Connect with us

Video Stories

ഉദ്യോഗസ്ഥപ്പോരില്‍ ഉലയുന്ന ഭരണം

Published

on

മുതിര്‍ന്ന ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ ഞെരിഞ്ഞമരുകയാണ് സംസ്ഥാന ഭരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കൂനിന്മേല്‍ കുരു പോലെ ഉദ്യോഗസ്ഥപ്പോര് പ്രതിസന്ധിയുടെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. ഒന്നാം വാര്‍ഷിക തലേനാള്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെയും ഡയരക്ടര്‍ ബിജു പ്രഭാകറിനെയും ഇടതു സര്‍ക്കാറിന് ചുമതലകളില്‍ നിന്ന് മാറ്റേണ്ടി വന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം.
ഉന്നത ഉദ്യോഗസ്ഥരില്‍ രാഷ്ട്രീയ വകഭേദങ്ങള്‍ രൂപപ്പെടുത്തി തനിക്കാക്കി വെടക്കാക്കാനുള്ള തരംതാണ പ്രവണതകളുടെ പരിണിത ഫലമാണ് പിണറായി സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തല്ലിത്തീരുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ഭരണകൂട നിസഹായത എത്രമാത്രം നാണക്കേടാണ്? സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങളേക്കാള്‍ ഉന്നത ഉദ്യോസ്ഥര്‍ തന്‍പ്രമാണിത്വത്തിനും അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനും അടിപ്പെടുന്ന അവസ്ഥ അശുഭകരമായ ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്. അധികാര കേന്ദ്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയും. പക്ഷേ, അതിനനുസൃതമായി ആടിത്തിമിര്‍ക്കേണ്ടവരല്ല ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍; അവര്‍ അധികാര സ്ഥാപനങ്ങള്‍ ആടിയുലയാതെ കാത്തുസംരക്ഷിക്കേണ്ടവരാണ്. അത്തരം ആര്‍ജവമുള്ള ഉദ്യോഗസ്ഥരെ കണ്ട കേരളമാണ്, ഇന്ന് അധികാര ബലത്തിന്റെ അഹന്തയും അപക്വതയുടെ അടയാഭരണങ്ങളും അലങ്കാരമാക്കി നടക്കുന്നവരെ സഹിക്കേണ്ടി വരുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിന്റേയും ടോം ജോസിന്റേയും വീടുകളില്‍ അന്നത്തെ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ് റെയ്ഡ് നടത്തിയതോടെ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. പ്രത്യക്ഷ സമരത്തിനിറങ്ങിയില്ലെങ്കിലും സര്‍ക്കാറുമായി നിസ്സഹകരിച്ച് മുന്നോട്ട് പോകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടു. മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളില്‍ വകുപ്പു സെക്രട്ടറിമാരെ പ്രതി ചേര്‍ക്കുന്ന പ്രവണത ആവര്‍ത്തിക്കുകയും വിജിലന്‍സ് ഡയറക്ടര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നിസ്സഹകരണ സമരം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടര്‍ന്നുപടിച്ചു. ഒരു ന്യൂനത പോലും ഇല്ലാത്ത രീതിയില്‍ ഫയലുകള്‍ എത്തിയാല്‍ മാത്രമേ ഒപ്പിട്ടു നല്‍കുകയുള്ളൂ എന്ന തീരുമാനത്തില്‍ അവരെത്തി. സാമ്പത്തിക ബാധ്യതയുള്ള ഫയലുകള്‍ തീര്‍പ്പാക്കാതെ മുഖ്യമന്ത്രിക്ക് കൊടുക്കുകയും പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സെക്രട്ടറിമാര്‍ ഫയലുകള്‍ മുമ്പോട്ട് നീക്കുകയുള്ളൂവെന്ന് തീരുമാനിക്കുകയും ചെയ്തു. സമരത്തിനു വേണ്ടി ഒരു ദിവസം തെരഞ്ഞെടുത്തുവെങ്കിലും മുഖ്യമന്ത്രി പരിഹാരം ഉറപ്പു നല്‍കിയ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഇന്നും അതിന്റെ അലയൊലികള്‍ നിലച്ചിട്ടില്ലെന്നതിന്റെ നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭരണത്തിന്റെ തുടക്കത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ സമര രംഗത്തുവന്ന അത്യപൂര്‍വ സാഹചര്യത്തിനാണ് സംസ്ഥാന സാക്ഷ്യം വഹിച്ചത്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം പിന്നീട് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഒടുവില്‍ മൂക്കുകുത്തി വീഴേണ്ട ഗതിവന്നു. ചേരിപ്പോര് രൂക്ഷമായതോടെ പല ഉദ്യോഗസ്ഥരും സര്‍ക്കാറിനെ രാജി സന്നദ്ധതയോ വകുപ്പു മാറ്റമോ അറിയിച്ചു തുടങ്ങി. തത്വത്തില്‍ സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും ചിലരുടെ ദീര്‍ഘകാല അവധിയും സ്ഥിരമായുള്ള കെടുകാര്യസ്ഥതയും കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി സാധാരണക്കാര്‍ വിയര്‍ക്കേണ്ട അവസ്ഥവന്നു. ഉദ്യോഗസ്ഥപ്പോര് കാരണം സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഭരണസ്തംഭനത്തിലേക്കു നീങ്ങിയെന്നര്‍ത്ഥം.
നയപരമായ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ പിടിവാശിയില്‍ നില്‍ക്കുന്നത് സര്‍ക്കാറിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരുടെ വിലാപമുയരുമ്പോള്‍ മുഖ്യമന്ത്രിക്ക് മൂകസാക്ഷിയാകാനേ നിര്‍വാഹമുള്ളൂ. പല ഉന്നത ഉദ്യോഗസ്ഥരെയും വകവരുത്താന്‍ വിജിലന്‍സ് വകുപ്പ് വല വിരിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളും വിവിധ വകുപ്പുകളും മന്ത്രിമാരും തമ്മിലുള്ള അനൈക്യവും ഇതിന്റെ അനന്തര ഫലങ്ങളാണ്. കിഫ്ബിയുടെ പേരില്‍ ധന-പൊതു മരാമത്ത് മന്ത്രിമാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം വകുപ്പ് സെക്രട്ടറിമാരുടെ ‘ഈഗോ ക്ലാഷ്’ ആയി രൂപപ്പെട്ടുവെന്നതാണ് പുതിയ വര്‍ത്തമാനം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കേണ്ടതില്ല. പക്ഷേ, അവരുടെ മനോവീര്യം തകര്‍ക്കുംവിധമായിരിക്കരുത് സര്‍ക്കാറിന്റെ സമീപനങ്ങള്‍. ഉദ്യോഗസ്ഥര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. പ്രതികാര മനോഭാവത്തോടെ പെരുമാറുമ്പോഴാണ് സര്‍ക്കാറും ഉദ്യോഗസ്ഥരും രണ്ടു വഴിക്ക് നീങ്ങുന്നത്. സംസ്ഥാനം നിലവില്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയും ഇതാണ്. ഭരണ സ്തംഭനവും വികസന മുരടിപ്പും കേവലം പ്രതിപക്ഷ വിമര്‍ശമല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് സക്രിയമായ ഭരണ നിര്‍വഹണത്തിന് സാധ്യതയൊരുക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം പൊതുജന പ്രക്ഷോഭത്തിനു മുമ്പില്‍ സര്‍ക്കാറിന് പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending