Connect with us

Video Stories

മന്ത്രി ശൈലജയുടെ രാജി അനിവാര്യം

Published

on

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ സ്വജനപക്ഷപാതത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ച് നാളുകള്‍ കഴിഞ്ഞിട്ടും മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജയുടെയും അവരുടെ പാര്‍ട്ടിയുടെയും നിലപാട് ഏറെ പ്രതിഷേധാര്‍ഹവും ജനാധിപത്യ കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്. കോടതി തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി അധികാരത്തില്‍ തുടരുന്നത് വാസ്തവത്തില്‍ ജുഡീഷ്യറിയോടുള്ള അവഹേളനമായാണ് കാണേണ്ടത്. സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിലെ വയനാട്ടുകാരനായ കെ.ബി സുരേഷ്‌കുമാറിനെ ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാന്‍ മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തതായാണ് കഴിഞ്ഞ 17ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിന്മേല്‍ മറിച്ചൊരു നിലപാട് അവതരിപ്പിക്കാന്‍ പോലും മന്ത്രിക്കോ സര്‍ക്കാരിനോ അവരുടെ പാര്‍ട്ടിക്കോ കഴിയാത്ത നിലക്ക് സ്വയം രാജിവെച്ചൊഴിയുകയാണ് മന്ത്രി സാമാന്യമായി ചെയ്യേണ്ടത്. കോടതി വിധിയുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചൊഴിഞ്ഞ മഹനീയ പാരമ്പര്യമാണ് കേരളത്തിനുള്ളത് എന്ന് അറിയാത്തവരാവില്ല ഇക്കാര്യത്തില്‍ രക്തരൂക്ഷിതമായ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ള സി.പി.എം പോലുള്ളൊരു പാര്‍ട്ടി. മന്ത്രിയെ ഏതുവിധേനയും രക്ഷിക്കാന്‍ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന തത്രപ്പാട് സര്‍ക്കാരിനെയും ഇടതു മുന്നണിയെയും കൂടുതല്‍ അപകടത്തിലേക്ക് ചാടിക്കുകയേ ഉള്ളൂ. കമ്മീഷന്‍ നിയമനം വൈകിയതിന് കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അര ലക്ഷം രൂപ പിഴയടച്ചുവെന്ന വിവരവും ഞെട്ടിപ്പിക്കുന്നതാണ്.
കമ്മീഷന്‍ അംഗങ്ങളുടെ അപേക്ഷാതീയതി നീട്ടി നല്‍കാന്‍ മന്ത്രി ഉത്തരവിട്ട കുറിപ്പില്‍ ഇതിന് ഒരു കാരണവും കാണിച്ചില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് രേഖാമൂലം തെളിവായി കോടതി സ്വീകരിക്കുകയും ചെയ്തു. വ്യക്തമായ കാരണം കാണിക്കാത്ത നിലക്ക് തീരുമാനം ബോണഫൈഡ് (സത്യസന്ധം) അല്ലെന്നാണ് ഹൈക്കോടതിയുടെ വിധി. ഇത് ആരോടെങ്കിലും പ്രത്യേക മമതയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കാമെന്ന മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ലംഘനമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ബാലാവകാശ കമ്മീഷന്‍ സ്റ്റാറ്റിയൂട്ടറി ബോഡിയാണെങ്കിലും ഇതിലെ അംഗങ്ങളെയും ചെയര്‍മാനെയും മറ്റും നിയമിക്കുന്നതിനുള്ള അധികാരം സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിനാണ്. കമ്മീഷന്‍ നിയമനങ്ങളില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ ഉണ്ടാകുന്നത് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമായതിനാല്‍ രാഷ്ട്രീയ പരിഗണനകള്‍ക്ക് അപ്പുറത്താണ് സ്വാഭാവികമായും ഇത്തരം നിയമനങ്ങള്‍. എല്ലാത്തിലും തങ്ങളുടേതായ രാഷ്ട്രീയകക്ഷി താല്‍പര്യങ്ങള്‍ അടിച്ചേല്‍പിച്ച് ശീലമുള്ള സി.പി.എമ്മിനും മന്ത്രിക്കും ഇക്കാര്യത്തിലും അതേനിലപാടാണ് സ്വീകരിക്കാനായത് എന്നത് അതിശയോക്തിപരമല്ല. അംഗങ്ങളുടെ നിയമനത്തിനായി അപേക്ഷാതീയതി നീട്ടി നല്‍കിയത് റദ്ദാക്കുകയും നിയമനത്തെ ഹൈക്കോടതി അസാധുവാക്കുകയും മന്ത്രി തന്റെ പദവിക്ക് യോജിച്ച നിലയിലല്ല പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി ശൈലജ നടത്തിയിരിക്കുന്നതെന്ന് വ്യക്തം. വിധി വന്നയുടന്‍ തന്നെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പദവിയില്‍നിന്ന് ഇറങ്ങിപ്പോകേണ്ട സാമാന്യ മര്യാദ മന്ത്രിക്കുണ്ടാകേണ്ടതായിരുന്നു.
ഇന്നലെ നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്ന് വ്യക്തമാക്കുകയും രാജി ഉണ്ടാകുംവരെ നിയമസഭാകവാടത്തിനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുകയുമാണ്. ഇതിന്മേല്‍ ചര്‍ച്ചക്ക് അവസരം നിഷേധിച്ചതിനെതുടര്‍ന്നുള്ള ബഹളത്തില്‍ സഭ അല്‍പനേരത്തേക്ക് നിര്‍ത്തിവെക്കാനുമിടയായി. സഭയില്‍ മന്ത്രിയെ ബഹിഷ്‌കരിക്കാനും പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ ഒളിച്ചുകളി നടത്തുന്ന മന്ത്രിയെ സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമായേ കാണാനാകൂ. സദുദ്ദേശ്യത്തില്‍ ചെയ്തതാണ്, കോടതി തെറ്റിദ്ധരിച്ചു എന്ന മട്ടിലാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. പ്രതികളുടെ ഭാഗത്തുനിന്നുള്ള പതിവു പല്ലവിയായല്ലാതെ ഇതിനെ കാണാനാവില്ല. എല്ലാവരും കോടതി വിധികളെ ഈ കോണില്‍ കണ്ടാല്‍ സ്ഥിതിയെന്താകും. മുമ്പ് സ്വജനപക്ഷപാതത്തിന് എക്‌സൈസ് വകുപ്പുമന്ത്രി ഇ.പി ജയരാജനോട് മണിക്കൂറുകള്‍ക്കകം രാജിവെച്ച് പോകാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രിയുടെ ധാര്‍മികത ഇപ്പോള്‍ കടലെടുത്തുപോയോ?
എന്‍.സി.പിയുടെ മന്ത്രി സി.കെ ശശീന്ദ്രന്‍ ലൈംഗികാപവാദക്കേസില്‍പെട്ടപ്പോഴും പിണറായിയുടെ സ്വരത്തിന് കടുപ്പമുണ്ടായിരുന്നു. അദ്ദേഹം രാജിവെച്ചൊഴിഞ്ഞതോടെ തല്‍സ്ഥാനത്ത് വന്ന മന്ത്രി തോമസ്ചാണ്ടിക്കെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍, അഡ്വ. എന്‍. ശംസുദ്ദീന്‍, ടി.വി ഇബ്രാഹിം, എല്‍ദോസ് കുന്നപ്പള്ളി, റോജി എം.ജോണ്‍ എന്നീ യു.ഡി.എഫിന്റെ യുവ എം.എല്‍.എമാരാണ് സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. സഭയില്‍ തങ്ങളുടെ സ്വരത്തിന് മതിയായ പരിഗണന ലഭിക്കാത്തതാകാം പ്രതിപക്ഷത്തെ പുറത്തുള്ള സമരത്തിന് നിര്‍ബന്ധിതമാക്കിയത്. സഭക്ക് വെളിയിലും പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന ്പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
കമ്മീഷന്‍ അംഗമായി പേരു നിര്‍ദേശിക്കപ്പെട്ട വ്യക്തി സി.പി.എമ്മുകാരന്‍ മാത്രമല്ല, ഏതാനും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരന്‍ തന്റെ ബന്ധുവല്ലെന്നാണ് മന്ത്രി ശൈലജ ഒരു ടി.വി ചാനലില്‍ അവകാശപ്പെട്ടത്. പാര്‍ട്ടിക്കാരന്‍ നെപ്പോട്ടിസം അഥവാ സ്വജനം എന്നതിന്റെ നിര്‍വചനത്തില്‍ പെടുന്നില്ലെന്ന് മന്ത്രിയെ പഠിപ്പിച്ചത് ആരാണ്. വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും എന്തടിസ്ഥാനത്തിലാണ് കോടതിയുടെ കണ്ടെത്തല്‍ അസ്ഥാനത്താകുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വീണ്ടും ശക്തമായ തിരിച്ചടിക്കുള്ള വടി എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. മന്ത്രി ശൈലജ ഏറ്റെടുത്തിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. പനി ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴുമ്പോള്‍ പ്രതിപക്ഷത്തെ പഴിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രിയാണിത്. ഇതേ മന്ത്രിതന്നെയാണ് എം.ബി.ബി.എസ് പ്രവേശന കാര്യത്തില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്ത് പാവപ്പെട്ട കുട്ടികളുടെ പഠനം മുടക്കുന്ന തരത്തില്‍ വാചകക്കസര്‍ത്ത് നടത്തുന്നത്. ജനങ്ങളുടെയും കോടതിയുടെയും ക്ഷമയുടെ നെല്ലിപ്പടി പരീക്ഷിക്കുകയാണ് സത്യത്തില്‍ മന്ത്രി ശൈലജയും സര്‍ക്കാരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending