Connect with us

Video Stories

പണിതിട്ടും പണിതിട്ടും തീരാത്ത ദേശീയപാത

Published

on

രാജ്യത്തെതന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ദേശീയപാത-544ന്റെ ആറു വരിപ്പാതാവികസനം തുടങ്ങിയിട്ട് വര്‍ഷം ഏഴു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിന്റെ നല്ലൊരുഭാഗത്തിന്റെ നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് മുതല്‍ വിവിധ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചും സാധനങ്ങളുമായി പോകുന്നവരുടെയും എണ്ണമറ്റ വാഹനയാത്രക്കാരുടെയും ഏക ആശ്രയമായ സേലം-കന്യാകുമാരി ദേശീയ പാതയിലെ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള 28 കിലോമീറ്റര്‍ ഭാഗമാണ് ഏറെക്കാലമായി പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. ഇതിനിടയിലെ ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കമാണ് വടക്കഞ്ചേരിക്ക് സമീപം തൃശൂര്‍ ജില്ലാതിര്‍ത്തിയായ കുതിരാന്‍ മലയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ തുരങ്കം നിര്‍മിക്കാന്‍ വനംവകുപ്പിന്റെ ഉള്‍പ്പെടെ അനുമതി ലഭിക്കാന്‍ വൈകിയെങ്കിലും അതിനുശേഷവും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ ആശങ്കകളും ദുരിതവുമാണ് യാത്രക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ നിന്നടക്കമുള്ള അതിവിദഗ്ധ തൊഴിലാളികളെയും ബൂമര്‍പോലുള്ള അത്യാധുനിക യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തുരങ്ക നിര്‍മാണം ഒച്ചിനേക്കാള്‍ പതുക്കെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഇതിന്റെ പണി തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നിര്‍മാണം മുടന്തി നീങ്ങുക തന്നെയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലുള്ളവര്‍ പ്രയോജനപ്പെടുത്തുന്ന പാത കൂടിയാണ് ദേശീയപാതയുടെ പാലക്കാട് -മണ്ണുത്തി ഭാഗം. തൃശൂര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആതുരാലയങ്ങളിലേക്കുള്ള റൂട്ടും ഇതുതന്നെ. വളരെ കഷ്ടതരമാണ് ഈ ഭാഗത്തെ യാത്ര. വര്‍ഷകാലത്തുപോയിട്ട് ഇപ്പോള്‍ പോലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് ഈ ഭാഗം. മണ്ണുത്തി, ഇരുമ്പുപാലം, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മേല്‍പാലങ്ങളും പാതിവഴിയിലാണ്. കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുകള്‍ കേരളത്തിന് പുറത്തേക്ക്് കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന പ്രധാന റൂട്ടാണിതെന്നത് നമ്മുടെ റോഡ് വികസനവുമായി ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു. കൊച്ചി മുതുല്‍ പാലക്കാട് വരെയുള്ള ജില്ലകളിലേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും യന്ത്ര സാമഗ്രികളുമൊക്കെ കൊണ്ടുവരുന്ന പ്രധാന പാതകൂടിയാണിത്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പിന്നിട്ടിരിക്കവെയാണ് അതിനുശേഷമുള്ള ഭാഗം ഇന്നും അഴിയാക്കുരുക്കായി തുടരുന്നത്.
തൊഴിലാളികളുടെ പണിമുടക്കാണ് പണി പുരോഗമിക്കുന്നതിന് തടസ്സമെന്നാണ് കരാറുകാര്‍ പറയുന്നതെങ്കില്‍ അതിന് കാരണം അവര്‍ക്ക് അര്‍ഹമായ ശമ്പളവും വേതനവും സമയാസമയം കൊടുത്തുതീര്‍ക്കാന്‍ കഴിയാത്തതാണെന്നതാണ് വാസ്തവം. ഇത്രയും പ്രധാനമായ നിര്‍മാണ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രഗതി കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ കമ്പനിയുടെ നിരുത്തരവാദിത്തവും ആര്‍ജവമില്ലായ്മയുമാണ് ഇതിന് വഴിവെച്ചതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ഇല്ലാതായതാണ് മുഖ്യതടസ്സമായി നിലകൊള്ളുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനുകീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് പാത നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല. എന്നാല്‍ സേലം മുതലുള്ള ഭാഗം പാലക്കാട് വടക്കഞ്ചേരി വരെ നാലു വരിയായി വീതികൂട്ടാന്‍ കാട്ടിയ വ്യഗ്രതയും താല്‍പര്യവും എന്തുകൊണ്ട് ബാക്കിഭാഗത്ത് ഇല്ലാതെ പോയി എന്നത് ചോദ്യച്ഛിഹ്നമായി ജനങ്ങളുടെയും നിത്യയാത്രക്കാരുടെയും മുന്നില്‍ തുറിച്ചുനില്‍ക്കുകയാണ്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് പാറപൊട്ടിക്കേണ്ടതില്ലാത്തതാണ് എന്ന കാരണം സമ്മതിച്ചാല്‍ തന്നെ വടക്കഞ്ചേരി-മണ്ണുത്തി ഭാഗത്ത് സാധാരണഗതിയില്‍ എടുക്കേണ്ട സമയമല്ല കരാറുകാര്‍ എടുത്തത്. പല തവണയായി ഒരു വര്‍ഷത്തോളമാണ് പാത നിര്‍മാണം മുടങ്ങിയത്. മഴക്കാലത്തെ പഴിച്ചെങ്കിലും മറ്റൊരു പ്രധാന കാരണമായത് കരാറുകാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പയുടെ പലിശ കുമിഞ്ഞുകൂടിയതുമൂലം തുടര്‍ ഫണ്ട് അനുവദിക്കാതിരുന്നതിനാലാണ്. സര്‍ക്കാരിന്റെ ഇടപെടലുകള്‍മൂലം അടുത്തകാലത്താണ് വായ്പ വീണ്ടും അനുവദിച്ചുതുടങ്ങിയത്. പറഞ്ഞസമയത്ത് പണി തീര്‍ക്കാതിരുന്നതാണ് പണം തുടരെ അനുവദിക്കാതിരിക്കാനുള്ള കാരണമായി ബാങ്കുകള്‍ പറഞ്ഞത്. അതിനിടെ കല്ലും ചീളുകളും തുരങ്കത്തിന് സമീപം താമസിക്കുന്നവരുടെ പുരകളിലും പരിസരത്തും വന്നുപതിക്കുന്നുവെന്ന പരാതികൂടിയായതോടെ പണി വീണ്ടും നിലക്കുകയായിരുന്നു.
കുതിരാന്‍ തുരങ്കത്തിന്റെ ഇടതു പാത പണി പൂര്‍ത്തിയായെങ്കിലും നിലച്ചിരിക്കുന്നത് വലതു പാതയിലാണ്. കഴിഞ്ഞ ആഗസ്റ്റിലോ വര്‍ഷാവസാനത്തോടെയോ ഇടതുപാത തുറന്നുകൊടുക്കുമെന്ന് കരാറുകാര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല തുരങ്കത്തിനകത്തെ സുരക്ഷാക്രമീകരണങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞില്ല. നിരവധി വലിയ ചരക്കുവാഹനങ്ങള്‍ ഒരേസമയം കടന്നുപോകുന്ന റൂട്ടിലെ തുരങ്കത്തില്‍ ഉണ്ടായേക്കാവുന്ന അപകട ഭീഷണി ഓര്‍മിപ്പിക്കാന്‍ സംസ്ഥാന അഗ്നിശമനസേനക്ക് തന്നെ ഇടപെടേണ്ടിവന്നു. തുരങ്കത്തിലേക്കുള്ള അപ്രോച്ച് പാതയും ഇരുമ്പുപാലത്തിന് ബദലായ കൂറ്റന്‍ പാലവും നിര്‍മാണം പൂര്‍ത്തിയാക്കുന്നതും വൈകുകയുണ്ടായി. ഇതേ പാതയില്‍ വടക്കഞ്ചേരി ഭാഗത്ത് പണിപൂര്‍ത്തിയായി ഭാഗികമായി തുറന്നുകൊടുത്ത ഭാഗങ്ങളില്‍ പൊട്ടല്‍ കണ്ടതും കരാറുകാരുടെ അനാസ്ഥയിലേക്കും ഭാവിയിലെ ഭീഷണിയിലേക്കുമാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഈ ഭാഗം പൊളിച്ചുപണിതെങ്കിലും ദേശീയ പാതയുടെ കാര്യത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒളിച്ചുകളിക്കുകയാണെന്ന പരാതിക്ക് ഇതിടയാക്കി.
ആദ്യ ഘട്ടത്തിലെ പതിവു പരിദേവനങ്ങളും പരാതികളും മാറ്റിവെച്ച് സര്‍ക്കാര്‍ നല്‍കിയ തുക സ്വീകരിച്ചാണ് ദേശീയപാതയരികിലെ സ്വകാര്യ ഭൂമികള്‍ പൊതു ആവശ്യം കണക്കിലെടുത്ത ദേശസ്‌നേഹം മുന്‍നിര്‍ത്തി നാട്ടുകാര്‍ വിട്ടുനല്‍കിയത്. എന്നാല്‍ അതിനെപോലും പരിഹസിക്കുന്ന രീതിയിലായി ദേശീയപാത 544ലെ വടക്കഞ്ചേരി-മണ്ണുത്തിപാത നിര്‍മാണം. ജനങ്ങളുടെ ചെലവില്‍ നിര്‍മിക്കുന്ന പ്രധാന പദ്ധതിക്ക് ഇത്രയും കാലതാമസം വരാന്‍ കാരണമാകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ വൃന്ദവും ബന്ധപ്പെട്ട സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുകതന്നെ വേണം. കേന്ദ്ര സര്‍ക്കാരിന്റെ മേലാളന്മാര്‍ക്ക് പ്രസ്താവന നടത്താന്‍ മാത്രമുള്ള പദ്ധതിയായി കേരളത്തിലെ ജനോപകാരപ്രദമായ ഒരു പദ്ധതി മാറാന്‍ പാടില്ലായിരുന്നു. സേലം, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ ആറുവരി ഇതിനകം യാഥാര്‍ത്ഥ്യമായിരിക്കെ, കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ മികച്ച ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താന്‍. ഇരുഭാഗത്തെയും ജനപ്രതിനിധികളും ഇനിയെങ്കിലും മൗനം വെടിഞ്ഞേതീരൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending