തം അണികള്‍ക്കും ആര്‍.എസ്.എസ്സാദി തീവ്രവാദികള്‍ക്കും രാജ്യത്തിന്റെ ക്രമസമാധാന രംഗം മിക്കവാറും അടിയറവെച്ച പാര്‍ട്ടിക്കാരും മന്ത്രിമാരുമാണ് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ക്രമസമാധാനനില കൈകാര്യംചെയ്യുന്നത്. കോടതിവിധികള്‍ വരുമ്പോള്‍ തലസ്ഥാനത്തെ ചില അഭിഭാഷകര്‍ തങ്ങളുടെ കറുത്തകോട്ടിന് പകരം കാവിക്കളസം പുറത്തുകാട്ടുന്ന പ്രവണതയും ഈയൊരു തിണ്ണബലത്തിലാണ്. പകലന്തിയോളം പണിയെടുക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രതിഫലം അടിയാകുന്നതും അനുവദിച്ചുകൂടാ. സ്വന്തം മൂക്കിനുതാഴെ മുതിര്‍ന്നവരെ അനുസരിക്കാതെ നിയമപാലകര്‍ 11 മണിക്കൂര്‍ ചട്ടങ്ങള്‍ മറന്ന് പ്രതിഷേധിച്ചിട്ടും അതിന് സമാധാനം പറയാന്‍ കഴിയാത്തതിന് കഴിവുകെട്ടൊരു ഭരണകൂടവും മന്ത്രിയുമാണ് മറുപടി പറയേണ്ടത്. അഭിഭാഷക-പൊലീസ് പ്രതിനിധികളെ ഒരുമേശക്ക് ചുറ്റുമിരുത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ആര്‍ജവമാണ് കേന്ദ്ര സര്‍ക്കാര്‍ ഉടനടി പ്രകടിപ്പിക്കേണ്ടത്. അല്ലെങ്കില്‍ രാജ്യം ‘വെള്ളരിക്കാപ്പട്ടണ’ മാകാന്‍ അധികം താമസമുണ്ടാകില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending