Connect with us

Video Stories

കെ.എ.എസ്: സംവരണം നിഷേധിക്കപ്പെടരുത്

Published

on

 

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് മാതൃകയില്‍ കേരളത്തിന് സ്വന്തമായി കേരളഅഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) എന്ന സംവിധാനം ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പുതുവര്‍ഷദിനത്തില്‍ പ്രാബല്യത്തില്‍ വരികയാണ്. കേരളസര്‍വീസിലെ ഉന്നതതസ്തികകളില്‍ കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി നിയമിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ഈ നിയമനരീതി കൊണ്ട് ലക്ഷ്യമിടുന്നത് എന്നത് സന്തോഷകരം തന്നെയെന്നതില്‍ സംശയമില്ല. ആയത് സംസ്ഥാനത്തിന്റെ ബഹുമുഖവികാസത്തിന് ഉതകുമെങ്കില്‍ നിസ്സംശയം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. അതിനെ അതിന്റേതായ രീതിയില്‍ ക്രമീകരിക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാരിന് വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഏത് പുതിയ സംവിധാനത്തിലുമെന്നതുപോലെ കെ.എ.എസിന്റെ കാര്യത്തിലും വിവിധതലങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള പ്രതികരണങ്ങളെയും പ്രതിഷേധസ്വരങ്ങളെയും കാണാതെപോകുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
സെക്രട്ടറിയേറ്റിലെയും മറ്റും 29 വകുപ്പുകളിലും അനുബന്ധതസ്തികകളിലും ഐ.എ.എസിന് തൊട്ടുതാഴെവരുന്നതുമായ ഉന്നതതസ്തികകളിലേക്കുള്ള പുതിയ നിയമനസമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനത്തോടൊപ്പം തന്നെ അത് കുറ്റമറ്റതാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കുമായിരിക്കെ ഇതിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് തീര്‍ത്തും ശരിയായില്ല. നിലവിലെ ഉദ്യോഗസ്ഥരുടെകാര്യത്തില്‍ ഉദ്യോഗക്കയറ്റം തഴയപ്പെടുന്നതടക്കമുള്ള വേവലാതികള്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടെങ്കിലും നിയമനത്തില്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സംവരണരീതി നടപ്പാക്കുന്നില്ല എന്നതാണ് പ്രധാനപോരായ്മയായി വിവിധസര്‍വീസ്‌സംഘടനകളും പൊതുപ്രവര്‍ത്തകരും ഉന്നയിച്ചിരിക്കുന്നത്. കെ.എ.എസ് നിയമനം നടക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള പിന്നാക്ക-പട്ടികവിഭാഗങ്ങള്‍ക്കുള്ള അര്‍ഹമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നാണ് ആരോപണം. ഇതരസര്‍ക്കാര്‍ നിയമനങ്ങളിലെന്നതുപോലെ പട്ടികവിഭാഗക്കാരും പിന്നാക്കക്കാരുമായ സമുദായങ്ങള്‍ക്ക് ജാതിതിരിച്ചുള്ള സംവരണം പാലിക്കപ്പെടുന്നുണ്ടെന്ന് കെ.എ.എസിന്റെ കാര്യത്തിലും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്.
മൂന്ന് രീതിയിലാണ് കെ.എ.എസിലേക്ക് നിയമനം നടത്തുക.ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. രണ്ടും മൂന്നും വിഭാഗത്തിലേക്കുള്ള നിയമനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിട്ടുള്ളത്. 1:1:1 എന്നതാണ് ഇതിലെ നിയമനനുപാതം.ആദ്യകാറ്റഗറിയില്‍ ബിരുദധാരികളായ മുപ്പതുവയസ്സുവരെയുള്ളവര്‍ക്കാണ് കെ.എ.എസിന് അപേക്ഷിക്കാന്‍ യോഗ്യത. ഇവര്‍ക്ക് സംവരണം പതിവുപോലെ ലഭിക്കും. രണ്ടാമത്തേത് ബിരുദധാരികളായ സര്‍ക്കാര്‍സര്‍വീസിലെ നാല്‍പതുവയസ്സുവരെയുള്ളവര്‍ക്കുള്ള നിയമനമാണ്. ഇതില്‍ മൂന്നിലൊന്ന് സംവരണമാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മൂന്നാമതായി ഒന്നാംഗസറ്റഡ് തസ്തികയിലുള്ള അമ്പതുവരെ പ്രായമുള്ളവര്‍ക്കുള്ളതാണ്. ഇതിലും മൂന്നിലൊന്നാണ് സംവരണം. ഇതുസംബന്ധിച്ച ചട്ടം രൂപീകരിക്കുമ്പോള്‍ പി..എസ്.സി ഉന്നയിച്ച സംശയം അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിലവില്‍ സര്‍വീസിലുള്ളവര്‍ ഇതിനോടകം സംവരണാനുകൂല്യം നേടിയെന്നിരിക്കെ അവരില്‍ നിന്ന് നിയമനം നടത്തുമ്പോള്‍ വീണ്ടും സംവരണം പാലിക്കേണ്ടതില്ല എന്നതാണ് ആ വ്യവസ്ഥ. മൂന്നാമത്തെ ഗസറ്റഡ് തസ്തികകളില്‍ സംവരണം പാലിക്കേണ്ടതില്ല എന്നതാണ് വ്യവസ്ഥ. ഇതിലൂടെ മൂന്നില്‍ അര ശതമാനം പേര്‍ക്ക് മാത്രമേ സംവരണം ലഭിക്കൂ. അതായത് ഇതിലൂടെ പിന്നാക്കക്കാര്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പരാതി.
ഫലത്തില്‍ പൊതുവിഭാഗത്തില്‍ 82.5 ശതമാനം പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുമ്പോള്‍ ബാക്കി 16.5 ശതമാനം പേര്‍ക്ക് മാത്രമാണ് സംവരണാനുകൂല്യം കരഗതമാകുക. ഇത് ഭരണഘടനാവിരുദ്ധമാണെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. സ്‌പെഷല്‍ റൂള്‍ ബാധകമാകുമെന്നതിനാല്‍ സംവരണം ലഭിച്ചില്ലെന്നുകാട്ടി നിയമനടപടി നേരിടേണ്ട സാഹചര്യവും നിലനില്‍ക്കുന്നു. നിലവില്‍ പി.എസ്.സി നടത്തുന്ന ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ നിയമനം റദ്ദാക്കപ്പെടുന്നതോടെ അതിലുള്ള അവസരവും സംവരണസമുദായങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നത് പ്രത്യേകം കണക്കിലെടുക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ നേരിയൊരു ശതമാനം പേര്‍ക്ക് മാത്രം നിയമനം ലഭിക്കുന്ന ഉന്നത തസ്തികകളുടെ കാര്യത്തില്‍ എത്ര കണ്ട് അവസരം ലഭിക്കുമെന്നത് ഇന്നും ചോദ്യം ചിഹ്നം മാത്രമാണ്.
രാജ്യം സ്വാതന്ത്ര്യംനേടി ഏഴുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും സമൂഹത്തിലെ പിന്നാക്ക ന്യൂനപക്ഷ പട്ടികവിഭാഗങ്ങള്‍ക്ക് രാഷ്ട്രനേതാക്കള്‍ വിഭാവനംചെയ്ത രീതിയിലുള്ള തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് നാം കാണാതിരുന്നുകൂടാ. കഴിഞ്ഞദയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹതപ്പെട്ടതിന്റെ മൂന്നിലൊന്നുപോലും നിയമനങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. കെ.എ.എസിന്റെ കാര്യത്തിലും സവര്‍ണലോബിയും സര്‍ക്കാരിലെയും സി.പി.എമ്മിലെയും ചിലരും ഉന്നയിക്കുന്ന വാദം കഴിവും പ്രാപ്തിയുമുള്ളവര്‍ക്കുള്ളതായിരിക്കണം കെ.എ.എസില്‍ എന്നതാണ്. ഈ വാദം അംഗീകരിക്കുകയാണെങ്കില്‍ നിലവില്‍ സംവരണത്തിലൂടെ സര്‍വീസില്‍ കയറിപ്പറ്റിയവരെയെല്ലാം കഴിവുകെട്ടവരെന്ന് വിശേഷിപ്പിക്കേണ്ടിവരും. കഴിവും പ്രതിബദ്ധതയുമുള്ളവര്‍ക്ക് ഉയര്‍ന്ന തലങ്ങളിലെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനാണ് കെ.എ.എസ് എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തില്‍ ഒളിഞ്ഞിരിക്കുന്നതും ഇതേ വരേണ്യമനസ്സുതന്നെയാണ്. എല്ലാകാലത്തും സംവരണവിരുദ്ധ-മെറിറ്റ് വാദികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന മുടന്തന്‍ന്യായം തന്നെയാണിതിനും പിന്നിലെന്ന് സാരം. ഇക്കാര്യങ്ങളില്‍ തീരുമാനമായതിനുശേഷം മാത്രമേ നിയമന നടപടികള്‍ ആരംഭിക്കാവൂ. പി.എസ്.സി ഡിസംബര്‍ മുപ്പതിനകം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കരുതിയതെങ്കിലും ഒഴിവുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അവധാനതയോടെ നീങ്ങുകയാണ് സാമൂഹ്യനീതിയെക്കുറിച്ചും സന്തുലിതവികസനത്തെക്കുറിച്ചും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം തെര്യപ്പെടുത്താനുള്ളത്. നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടുപോയ സമൂഹത്തിലെ അശരണരുടെ വക്താക്കളെന്നഭിമാനിക്കുന്ന ഒരു സര്‍ക്കാരിനും രാഷ്ട്രീയനേതൃത്വത്തിനും ഇതൊട്ടും ഭൂഷണമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending