Connect with us

Video Stories

ചുവപ്പിനുള്ളിലെ കാവിക്കലര്‍പ്പ്

Published

on

കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകനും മത താരതമ്യ സംവാദകനും നിച്ച് ഓഫ് ട്രൂത്ത് സ്ഥാപകനും കോഴിക്കോട് ആസ്ഥാനമായ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ മലപ്പുറം സ്വദേശി എം.എം അക്ബറിനെ ഹൈദരാബാദില്‍വെച്ച് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗം പിടികൂടി കേരള പൊലീസിന് കൈമാറി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത രാജ്യത്തെ മത വിശ്വാസ സ്വാതന്ത്ര്യത്തോടും ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും കൂറും ബഹുമാനവുമുള്ള ഏതൊരു വ്യക്തിയിലും ഞെട്ടലുളവാക്കുന്നതാണ്. ഭരണഘടനയിലെ മൗലികാവകാശമായ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടെ നഗ്നമായി ഹനിക്കപ്പെട്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ചാര്‍ത്തപ്പെട്ട കേസിലാണ് അക്ബറിന്റെ അറസ്റ്റ്. ആസ്‌ത്രേലിയയിലെ മെല്‍ബണില്‍നിന്ന് ദോഹയിലേക്കുള്ള മാര്‍ഗമധ്യേ വിമാനത്താവളത്തില്‍ വെച്ചാണ് ശനിയാഴ്ച രാത്രി അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടിയത്. കൊച്ചി നോര്‍ത്ത് പൊലീസ് അവിടെചെന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. എന്‍.ഐ.എയും മറ്റും ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നു.
കേരളത്തില്‍ 13 സ്‌കൂളുകളുള്ള പീസ് ഇന്റര്‍നാഷണലിന്റെ കൊച്ചി തമ്മനത്തെ സ്‌കൂളില്‍ പഠിപ്പിച്ച മൂന്നാം ക്ലാസ് പാഠ പുസ്തകത്തിലെ ഒരു ഭാഗമാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാം കാരണം. സി.പി.എമ്മിന്റെ പോഷക സംഘടനയായ ഡി.വൈ.എഫ്.ഐക്കാര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും സംഭവത്തില്‍ കേരള പൊലീസ് രായ്ക്കുരാമാനം മത സ്പര്‍ദ ഉളവാക്കുന്ന കേസാക്കി മാറ്റുകയുമായിരുന്നു. മുംബൈയിലെ ഒരുസ്ഥാപനത്തില്‍നിന്ന് വാങ്ങിയ പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ തങ്ങളുടെ അറിവോടെയായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും സ്ഥാപനത്തിനും അക്ബറിനുമെതിരെ കേസുമായി മുന്നോട്ടുപോകാന്‍ കേരള പൊലീസ് കാട്ടിയ തിടുക്കം സംസ്ഥാനത്ത് നിലവിലിരിക്കുന്ന മതേതരമായ തുല്യ നീതിയുടെ ലംഘനമാണെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. സ്ഥാപനത്തിലെ മൂന്നു പേരെയും മുംബൈയിലെ പ്രസാധകരുടെ പ്രതിനിധികളെയും പൊലീസ് അറസ്റ്റ്‌ചെയ്തു. രാജ്യാന്തര ഭീകര സംഘടനയായ ഐ.എസിലേക്ക് ഈ സ്ഥാപനത്തില്‍ പഠിച്ചവരും അധ്യാപകരായിരുന്നവരും ചേക്കേറിയെന്നതായിരുന്നു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ ഇടപെടലിന് കാരണമായത്. പ്രസാധകര്‍ പുസ്തകം മുഴുവനായി പിന്‍വലിക്കുകയും കേസും പൊലീസ്-എന്‍.ഐ.എ പീഡനവും ആശങ്കപ്പെട്ട് അക്ബര്‍ ദോഹയിലേക്ക് കടക്കുകയുമായിരുന്നു. രാജ്യത്ത് നിരവധി കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണഭൂതരായവര്‍ക്കൊന്നുമില്ലാത്ത വിധത്തില്‍ അക്ബറിനെ പിടികൂടുന്നതില്‍ എമിഗ്രേഷന്‍ വിഭാഗവും, ഇവരുടെ പിന്നില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പങ്കും ഉണ്ടായിരിക്കുമല്ലോ, കേരള പൊലീസ് കാട്ടിയ അമിത ആവേശമാണ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നീതിപീഠത്തിന് മുന്നില്‍ എത്തിയ നിലക്ക് ഏതായാലും ഇനി അക്ബറിന്റെ വിചാരണ നീതിപൂര്‍വകമായി നടക്കട്ടെ.
കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചേട്ടന്‍ ബാവ-അനിയന്‍ ബാവ കളിച്ചുകൊണ്ടിരിക്കുകയാണെന്ന് പല തവണയായി നടന്ന സംഭവങ്ങളുടെ ഗതിവെച്ച് നിസ്സംശയം പറയാന്‍ കഴിയും. കാവി രാഷ്ട്രീയത്തിന്റെ ഫാസിസത്തെ എതിര്‍ക്കുന്നവരെന്ന വ്യാജേന നീങ്ങുമ്പോള്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ തങ്ങളുടെ വോട്ടു ബാങ്കില്‍നിന്ന് അകന്നുപോയാലോ എന്ന ചിന്തയിലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അങ്ങുമിങ്ങും ഓരോ തട്ടുകൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും മാരകമായതെന്ന് വിലയിരുത്തിയിട്ടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ ചൂണ്ട ഉണ്ടാക്കിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനിടയില്‍ തന്നെയാണ് അക്ബറിനെ അറസ്റ്റ്‌ചെയ്ത് കാവി പ്രഭൃതികളെ സന്തോഷിപ്പിച്ചിരിക്കുന്നത്. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ ആര്‍.എസ്.എസ്സുകാരെ വിട്ട് തുറുങ്കിലടച്ചതും മലപ്പുറത്ത് ഫൈസലും കാസര്‍കോട്ട് റിയാസ് മുസ്‌ലിയാരും കൊല ചെയ്യപ്പെട്ടപ്പോഴും ഹാദിയ എന്ന മതംമാറിയ പെണ്‍കുട്ടി സ്വന്തം വീടിനകത്ത് ആര്‍.എസ്.എസ്സുകാരാല്‍ പീഡിപ്പിക്കപ്പെട്ടപ്പോഴുമൊന്നും തരിമ്പുപോലും ഇളകാത്ത കപട മതേതരക്കുപ്പായമാണ് പിണറായിയും കോടിയേരിയുമൊക്കെ അണിഞ്ഞിട്ടുള്ളത്. വീണ്ടും നാള്‍ക്കുനാളെന്നോണം ന്യൂനപക്ഷ സമുദായത്തില്‍പെട്ട യുവാക്കള്‍ കൊല്ലപ്പെടുന്നതും ഇതേ അധികാരത്തിന്റെ തണലിലും. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നതിന് സാക്കിര്‍ നായിക്കിനെയും എം.എഫ് ഹുസൈനെയും ബോളിവുഡിലെ ഖാന്‍ ത്രയങ്ങളെയും പോലുള്ള കലാകാരന്മാരുടെ നേര്‍ക്കുള്ള ആക്രോശങ്ങളായും നാം കണ്ടുകഴിഞ്ഞതാണ്. ദേവസ്വം ബോര്‍ഡുകള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡും വഖഫ് ബോര്‍ഡിന് പി.എസ്.സിയുമെന്ന ഇരട്ടപ്പന്തിയിലും ചുവപ്പിനുള്ളിലെ കാവിക്കലര്‍പ്പ് കണ്ടു.
മത സ്പര്‍ദ വളര്‍ത്തുന്നുവെന്നു കാട്ടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ) വകുപ്പാണ് അക്ബറിനും മറ്റുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ന്യായീകരിക്കാമെങ്കില്‍ കേരള ഉമാഭാരതി ശശികലയും ഗോപാലകൃഷ്ണസ്വാമിയും തൊഗാഡിയയും സെന്‍കുമാറും വെള്ളാപ്പള്ളിയും ബാലകൃഷ്ണ പിള്ളയും കുമ്മനവുമൊക്കെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രകോപന പ്രസംഗങ്ങള്‍ പിണറായിയുടെ പൊലീസ് കേള്‍ക്കുന്നില്ലേ. മറ്റുള്ളവരൊക്കെ വെല്ലുവിളികളോടെ നാട്ടില്‍ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ ഇതേ വകുപ്പ് ചാര്‍ത്തപ്പെട്ടവരില്‍ പിടികൂടിയത് മത പണ്ഡിതരായ ശംസുദ്ദീന്‍ പാലത്തിനെയും എം.എം അക്ബറിനെയും മാത്രവും. ഇതിനെന്ത് ന്യായമാണ് മുഖ്യമന്ത്രിക്ക് പൊതുസമൂഹത്തോടും സ്വന്തം പാര്‍ട്ടി അണികളോടു തന്നെയും പറയാനുള്ളതെന്ന് അറിയാന്‍ കൗതുകം തോന്നുന്നു. നിരവധി സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ശാസ്ത്ര വിരുദ്ധമായ ചരിത്ര വക്രീകരണങ്ങള്‍ വിളമ്പിക്കൊടുക്കുന്ന നരേന്ദ്രമോദിക്കും മോഹന്‍ ഭഗവതിനും മുന്നില്‍ മുട്ടുവിറക്കുന്ന പിണറായിയുടെ ‘ഊരിപ്പിടിച്ച വാളുകളുടെയും ഇന്ദ്രചന്ദ്രന്മാരുടെയും’ വീരകഥകള്‍ കേട്ടു രസിക്കാന്‍ ജനാധിപത്യ മതേതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മനസ്സില്ലെന്ന് സവിനയം ബോധ്യപ്പെടുത്തിക്കൊള്ളട്ടെ. മറിച്ച് ഭരണാസനം കാക്കാന്‍ വേണ്ടിയാണിതൊക്കെയെങ്കില്‍ അതങ്ങ് തുറന്നുപറയുന്നതല്ലേ രാഷ്ട്രീയ ഔചിത്യം ?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending