Connect with us

Video Stories

കൂടത്തായി: അപൂര്‍വങ്ങളില്‍ അപൂര്‍വമായി അവസാനിക്കട്ടെ

Published

on

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ക്കും ഇപ്പോള്‍ നടന്ന അറസ്റ്റിനും സമാനമായി അനവധി സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പിണറായിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതാണ് സമാന സ്വഭാവത്തിലുണ്ടായ മറ്റൊരു കേസ്. ഈ രണ്ട് സംഭവങ്ങള്‍ക്കും ചില കാര്യങ്ങളിലെങ്കിലും പൊതുസ്വഭാവങ്ങളുണ്ട്. പിണറായിയില്‍ സൗമ്യ എന്ന യുവതി, സ്വന്തം മക്കളേയും മാതാപിതാക്കളേയുമാണ് വകവരുത്തിയത്. കൂടത്തായിയില്‍ സ്വന്തം ഭര്‍ത്താവിനെ ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി എന്ന യുവതി അറസ്റ്റിലായിരിക്കുന്നത്. സമാനതകളുണ്ടെങ്കിലും പിണറായിയിലെ സൗമ്യയുടെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക പരിസരമാണ് ജോളിയുടേത്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയുള്ള മധ്യവര്‍ഗ കുടുംബത്തിലെ അംഗമാണ് ജോളി. ഒരു കുടുംബത്തില്‍ നടന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങളെന്ന നിലയില്‍ കൂടത്തായിയിലെ ദുരൂഹമരണങ്ങളെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇവിടെ നടന്ന ദുരൂഹമരണങ്ങളോടൊപ്പം തന്നെ ഭീതിപ്പെടുത്തുന്നതാണ് അതിലേക്ക് നയിച്ച കാരണങ്ങളും. ആദ്യ കൊല നടത്തി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോളി പിടിയിലാകുന്നത്. കൃത്യമായ ഇടവേളകളില്‍ ഏതൊരു കുറ്റാന്വേഷണ കഥയേയും വെല്ലുന്ന രീതിയില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഒരു യുവതിക്ക് കഴിഞ്ഞുവെന്നത് അത്ഭുതാവഹമാണ്. തെളിവുകളില്ലാതെ, ബന്ധുക്കളില്‍ സംശയ സൂചന പോലും നല്‍കാതെ കൊലപാതകങ്ങള്‍ നടത്താനും കൊലപാതകത്തിന് കൂട്ടുനിന്നവരില്‍ നിന്ന് രഹസ്യം ചോരാതെ സൂക്ഷിക്കാനും കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. വ്യത്യസ്ത കാരണങ്ങളാലാണ് ഓരോ കൊലപാതകവും നടത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സാമാന്യയുക്തിയുള്ള ഒരാള്‍ക്ക് യുവതി പറഞ്ഞ കാരണങ്ങളിലൊന്നും ഗൗരവമുള്ള എന്തെങ്കിലും കണ്ടെത്താന്‍ കഴിയില്ല. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള പ്രയാണത്തില്‍ തടസ്സങ്ങളായി നിന്നവരെ നിഷ്‌കരുണം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.
മധ്യവര്‍ഗ കുടുംബത്തിലെ ഒരു യുവതി നീണ്ട പതിനേഴ് വര്‍ഷങ്ങളാണ് ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചത്. എന്‍.ഐ.ടി പോലൊരു പ്രമുഖ സ്ഥാപനത്തില്‍ ലക്ചറാണെന്ന ജോളിയുടെ അവകാശവാദത്തെ ആദ്യഭര്‍ത്താവും രണ്ടാം ഭര്‍ത്താവും കണ്ണടച്ച് വിശ്വസിക്കുന്ന വിധം മലയാളികളുടെ കുടുംബ ബന്ധങ്ങളിലുണ്ടായ തകര്‍ച്ച കൂടിയാണ് കൂടത്തായി സംഭവം അടയാളപ്പെടുത്തുന്നത്. ഇവര്‍ക്ക് മാത്രമല്ല, ബന്ധുക്കളിലൊരാള്‍ക്ക് പോലും ജോളി എവിടെ ജോലി ചെയ്യുന്നുവെന്ന അറിവില്ലായിരുന്നുവെത്രെ. മലയാളിയുടെ കുടുംബ ബന്ധങ്ങള്‍ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിലേക്കും ഉപരിപ്ലവമായ സംഭാഷണങ്ങളിലും ഒതുങ്ങിത്തീരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന് ഇതിനപ്പുറമുള്ള ഉദാഹരണം വേണ്ടതില്ല. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കുടുംബവും ബന്ധങ്ങളും ഓര്‍ക്കപ്പെടാതെ പോകുന്ന ദുരവസ്ഥയോടൊപ്പം സംസ്ഥാനത്ത് ഗാര്‍ഹിക കൊലപാതകങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ടെന്ന വസ്തുത കൂടി ചേര്‍ത്ത് വെക്കണം. കുടുംബബന്ധങ്ങളുടെ പവിത്രതയെന്നത് പഴഞ്ചന്‍ മനോഭാവമാണെന്ന ചിന്ത പുതുതലമുറയെ ഗ്രസിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. കൂടത്തായി സംഭവത്തെ ആവുംവിധം ഇപ്പോള്‍ പൊലിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് പോലും.
പതിനാല് വര്‍ഷത്തിനിടെ ഒരു കുടുംബത്തില്‍ നടന്ന ആറ് കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ കഥകളും ഉപകഥകളും കൂട്ടിച്ചേര്‍ക്കപ്പെടുന്നത് സ്വാഭാവികമാണ്. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന സത്യം കൂടി ഇതിനൊപ്പമുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചെങ്കിലും തുടരന്വേഷണം നടത്താതെ ആത്മഹത്യാ പട്ടികയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുകയായിരുന്നു. റോയ് തോമസിന്റെ മരണത്തില്‍ സംശയം തോന്നി പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവന്‍ എം.എം മാത്യു സമാനരീതിയില്‍ കൊല്ലപ്പെട്ടപ്പോഴും പൊലീസ് അന്വേഷണത്തിന് മുതിര്‍ന്നില്ലെന്നത് പുനരാലോചിക്കപ്പെടേണ്ട അത്ഭുതമാണ്. ആറ് ദുര്‍മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തുന്നതില്‍ പൊലീസ് ഇപ്പോള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് സേനയിലെ ചിലര്‍ക്കെങ്കിലും പിഞ്ചുകുട്ടിയടക്കം മൂന്നു പേരുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാകില്ല.
ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റേയും ഭര്‍തൃപിതാവ് ടോം തോമസിന്റേയും മരണങ്ങളില്‍ ദുരൂഹത നിഴലിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളും റോയ് തോമസിന്റേത് ആത്മഹത്യയല്ലെന്ന നിഗമനത്തിലേക്കെത്താന്‍ പര്യാപ്തമായിരുന്നു. ജോളിയുടെ മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടരാതെ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. റോയ് തോമസിന്റെ ദുരൂഹ മരണത്തെക്കുറിച്ച് തുടരന്വേഷണം നടന്നിരുന്നുവെങ്കില്‍ എം.എം മാത്യുവും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയും രണ്ടു വയസ്സുള്ള മകളും കൊല്ലപ്പെടുമായിരുന്നില്ല. റോയ് തോമസിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപം ബോധപൂര്‍വമാണോ എന്ന് കൂടി കണ്ടെത്തേണ്ട ബാധ്യത ഇപ്പോള്‍ അന്വേഷണ സംഘത്തിന് മേലുണ്ട്. എങ്കില്‍ മാത്രമേ സമ്പത്തിനും വഴിവിട്ട ജീവിതത്തിനുമായി പിഞ്ചുകുട്ടിയടക്കം ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്താന്‍ യുവതിയെ സഹായിച്ച മുഴുവന്‍ പേരും നിയമത്തിന് മുന്നിലെത്തൂ.
സാമൂഹിക, സാംസ്‌കാരിക, ബൗദ്ധിക മേഖലകളില്‍ ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തിന് ഒരു കുടുംബത്തില്‍ നടന്ന പരമ്പര കൊലപാതകങ്ങളുണ്ടാക്കിയ നാണക്കേടിനെ ചെറുതായി കാണാനാകില്ല. തകരുന്ന കുടുംബ ബന്ധങ്ങളും ഉപരിപ്ലവമാകുന്ന സൗഹൃദങ്ങളും സാമൂഹിക പ്രതിബദ്ധത വേണ്ടെന്ന പുതുനിലപാടും കേരളത്തിന്റെ മഹിത പരാമ്പര്യത്തെ കീഴ്‌മേല്‍ മറിക്കും. കൂടത്തായി സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വ സംഭവമായി ചരിത്രം രേഖപ്പെടുത്തണമെങ്കില്‍ കേരളീയ സമൂഹം വൈയക്തിക നേട്ടങ്ങളുടെ മോഹാലസ്യം വിട്ടുണരുക തന്നെ വേണം. സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റെയും പച്ചത്തുരുത്തുകളെ വീണ്ടെടുത്തില്ലെങ്കില്‍ കെട്ട വാര്‍ത്തകളുടെ ദുര്‍ഗന്ധത്താല്‍ നന്മ നശിച്ച മരുപ്പറമ്പായി കേരളം മാറും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending