Connect with us

Video Stories

ഈ മന്ത്രിയെ ഇനിയും എത്രനാള്‍ താങ്ങണം

Published

on

 

ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ കുട്ടനാട്ടെ ലേക്പാലസ് ആഢംബര റിസോര്‍ട്ടിനുവേണ്ടി പൊതുഭൂമി കയ്യേറുകയും നെല്‍വയല്‍ നികത്തുകയും ചെയ്‌തെന്ന പരാതിയില്‍ ജില്ലാകലക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ദിവസങ്ങള്‍ നീങ്ങുകയാണ്. ശനിയാഴ്ച വൈകീട്ട് ജില്ലാകലക്ടര്‍ ടി.വി അനുപമ പ്രത്യേക ദൂതന്‍വഴി റവന്യൂവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപണവിധേയമായ റിസോര്‍ട്ട് അധികൃതര്‍ സംസ്ഥാന നെല്‍വയല്‍-നീര്‍ത്തട നിയമവും ഭൂ സംരക്ഷണ നിയമവും ലംഘിച്ചതായി തെളിഞ്ഞെന്നുമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് വിശ്വസിക്കാമെങ്കില്‍ പ്രസ്തുത മന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ട അടിയന്തിര ബാധ്യതയും സംസ്ഥാനത്തെ സര്‍ക്കാരിനുമേല്‍ വന്നുചേര്‍ന്നിരിക്കുന്നു. എന്നാല്‍ റവന്യൂവകുപ്പു മന്ത്രി ഉള്‍പെടെയുള്ള ബന്ധപ്പെട്ടവരെല്ലാം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറുന്ന അവസ്ഥയാണ് കാണുന്നത്. ആരോപണ വിധേയനായ മന്ത്രിയാകട്ടെ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിയും കലക്ടറുടെ റിപ്പോര്‍ട്ട് കണ്ടില്ലെന്ന സാങ്കേതികനിലപാടിലാണോ?
ലേക്ക് പാലസിന് സമീപത്തെ പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചത് കൃഷിഭൂമി മണ്ണിട്ട് നികത്തിയതിനാല്‍ നെല്‍വയല്‍-തണ്ണീര്‍തട നിയമത്തിന്റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സീറോജെട്ടി-വലിയകുളം റോഡ് നിര്‍മാണത്തിലും അപാകത കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. മാര്‍ത്താണ്ഡം കായല്‍ നികത്തിയതും ചട്ട ലംഘനമാണ്. കായലില്‍ ബോയ കെട്ടിത്തിരിച്ചിരിക്കുന്നതും കയ്യേറ്റമാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായും വിവരമുണ്ട്. ജില്ലാകലക്ടര്‍ സ്ഥലത്ത് നേരിട്ടുചെന്നാണ് ഉപഗ്രഹ സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയത്. ലേക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് മൂന്നുമാസം കഴിയുമ്പോഴും ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ റവന്യൂവകുപ്പിനോ പ്രത്യേക കുലുക്കമില്ലെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. ഒരു സെന്റ് ഭൂമിപോലും താന്‍ കയ്യേറിയിട്ടില്ലെന്നും അത് തെളിയിച്ചാല്‍ താന്‍ മന്ത്രിസ്ഥാനവും എം.എല്‍.എ പദവി പോലും രാജിവെച്ച് വീട്ടില്‍ പോയിരിക്കാമെന്നും പറഞ്ഞത് തോമസ് ചാണ്ടി മന്ത്രി തന്നെയായിരുന്നു. അതും സംസ്ഥാന നിയമസഭക്കകത്ത് പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട്. എന്നാല്‍ മന്ത്രി കായലും കൃഷിഭൂമിയും കയ്യേറുകയും മണ്ണിട്ടു നികത്തുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും അതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നുമാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്. എന്നാല്‍ ദൂരവ്യാപക പ്രത്യാഘാതമുളവാകുന്നൊരു റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമമായി അത് തന്റെ മേലധികാരികള്‍ക്ക് നല്‍കിയ കലക്ടറുടെ നടപടിക്ക് പുല്ലു വില കല്‍പിക്കുന്ന സമീപനമാണ് സര്‍ക്കാരിലെയും ഭരണമുന്നണിയിലെയും ഉന്നതര്‍ സ്വീകരിച്ചിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍. വേങ്ങര നിയമസഭാ ഉപ തെരഞ്ഞെടുപ്പുസമയത്ത് നല്‍കുമായിരുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി ഭയന്ന് താല്‍ക്കാലിക റിപ്പോര്‍ട്ട് എന്ന പേരിലാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്, ജില്ലാകലക്ടറെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന വിധത്തിലായിരുന്നു.
റിപ്പോര്‍ട്ട് കിട്ടിയതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രണ്ടു ദിവസമായിട്ടും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ പോകാതെ മുന്നണി ജാഥയെന്ന പേരില്‍ കറങ്ങിനടക്കുകയാണ് റവന്യൂമന്ത്രി. ശനിയാഴ്ച കാസര്‍കോട്ട് എല്‍.ഡി. എഫ് ജാഥയില്‍ പങ്കെടുത്തശേഷം ഞായറാഴ്ചയും തിങ്കളാഴ്ച രാത്രിയായിട്ടും മന്ത്രി തിരുവനന്തപുരത്ത് ചെന്നിട്ടില്ല. എന്നാല്‍ ഒരു സെന്റും കയ്യേറിയിട്ടില്ലെന്നു ആണയിട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ചെലുത്തേണ്ടെന്നും എന്നോ കയ്യേറിയ ഭൂമിയാണെന്നും പറഞ്ഞ മുഖ്യമന്ത്രിയും സി.പി. എം സംസ്ഥാന സെക്രട്ടറിയും പാലിക്കുന്ന മൗനം എന്താണ് പൊതുജനത്തിന് നല്‍കുന്ന സന്ദേശം?
ദേശീയകക്ഷിയായ എന്‍.സി.പിയുടെ രാജ്യത്തെ ഏക സംസ്ഥാന മന്ത്രിയാണ് തോമസ് ചാണ്ടിയെന്നതിനാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും രാഷ്ട്രീയവും ധാര്‍മികവുമായ കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് എത്ര നാളാണ് ഒരു മന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാനാകുക എന്ന ചോദ്യം ഉയരുകയാണ്. ലൈംഗികമായി പെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന കുറ്റത്തിന് ഇതേപാര്‍ട്ടിയുടെ പ്രതിനിധിക്ക് ഏഴു മാസം മുമ്പാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പുറത്തുപോകേണ്ടിവന്നത്. എന്നിട്ടും ഗുരുതരമായ ഭൂമി കയ്യേറ്റ വിഷയത്തില്‍ ഇത്രയും കാലതാമസം മന്ത്രി ചാണ്ടിയുടെ രാജിക്ക് ഉണ്ടാകുന്നതിനുപിന്നില്‍ മുന്നണിക്കകത്ത് പലതും ചീഞ്ഞു നാറുന്നുണ്ടെന്ന സന്ദേഹത്തിലേക്കാണ് ജനങ്ങളെ എത്തിച്ചിരിക്കുന്നത്.
ഭൂമി കയ്യേറ്റങ്ങള്‍ പുറത്തുകൊണ്ടുവന്ന ചാനല്‍ ലേഖകനെ ഭീഷണിപ്പെടുത്തുകയും അവരുടെ ജില്ലാ ഓഫീസ് ആക്രമിക്കുകയും ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായിരുന്നു. ഇതടക്കം കസേരയില്‍ നിന്നിറങ്ങാതിരിക്കാന്‍ പഠിച്ച പണി പലതും പയറ്റുകയാണിപ്പോള്‍ ചാണ്ടിയെന്നുവേണം മനസ്സിലാക്കാന്‍. മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇനിയും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സമയം നീക്കാനില്ല. സ്വജനപക്ഷപാത ആരോപണം പുറത്തുവന്നയുടന്‍ സി.പി.എമ്മിന്റെ മന്ത്രി ഇ.പി ജയരാജനില്‍ നിന്ന് വ്യവസായ-കായിക മന്ത്രി പദവി എടുത്തുവാങ്ങിയ മുഖ്യമന്ത്രിക്ക് ഘടക കക്ഷിമന്ത്രിയുടെ കാര്യത്തില്‍ കുറ്റം തെളിഞ്ഞിട്ടും എന്താണിത്ര തടസ്സം. ഇനി കോടതിയില്‍ കേസ് നടക്കുകയാണെന്ന് പറഞ്ഞ് രാജിയും നടപടിയും നീട്ടാനാണ് ഭാവമെങ്കില്‍ അത് അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഇടതുമുന്നണി നേതൃത്വത്തിനു നേര്‍ക്കുള്ള രാഷ്ട്രീയ ബൂമറാംഗാകും. സോളാര്‍ റിപ്പോര്‍ട്ട് കാട്ടി പ്രതിപക്ഷ നേതൃനിരയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും നാറിയവനെ പേറുന്ന സ്ഥിതിയാണുണ്ടാവുക. ജനങ്ങളെ ജാഗ്രതവത്താക്കാന്‍ തെക്കുവടക്ക് ജാഥ നടത്തുന്ന ഇടതുമുന്നണിക്കും ഇരട്ടച്ചങ്കുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും അത് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ വെച്ചിരിക്കുന്ന യുവ ഐ.എ.എസ്സുകാരി അനുപമയുടെ റിപ്പോര്‍ട്ട്. മന്ത്രിക്കെതിരായ നടപടിക്കുപകരം മൂന്നാര്‍ കയ്യേറ്റത്തിനെതിരെ മുന്നോട്ടുപോയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്സുകാരന്റെ ഗതി ആലപ്പുഴ ജില്ലാഭരണാധികാരിക്ക് ഉണ്ടാകരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending