Connect with us

Video Stories

വികാര വിക്ഷോഭത്തിന്റെ വെറും വാക്കുകള്‍

Published

on

‘മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്?’. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടു പകര്‍ന്നിരിക്കുകയാണ്. അമേരിക്കയില്‍ നിന്നു ബീഫ് കഴിച്ചെത്തിയതിന്റെ വീര്യമെന്നും വൈകിയുദിച്ച വിവേകമെന്നുമെല്ലാം പ്രധാനമന്ത്രിയുടെ വാക്കുകളെ വിവക്ഷിച്ചവരും വിലയിരുത്തിയവരുമുണ്ട്. തനിക്കു വിഷമമുണ്ടാക്കിയ ചില കാര്യങ്ങള്‍ മനസിലെ നെരിപ്പോടിലെരിയുന്നതിന്റെ നീറ്റലായാണ് സബര്‍മതി പ്രസംഗത്തില്‍ നരേന്ദ്ര മോദി ഗോ സംരക്ഷണ വിഷയം ഉന്നയിച്ചതെന്ന് അവകാശവാദം. പശു സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ ഗാന്ധിജി അംഗീകരിക്കില്ലെന്നും അക്രമം ഒരിക്കലും പ്രശ്‌ന പരിഹാരമല്ലെന്നുമുള്ള നരേന്ദ്ര മോദിയുടെ വീണ്ടുവിചാരം എത്രമാത്രം ആത്മാര്‍ഥമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘പശു ഇറച്ചി കഴിക്കുന്നവന്‍’ എന്ന് ആക്രോശിച്ച് ജുനൈദ് എന്ന പതിനാറുകാരനെ തീവണ്ടിയില്‍ വച്ച് നിഷ്ഠൂരമായി കുത്തിക്കൊന്നതിന്റെ രക്തക്കറ മായും മുമ്പാണ് പ്രധാനമന്ത്രിയുടെ പുതിയ വെളിപാടെന്നത് നിര്‍ണായകമാണ്. പ്രകടമായ മുസ്്‌ലിം അടയാളമാണ് തങ്ങള്‍ അക്രമിക്കപ്പെടാന്‍ കാരണമെന്ന് ജുനൈദിന്റെ സഹോദരന്‍ ഹാഷിം പങ്കുവച്ച വേദന, മതേതരത്വത്തിന്റെ സിരകളില്‍ കത്തിപ്പടര്‍ന്നതിന്റെ നോവ് അനുഭവപ്പെട്ടിട്ടല്ല നരേന്ദ്ര മോദിയുടെ ഈ കുറ്റമേറ്റു പറച്ചില്‍. മറിച്ച്, അധികാര ഗര്‍വിന്റെ അഹന്തയില്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതിന്റെ ആകുലതകള്‍ വാക്കുകളില്‍ അലങ്കരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പശുവിന്റെ പേരു പറഞ്ഞ് മനുഷ്യരെ ക്രൂരമായി കൊന്നുതള്ളുന്ന ഗോരക്ഷകര്‍ക്കെതിരെ മുമ്പും പ്രധാനമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂനയിലാണ് സംഘ്പരിവാര്‍ കൊണ്ടിട്ടത്. 2015 ഒക്ടോബര്‍ അഞ്ചിന് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിനെ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് സംഘ്പരിവാര്‍ തലക്കടിച്ചു കൊന്നതു മുതല്‍ രാജ്യത്ത് ഇത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഇത്തരം ക്രൂരതകള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ ഇതൊന്നും കേള്‍ക്കാന്‍ മാത്രം പ്രധാനമന്ത്രിക്ക് വിധേയരല്ല രാജ്യത്തെ ആര്‍.എസ്.എസും സംഘ്പരിവാറുമെന്നതാണ് യാഥാര്‍ഥ്യം. സ്വന്തം പ്രതിച്ഛായക്ക് കോട്ടം തട്ടുമോ എന്ന ഭയപ്പാടാണ് തങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ക്ഷോഭമെന്ന് തീവ്രഹിന്ദുത്വ വാദികള്‍ക്ക് നന്നായറിയാം. അതിനാല്‍ അദ്ദേഹത്തിന് അടിപ്പെട്ട് നില്‍ക്കാന്‍ അക്കൂട്ടരെ കിട്ടില്ലെന്നര്‍ഥം. അതിനു തെളിവാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ചൂടാറുംമുമ്പ് ഝാര്‍ഖണ്ഡിലെ രാംഗഡില്‍ അസ്‌ക്കര്‍ അന്‍സാരി ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് വ്യാഴാഴ്ച ഒരു സംഘം തല്ലിക്കൊന്നത്.
പശുവിന്റെ തുകല്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷകര്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിന്റെ പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചുയര്‍ന്ന സാഹചര്യത്തില്‍ മുമ്പും പ്രധാനമന്ത്രി ഇതേ സ്വരത്തില്‍ പ്രതികരിച്ചതാണ്. ‘ഗോ സംരക്ഷണമെന്ന പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ക്ഷുഭിതനാണ്. ഇത്തരം സ്വയം പ്രഖ്യാപിത ഗോരക്ഷകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ നിയമ നടപടി സ്വീകരിക്കണം. ചിലര്‍ രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പകല്‍ ഗോരക്ഷകരായി വാഴുകയുമാണ്. ഇവരെ നിലക്കുനിര്‍ത്തണം’. കഴിഞ്ഞ വര്‍ഷം ആഗസ്ത് ആറിന് ഗോരക്ഷകര്‍ക്കെതിരെ ടൗണ്‍ഹാളില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണിത്. തൊട്ടടുത്ത ദിവസം തെലുങ്കാനയില്‍ നടത്തിയ പ്രസംഗത്തില്‍ അല്‍പംകൂടി തീവ്രതയിലാണ് നരേന്ദ്ര മോദി സംസാരിച്ചത്. ‘നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും അക്രമിക്കണമെങ്കില്‍ എന്റെ ദലിത് സഹോദരങ്ങള്‍ക്കു പകരം എന്നെ ആക്രമിക്കൂ. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍ ദലിത് സഹോദരങ്ങള്‍ക്കു പകരം എന്നെ വെടിവെക്കൂ. പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ വ്യാജ ഗോസംരക്ഷരാണ്. ഗോസംരക്ഷകര്‍ ചമഞ്ഞ് അതിക്രമം നടത്തുന്നവര്‍ പശുക്കളുടെ സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് അവരുടെ ആഗ്രഹം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ഐക്യവും സമന്വയവും സംരക്ഷിക്കലാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വം’. പ്രധാനമന്ത്രിയുടെ ഈ പ്രസംഗവും ഗോസംരക്ഷകരുടെ മനസില്‍ ഒരല്‍പംപോലും ലാഞ്ചനയുണ്ടാക്കിയില്ല.
അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ എന്തുകൊണ്ടാണ് ആളുകള്‍ ഇത് മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നത് എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനുത്തരം അദ്ദേഹത്തിന്റെ മേല്‍ പ്രസംഗങ്ങളില്‍ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്. സമീപകാലങ്ങളിലായി രാജ്യത്ത് മൃഗത്തിന്റെ പേരില്‍ മനുഷ്യനെ നികൃഷ്ടമായി കൊന്നൊടുക്കുന്ന പ്രവണത ആവര്‍ത്തിക്കപ്പെടുന്നതിന്റെ ഉത്തരവാദി മഹാത്മാ ഗാന്ധി അല്ലല്ലൊ… ഇത് തിരിച്ചറിയാനുള്ള വിവേകമാണ് നരേന്ദ്ര മോദിക്കു വേണ്ടത്. പ്യൂ റിസര്‍ച്ച് സെന്റര്‍ ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുണ്ട് നമ്മള്‍. മതവിദ്വേഷത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകര പ്രസ്ഥാനങ്ങളുടെ അഴിഞ്ഞാട്ടം ഇവയെല്ലാം മാനദണ്ഡമാക്കി നടത്തിയ പഠനത്തിലാണ് നമ്മുടെ രാജ്യം ഈ നാണക്കേടിന്റെ കിരീടം ചൂടിയത്. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് മഹത്വം ലഭിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചതിന്റെ പാപക്കറ ആയിരം ഗംഗയില്‍ കഴുകിക്കളഞ്ഞാലും പ്രധാനമന്ത്രിക്ക് ശുദ്ധീകരിക്കാനാവില്ല. പശുവിന്റെ പേരില്‍ നിരപരാധികളായ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാനുള്ള അധികാര ശക്തിയാണ് ഭരണകൂടം പ്രയോഗവത്കരിക്കേണ്ടത്. നിവൃത്തികേടിന്റെ നാവനക്കങ്ങളില്‍ വിടുവായത്തം പറഞ്ഞ് ജനങ്ങളെ വിഢികളാക്കുന്ന നരേന്ദ്ര മോദിയുടെ നിലപാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. ദലിത്-ന്യൂനപക്ഷ പീഡന പര്‍വങ്ങള്‍ എക്കാലവും സഹിച്ചും പൊറുത്തും നിലനില്‍ക്കുന്ന പ്രതിഭാസമാണെന്നു ഭരണകൂടം തെറ്റിദ്ധരിക്കരുത്. രാജ്യത്തിന്റെ സ്വാസ്ഥ്യം ആഗ്രഹിക്കുന്ന ജനത ഇതിനെതിരെ ശക്തമായി സടകുടഞ്ഞെഴുന്നേല്‍ക്കുക തന്നെ ചെയ്യും. മതേതര ഇന്ത്യയെ ഇക്കാലമത്രയും പ്രശോഭിതമാക്കി നിലനിര്‍ത്തിയ രാഷ്ട്രീയ പൊതുബോധം ഇനിയും പ്രതീക്ഷ പൊലിയാതെ ബാക്കി നില്‍ക്കുന്നുണ്ടെന്ന സത്യം ഓര്‍ക്കുന്നത് നന്ന്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending