Connect with us

Video Stories

നെല്‍ കര്‍ഷകരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം

Published

on

സ്വതവേ ബലഹീന, പുറമെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണിപ്പോള്‍ സംസ്ഥാനത്തെ നെല്‍ കര്‍ഷകരുടെ ജീവിതം. കേരളത്തിന്റെ നെല്ലറകളെന്ന് വിളിപ്പേരുള്ള പാലക്കാടും കുട്ടനാടുമടക്കം നെല്‍ കൃഷിയെ തകര്‍ത്തുതരിപ്പണമാക്കിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി വീശിയടിച്ചശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മടങ്ങിപ്പോയത്. ഇതിനിടെ സംസ്ഥാനത്ത് സംഭവിച്ചത് കോടിക്കണക്കിന് രൂപയുടെ വിളനാശമാണ്. വാഴ, തെങ്ങ്, കവുങ്ങ് മുതലായവക്കു പുറമെ കേരളത്തിന്റെ അത്യാവശ്യ ആഹാരമായ നെല്ലിന് സംഭവിച്ച നാശനഷ്ടം ഇനിയും തിട്ടപ്പെടുത്തിപ്പെടുത്തിവരുന്നതേയുള്ളൂ. മൂന്നരക്കോടി മലയാളികളില്‍ പത്തു ശതമാനം പേര്‍ക്കെങ്കിലും അന്നമൂട്ടുന്ന നാമമാത്ര-ചെറുകിട നെല്‍ കര്‍ഷകരെതേടി സര്‍ക്കാരും അതിന്റെ ഭാഗമായ കൃഷിവകുപ്പും കാര്യമായി ഒരുനീക്കവും നടത്തുന്നില്ലെന്നതാണ് നമ്മെയാകെ അലോസരപ്പെടുത്തേണ്ട വസ്തുത.
പാലക്കാട് ജില്ലയില്‍ മാത്രം ഇക്കഴിഞ്ഞ മഴയില്‍ നെല്‍കൃഷിമേഖലയില്‍ നൂറുകോടിയിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച നല്ല മഴ ലഭിച്ചെന്ന് ആശ്വസിക്കുമ്പോള്‍ തന്നെയാണ് കാലംതെറ്റി വന്ന പേമാരി നെല്‍കൃഷി മേഖലയില്‍ വിപത്തുകള്‍ പെയ്തുതീര്‍ത്തത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കൊയ്‌തെടുത്ത നെല്ല് സംഭരിക്കുന്നതിലും അടിയന്തിരമായ നടപടികളാണ് കേരളം കാത്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കൊയ്ത്തുകാലമാണ് ചിങ്ങം, കന്നി മാസങ്ങള്‍. ആലത്തൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍ താലുക്കൂകളിലാണ് കൊയ്ത്ത് നടന്നുവരുന്നത്. ഏതാണ്ട് അമ്പത് ശതമാനം സ്ഥലത്തും കൊയ്ത്ത് നടക്കുമ്പോള്‍ വീശിയടിച്ച കനത്ത മഴയാണ് പാകമായ നെല്‍കൃഷിയെ വെള്ളത്തില്‍ മുക്കിക്കളഞ്ഞത്. മണ്ണാര്‍ക്കാട് താലൂക്കിലും കനത്ത വിളനാശമാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ട് കുറച്ചുകാലമായി തൊഴിലാളികളുടെ കുറവും കൂലിച്ചെലവിലെ അമിത ഭാരവും മൂലം കര്‍ഷകര്‍ കൊയ്ത്തിനായി യന്ത്രങ്ങളെ ആശ്രയിച്ചുവരികയായിരുന്നു. മഴയില്‍ കതിരണിഞ്ഞ പാടങ്ങള്‍ കൂട്ടത്തോടെ വെള്ളത്തില്‍ നിലംപതിക്കുകയും ചായുകയും ചെയ്തത് കൃഷിയന്ത്രം ഉപയോഗിക്കുന്നതിന് വിഘാതമായിരിക്കയാണ്. പതിനായിരക്കണക്കിന് രൂപ മുതല്‍മുടക്കി മാസങ്ങളുടെ അധ്വാനവും കൂടിച്ചേര്‍ത്ത് ഒരുക്കിയെടുത്ത് പാടങ്ങളുടെ ഈ ദയനീയാവസ്ഥ കര്‍ഷകനെ സംബന്ധിച്ചിടത്തോളം നെഞ്ചിലെ തീയാണ്. പല കര്‍ഷകരും നേരത്തെതന്നെ അമിതചെലവുമൂലം നെല്‍കൃഷിമേഖലയില്‍ നിന്ന് പിന്തിരിഞ്ഞുകഴിഞ്ഞപ്പോള്‍ വരുമാനത്തിന് മറ്റു മാര്‍ഗമില്ലാത്തവരാണ് ശരിക്കും ഉള്ള തുകയും മുടക്കി ഫലം കിട്ടാത്ത അവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല്‍പത്തയ്യായിരത്തോളം നെല്‍കര്‍ഷകരുണ്ടെന്നാണ് കണക്ക്. ഇവരുടെ പകുതിയോളം കൃഷിയും മഴയില്‍ മുങ്ങിക്കഴിഞ്ഞു. ഇനി അവ കൊയ്‌തെടുക്കാന്‍ വലിയ ചെലവാണ് വേണ്ടിവരുന്നത്. ഇതിന് തയ്യാറായാല്‍ വലിയ നഷ്ടമായിരിക്കും അനുഭവിക്കാന്‍ പോകുന്നത്.
നെല്‍ കൃഷിയിലെ ഈ കെടുതിക്കുപുറമെയാണ് നെല്ലുസംഭരണം ഇനിയും ആരംഭിക്കാന്‍ തയ്യാറാകാത്ത കൂനിന്മേല്‍ കുരു. ഒന്നാം വിളയുടെ സംഭരണം കൃഷിവകുപ്പിന്റെ പതിവുരീതിയനുസരിച്ച് ആഴ്ചകള്‍ക്കുമുമ്പുതുടങ്ങേണ്ടതാണ്. എന്നാല്‍ അതിനിയും ആരംഭിച്ചിട്ടില്ലെന്നതോ പോകട്ടെ എന്ന് തുടങ്ങുമെന്നുപോലും അധികൃതര്‍ക്ക് അറിയിക്കാന്‍ കഴിയുന്നില്ല. മുപ്പതിനായിരം ഹെക്ടറിലാണ് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. 1500 ഹെക്ടര്‍ കൃഷി വെള്ളത്തില്‍ നശിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.ഇതില്‍ മുപ്പത്തെട്ടായിരം കര്‍ഷകരാണ് പാലക്കാട് ജില്ലയില്‍ കൃഷിവകുപ്പില്‍ പേരു രജിസ്റ്റര്‍ ചെയ്ത് സംഭരണത്തിനായി കാത്തിരിക്കുന്നത്. സ്വകാര്യ മില്ലുടമകള്‍ നെല്ലെടുക്കാന്‍ വിസമ്മതിക്കുന്നതും സര്‍ക്കാര്‍ അനുരഞ്ജനത്തിന് കാലതാമസം വരുത്തുന്നതുമാണ് പ്രശ്‌നം. മില്ലുടമകളുടെ ആവശ്യം പരിഗണിക്കാന്‍ ആവില്ലെന്നാണ് കൃഷിവകുപ്പിന്റെ പക്ഷം. നെല്ല് സംഭരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോ ഇതുവരെയും ജില്ലയില്‍ നിന്ന് ഒരുമണിനെല്ലുപോലും സംഭരിച്ചിട്ടില്ല. സ്വന്തമായി നെല്ലളക്കുമെന്ന സര്‍ക്കാരിന്റെ വീരവാദം മാത്രമേ കര്‍ഷകര്‍ ഇതുവരെയും കേള്‍ക്കുന്നുള്ളൂ. മഴകാരണം ഉണക്കക്കുറവ് കാട്ടി സ്വകാര്യ മില്ലുകാര്‍ തക്കം മുതലാക്കി കര്‍ഷകരുടെ കണ്ണീരിന് വില പറയുന്ന കാഴ്ചയാണിപ്പോഴുള്ളത്. താങ്ങുവില 23.30 രൂപയായിരിക്കെ ഇരുപതു രൂപക്ക് താഴെയായാണ് കിലോക്ക് മില്ലുടമകള്‍ നെല്ലെടുക്കുന്നത്. കടക്കെണിയില്‍ നട്ടം തിരിയുന്ന കര്‍ഷകനാകട്ടെ കിട്ടിയത് മെച്ചമെന്നു കരുതി ഉണക്കാന്‍ സൗകര്യമില്ലാത്ത നെല്ല് വില്‍ക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ 14.70 രൂപ വിഹിതവും കേരള വിഹിതവും ചേര്‍ത്ത് മിക്കവാറും സമയത്തുതന്നെ നെല്ല് സംഭരിക്കുകയും അതിന്റെ പ്രതിഫലം കൊടുത്തുതീര്‍ക്കുകയും ചെയ്തിരുന്നു. ഇക്കൊല്ലം കേന്ദ്ര വിഹിതം 15.50 ആക്കിയെങ്കിലും കേരളം അനങ്ങിയിട്ടില്ല. അല്‍പം തുക വൈകിയതിന് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ നെല്‍ കര്‍ഷകന്റെ കണ്ണീര്‍ കണ്ട മട്ട് കാട്ടുന്നില്ല.
കഴിഞ്ഞവര്‍ഷം കാലവര്‍ഷം ചതിച്ചതുമൂലം കാല്‍ ശതമാനം, സ്ഥലത്തുമാത്രമാണ് നെല്‍കൃഷി നടന്നത്. രണ്ടാം വിളയുടെ കാര്യം പറയാനുമില്ല. രണ്ടാംവിള നെല്ല് സംഭരിച്ച വകയില്‍ ഇനിയും ഏതാനും കര്‍ഷകര്‍ക്ക് കുടിശ്ശിക തീര്‍ത്തുനല്‍കാനുമിരിക്കുന്നു. ഇന്നലെ കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ മുന്‍കയ്യെടുത്ത് പാലക്കാട്ട് നെല്ലു സംഭരണവുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തെങ്കിലും സംഭരണം എന്നുതുടങ്ങുമെന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. വരുന്ന ആഴ്ചയെങ്കിലും സംഭരണം തുടങ്ങിയില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരിക്കും ഫലം. മറ്റു സംസ്ഥാനങ്ങളൊക്കെ കര്‍ഷകകടാശ്വാസ -കുടിശിക എഴുതിത്തള്ളല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കാശില്ലെന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കര്‍ഷകരെ പരിഹസിക്കുകയാണിപ്പോഴും. ഭാഗ്യവശാല്‍ അങ്ങിങ്ങ് ചില കര്‍ഷക ആത്മഹത്യകളേ ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂവെങ്കിലും 2013ലെ വരള്‍ച്ചാകാലത്തേതുപോലുള്ള വ്യാപകമായ ദുരന്തവാര്‍ത്തകള്‍ക്ക് നാം കാത്തിരിക്കരുത്. ഇന്നലെ അല്‍പം വെയിലുദിച്ചത് നെല്‍കര്‍ഷകരുടെ മനസ്സില്‍ കുളിരായിട്ടുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും വേണം നെല്ലുണക്കാന്‍. അതുകഴിഞ്ഞ് ഒക്ടോബര്‍ ഒന്നിനെങ്കിലും സംഭരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ മില്ലുടമകളും സര്‍ക്കാരും ഒരേസമയം ജാഗ്രത കാണിച്ചേ മതിയാകൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് യഥേഷ്ടം അരി ലഭിക്കുമ്പോള്‍ എന്തിന് കേരളത്തിലെ നെല്ലെടുത്ത് സര്‍ക്കാരിന്റെ ഇംഗിതത്തിന് കാത്തിരിക്കണമെന്ന മില്ലുടമകളുടെ മനോഭാവം തങ്ങള്‍ കഴിക്കുന്ന അന്നത്തെക്കരുതി മാറിയേ തീരൂ. താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കണം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending