Connect with us

Video Stories

ഫാസിസത്തിനെതിരെ ഗാന്ധിസം ശക്തമാകണം

Published

on

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവനപഹരിച്ചവരുടെ ഗര്‍ജനങ്ങള്‍ക്ക് ശക്തി വര്‍ധിച്ച വേളയിലാണ് രക്തസാക്ഷിത്വദിനത്തിന്റെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്നു മുഴങ്ങിയത്. അവരുടെ വെടിയൊച്ചകള്‍ ഇന്നും നിലയ്ക്കുന്നില്ല. അതേ ശക്തികള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇപ്പോള്‍ രംഗത്തുള്ളത്. തീവ്ര ദേശീയതയിലൂടെ വിദ്വേഷത്തിന്റെ കനലുകളാണ് അവര്‍ ഊതിക്കത്തിക്കുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് അവരുടെ ആക്രമണത്തിന് ഇരയാകുന്നത്. അധികാരക്കസേരയിലിരിക്കുന്നത് ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവരുടെ ആശയം പിന്‍പറ്റുന്നവരും അയാളുടെ സ്വപ്‌നങ്ങളെ താലോലിക്കുന്നവരുമാണെന്നത് മതേതര വിശ്വാസികളുടെ മനോവേദന വര്‍ധിപ്പിക്കുന്നതാണ്. മഹാത്മജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ വാഴ്ത്തപ്പെടുകയും അയാളെ ആരാധിക്കുകയും ചെയ്യുന്ന വലിയ സംഘം തന്നെ ഇന്ത്യയില്‍ സജ്ജമായിട്ടുണ്ട്. സംഘ്പരിവാര്‍, ആര്‍.എസ്.എസ് സംഘടനകളൊക്കെ ഗാന്ധിജിയുടെ വധത്തെ ന്യായീകരിച്ച് ഗോഡ്‌സേയെ പിന്തുണക്കുന്നവരാണ്.
സ്വാതന്ത്ര്യ സമരങ്ങളെ വഞ്ചിക്കുകയും രക്തസാക്ഷികളെ പുച്ഛിക്കുകയും ഒരു സ്വാതന്ത്ര്യസമര രക്തസാക്ഷിയെ പോലും അവകാശപ്പെടാന്‍ ഇല്ലാത്തതുമായ ആര്‍.എസ്.എസിന് ഗാന്ധി എന്ന നാമം തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്നതാണ്. ഗാന്ധി എന്ന സങ്കല്‍പം രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. 2017ല്‍ പുറത്തിറക്കിയ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടറില്‍ ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമായിരുന്നു. ത്യാഗത്തിന്റെയും പൈതൃകത്തിന്റെയും വീരചരിത്രം വിളിച്ചോതുന്ന ചര്‍ക്ക പിടിച്ചിരിക്കുന്ന മോദിയുടെ ചിത്രം ആകസ്മികമായി വന്നതല്ല. ഫാസിസ്റ്റ് ശക്തികള്‍ അവരുടെ ആശയങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നതിനു തന്ത്രപൂര്‍വം ഒരുക്കുന്ന കെണികളിലൊന്നായിരുന്നു അത്. എന്നാല്‍ രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നതിനെ ജാഗ്രതയോടെ വീക്ഷിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇടപെടല്‍ അവരുടെ ഈ നീക്കം പൊളിക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ അനുകൂലിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ മഹാത്മാവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞത് ഗാന്ധിയെ മാറ്റി മോദിയെ പ്രതിഷ്ഠിച്ചാല്‍ ഖാദി വ്യവസായത്തില്‍ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു. പൈതൃകങ്ങള്‍ക്ക് ബദലായി മാര്‍ക്കറ്റിങ് സമ്പ്രദായത്തെ സ്വീകരിക്കുന്നവര്‍ കോര്‍പറേറ്റുകള്‍ക്ക് വളമിട്ടുകൊടുക്കുന്നതാണ് ഇതിലൂടെ വ്യക്തമായത്.
ഗാന്ധിജി ബഹുസ്വരതക്കു വേണ്ടി നിലകൊണ്ടെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഏകസ്വരതക്കുവേണ്ടിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍പോലും ഏകശിലാ രൂപം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. നമുക്കു ഹിതകരമല്ലെന്നു തോന്നുന്നവരോട് രാജ്യം വിട്ടുപോകാന്‍ തിട്ടൂരം നല്‍കുന്നു. അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. ഗാന്ധിയെ ഇല്ലായ്മ ചെയ്ത ഫാസിസ്റ്റ് ശക്തികള്‍ തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന നിരവധി പേരെ ഏഴു പതിറ്റാണ്ടിനിടയില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയുമെല്ലാം പേരിലായിരുന്നു കൊലപാതകങ്ങള്‍. എഴുത്തുകാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഇവരുടെ കൊലക്കത്തിക്കിരയായി. ഭക്ഷണത്തിന്റെയും കുലത്തൊഴിലിന്റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ഗാന്ധിയെ വധിച്ചപോലെ ഓരോ കൊലകളും അവര്‍ ആഘോഷമാക്കി.
കീഴാള വര്‍ഗത്തിന്റെ ഉന്നമനം ഗാന്ധിയുടെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആധുനിക ഇന്ത്യയില്‍ ഈ വിഭാഗത്തിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ചത്ത പശുവിന്റെ തൊലി ഉരിഞ്ഞതിന് ഉനയില്‍ ദലിത് യുവാക്കളെ അതിക്രൂരമായി ചാട്ടവാറടിച്ച് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചത് ഗോഡ്‌സെയുടെ അനുയായികള്‍ തന്നെയാണ്.
ഇന്ത്യന്‍ കറന്‍സിയിലുള്ള ഒരേയൊരു ചിത്രം ഗാന്ധിജിയുടേതാണ്. അത് മാറ്റണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടതും നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന്‍ ദിവസമായി ആചരിക്കുന്നതുമൊക്കെ ഗാന്ധിജിയെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണ്. ഗോഡ്‌സെക്ക് ക്ഷേത്രം പണിയണമെന്ന ആവശ്യവും ഈ ഭരണത്തില്‍ തന്നെ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
വൃത്തിയും ശുദ്ധിയുമാണ് സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യമെന്ന് പറഞ്ഞ ഗാന്ധിയന്‍ ദര്‍ശനം അപഹരിച്ചു തന്നെയാണ് മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഗാന്ധിക്കു പകരം അതിന്റെ സന്ദേശവാഹകനാകുന്നത് നരേദന്ദ്ര മോദിയാണ്. ഗാന്ധി ചിത്രത്തെ ജനങ്ങളുടെ മനസ്സില്‍ നിന്ന് മായ്ച്ച് പകരം മോദിയെ പ്രതിഷ്ഠിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇതെല്ലാം. മാത്രമല്ല അത് രാജ്യവ്യാപകമായി ആഘോഷിക്കാനവര്‍ കണ്ടെത്തിയത് ഗാന്ധിയുടെ ജന്മദിനമായിരുന്നു. ഗാന്ധിജയന്തി ആഘോഷിച്ചവര്‍ ഇനി സ്വച്ഛ് ഭാരത് ആഘോഷിച്ചാല്‍ മതിയെന്ന പരോക്ഷ കല്‍പനയും ഇതിനു പിന്നിലുണ്ട്. ഇതിലൂടെ ഗാന്ധിയുടെ ഓര്‍മ്മകളെ ജനമനസ്സുകളില്‍ നിന്നും രാജ്യ പൈതൃകങ്ങളില്‍ നിന്നും തമസ്‌കരിക്കാനുള്ള പാഴ്ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.
ഗാന്ധിജിയും ഗാന്ധിസവും ഉയര്‍ന്നുനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിജയപതാകകള്‍ പാറിക്കളിക്കും. അതു മനസിലാക്കിയാണ് ഗാന്ധിജിയെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍ പോലും അവരെ ഭയപ്പെടുത്തുന്നു. ഇതിനെതിരേ ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യസമരകാലത്തെ അര്‍പ്പണബോധത്തോടും രാജ്യസ്‌നേഹത്തോടുംകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഫാസിസത്തിന്റെ നീരാളിക്കൈകളിലേക്ക് നാട് കൂപ്പുകുത്തുമ്പോഴും ചില വരട്ടുവാദങ്ങളുടെ പേരില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ രാജ്യം ചെന്നുപെട്ട അപകടാവസ്ഥയുടെ ഭീകരത മനസ്സിലാക്കേണ്ടതുണ്ട്. മതേതര വിശ്വാസികള്‍ ഒന്നിക്കുന്നതിലൂടെ മാത്രമേ ഛിദ്രശക്തികളെ ക്രിയാത്മകമായി നേരിടാനാകൂ. രാജ്യത്തെ മഹത്തായ മൂല്യങ്ങള്‍ നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ഗാന്ധിയുടെ പോരാട്ട വീര്യം ഓരോ ഇന്ത്യക്കാരനും കൈവരിക്കേണ്ടതുണ്ട്. അതിനു പ്രചോദനം നല്‍കുന്നതാവട്ടെ ഈ ദിനം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending