Connect with us

Video Stories

സിദ്ധരാമയ്യയാണ് താരം

Published

on

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പോര് മോദിയും രാഹുലും തമ്മിലായെങ്കില്‍ കര്‍ണാടകയിലെ പോര് മോദിയും സിദ്ധരാമയ്യയും തമ്മിലായി. രണ്ടേ രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ തിരിച്ചെത്തി സംസ്ഥാന പ്രസിഡന്റ് പദം ഏറ്റ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കാഴ്ചപ്പാടില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നായിരുന്നു. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രിയാക്കുമെന്നും എന്നാല്‍ ബി.ജെ.പിക്ക് നല്ലത് സിദ്ധരാമയ്യ തുടരുന്നതാണെന്നും ആയിരുന്നു യെദ്യൂരപ്പ വശം. ദള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ആളെ നിയോഗിക്കുമെന്ന് കോണ്‍ഗ്രസുകാരും പ്രതീക്ഷിച്ചു. ഒരു വേള സ്ഥാനത്യാഗത്തെ പറ്റി മുഖ്യമന്ത്രിയും കണക്കുകൂട്ടിയെന്നൊക്കെയായിരുന്നു ബംഗളൂരുവില്‍ നിന്നുള്ള വര്‍ത്തമാനങ്ങളെങ്കില്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ചിത്രം അതല്ല. സ്വന്തം പ്രയത്‌നം കൊണ്ട് വലിയ ലോകം വെട്ടിപ്പിടിക്കാന്‍ പ്രാപ്തിയുള്ള സിദ്ധരാമയ്യക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പോലും അല്‍പം ചെറുതാകുകയാണ്. ഗുജറാത്തിന് ശേഷം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ താര പ്രചാരകന്‍ തന്നെയെങ്കിലും സിദ്ധരാമയ്യ തന്നെ നായകന്‍. ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നെ സിദ്ധരാമയ്യക്കും നിര്‍ണായകമാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ അത് മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജവുമായി. ജയം ബി.ജെ.പിക്കാണെങ്കില്‍ ആത്മവിശ്വാസം വര്‍ധിക്കും.
സ്വയം നിര്‍മിത നേതാവാണ് സിദ്ധരാമയ്യ. മൈസൂരിനടുത്ത സിദ്ധരാമനഹുണ്ടിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സിദ്ധരാമയ്യക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായിരുന്നില്ല. അദ്ദേഹം സ്വന്തം പ്രയത്‌നം കൈമുതലാക്കി ശാസ്ത്രത്തിലും നിയമനത്തിലും ബിരുദം നേടി. കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു നീങ്ങവെയാണ് 1983ല്‍ മൈസൂരിലെ ചാമുണ്‌ഡേശ്വരി മണ്ഡലത്തില്‍ ഭാരതീയ ലോക്ദള്‍ സ്ഥാനാര്‍ഥിയാക്കുന്നത്. വിജയം പലരെയും ഞെട്ടിച്ചു. കന്നഡ കാവല്‍ സമിതിയുടെ നേതാവായ സിദ്ധരാമയ്യ കന്നഡ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിന് യത്‌നിച്ചു. ജനതാപാര്‍ട്ടിയുടെ ഭാഗമായ അദ്ദേഹം ജനതാദള്‍ പിളര്‍ന്നപ്പോള്‍ ദേവഗൗഡയുടെ ജനതാദള്‍ സെക്കുലറിലായി. അതിന്റെ കര്‍ണാടക പ്രസിഡന്റായി. ദേവഗൗഡ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് – ദള്‍ ധാരണയില്‍ മന്ത്രിസഭ വന്നപ്പോള്‍ ധരംസിംഗ് മന്ത്രിസഭയിലും ഉപമുഖ്യമന്ത്രി പദത്തിലുണ്ടായി. 2005ല്‍ സിദ്ധരാമയ്യയെ ജനതാദള്‍ എസ് പുറത്താക്കി. ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കായി അഹിന്ദ എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ദീര്‍ഘകാലം മുഖ്യ ശത്രുവായിക്കണ്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. സോണിയാഗാന്ധി പങ്കെടുത്ത വലിയ റാലി ബംഗളൂരുവില്‍ സംഘടിപ്പിച്ചാണ് സിദ്ധരാമയ്യ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2009ല്‍ ചാമുണ്‌ഡേശ്വരി ഉപതെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്കെതിരെ മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി യെദ്യൂരപ്പയും തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും 257 വോട്ടിന് ജയിച്ചു ജനപിന്തുണ തെളിയിച്ചു സിദ്ധരാമയ്യ. നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായി. യെദ്യൂരപ്പ സര്‍ക്കാറിന്റെ അഴിമതികളെ കുറിച്ച് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ താന്‍ കര്‍ണാടക മുഖ്യമന്ത്രിയാവുമെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും പറഞ്ഞത് ഒരു വേള അമ്പരപ്പുളവാക്കിയിരുന്നു. കാരണം തലയെടുപ്പുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസിന് ക്ഷാമമില്ലാത്ത സംസ്ഥാനമാണ് കര്‍ണാടക. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിലവിലെ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ അടക്കമുള്ളവരെ മറികടന്ന് നിയമസഭാ കക്ഷിനേതാവും മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ച് പതിവുള്ള കോണ്‍ഗ്രസ് സിദ്ധരാമയ്യക്ക് അഞ്ചു വര്‍ഷം അനുവദിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ തോളില്‍ കയറി ജയസാധ്യത തേടുകയുമാണ്.
മകന്‍ രാകേഷിന്റെ അപ്രതീക്ഷിത മരണമാണ് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമതൊരൂഴം വേണമെന്ന തീരുമാനത്തിലേക്ക് സിദ്ധരാമയ്യയെ നയിച്ചത്. അന്നുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നുമല്ലാതിരുന്ന സിദ്ധരാമയ്യ എഴുപതിലേക്ക് കടക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും സമര്‍ഥമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ തിളങ്ങിയ വ്യക്തിയെന്ന ഖ്യാതി കരസ്ഥമാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് അനുയായികള്‍ ട്വിറ്ററിലുള്ള മോദിയും അമിത്ഷായും സിദ്ധരാമയ്യക്ക് മുമ്പില്‍ നിഷ്പ്രഭരായി. എന്നും തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചത് ബി.ജെ.പിയായിരുന്നെങ്കില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയാണ് അത് ചെയ്തത്. വസ്തുതകള്‍ അദ്ദേഹത്തിന് പിടിയുണ്ട്. യെദ്യൂരപ്പയുടെ പാര്‍ട്ടിയും ബി.ജെ.പിയും പോരടിച്ച തെരഞ്ഞെടുപ്പിലാണ് 2013ല്‍ ജയിച്ചതെന്ന് അദ്ദേഹത്തിന് അറിയാം. യെദ്യൂരപ്പ ബി.ജെ.പിയില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് മാത്രമല്ല, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ബി.ജെ.പിക്കായിരുന്നു. ക്ഷീണം പറ്റിയെങ്കിലും ജനതാദള്‍ എസിന്റെ പ്രകടനം കോണ്‍ഗ്രസിനെ ബാധിക്കും.
ഈ സാഹചര്യം മറി കടക്കാന്‍ സിദ്ധരാമയ്യക്ക് മുമ്പില്‍ ചാണക്യ സൂത്രങ്ങള്‍. ലിംഗായത്തുകാര്‍ക്ക് പ്രത്യേക പദവി നല്‍കണമെന്ന നിര്‍ദേശം സ്വീകരിച്ച് അംഗീകാരത്തിനായി അയച്ചുകൊടുത്തു. ബി.ജെ.പിക്കൊപ്പം നിന്ന ലിംഗായത്തുകാരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് വന്നു. കന്നഡ ഭാഷക്ക് പ്രാധാന്യം നല്‍കിയ സിദ്ധരാമയ്യ കന്നഡിക പ്രാദേശിക വാദത്തെയും പിന്തുണച്ചു. സംസ്ഥാനത്തിന് സ്വന്തം കൊടിയും നിര്‍മിച്ചു. സ്വയം നിരീശ്വരവാദിയായി പ്രഖ്യാപിച്ച സിദ്ധരാമയ്യ അഹിന്ദുവാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞപ്പോള്‍ ആദ്യം അമിത് ഷായുടെ മതം ഏതെന്നായി സിദ്ധരാമയ്യ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending