Connect with us

Video Stories

ഇറാന്‍ ആണവകരാര്‍ അവിവേകം അപകടം

Published

on

ഇറാനുമായി ആറു രാജ്യങ്ങളോടൊപ്പം അമേരിക്ക ഒപ്പുവെച്ച ആണവ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയുടെ സഖ്യത്തിലുള്ളതെന്നു കരുതപ്പെടുന്ന രാജ്യങ്ങളൊക്കെ കരാറുമായി മുന്നോട്ടുപോകുമ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ പുതുക്കേണ്ട കരാറില്‍ ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇതിനെതിരെ ആഭ്യന്തര രംഗത്തുനിന്നുതന്നെ ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരവെ, ഇറാന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ. എ) കഴിഞ്ഞദിവസം പുറത്തുവിട്ടിരിക്കുന്നത്.
ഇറാനുമായി മുന്‍ പ്രസഡിണ്ട് ബറാക് ഒബാമ 2015 മേയില്‍ ഒപ്പുവെച്ച കരാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നാണ് ട്രംപിന്റെ കണ്ടെത്തലും ന്യായവും. കഴിഞ്ഞ രണ്ടുതവണയാണ്-ഏപ്രിലിലും ജൂലൈയിലും – ട്രംപിന് കരാറില്‍ മനസ്സില്ലാമനസ്സോടെ ഒപ്പുവെക്കേണ്ടിവന്നത്. അധികാരമേറ്റെടുക്കുമ്പോള്‍ ‘അമേരിക്കയാണ് ആദ്യം’ എന്ന് പ്രതിജ്ഞ ചെയ്ത നേതാവാണ് സത്യാനന്തര കാലത്തെ പുതിയ അവതാരമായ ഡൊണാള്‍ഡ് ട്രംപ്. വെറുപ്പിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ ഭരണാധികാരിക്ക് അമേരിക്കയുടെ നാളിതുവരെയുള്ള മേനി പറച്ചിലും അപ്രമാദിത്വവും തന്നെയാണ് കൈമുതലെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവവികാസങ്ങളിലൊന്നാണ് ഇറാന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ആണവപദ്ധതിയെതുടര്‍ന്ന് ഇറാനെതിരെ മുന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന ഉപരോധ നടപടികള്‍ 2015ലെ കരാറിനെതുടര്‍ന്നാണ് പിന്‍വലിക്കപ്പെട്ടത്.
പശ്ചിമേഷ്യയിലെ മികച്ച സൈനിക ശക്തിയാണ് ഇറാനെന്നത് തര്‍ക്കമറ്റ വസ്തുതയാണെന്നിരിക്കെ അവരുമായി മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതും പിന്തുടര്‍ന്നുവന്നതുമായ നയസമീപനം തുടരുന്നതില്‍ എന്തിനാണ് ട്രംപ് മിഥ്യാഭിമാനം കൊണ്ടുനടക്കുന്നത് എന്നാണ് ലോക സമൂഹം മൂക്കത്തുവിരല്‍ വെച്ച് ചോദിക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അമേരിക്കയുടെ സൈനിക താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് പറയുന്ന ട്രംപ് സ്വന്തം രാജ്യത്തെ മുന്‍ഭരണകൂടം ഈ താല്‍പര്യം കാത്തുസൂക്ഷിച്ചില്ലെന്നാണ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ഒക്ടോബര്‍ ആറിന് സൈനിക മേധാവികളും ഭാര്യമാരും ചേര്‍ന്ന് പോസ് ചെയ്ത ഫോട്ടോക്കിടെ ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’ ആണിപ്പോഴെന്ന് ട്രംപ് പറഞ്ഞത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ചൈന പോലുള്ള വന്‍ ശക്തികളോട് പിണക്കമുണ്ടെങ്കിലും സൈനികമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. എന്നാല്‍ പശ്ചിമേഷ്യയില്‍ പ്രത്യേകിച്ചും സിറിയയുടെ കാര്യത്തില്‍ മറ്റൊരു വന്‍ ശക്തിയായ റഷ്യയുമായി അതല്ല സ്ഥിതി. വടക്കന്‍ കൊറിയന്‍ ഭരണാധികാരി പുറപ്പെടുവിക്കുന്ന അന്ത്യശാസനങ്ങളും സൈനിക സാഹസ നടപടികളും കുറച്ചൊന്നുമല്ല ട്രംപിനെയും അമേരിക്കയെയും അലോസരപ്പെടുത്തുന്നത്. ഇതിനിടെയാണ് ഇറാന്റെ നേരെ അധികാരമേറ്റെടുത്തതു മുതല്‍ ട്രംപ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വാക് ശരങ്ങള്‍.
കലുഷിതമായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ഇന്ന് അടിയന്തിരമായി പതിയേണ്ട ശ്രദ്ധയിലൊന്നാണ് സിറിയയിലെയും ഇറാഖിലെയും കൂട്ടക്കുരുതികളും ആഭ്യന്തര കലാപങ്ങളും. ഇതിനിടെ ഇറാനുമേല്‍ കൂടി സമ്മര്‍ദം ചെലുത്തി അവരെ വിറപ്പിച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് അവിവേകവും അതിസാഹസികതയുമായേ വിലയിരുത്തപ്പെടൂ. ഇറാന്‍ മേഖലയില്‍ ഭീകരവാദത്തെയും ഐ.എസിനെയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപ് പറയുന്ന വെറുപ്പിന്റെ ന്യായം. ‘ഇറാനെക്കുറിച്ച് നിങ്ങള്‍ വൈകാതെ കേള്‍ക്കും’ എന്നാണ് സൈനിക മേധാവികളുടെ യോഗത്തില്‍ ട്രംപ് നല്‍കിയ ഭീഷണില്‍ പൊതിഞ്ഞുള്ള താക്കീത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ സൗഹൃദ രാജ്യങ്ങള്‍ക്കുപുറമെ ട്രംപിന്റെ തന്നെ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെക്മാസ്റ്റര്‍ തുടങ്ങിയവരും ട്രംപിന് അതിസാഹസികതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയും ചൈനയുമാണ് കരാറിലൊപ്പിട്ട മറ്റുരാജ്യങ്ങള്‍. ബ്രിട്ടനെ സംബന്ധിച്ച് അവരുടെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളാണ് അമേരിക്കയിലും ഇറാനിലുമായി പ്രവര്‍ത്തിച്ചുവരുന്നത്. ഒരു യുദ്ധമുണ്ടായാല്‍ തങ്ങളെയാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുകയെന്ന് അവര്‍ കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയിലെ ഇസ്രാഈല്‍-അറബ് തര്‍ക്കവും യൂറോപ്പിന് മറ്റൊരു തലവേദനയാണ്. മുമ്പ് ഇറാഖിനുമേല്‍ കെട്ടിപ്പൊക്കിയ നുണക്കഥകള്‍ വിഴുങ്ങിയതുപോലെ ഇത്തവണ സാധ്യമല്ലെന്നാണ് യൂറോപ്യന്‍ സമൂഹം നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കയും ട്രംപും കരാറില്‍ നിന്ന്് പിന്മാറാനാണ് ഭാവമെങ്കില്‍ അത് ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ക്കും പശ്ചിമേഷ്യയില്‍ മറ്റൊരു അസ്വസ്ഥതക്കും വഴിവെച്ചേക്കും. ഇറാനുമായി സഊദി പോലുള്ള രാജ്യങ്ങള്‍ക്ക് നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും സിറിയയിലെയും തുര്‍ക്കിയിലെയും ഭരണകൂടങ്ങളുമായി നല്ല ബന്ധമാണുള്ളത്. അടുത്തിടെ ഖത്തറുമായും മികച്ച നയതന്ത്ര-വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ഇറാനിലെ റൂഹാനി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മിസൈല്‍ നിര്‍മാണം മുതലായ സ്വയം രക്ഷക്കായുള്ള ആയുധപദ്ധതികളുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് ഞായറാഴ്ച പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് ലോക സമൂഹത്തോട് എന്നതിനേക്കാള്‍ ഡൊണാള്‍ഡ് ട്രംപിനോടുള്ള താക്കീതാണ്.
അന്താരാഷ്ട്ര ആണവ ഏജന്‍സി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും ഇറാന്‍ കരാര്‍ ലംഘിക്കുന്ന വിധത്തിലുള്ള യാതൊന്നും നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതും ട്രംപിനുള്ള തിരിച്ചടിയാണ്. പഴയതുപോലെ ഇറാനെ ഉപരോധത്തിന്റെ പേരില്‍ വരിഞ്ഞുമുറുക്കാനാവില്ലെന്നു തന്നെയാണ് ട്രംപ് തിരിച്ചറിയേണ്ടത്. യുനെസ്‌കോയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും മറ്റും അമേരിക്കയെ പിന്‍വലിക്കുന്ന ട്രംപ് പൗര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴികാട്ടിയ ആ മഹത്തായ ഒരു രാജ്യത്തെയാണ് പിറകോട്ട് കൊണ്ടുപോകുന്നത്. തങ്ങളുടെ ഇച്ഛക്കൊത്ത് തുള്ളാത്തവരെയൊക്കെ കാലാകാലങ്ങളില്‍ വിരട്ടിയും പാട്ടിലാക്കിയും വേണ്ടിവന്നാല്‍ ആക്രമിച്ച് നിലപരിശാക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും അമേരിക്കന്‍ ഭരണകൂടം പിന്തിരിയുമെന്ന് തന്നെയാണ് ലോകം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാ അവിവേകമതികളായ ഭരണാധികാരികളെയും പോലെ ട്രംപും കാലത്തിന്റെ ചരിത്ര പുസ്തകത്തിലെ കറുത്ത ഏടായി ഒതുക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending