Connect with us

Video Stories

കോടിയേരിമാരുടെ കോടികള്‍ സത്യം പുറത്തുവരട്ടെ

Published

on

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ് കോടിയേരി ഒരു യു.എ.ഇ പൗരനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങിയ ശേഷം മുങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം എന്ന പാര്‍ട്ടി കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് സ്വയം അപമാനിതരും പരിഹാസ്യരുമാകുന്ന അവസ്ഥയിലേക്ക് ആ പാര്‍ട്ടിക്കാരെയാകെ കൊണ്ടെത്തിച്ചിരിക്കുന്നു. പതിമൂന്നു കോടി രൂപയുടെ ബാധ്യതയാണ് ബിനോയ് കോടിയേരി ദുബായിലെ ജാസ് ടൂറിസം കമ്പനി എം.ഡി ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ളതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ഇതനുസരിച്ച് മര്‍സൂഖി ഇന്ത്യയില്‍ വന്ന് ബിനോയിയുമായി ബന്ധപ്പെട്ടവരെ കാണാന്‍ നടത്തിയ ശ്രമങ്ങളാണ് ഇത്രയും വലിയൊരു തുകയുടെയും വെട്ടിപ്പിന്റെയും ഉള്ളറ രഹസ്യങ്ങളിലേക്ക് നമ്മെയാകെ കൊണ്ടെത്തിച്ചത്. എന്നാലിപ്പോള്‍ ബിനോയിയും സഹോദരന്‍ ബിനീഷും ഗള്‍ഫില്‍ കോടികളുടെ ഇടപാട് തുടങ്ങിയിട്ട് കൊല്ലങ്ങളായെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും ബാധ്യത വരുത്തിയവര്‍ അത് സ്വയം തീര്‍ക്കട്ടെ എന്നുമാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ആദ്യം സംഭവത്തില്‍ കേസൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവകാശപ്പെട്ടെങ്കിലും ഇപ്പോള്‍ കേസുണ്ടെന്ന് ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരി പരസ്യമായി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി ഒന്നിന് ദുബായില്‍ പൊലീസ് കേസെടുത്തിരിക്കുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ബിനോയിയെ യു.എ.ഇ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്നുമാണ് വാര്‍ത്തകള്‍. ഇത് ശരിയാണെന്ന് സമ്മതിച്ചിരിക്കെ പിന്നെ അറിയേണ്ടത് എന്തിനാണ് ഇത്രയും വലിയ തുക സി.പി.എം നേതാവിന്റെ മകന്‍ വാങ്ങിയതെന്നും അതുപയോഗിച്ച് ബിനോയിയും കൂടെയുള്ളവരും എന്തു ചെയ്‌തെന്നുമാണ്. കേസ് തീര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് ആ പണം എവിടുന്നെടുത്ത് കൊടുക്കുമെന്ന് വെളിപ്പെടുത്താനുള്ള ധാര്‍മിക ബാധ്യതയുണ്ട്. നോട്ടുകെട്ടുകള്‍ ഇനിയും മറിയുമെന്നര്‍ത്ഥം.
വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം പാര്‍ട്ടിയുടെ ഉന്നതനായ നേതാക്കളിലൊരാള്‍ക്കെതിരെ ഉണ്ടായപ്പോള്‍ നാമെല്ലാം പ്രതീക്ഷിച്ചത് പ്രശ്‌നം ഉടന്‍തന്നെ പ്രസ്തുത നേതാവോ പാര്‍ട്ടിയോ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുമെന്നായിരുന്നു. സി.പി.എമ്മിന്റെ രീതിയുമതുതന്നെ. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കൂടുതല്‍ കുരുക്കുകളിലേക്കാണ് പാര്‍ട്ടിയെ ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്ന് എത്തിച്ചത്. ‘എന്റെ മകന്‍ ദുബായിലാണ്. അറബി എന്തിനാണ് ഇവിടെ കറങ്ങി നടന്ന് ബുദ്ധിമുട്ടുന്നത്’ എന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇത് വിശ്വസിച്ച് പ്രശ്‌നം തീരുമെന്ന് കരുതിയിരിക്കവെയാണ് പൊടുന്നനെ തിങ്കളാഴ്ച രാവിലെ ബിനോയിയെ ദുബായില്‍ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഇടിത്തീപോലെ വരുന്നത്.
വാസ്തവത്തില്‍ 2007ല്‍ തുടങ്ങിയതാണ് ബിനോയിയും യു.എ.ഇയും തമ്മിലുള്ള ബന്ധം. അന്ന് ഇടതുപക്ഷ സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം, വിജിലന്‍സ് മന്ത്രിയായിരിക്കവെയാണ് കോടിയേരിയുടെ മകന്‍ ബിനോയ് ഗള്‍ഫിലേക്ക് പോകുന്നത്. ചില ജോലികളെല്ലാം ചെയ്‌തെങ്കിലും പച്ച പിടിച്ചില്ലത്രെ. എന്നാല്‍ ദുബായിലെ ചില അറബികളുമായി കേരളത്തിലെ ടൂറിസം രംഗത്ത് മുതല്‍മുടക്കിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ അന്ന് നടത്തിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. അവരിലൊരാളായിരുന്നു അബ്ദുല്ല മര്‍സൂഖി. സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ പണിയെടുക്കുന്ന യു.എ.ഇയില്‍ അവര്‍ക്കൊന്നും ലഭിക്കാത്ത വന്‍തുക എങ്ങനെയാണ് ബിനോയിക്ക് വായ്പയായി ലഭിച്ചതെന്ന് അന്വേഷിക്കവെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്ന ആനുകൂല്യം ബിനോയിക്ക് ലഭിച്ചിരുന്നതായി വ്യക്തമാകുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ മുതല്‍മുടക്കാന്‍ ബിനോയിയോ മര്‍സൂഖിയോ തയ്യാറായതായി ഒരു വിവരവുമില്ലാതിരിക്കെ എവിടെയാണ് ഇത്രയും കോടികള്‍ ചെലവഴിച്ചതെന്ന നിര്‍ണായക ചോദ്യം ബാക്കി നില്‍ക്കുകയാണ്. ബിനോയ് വൈസ് പ്രസിഡന്റായിരുന്ന കമ്പനിക്കാണ് കോവളം റീസോര്‍ട്ട് ഇടതുപക്ഷ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതെന്ന അറിവും ഞെട്ടലുളവാക്കുന്നുണ്ട്. ഇവയെല്ലാം സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അണ്ഡാശയം വരെ കുത്തിനോവിക്കുന്നു.
കൊല്ലം സ്വദേശിയും ഇടതുപക്ഷ എം.എല്‍.എയുമായ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തുമായും ഇടപാട് നടന്നതായാണ് വിവരം. വിജയന്‍പിള്ളയുടെ പുത്രന്‍ കഴിഞ്ഞദിവസം മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ കേരള ചരിത്രത്തിലിതാദ്യമായി ഒരു വാര്‍ത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് പതിക്കാന്‍ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇത്തരമൊരു വിധി വരാനിടയായത് മര്‍സൂഖി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കവെ ഇത്തരമൊരു വെളിപ്പെടുത്തലും ആരോപണവും പാര്‍ട്ടിയെയും കേരള നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുകയും അതിന്മേല്‍ സര്‍ക്കാരിന് നിയമ നടപടി ഏറ്റെടുക്കേണ്ടി വരികയും ചെയ്യുമെന്നതാണ് കോടതിയെ ഉപയോഗിച്ച് തികച്ചും ആശാസ്യമല്ലാത്ത വിധി വാങ്ങിച്ചെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മാത്രമല്ല, ജുഡീഷ്യറിയുടെയും മീഡിയയുടെയും കേരളത്തിന്റെയാകെയും കറുത്ത ദിനമാണിത്. ഇതേ നിലപാടായിരുന്നോ തട്ടിപ്പുകാരി സരിതയുടെ കാര്യത്തില്‍ സി.പി.എം മുഖ്യമന്ത്രി സ്വീകരിച്ചത്? അധികാരത്തിലെത്തുമ്പോള്‍ ജനത്തെ മറന്ന് പണത്തിന്റെ പിന്നാലെ പോയതാണ് സോവിയറ്റ് റഷ്യ മുതല്‍ കേരള നിയമസഭാ സ്പീക്കറുടെ അര ലക്ഷത്തിന്റെ കണ്ണട വരെ നീളുന്ന നവ യാഥാര്‍ഥ്യങ്ങള്‍.
രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണി നേരിടുകയാണെന്ന് സമ്മതിക്കുന്നവര്‍ക്കു നേരെയാണ് അതിനെതിരെ ഘോരഘോരം പോരാടേണ്ട ഘട്ടത്തില്‍ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോ എന്ന സംശയമുയരുന്നുണ്ടെങ്കിലും അമിത്ഷായുടെ പുത്രനെതിരെ കോടികളുടെ അഴിമതി ആരോപണമുണ്ടായപ്പോള്‍ സി.പി.എം നേതാക്കള്‍ എങ്ങനെ പ്രതികരിച്ചിരുന്നുവെന്നതുമതി ആ സംശയം തീരാന്‍. മതേതരത്വത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു പ്രസ്ഥാനം ഇങ്ങനെ ഇടവഴിക്കുവെച്ച് തകരുന്നത് മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. പുകമറ നീക്കി ഒരു നിസ്സഹായനായ വിദേശി പൗരന്റെ ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണപ്പാര്‍ട്ടിക്കും അനിവാര്യമായ കടമയുണ്ട്. മൊത്തം മലയാളികളുടെ അറിയാനുള്ള അവകാശത്തിന്റെയും അഭിമാനത്തിന്റെയും വിശ്വാസ്യതയുടെയും വിഷയം കൂടിയാണത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending