Connect with us

Video Stories

ക്രിസ്മസ് ആഘോഷത്തിന് വിലക്കേര്‍പെടുത്തുമ്പോള്‍

Published

on

തീവ്രഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കള്‍ കാവിയുടെ ഇരുളടഞ്ഞ ഗോശാലകളില്‍ ഊതിക്കാച്ചിയെടുത്ത പുതുപുത്തന്‍ തീട്ടൂരങ്ങളുമായി രാജ്യത്താകമാനം കാടിളക്കുകയാണിപ്പോള്‍. എതിര്‍ രാഷ്ട്രീയത്തിന്റെ വീഴ്ചകള്‍ മുതലെടുത്ത് മൂന്നിലൊന്നുമാത്രം ജനപിന്തുണയോടെ മൂന്നരകൊല്ലംമുമ്പ് രാജ്യാധികാരം പിടിച്ച ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും മതസഹിഷ്ണുതയെയും കടന്നാക്രമിക്കുന്നതിന്റെ ഭാഗമായിവേണം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഹിന്ദുജാഗരണ്‍ മഞ്ചിന്റേതായി പുറത്തുവന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന ക്രിസ്മസിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പതിവായി നടക്കാറുള്ള ആഘോഷപരിപാടികളില്‍ നിന്ന് ഹിന്ദു വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്നാണ് എച്ച്.ജെ.എമ്മിന്റെ ഭീഷണി. ഇതിന് എതിരുനില്‍ക്കുന്ന വിദ്യാലയ മാനേജ്‌മെന്റുകള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് സംഘടനയുടെ അലിഗഡ് ഘടകം നേതാവ് സോനുസവിതയാണ് കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെ സംസ്ഥാന സെക്രട്ടറി സഞ്ജുബജാജ് പിന്തുണക്കുകയും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
ക്രിസ്മസ് ആഘോഷം കാലങ്ങളായി ലോകത്തും ഇന്ത്യയിലും നടന്നുവരുന്നതാണ്. യേശു ക്രിസ്തുവിന്റെ ജന്മദിനാഘോഷം എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ വിദ്യാര്‍ഥികളില്‍ നല്ലൊരുപങ്കും വിശ്വാസഭേദമെന്യേ സംബന്ധിക്കാറുമുണ്ട്. ഓണത്തെയും വിഷുവിനെയും പോലെ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ക്കപ്പുറമുള്ള പൊതു വിനോദ പരിപാടികളാണ് ഇതിലൂടെ നടത്തപ്പെടാറുള്ളത്. ക്രിസ്മസ് ആഘോഷം ഇതര മത വിശ്വാസത്തിന് ഭംഗം വരുത്തുന്നതാണെന്ന ആരോപണം ഇതുവരെയും ഉയര്‍ന്നിട്ടില്ലെന്നുമാത്രമല്ല, പൊതുസമൂഹത്തിന്റെ ആചാരത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കുന്നവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും. വിശേഷിച്ച് കുരുന്നുമനസ്സുകളില്‍ അത്തരം സങ്കുചിത മതബോധങ്ങള്‍ കുത്തിച്ചെലുത്താന്‍ രക്ഷിതാക്കളോ മത നേതാക്കളോ ശ്രമിക്കാറുമില്ല.
എന്നാല്‍ സംഘ്പരിവാറിന്റെ ഭാഗമായ ഒരു സംഘടന ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനത്തുനിന്ന് ഇത്തരമൊരു അന്യമത വിദ്വേഷത്തിന് കാരണമാകുന്ന പ്രസ്താവന നടത്തിയിട്ടും ഇതിനെ അപലപിക്കാനോ നടപടിയെടുക്കാനോ അധികാരികള്‍ രംഗത്തുവന്നിട്ടില്ല എന്നത് രാജ്യത്തിന്റെ ഗമനത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ തരുന്നുണ്ട്. ഏതെങ്കിലും സാമൂഹിക ദ്രോഹികളാണ് ഇതിനു പിന്നിലെന്നതിനേക്കാള്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സംഘടനയാണ് എച്ച്.ജെ.എം എന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാരിന്റെയും ഉന്നതാധികാരികളുടെയും പിന്തുണ ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കണം. ക്രിസ്മസ് ആഘോഷത്തിലൂടെ ഹിന്ദുബാലികാബാലന്മാര്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തപ്പെടുമെന്നാണ് സംഘടനയുടെ സ്വയം പ്രഖ്യാപിത വക്താക്കള്‍ പറഞ്ഞുപരത്തുന്നത്. സത്യത്തില്‍ ഇതിലൂടെ സ്വയം അപമാനിതരാകുകയാണ് ഇക്കൂട്ടര്‍. ഇന്ത്യയെപോലെ ഏതുമതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ളൊരു രാജ്യത്ത് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതുകൊണ്ടുമാത്രം തങ്ങളുടെ കുട്ടികള്‍ ആ മതത്തിലേക്ക് പരിവര്‍ത്തിതരാകുമെന്നു ധരിക്കുന്നതുതന്നെ തികഞ്ഞ മൗഢ്യമല്ലാതെന്താണ്. ഇത്രയും ദുര്‍ബലമായ വിശ്വാസസംഹിതയാണോ സനാതനത്വം ഉദ്‌ഘോഷിക്കുന്ന ഹിന്ദുമതത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു: എന്നും വസുദൈവകുടുംബകം എന്നുമൊക്കെ മനുഷ്യരെ ഒറ്റക്കെട്ടായി വിശേഷിപ്പിക്കുന്ന ഹിന്ദുമതത്തെയാണോ ഹിന്ദുത്വത്തിന്റെ ഏതാനും നവരാഷ്ട്രീയഅട്ടിപ്പേറുകാര്‍ ഇങ്ങനെ വഷളാക്കുന്നത്? മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ചയാണ് ക്രിസ്മസ് കരോള്‍ പരിപാടിയില്‍ പങ്കെടുക്കവെ ഒരു പാതിരിയുടെ കാര്‍ അടിച്ചു തകര്‍ക്കപ്പെടുകയും ക്രിസ്മസ് ആഘോഷത്തെ അലങ്കോലമാക്കുകയും ചെയ്തത്. ഇതിനുപിന്നിലെ ബജ്‌റംഗ്ദള്‍കാരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ സംഭവത്തില്‍ നാല് വൈദികരെയും 24 വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യുകയാണ് മധ്യപ്രദേശ് ഭരണകൂടം ചെയ്തത്.
മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്തുതന്ന അവകാശാനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കിട്ടിയ നവോര്‍ജം എവിടുന്നാണെന്ന് ചിന്തിക്കുമ്പോഴാണ് ഈ അത്യാവേശത്തിന്റെ പിന്നിലെ ഗുട്ടന്‍സ് പിടികിട്ടുക. അത് മറ്റെവിടെനിന്നുമല്ല, നാട് ഭരിക്കുന്ന സര്‍ക്കാരുകളിലും നേതാക്കളില്‍ നിന്നുമാണെന്നതാണ് ആ നഗ്ന സത്യം. മത ന്യൂനപക്ഷങ്ങളെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിന്റെയുമൊക്കെ പേരില്‍ പട്ടാപ്പകല്‍ മഴുകൊണ്ട് വെട്ടിവീഴ്ത്തുകയും പച്ചക്ക് കത്തിക്കുകയും ചെയ്യുന്ന മതത്തിന്റെ വക്താക്കള്‍ ഉത്തരേന്ത്യയിലെ കാവി രാഷ്ട്രീയക്കാരുടെ അണിയറയിലാണ് അന്തിയുറങ്ങുന്നതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുരയില്‍ പോകേണ്ട കാര്യമില്ല. കഴിഞ്ഞദിവസം പുറത്തുവന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പാക്കിസ്താനെയും പക്വമതിയായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിനെയും ബാബരി മസ്ജിദിനെയുമൊക്കെ വലിച്ചിഴച്ച് തങ്ങളുടെ വോട്ടുപെട്ടിക്ക് കനംകൂട്ടിയവരില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യതന്നെ. ഈ സംസ്ഥാനത്ത് ഒറ്റ സീറ്റുപോലും ഒരു മതന്യൂനപക്ഷ സമുദായാംഗത്തിന് നല്‍കാന്‍ തയ്യാറാകാത്തവര്‍ ഉത്തര്‍പ്രദേശിലും മറ്റും മിയാന്‍മാരുടെ കോലങ്ങള്‍ കൊണ്ട് തങ്ങളുടെ മതേതര പൊയ്മുഖം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് വികൃത കാഴ്ചതന്നെ. ഇവരാണ് തെരഞ്ഞെടുപ്പു ഫലത്തിന് ശേഷം നാടിന്റെ വികസനത്തെക്കുറിച്ച് തൊണ്ടപൊട്ടി ജീതേഗാ വിളിക്കുന്നത്.
ഹിന്ദത്വ രാഷ്ട്രീയത്തിന്റെ ഇത്തരം പടപ്പുറപ്പാടും പങ്കപ്പാടുകളും കണ്ടും കേട്ടും മനംമടുത്തൊരു ജനത ഇതെല്ലാം കടിച്ചിറക്കി കഴിയുകയാണെന്ന ഓര്‍മ പ്രധാനമന്ത്രി മോദിക്കും അമിത്ഷാക്കുമൊക്കെ ഉണ്ടാകുന്നില്ലെന്ന് കരുതരുത്. അവര്‍ തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഭാവി ഹിന്ദു രാഷ്ട്രത്തിന്റെയും പ്രയോക്താക്കളും പ്രണേതാക്കളുമെന്ന് ഇതിനകം തിരിച്ചറിയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിലേക്കുള്ള ചുവടുവെപ്പാണിവയെല്ലാം. ബാബരി മസ്ജിദ് തകര്‍ക്കലിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ദിനത്തില്‍ ശംഭുലാലിന് ഇക്കൂട്ടര്‍ ഒഴിച്ചുകൊടുത്തതാണ് അഫ്രസുല്‍ഖാനെ കത്തിക്കാനുപയോഗിച്ച മതഭ്രാന്തിന്റെ ഇന്ധനം. മാത്രമല്ല, മുഖ്യമന്ത്രി വസുന്ധരരാജെയുടെ തിരുമുഖത്തുനിന്നും പുറപ്പെടുവിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതേരത്വ വിരുദ്ധതയുടെയും ന്യൂനപക്ഷപീഡനത്തിന്റെയും നിലക്കാത്ത ഉത്തരവുകള്‍ക്ക് കാരണം യു.പിയിലെയും ഗുജറാത്തിലെയും പരീക്ഷണ ശാലകളില്‍ വികസിപ്പിച്ചെടുത്ത കാവി രാഷ്ട്രീയത്തിന്റെ പുത്തന്‍ പതിപ്പുകളുടെ വിളനിലമാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍. ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ഇറക്കിവിട്ടിരിക്കുന്ന കൂലികളാണ് സണ്ണിലിയോണിന്റെയും മറ്റും പേരുപറഞ്ഞ് ബംഗളൂരുവിലും മംഗലാപുരത്തും ഉത്തര കര്‍ണാടകയിലുമൊക്കെ ഇപ്പോള്‍ അരങ്ങുതകര്‍ത്താടുന്നതും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending