Connect with us

Video Stories

പരിസ്ഥിതിയുടെയും ചിറകരിയുന്നു

Published

on

 

രാജ്യത്ത് പതിനേഴുവര്‍ഷം മുമ്പ് നിയമംവഴി സ്ഥാപിതമായ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള പാരിസ്ഥിതിക നിരീക്ഷണ സംവിധാനമാണ് ദേശീയഹരിത ട്രിബൂണല്‍. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടു കൊണ്ടുള്ള ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ചുവടുപിടിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ട്രിബൂണല്‍. പ്രസ്തുത നിയമത്തിന്റെ ചിറകരിയുകയാണ് കഴിഞ്ഞ ദിവസത്തെ ഒരൊറ്റ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ദേശീയ ഗ്രീന്‍ട്രിബൂണലിനുണ്ടായിരുന്ന ക്വാസി ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കില്ലെന്നാണ് കേന്ദ്ര റവന്യൂ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലെ വിവരം. സമിതിയുടെ ചെയര്‍മാന്‍ അടക്കമുള്ള അംഗങ്ങളെ നിയമിക്കാനുള്ള ഉത്തരവാദിത്തം ഇനി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. പാരിസ്ഥിതികപ്രശ്‌നങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ തീരുമാനങ്ങളെടുക്കാനുള്ള ട്രിബൂണലിന്റെ അധികാരം രാഷ്ട്രീയനേതൃത്വത്തില്‍ നിക്ഷിപ്തമാകും എന്നതാണ് വിജ്ഞാപനം വഴി സംജാതമായിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങളില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനും പരിസ്ഥിതിസംരക്ഷണം എന്ന കാലഘട്ടത്തിന്റെ കടമ്പ സ്ഥാപിതലക്ഷ്യങ്ങള്‍ക്കു വേണ്ടി എളുപ്പത്തില്‍ മറികടക്കാനും സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നത് പരിസ്ഥിതിസ്‌നേഹികളെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെയാകെ ആശങ്കാകുലമാക്കുന്ന ഒന്നാണ്.
പാരിസ്ഥിതിക വിഷയങ്ങളില്‍ ഉന്നതകോടതികളുടെ വിധികള്‍ക്ക് കാത്തിരിക്കാതെ അടിയന്തിരമായ പരിഹാരം എന്നതായിരുന്നു ട്രിബൂണല്‍ കൊണ്ട് മുന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടുതന്നെ വ്യവസായങ്ങള്‍ അടക്കമുള്ള പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതീക്ഷാകേന്ദ്രമായിരുന്നു നീതിന്യായ സംവിധാനത്തോടെയുള്ള ഗ്രീന്‍ട്രിബൂണല്‍ സംവിധാനം. രാജ്യത്തെ ഏതൊരിടത്തെയും പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഹരജികള്‍ പരിഗണിച്ച് ആവശ്യമായ വിധി പുറപ്പെടുവിക്കുകയും വേണ്ടിവന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു വരികയായിരുന്നു ഈ സംവിധാനം. ഇതോടൊപ്പം രാജ്യത്തെ മറ്റ് 18 ട്രിബൂണലുകളുടെയും ജുഡീഷ്യല്‍ അധികാരങ്ങളാണ് തിങ്കളാഴ്ചത്തെ ഒരൊറ്റ ഉത്തരവിലൂടെ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുന്നത്. മെയ് 23ന് രാജ്യത്തെ ഭരണഘടനാപരമായ തുല്യാവകാശങ്ങളെ ലംഘിച്ചുകൊണ്ട് കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് ഇറക്കിയ ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണ് മോദിസര്‍ക്കാരിന്റെ ഈ നയവും. പ്രസ്തുത ഉത്തരവില്‍ പരിസ്ഥിതിവകുപ്പ് പറഞ്ഞ ന്യായം പരിസ്ഥിതിയെയും രാജ്യത്തെ കന്നുകാലി സമ്പത്തിനെയും സംരക്ഷിക്കാനാണെന്നായിരുന്നുവെങ്കില്‍ പുതിയ ഉത്തരവ് വഴി പരിസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്തിരിക്കുന്നത് എന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതായിരിക്കുന്നു.
റിട്ട. സുപ്രീംകോടതി ജഡ്ജിയോ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ഗ്രീന്‍ ട്രിബൂണലിന്റെ ചെയര്‍പേഴ്‌സന്‍ എന്നതിലെ ഭേദഗതികൊണ്ട് ഇത്രയും സുപ്രധാനമായൊരു വിഷയത്തില്‍ രാഷ്ട്രീയനേതൃത്വത്തിനുവേണ്ടി തുള്ളുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ട്രിബൂണലിനെ ഏല്‍പിക്കുകയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്്. വിജ്ഞാപനത്തോടെ ട്രിബൂണല്‍ എന്ന പദവിക്കുകൂടി ഇനി ഇവ അര്‍ഹമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്ട്രപതിയുടെ കീഴിലായിരിക്കണം ചെയര്‍പേഴ്‌സന്‍ എന്ന വ്യവസ്ഥ മാറ്റി വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ സെക്രട്ടറിക്ക് കീഴിലാക്കിയിരിക്കുന്നു. ജഡ്ജിമാരുടെ ആനുകൂല്യത്തിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളേ ഇനി നല്‍കൂതാനും. അധ്യക്ഷന്റെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷമായി കുറച്ചിട്ടുമുണ്ട്.
പെട്ടെന്ന് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചതെന്തെന്ന് പരിശോധിച്ചാല്‍ മുന്‍പന്തിയില്‍ വരുന്നത് വ്യവസായ ലോബിയാണെന്നത് നിസ്തര്‍ക്കമാണ്. മോദിയുടെ എന്നത്തെയും ഇഷ്ടക്കാര്‍ കോര്‍പറേറ്റുകളാണെന്നത് പരക്കെയുള്ള പരാതിയാണ്. ഡല്‍ഹിയിലെ അന്തരീക്ഷമാലിന്യം കുറക്കുന്നതിനായി 15 കൊല്ലം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഛത്തീ്ഗഡ് വനത്തിലെ കല്‍ക്കരിഖനികളും നിരോധിച്ചതും ഗ്രീന്‍ട്രിബൂണലായിരുന്നു. ഖനിമാഫിയയുടെയും കണ്ണിലെ കരടായിരുന്നു ട്രിബൂണല്‍. പാരിസ്ഥിതികലോലപ്രദേശങ്ങളിലെ നിര്‍മാണം നിരോധിച്ച നിരവധി ഉത്തരവുകളും പലരുടെയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നത് സത്യമാണ്. കഴിഞ്ഞവര്‍ഷം ഡല്‍ഹി യമുനാനദിയുടെ തീരത്ത് ഏക്കര്‍കണക്കിന് സ്ഥലംനികത്തി ശ്രീശ്രീരവിശങ്കര്‍ ഷോ സംഘടിപ്പിച്ചതിന്് ഗ്രീന്‍ട്രിബൂണലിന് ലഭിച്ച പരാതിയില്‍ 42 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തോട് ട്രിബൂണല്‍ ഉത്തരവിടുകയുണ്ടായി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ 4.75 കോടിമാത്രമാണ് രവിശങ്കര്‍ ട്രിബൂണലില്‍ ഒടുക്കിയത്. ഗംഗയിലേക്ക് മലിനജലം ഒഴുക്കരുതെന്ന് ഗ്രീന്‍ട്രിബൂണല്‍ ഉത്തരവിട്ടിട്ട് മൂന്നുദിവസമേ ആകുന്നുള്ളൂ. ഇതെല്ലാം കാണിക്കുന്നത് ട്രിബൂണലും രാജ്യത്തെ പരിസ്ഥിതിസംരക്ഷണവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ്.
മഴ കുറയുകയും ആഗോളതാപനം വലിയ ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വ്യാവസായികമായ കാര്‍ബണ്‍പുറന്തള്ളലിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ളപ്രതിഷേധമാണ് ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഉണ്ടാക്കിയ 2016ലെ പാരിസ് ഉടമ്പടിയനുസരിച്ച് ജലസംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവുവരുത്താനും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുമുണ്ട്. ഇതിനിടെ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇക്കഴിഞ്ഞ ആഴ്ചയാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് സ്വയം പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതും സ്്റ്റീഫന്‍ ഹോക്കിന്‍സ് അടക്കമുള്ളവരുടെ വലിയപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നതും. മോദി സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെയും ഭരണകൂടത്തിന്റെ പാരിസ്ഥിതിക കാര്യത്തിലെ നയവ്യതിയാനമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇത് രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമുണ്ടാകില്ല. ദേശസ്‌നേഹത്തിന്റെ മൊത്തവിതരണം അവകാശപ്പെടുന്ന ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റിനെയും ജനങ്ങളെയും അതിസമ്പന്നമായ പ്രകൃതിയെയും അവഹേളിക്കുന്ന ഈ ഉത്തരവ് എത്രയുംവേഗം പിന്‍വലിക്കാനുള്ള ആര്‍ജവമാണ് കാട്ടേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending