Connect with us

Video Stories

ഏകകക്ഷിയില്‍ നിന്ന് ഏക വ്യക്തിയിലേക്ക്

Published

on

ചര്‍ച്ചകളില്ല, വാദപ്രതിവാദങ്ങളില്ല, വോട്ടുപിടിത്തമില്ല. സാമാജികരുടെ കയ്യില്‍ ഓരോ വെള്ളപേപ്പറും പേനയും മാത്രം. ചൈനയുടെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഞായറാഴ്ച ചരിത്ര പ്രാധാന്യമുള്ളൊരു നിയമം മൃഗീയഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ട പശ്ചാത്തലമാണിത്. ആധുനിക ചൈനയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവിന് കാരണമായ ഭരണ പരിഷ്‌കാരമാണ് പ്രസിഡന്റ് ഷീ ജിന്‍പിങിന് ആജീവനാന്ത സര്‍വാധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി. 2964 പേരില്‍ രണ്ടു പേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മൂന്നു പേര്‍ വിട്ടുനിന്നെന്നുമാണ് വാര്‍ത്ത. ജനാധിപത്യത്തെ പരിഹസിക്കുമാറ് സത്യത്തില്‍ ഇത്തരമൊരു വോട്ടെടുപ്പുനാടകം തന്നെ ആവശ്യമുണ്ടായിരുന്നോ? രാജ്യം ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലവനും ഇനി മരണംവരെ ഷീ ആയിരിക്കും. കമ്യൂണിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് ചുവടുവെച്ചുവരുന്ന ചൈനയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന നിയമമാണ് 138 കോടി ജനതയെ മൂകസാക്ഷിയാക്കി നിര്‍ത്തിക്കൊണ്ട് ഭരണ നേതൃത്വം ലോകത്തിനുമുമ്പാകെ മുന്നോട്ടുവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെയും ജനങ്ങളുടെയും പൊതു ആഗ്രഹമാണ് സാധിതമായിരിക്കുന്നതെന്നാണ് ഷീ അനുകൂലികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചൈനീസ് യൂത്ത്‌ഡെയ്‌ലിയുടെ മുന്‍ പത്രാധിപര്‍ ലീ ദാറ്റോങ് പറയുന്നതുപോലെ ഇത് ഷീയുടെ ‘സ്വന്തം കുഴി തോണ്ടല്‍’ ആകുമോ എന്നാണ് പലരും ആരായുന്നത്.
രണ്ടു തവണയായി 2023 വരെ തുടരാനാകുമായിരുന്നെങ്കിലും അതിന് അഞ്ചുകൊല്ലം മുമ്പുതന്നെ മരണംവരെ പ്രസിഡന്റ് എന്ന നിയമനിര്‍മാണം നടത്തിയത് അറുപത്തിനാലുകാരനായ ഷീയുടെ അധികാരക്കൊതിയോ സഹപ്രവര്‍ത്തകരുടെ മേലുള്ള അവിശ്വാസ്യതയോ. ഏകകക്ഷി ഭരണത്തില്‍നിന്ന് ഏക വ്യക്തി ഭരണത്തിലേക്കുള്ള ഷീയുടെ പോക്ക് അഴിമതിയെ വ്യക്തിയിലേക്ക് കുടിയിരുത്തുന്നതാകുമോ. കമ്യൂണിസ്റ്റ് വിപ്ലവകാരിയും ചൈനീസ് തലവനുമായിരുന്ന മാവോസേദുങിന്റെ ചിന്താധാരയായിരുന്നു ആധുനിക ചൈനയുടെ ഗതിവിഗതികള്‍ക്ക് ആധാരമായതെങ്കില്‍ അദ്ദേഹം മരിച്ച് എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ‘ഷീ ചിന്താധാര’ യെയാണ് മാവോക്ക് പകരമായി ആ രാജ്യം ഇപ്പോള്‍ എടുത്തണിഞ്ഞിട്ടുള്ളത്. ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റായി തുടരാനാകൂ എന്ന വ്യവസ്ഥ 1982ലാണ് അന്നത്തെ ഭരണത്തലവന്‍ ദെങ് ഷിയാവോപിങ് നടപ്പാക്കിയത്.
ആയുധ ബലംകൊണ്ട് തനിക്ക് താഴെയുള്ളവരെയും ജനങ്ങളെയും രാജ്യത്തെയും പിടിച്ചുകെട്ടി ഭരിക്കുന്ന ഏകാധിപതികളുടെ ഗണത്തിലേക്ക് സ്വയം എടുത്തെറിഞ്ഞിരിക്കുകയാണ് ഷീ പിങ് ഇതിലൂടെ. ലോകത്തെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഭരണാധികാരികളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നതിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ലോകത്ത് സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ പല കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ക്യൂബയിലുമൊക്കെയായി നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണം പിടിച്ചുനിന്നത് ജനങ്ങള്‍ക്ക് അവര്‍ നല്‍കിയ സ്ഥിതിസമത്വ പൂര്‍ണമായ ജീവിത സൗകര്യങ്ങള്‍ മൂലമായിരുന്നു. എന്നാല്‍ ഈ ഔദാര്യം അധികാര കേന്ദ്രീകരണത്തിലേക്കും പിന്നീട് ഏകച്ഛത്രാധിപത്യത്തിലേക്കും വഴിമാറിയതായിരുന്നു തൊണ്ണൂറുകളില്‍ കണ്ട കൂട്ടകമ്യൂണിസ്റ്റ് ഭരണത്തകര്‍ച്ചകള്‍. സോവിയറ്റ് യൂണിയനിലേക്ക് ചൂണ്ടി അഹങ്കരിച്ച കമ്യൂണിസ്റ്റുകള്‍ക്ക് ഏറ്റ കടുത്ത തിരിച്ചടിയായിരുന്നു ആ രാജ്യത്തിന്റെ തുണ്ടം തുണ്ടമായുള്ള പിരിഞ്ഞുപോക്ക്. വഌദിമീര്‍ ലെനിനും ജോസഫ് സ്റ്റാലിനുമൊക്കെ പട്ടിണിക്കിട്ടും ലക്ഷക്കണക്കിന് സ്വദേശികളെ കൂട്ടക്കുരുതി നടത്തിയും ഭരിച്ച രാജ്യങ്ങള്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു നുണയുകയാണ്. ഇതിന്റെ തുടര്‍ച്ചയായി 1989ല്‍ ചൈനയിലെ ടിയാനനെന്‍മെന്‍ ചത്വരത്തില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധ പ്രകടനം ലോക ജനാധിപത്യ വാദികളില്‍ പ്രത്യാശ ജനിപ്പിച്ചെങ്കിലും അവരെ തോക്കിന്‍ തിരകള്‍ കൊണ്ട് എന്നെന്നേക്കുമായി നാമാവശേഷമാക്കുകയായിരുന്നു ചൈനീസ് ഭരണകൂടം. അതിന്റെ വഴിയേയാണ് ഇന്ന് സോഷ്യലിസ്റ്റ്ചിന്തയുടെ പേരു പറഞ്ഞ് മറ്റൊരേകാധിപത്യത്തിന്റെ വേരുമുളപ്പിക്കാന്‍ നോക്കുന്നത്. ചൈനയുടെ ചരമ ഗീതമാകുമോ ഇതെന്നാണ് പാശ്ചാത്യ മാധ്യമങ്ങളൊന്നാകെ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയിലെ ഒരു പ്രവിശ്യയില്‍ കുട്ടികളെ മദ്രസകളിലേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് അധികാരികള്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതിനുമുമ്പുതന്നെ റമസാന്‍ വ്രതം പോലുള്ള അനുഷ്ഠാനങ്ങളെ വിലക്കാനും ഭരണകൂടം തയ്യാറായി. മാധ്യമങ്ങള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ പറ്റാത്തഅവസ്ഥ ചൈനയിലുണ്ടായിട്ട് പതിറ്റാണ്ടുകളായി. അവരുടെ മുറിക്കുള്ളില്‍ വരെ ചാരക്കണ്ണുകള്‍ എത്തിനോക്കുന്നു. ഏതാണ്ട് ജന്മി ഭൂപ്രഭുത്വ കാലത്തെ മാടമ്പി ഭരണത്തിലേക്കാണ് ചൈനയെ ആധുനിക കമ്യൂണിസ്റ്റുകള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത് മത വിശ്വാസികളുടെയും ജനാധിപത്യ വാദികളുടെയും യുവാക്കളുടെയും ഇടയില്‍ വലിയ നിരാശയാണുണ്ടാക്കിയിരിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുമെന്നതിന്റെ സൂചനയാണ് നിയമ ഭേദഗതിയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട എതിര്‍ശബ്ദങ്ങളെയാകെ നീക്കംചെയ്ത ഭരണകൂട നടപടി. ചില വിദേശ സര്‍വകലാശാലകളുടെ കാമ്പസുകളില്‍ ‘എന്റെ പ്രസിഡന്റല്ല, ഞാന്‍ വിയോജിക്കുന്നു’ എന്നീ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
പാക്കിസ്താന്റെയും മസൂദ് അസ്ഹറിന്റെയും മറ്റും കാര്യത്തില്‍ നമ്മുടെ എതിര്‍ പക്ഷത്താണ് ചൈന. ദക്ഷിണ ചൈനീസ് കടലിലും ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്‌ലാമിലും മറ്റും ആരാജ്യം നടത്തിവരുന്ന സൈനികാഭ്യാസങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് വലിയ വെല്ലുവിളിയാണ്. പ്രതിഷേധിച്ചിട്ടും ദോക്‌ലാമില്‍ പാത പണിയുമായി മുന്നോട്ടുപോകുകയാണ് ചൈനയെന്ന് നമ്മുടെ പ്രതിരോധമന്ത്രി കൈമലര്‍ത്തുന്നു. 2035 ആകുമ്പോള്‍ രാജ്യത്തെ ഏതു യുദ്ധവും ജയിക്കാന്‍ ശേഷിയുള്ളതാക്കുമെന്ന് ഷീ ഇതിനകം വീമ്പിളക്കിയിട്ടുണ്ട്. വിപണി തുറന്നുകൊടുത്തെങ്കിലും അഞ്ചു കൊല്ലം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി രാജ്യത്തുണ്ടായിട്ടില്ലെന്നതാണ് ഷീയും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും നേരിടുന്ന വെല്ലുവിളി. അതേസമയം കൂടുതല്‍ ഭരണ പരിഷ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കാനിടയുമുണ്ട്. ലോകത്തെ മൂന്നിലൊന്നുവരുന്ന, പകുതിയോളം ദരിദ്രനാരായണന്മാരുള്ള മേഖലയില്‍ ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുപകരം ആരായാലും അമിതാധികാരം കൈക്കലാക്കുന്നത് തീക്കളിയാണ്. ചൈനീസ് ഇരുമ്പുമറകള്‍ തകര്‍ത്ത് ജനാധിപത്യത്തിന്റെ കുളിര്‍കാറ്റ് മഞ്ഞക്കടല്‍തീരത്ത് വീശിയടിക്കുമോ എന്നാണ് ഇനി നോക്കാനുള്ളത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending