Connect with us

Video Stories

ജി.എസ്.ടി: കൊള്ള ലാഭം തടയാനും നടപടി വേണം

Published

on

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ അന്തിമ ധാരണയില്‍ എത്തിയതോടെ ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ക്കും ജി.എസ്.ടി സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. അതേസമയം ജി.എസ്.ടി സംബന്ധിച്ച ഒട്ടേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് അകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് കേവല ബോധവല്‍ക്കരണം മാത്രം മതിയാവില്ല. ഉറച്ച ചില നിലപാടുകളും ഇടപെടലുകളും ആവശ്യമാണ്. പ്രത്യേകിച്ച് ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ തുറന്നുകിട്ടുന്ന അവസരം കൊള്ളലാഭം കൊയ്യാനുള്ള അവസരമായി കോര്‍പ്പറേറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് തടയാന്‍ ശക്തമായ ഇടപെടലുകള്‍ തന്നെ അനിവാര്യമായി വരും.
വിവിധ ഇനങ്ങളിലായി ഒരു ഡസനിലധികം നികുതികള്‍ രാജ്യത്ത് നിലവിലുണ്ട്. കേന്ദ്ര എക്‌സൈസ് തീരുവ, കേന്ദ്ര വില്‍പ്പന നികുതി, അന്തര്‍ സംസ്ഥാന ചരക്കുകടത്തു നികുതിയായ ഒക്ട്രോയ്, ആഢംബര നികുതി, വിനോദ നികുതി, മൂല്യവര്‍ധിത നികുതി(വാറ്റ്), മുദ്രപത്ര നികുതി (എസ്.ടി.ടി), ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം എന്നിവക്കു മേലുള്ള നികുതി തുടങ്ങിയവ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സെസുകള്‍, സര്‍ചാര്‍ജുകള്‍, തദ്ദേശ ഭരണകൂടങ്ങള്‍ ചുമത്തുന്ന വിനോദ നികുതി, പ്രഫഷണല്‍ ടാക്‌സ് തുടങ്ങിയവ ഇതിന് പുറമേയാണ്. കേന്ദ്ര നികുതി ഒരു പോലെയാണെങ്കിലും സംസ്ഥാനങ്ങള്‍ വിവിധ നിരക്കിലാണ് നിലവില്‍ നികുതി ചുമത്തുന്നത്. ഇത് വിലയില്‍ അന്തരം സൃഷ്ടിക്കുന്നതിനൊപ്പം നികുതിവെട്ടിപ്പിനും അവസരം ഒരുക്കുന്നുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഒട്ടാകെ ഒരു പേരില്‍ ഒരേ നിരക്കില്‍ ഒറ്റ നികുതിഘടന നടപ്പാക്കുന്നത്. അതായത് ജി.എ്‌സ്.ടി പ്രാബല്യത്തില്‍ വരുന്നതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏതൊരു ഉത്പന്നത്തിനും സേവനത്തിനും ഇനി ഒറ്റ നികുതി നിരക്കേ നിലവിലുണ്ടാകൂ. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികളും പ്രഫഷണല്‍ ടാക്‌സും അതുപോലെതന്നെ നിലനില്‍ക്കും.
ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും സ്വഭാവത്തിനനുസരിച്ച് നലു വ്യത്യസ്ത നിരക്കിലുള്ള നികുതിയാണ് ജി.എസ്.ടിയില്‍ ശിപാര്‍ശ ചെയ്യുന്നത്. 5, 12, 18, 28 ശതമാനം എന്ന തോതിലാണിത്. പിരിച്ചെടുക്കുന്ന നികുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ തുല്യമായി പങ്കുവെക്കുകയാണ് ചെയ്യുക. ജി.എസ്.ടി വരുന്നതോടെ ഭൂരിഭാഗം ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഉത്പാദന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ 16.5 ശതമാനം നികുതിയും വില്‍പ്പന വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ 14.5 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. കേന്ദ്ര നികുതി കൂടി ചേര്‍ത്തുള്ള തുകക്കാണ് സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നത് എന്നതിനാല്‍ 31 ശതമാനമോ അതില്‍ കൂടുതലോ ആണ് ഓരോ ഉത്പന്നത്തിനും മേലുള്ള നികുതി. പലപേരിലും തലത്തിലും വിഘടിച്ചുപോകുന്നതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ ഭാരം ഉപഭോക്താക്കള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം.
ജി.എസ്.ടി വരുന്നതോടെ ഇവയില്‍ ഗണ്യമായ കുറവുണ്ടാകും. നികുതി നിരക്ക് കുറയുമെങ്കിലും നികുതി വ്യാപ്തി വര്‍ധിക്കും എന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തെ ജി.എസ്.ടി ഒരു തരത്തിലും ബാധിക്കില്ല. 1200ഓളം ഉത്പന്നങ്ങളും സേവനങ്ങളുമാണ് ജി.എസ്.ടി പ്രകാരം നികുതി പരിധിയില്‍ വരുന്നത്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂടാനാണ് സാധ്യത. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള ഉത്പാദന സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയുമെന്ന ആശങ്കയുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നഷ്ടം വരുന്ന സംസ്ഥാനങ്ങള്‍ക്ക് നികത്തി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കക്ക് വകയില്ല.
അരി, പയര്‍ പോലുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും കേവലം അഞ്ചു ശതമാനം മാത്രമാണ് ജി.എസ്.ടി നിരക്ക്. മറ്റുള്ളവക്ക് യഥാക്രമം 12ഉം 18ഉം ശതമാനവും. സിനിമ പോലുള്ളവയുടെ വിനോദ നികുതിയും ആഢംബര ഉത്പന്നങ്ങള്‍ക്കും സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഇതിനേക്കാള്‍ കൂടിയ നിരക്കില്‍ നികുതി ഈടാക്കുക. തത്വത്തില്‍ 80-90 ശതമാനം ഉത്പന്നങ്ങള്‍ക്കും നിലവില്‍ ഈടാക്കുന്നതിനേക്കാള്‍ 12 മുതല്‍ 18 ശതമാനം വരെ കുറവായിരിക്കും നികുതി. സ്വാഭാവികമായും ഇതിനു ആനുപാതികമായി ചരക്കുകളുടേയും സേവനങ്ങളുടെയും വിലയിലും കുറവുണ്ടാകണം. എങ്കിലേ ജി.എസ്.ടി നടപ്പാക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകൂ. എന്നാല്‍ ജി.എസ്.ടി വരുമ്പോള്‍ ആനുപാതികമായി വില കുറയ്ക്കുമെന്ന് നിര്‍മാതാക്കള്‍ ഇതുവരേയും യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. വില കുറച്ചില്ലെങ്കില്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമായി മാറും. ഉദാഹരണത്തിന് 100 രൂപ വിലയുള്ള ഒരു ഉത്പന്നത്തിന് ജി.എസ്.ടി വരുന്നതോടെ 12 ശതമാനമാണ് നികുതിയെങ്കില്‍ നികുതി ഇനത്തില്‍ നിലവിലുള്ളതില്‍നിന്ന് ഏകദേശം 17 രൂപയോളമാണ് കുറവുണ്ടാവുക. ഈ കുറവ് യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഉപഭോക്താവിന് നേട്ടം ലഭിക്കണമെങ്കില്‍ കമ്പനികള്‍ ഇത്രയും തുക പരമാവധി വില്‍പ്പന വിലയില്‍(എം.ആര്‍.പി) കുറവ് വരുത്തണം. വില കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനുള്ള ആത്യന്തിക ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. സംസ്ഥാന സര്‍ക്കാറിനും ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയപ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. സമാനമായ സാഹചര്യം തന്നെ ജി.എസ്.ടിയുടെ കാര്യത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. നികുതി ഘടന ഉള്‍പ്പെടെയുള്ളവ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടും ഇക്കാര്യത്തില്‍ മാത്രം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒരു ഉറപ്പും നല്‍കാത്തത് ദുരൂഹമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള വേദി ഒരുക്കാനുള്ള ഗൂഢ നീക്കമാണോ ഇതിനു പിന്നിലെന്ന സംശയം സ്വാഭിവകമാണ്. ആ സംശയം ദൂരീകരിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിറവേറ്റേണ്ടതുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending