Connect with us

Video Stories

കൂട്ട ശിശു മരണങ്ങള്‍ അലങ്കാരമാകുന്നോ

Published

on

രാജ്യത്തെ ഇരുപതു കോടി ജനങ്ങള്‍ അധിവസിക്കുന്ന ഉത്തര്‍പ്രദേശിലടക്കം മൂന്നു സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ശിശുമരണങ്ങള്‍ അവിടങ്ങളില്‍ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഭൂഷണമാകുകയാണോ. കഴിഞ്ഞ മാസം മാത്രം 290 കുട്ടികളാണ് പ്രാണവായു കിട്ടാതെ ഗോരഖ്പൂരിലെ ബാബ രാഘവ ദാസ് സ്മാരക സര്‍ക്കാര്‍ ആസ്പത്രിയില്‍ പിടഞ്ഞുവീണു മരിച്ചത്. ആഗസ്റ്റ് 12ന് തുടങ്ങിയ മരണം ഇന്നും നിര്‍ബാധം തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ ഈ ആസ്പത്രിയില്‍ 1250 കുട്ടികള്‍ മരണമടഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് 27 മുതല്‍ മൂന്നുദിവസംകൊണ്ട് മാത്രം മരിച്ചത് 61 കുട്ടികള്‍. അതിനിടെയാണ് ഫറൂഖാബാദിലെ രാംമനോഹര്‍ ലോഹ്യ ഗവ. ആസ്പത്രിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനകം 61 കുട്ടികള്‍ മരിച്ചതായ വാര്‍ത്ത. ഇവരില്‍ മുപ്പതോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കൂട്ട ശിശുമരണങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിനെതിരെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട അധികാരികള്‍ ഉറക്കംനടിക്കുന്നത് കുട്ടികളുടെ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന തോന്നലാണ് ജനമനസ്സിലുണര്‍ത്തുന്നത്.
അഞ്ചു മാസം മുമ്പ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആദിത്യനാഥ് യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പിടിപ്പുകേടും ഭീകര മുഖവുമാണ് ഇതിലൂടെ വ്യക്തമായിട്ടുള്ളത്. പാവപ്പെട്ടവന്റെ സര്‍ക്കാരെന്ന് വീമ്പിളക്കി അധികാരത്തിലേറിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെയും ഈ ദുരന്തം വേട്ടയാടുന്നുണ്ട്. അവിടെയും ആരോഗ്യ വകുപ്പും ലക്ഷക്കണക്കിന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥവൃന്ദവും ഉള്ളപ്പോള്‍ ശിശുമരണങ്ങളെ സംസ്ഥാന വിഷയങ്ങളാണെന്ന് പറഞ്ഞ് തടിതപ്പാന്‍ മോദിക്കും അമിത്ഷാക്കുമാകില്ലതന്നെ. ശ്വാസകോശത്തെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് രോഗമാണ് കുട്ടികളുടെ ചികില്‍സക്ക് കാരണമായിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മുഴുവനും പാവപ്പെട്ടവരും കീഴ്ജാതിക്കാരുമായ കുടുംബങ്ങളില്‍ പെട്ടവരാണെന്നതാണ് മുഖ്യമന്ത്രിയുടെ വികൃതമുഖം തുറന്നുകാട്ടുന്നത്. രാമക്ഷേത്രം നിര്‍മിക്കാനും മുസ്‌ലിംകളെ കൊലപ്പെടുത്താനും പശുവിന് സംരക്ഷണം നല്‍കാനും നേതൃത്വം നല്‍കുന്ന ഭരണകക്ഷിക്കാര്‍ക്ക് സ്വന്തം സംസ്ഥാനത്തെ ഭാവിപൗരന്മാരുടെ ജീവന്‍ പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് വരുന്നത് രാജ്യത്തിന്റെ ഗതികേടാണ്. നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിലെല്ലാം വിഷയം വര്‍ഗീയതയും ജാതീയതയുമായിരുന്നെങ്കില്‍, ജനങ്ങളുടെ അടിസ്ഥാന ജീവല്‍പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയുടെ യഥാര്‍ഥ മുഖമാണ് ഈ കൂട്ട ശിശുഹത്യകളിലൂടെ പുറത്തായിരിക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ സ്വന്തം ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയെയാണ് എല്ലാത്തിനെക്കാളും ബാധിച്ചിരിക്കുന്നത്. സന്യാസിവര്യനായ ഭരണാധികാരി ഇതരസമുദായങ്ങളോട് വൈരം പ്രചരിപ്പിച്ചും അന്യജാതിക്കാരോട് അയിത്തം കല്‍പിച്ചും നടക്കുമ്പോള്‍ പിഞ്ചു പൈതങ്ങള്‍ പ്രാണന്‍കിട്ടാതെ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാസങ്ങളായി തുടരുന്ന മരണങ്ങള്‍ വ്യക്തമാക്കുന്നത്. ബി.ആര്‍.ഡി ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനം നല്‍കിവന്ന ഓക്‌സിജന്‍ വിതരണം യഥാസമയം പണംകൊടുക്കാത്തതിനാലാണ് അവര്‍ നിര്‍ത്തിവെച്ചതും കൂട്ടമരണങ്ങള്‍ക്കിടയാക്കിയതും. എന്നാല്‍ അതല്ല രോഗമാണ് മരണകാരണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഓക്‌സിജന്‍ ലഭ്യതക്കുറവ് ആസ്പത്രി അധികൃതര്‍ യഥാസമയം തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നതായാണ് അവര്‍ പറയുന്നത്. ഏതായാലും രാഷ്ട്രീയ നേതൃത്വത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവിച്ച പിഴവിനെ ആസ്പത്രിയില്‍ നിഷ്‌കാമമായി സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരായി തിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഓക്‌സിജന് സ്വന്തം ശമ്പളത്തില്‍ നിന്ന് പണംകൊടുത്ത ഡോക്ടര്‍ കഫീല്‍ഖാനെ വരെ സസ്‌പെന്റ് ചെയ്യുകയും പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്യുകയും ചെയ്തതിനെ സര്‍ക്കാരിന്റെ ഒളിച്ചോട്ടമായേ വിശേഷിപ്പിക്കാനാകൂ. ആസ്പത്രിയുടെ നോഡല്‍ ഓഫീസറായിരുന്ന ഡോ. കഫീല്‍ഖാനെതിരെ ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചുവെന്ന വിചിത്രമായ കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. അനസ്തറ്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, അക്കൗണ്ടന്റ്, അസി.ക്ലര്‍ക്ക്, വാതകവിതരണക്കാരായ രണ്ടുപേര്‍ എന്നിവരും റിമാന്‍ഡിലാണ്.
ജൂലൈ 21നും ആഗസ്റ്റ് 31നും ഇടയിലാണ് ഫറൂഖാബാദിലെ സര്‍ക്കാര്‍ ആസ്പത്രിയിലും സമാനമായ ശിശുമരണങ്ങള്‍ നടന്നത്. ഗര്‍ഭസ്ഥരും നവജാതരുമാണ് ഇവിടെ മരിച്ചവരില്‍ അധികവും. 250ഓളം കുഞ്ഞുങ്ങളെയാണ് പോഷകാഹാരക്കുറവുമൂലം മതിയായ ഭാരമില്ലാതെ അതീവശ്രദ്ധാവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ മുപ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. അമ്മമാര്‍ക്ക് മതിയായ വെള്ളവും രക്തവും ഇല്ലാതിരുന്നതാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ആസ്പത്രിയിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേരളത്തിലെ അട്ടപ്പാടിയിലേതിനുസമാനമായ സ്ഥിതിയാണ് ഫറൂഖാബാദില്‍ നടന്നിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ പ്രചാരണത്തില്‍, പ്രധാനമന്ത്രി കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തിയത് ഇത്തരുണത്തില്‍ കൗതുകമാകുന്നു. ഇപ്പോള്‍ സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിനെ ഏത് ആഫ്രിക്കന്‍ രാഷ്ട്രത്തോടാണ് മോദി ഉപമിക്കുകയെന്ന് അറിഞ്ഞാല്‍ നന്നായിരിക്കും.
ജാര്‍ഖണ്ഡിലും എണ്ണൂറോളം കുഞ്ഞുങ്ങള്‍ ഈവര്‍ഷം മാത്രം മരണപ്പെട്ടതായി റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇതേസംസ്ഥാനത്തെ ജംഷഡ്പൂര്‍ ഗവ.ആസ്പത്രിയിലും നൂറ്ററുപതോളം കുഞ്ഞുങ്ങള്‍ ശ്വാസകോശരോഗം മൂലം മരിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും ഇപ്പോഴാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1118 കുട്ടികള്‍ മരിച്ചതായും കണക്കുകളുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജംഷഡ്പൂര്‍ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്പത്രി സൂപ്രണ്ടിനെ മാറ്റിനിയമിച്ചതൊഴിച്ചാല്‍ ഈ സര്‍ക്കാരും കാര്യമായി അനങ്ങിയിട്ടില്ല. പാളീസായ നോട്ടുനിരോധനത്തിനും സ്വച്ഛഭാരതത്തിനും മന്ത്രിസഭയുടെ മുഖംമിനുക്കലിനും ഡിജിറ്റല്‍വല്‍കരണത്തിനും ജനവിധി അട്ടിമറിച്ച് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കലിനുമൊക്കെ ഇടയില്‍ മോദിക്കും അമിത്ഷാക്കും പാവപ്പെട്ട കുടുംബങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ നേരമെവിടെ? പൊതുകക്കൂസുകള്‍ നിര്‍മിക്കാനും ഡിജിറ്റല്‍ ഇന്ത്യക്കും ഘോരപ്രസംഗം നടത്തിവരുന്ന മോദി അന്വേഷിക്കേണ്ടത് ആ കക്കൂസുകള്‍ ഉപയോഗിക്കാന്‍ രാജ്യത്ത് കുഞ്ഞുങ്ങള്‍ തന്നെ ഉണ്ടാകുമോ എന്നാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending