Connect with us

Video Stories

ഇടതുമുന്നണി എന്ന ജങ്കാര്‍ ജെട്ടി

Published

on

നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ പാര്‍ട്ടി എന്ന കാരണത്താല്‍ കാല്‍ നൂറ്റാണ്ടുകാലം പടിക്കുപുറത്തായിരുന്ന ഐ.എന്‍.എല്ലും എക്കാലവും ഭൂരിപക്ഷ സമുദായത്തിന്റെ വക്താവും അഴിമതിയുടെ പ്രയോക്താവുമായി മുദ്രചാര്‍ത്തപ്പെട്ട ആര്‍. ബാലകൃഷ്ണ പിള്ളയും മൂന്നു കേരളാ കോണ്‍ഗ്രസുകളും സമാസമം ചേര്‍ന്ന് ‘സാമ്പാര്‍ മുന്നണി’ യായി അധ:പതിച്ചിരിക്കുകയാണ് ഇടതുപക്ഷം. മുന്നണി പ്രവേശന കാര്യത്തില്‍ ഇക്കാലംവരെ പാലിച്ചിരുന്ന കാര്‍ക്കശ്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മൊത്തം പത്തു പാര്‍ട്ടികളെ മുന്നണിത്താഴിട്ടു പൂട്ടിയത്. ജനാധിപത്യ ചേരിയുടെ വിപുലീകരണമെന്ന് വീമ്പു പറഞ്ഞാണ് ഇടതു കണ്‍വീനര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഹ്വലതയായി വേണം ഈ തട്ടിക്കൂട്ട് മുന്നണി പ്രവേശത്തെ വിലയിരുത്താന്‍. ഒറ്റയടിക്ക് നാല് പാര്‍ട്ടികളെ കൂടെകൂട്ടിയതിന്റെ രസതന്ത്രം കേരള രാഷ്ട്രീയ ബോധമണ്ഡലത്തിന് നന്നായറിയാവുന്നതാണ്. പുതിയ നാലു പാര്‍ട്ടികളും വര്‍ഗീയതയോടും അഴിമതിയോടും തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത്രെ ഇടതുമുന്നണിയിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിന്റെ പരമപ്പൊരുള്‍. ഇവരുടെ പൂര്‍വകാല ചെയ്തികളും നിലപാടുകളും തൊണ്ട തൊടാതെ താഴോട്ടിറക്കിയ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തൊലിക്കട്ടിക്കുമുമ്പില്‍ കണ്ടാമൃഗംപോലും നാണിച്ചു തലതാഴ്ത്തിപ്പോകും.
ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി), എം.പി വീരേന്ദ്രകുമാന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ്‌ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഗീയതയുടെയും അഴിമതിയുടെയും പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ പിന്നാലെ വണ്ടിയെടുത്തു വളഞ്ഞിട്ടു പിടിച്ചവരാണ് ഇടതുപക്ഷം. എന്നാല്‍ അദ്ദേഹത്തെ എല്‍.ഡി.എഫിലെടുക്കാന്‍ തീരുമാനിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം. പിള്ളക്കെതിരെ അഴിമതിക്കേസുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ തന്നെ അദ്ദേഹത്തെ മുന്നണിയുടെ നേതാവാക്കി എന്നതാണ് വിരോധാഭാസം. ശബരിമല ഉയര്‍ത്തിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന പിള്ളയെ ഒഴിവാക്കുന്നതില്‍ സി.പി.എം അപകടം മണത്തതാണ് പ്രധാന കാരണമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. അയ്യപ്പജ്യോതിയെ തള്ളിയതോടെ ബാലകൃഷ്ണ പിള്ള സി.പി.എമ്മിന് വിശുദ്ധനാവുകയായിരുന്നു. നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ നാല്‍പത്തിയേഴ് ശതമാനം വോട്ട് എന്നാണ് പിള്ളയുടെ മുന്നണി പ്രവേശ വിളംബരം!. ഇത് മലര്‍പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമാണ്. ശബരിമലയില്‍ ഇടതുപക്ഷവുമായി നേര്‍ക്കുനേര്‍ പോരാട്ടം പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് കടുപ്പിച്ചതിന്റെ ബാക്കിപത്രം എന്താകുമെന്നു കണ്ടറിയേണ്ടതുണ്ട്. സ്‌കറിയാ തോമസുമായി ലയിച്ചും എന്‍.സി.പിയുമായി കൂട്ടുകൂടിയും ഇടതുമുന്നണിയിലെത്താന്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ ഒന്നൊന്നായി പാളിപ്പൊളിഞ്ഞു നില്‍ക്കവെയാണ് അപ്രതീക്ഷിതമായി പിള്ള ഇടതു മുന്നണിയുടെ ഭാഗമാവുന്നത്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച തന്നെ മുന്നണിക്കകത്ത് കൂട്ടേണ്ടതില്ലെന്ന പഴയ നിലപാട് ഇടതുപക്ഷം തിരുത്തിയതിലെ സാംഗത്യം ആര്‍ക്കു പിടികിട്ടിയാലും ആര്‍. ബാലകൃഷ്ണ പിള്ളക്ക് പിടികിട്ടുകയില്ലെന്നുറപ്പാണ്. അതാണ് കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വൈരുധ്യാധിഷ്ഠിത ഭൗതിക വാദം. എം.എല്‍.എമാരുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന മാനദണ്ഡമാണ് മന്ത്രിസഭാ രൂപീകരണ വേളയില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാട്. ഘടകകക്ഷിയായതോടെ കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന വാദവുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തുവരും. മുന്നാക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായ ബാലകൃഷ്ണപിള്ള മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി കാബിനറ്റ് പദവി രാജിവെക്കുമോ അതോ തമ്മിലടി വീണ്ടും തലപൊക്കുമോ എന്നതെല്ലാം കാണാന്‍പോകുന്ന പൂരമാണ്. ഐ.എന്‍.എല്ലിനെ എന്നും വര്‍ഗീയ പാര്‍ട്ടിയായി കണ്ട പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് അവര്‍ ഇക്കാര്യം ഉറക്കെ പറയാതിരിക്കുന്നത്. പാലക്കാട്ടെ സി.പി.എം സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന് വി.എസിന് ഊര്‍ജം നല്‍കിയ ആയുധം ഐ.എന്‍.എല്‍ ബന്ധത്തോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു. ഇ.എം.എസും ഇ. കെ നായനാരും ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചരുന്നപ്പോള്‍ ഐ. എന്‍.എല്ലിന്റെ മുന്നണി പ്രവേശം പലതവണ ചര്‍ച്ച ചെയ്തു അവജ്ഞയോടെ തള്ളിയതാണ്. നിയമസഭാ സീറ്റ് നല്‍കിയിട്ടും അവരെ ഇക്കാലം വരെ മുന്നണിക്കു പുറത്തായിരുന്നു നിര്‍ത്തിയത്. സി.പി.ഐ എക്കാലത്തും ഐ.എന്‍. എല്ലിന്റെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തുവന്ന പാര്‍ട്ടിയാണ്. ബാബരി മസ്ജിദ് ധ്വംസനത്തെ വൈകാരികമായി വഴിതിരിച്ചുവിടാന്‍ ശ്രമിച്ച്, ഒടുവില്‍ ആമാശയത്തിനുവേണ്ടി ആദര്‍ശം പണയംവച്ചു വാലും ചുരുട്ടി എ.കെ.ജി സെന്ററിന്റെ ഓരത്തു കിടന്നുറങ്ങി കാലം കഴിച്ചുകൂട്ടിയവരാണ് ഐ.എന്‍.എല്‍. അതേ ബാബരി മസ്ജിദ് തകര്‍ച്ചക്ക് നേതൃത്വം നല്‍കിയ സി.പി സുഗതനെ സര്‍ക്കാര്‍ ചെലവില്‍ ‘വനിതാ മതില്‍’ സംഘാടക സമിതിയുടെ തലപ്പത്തിരുത്തി സല്‍ക്കരിച്ച സമയത്തു തന്നെ ഐ.എന്‍.എല്‍ മുന്നണിയിലെത്തി എന്നതാണ് ‘കാവ്യനീതി!’
പല കഷ്ണങ്ങളായി പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ യു.ഡി.എഫില്‍ ഘടകകഷികളായി പ്രവര്‍ത്തിച്ചതിനെ പരിഹസിച്ചിരുന്ന ഇടതുമുന്നണി മുന്നൂ ‘കോട്ടയം പാര്‍ട്ടി’കളെ പുല്‍കിയതോടെ കേരള കോണ്‍ഗ്രസുകളുടെ കൂടാരമായി മാറിയത് കാലം കാത്തുവച്ച ശിക്ഷയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തതിന്റെ മാനദണ്ഡം മുന്നണിക്കുപോലും മനസിലായിക്കാണില്ല. ഒരിക്കല്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പിളര്‍ന്നു രണ്ടു പാര്‍ട്ടികളായി വീണ്ടും ഘടകകക്ഷികളായി പരിണമിച്ചത്. ശബരിമല യുവതീ പ്രവേശ വിധിയുണ്ടാക്കിയ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഈ പാര്‍ട്ടികളുടെ ഇടതുമുന്നണി പ്രവേശത്തിന് വഴിയൊരുക്കിയതെന്ന് വ്യക്തം. ജനാധിപത്യ അടിത്തറ വിപുലീകരിക്കാനെന്ന പേരില്‍ സമുദായ പാര്‍ട്ടികളെ പുല്‍കിയ കമ്യൂണിസ്റ്റ് കാപട്യം ആശയദാരിദ്ര്യത്തിന്റെ അവസാന ശ്വാസമാണ്. ജെ.എസ്.എസും ലെനിനിസ്റ്റ് ആര്‍.എസ്.പിയും ലെഫ്റ്റ് ആര്‍.എസ്.പിയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ഒരു വിഭാഗം സി.എം.പിയും ഇടതു ജങ്കാറില്‍ കയറിപ്പറ്റാന്‍ ‘ജെട്ടി’യില്‍ കാത്തിരിപ്പുണ്ട്. മുന്നണി മുങ്ങും മുമ്പ് സഖാക്കളുടെ കണ്ണ് ഇനി അങ്ങോട്ടായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending