Connect with us

Video Stories

ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കാനുള്ള ഗ്രന്ഥം

Published

on

എ.എ വഹാബ്‌

പരിശുദ്ധ ഖുര്‍ആനിന്റെ അതിശക്തമായ ഒരു പ്രയോഗമാണ് അത് ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കാന്‍ വേണ്ടിയുള്ള ഗ്രന്ഥം എന്നത്. മനുഷ്യന് ജീവിത മാര്‍ഗദര്‍ശനം ചെയ്യുക എന്ന കാര്യം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു സ്വന്തം ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതനുസരിച്ച് ആദിമ മനുഷ്യന്‍ മുതല്‍ അല്ലാഹു പ്രവാചകന്മാര്‍ വഴി അക്കാര്യം നിര്‍വഹിച്ചു പോന്നിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ദിവ്യാവതരണമാണ് ഖുര്‍ആന്‍. അവതരണകാലം മുതല്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്ക് ജീവിത മാര്‍ഗദര്‍ശനം എന്ന നിലയിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്.
മനുഷ്യന്റെ ഇഹപര ജീവിത യാഥാര്‍ത്ഥ്യങ്ങളും ഭൗതികവും അതിഭൗതികവുമായ ലോകങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച സത്യവും വ്യക്തവുമായ വിവരണങ്ങളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കിയ ശേഷം ആ സത്യം വിശ്വസിച്ച് അംഗീകരിച്ച് പ്രവര്‍ത്തിക്കാനോ നിഷേധിച്ച് സ്വന്തം മനസ്സിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ജീവിക്കാനോ മനുഷ്യന് തെരഞ്ഞെടുപ്പവകാശം അല്ലാഹു നല്‍കുന്നു. അല്ലാഹു പറഞ്ഞത് യാഥാര്‍ത്ഥ്യം മാത്രമാണെന്ന് മനുഷ്യമനസ്സിന് ബോധ്യപ്പെടാന്‍ പ്രകൃതിയില്‍ നിന്നും ചരിത്രത്തില്‍ നിന്നും മനുഷ്യനില്‍ നിന്ന് തന്നെയും ധാരാളം തെളിവുകള്‍ (ആയാത്ത്) ഖുര്‍ആന്‍ നിരത്തുന്നു. ഇതെല്ലാം കണ്ടിട്ടും അവഗണനയോടെ തള്ളി അതിനെയെല്ലാം നിഷേധിക്കുന്നവരെ ശിക്ഷിക്കും എന്ന ശക്തമായ താക്കീതും ആവര്‍ത്തിച്ചു നല്‍കപ്പെടുന്നു. ഖുര്‍ആന്റെ അവതരണ കാലത്ത് മക്കാ ഖുറൈശികള്‍ക്ക് ഏറെ പരിചിതമായിരുന്നു അറബി കവിത. ദിവ്യാവതരണം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ആളുകള്‍ പ്രവാചകന്‍ മുഹമ്മദ് (സ)യെ കവി എന്നും അദ്ദേഹം പറയുന്നത് കവിതയാണെന്നും മറ്റു ചിലപ്പോള്‍ മാരണക്കാരനെന്നും പറഞ്ഞു പരിഹസിച്ചു. അതിന് അല്ലാഹുവിന്റെ ശക്തമായ മറുപടി വന്നു. ‘നാം അദ്ദേഹത്തെ കവിത പഠിപ്പിച്ചിട്ടില്ല. അതദ്ദേഹത്തിന് ചേര്‍ന്നതുമല്ല. ഇതൊരു ഉല്‍ബോധനവും കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഖുര്‍ആനുമാണ്. ജീവനുള്ള മനുഷ്യര്‍ക്ക് താക്കീത് നല്‍കുന്നതിനും നിഷേധികള്‍ക്കെതിരായ (ശിക്ഷയുടെ) വചനം സത്യമായി പുലരാന്‍ വേണ്ടിയുമാണ് (അവതരിപ്പിച്ചത്)’ (വിശുദ്ധ ഖുര്‍ആന്‍ 36: 69-70).
യാതൊരു ലക്ഷ്യബോധവുമില്ലാതെ കണ്ട താഴ്‌വരകളിലൊക്കെ അലഞ്ഞു തിരിഞ്ഞ് മനുഷ്യന്റെ മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്താനും അധര്‍മങ്ങള്‍ക്ക് പ്രേരിപ്പിക്കാനും തോന്നിയതൊക്കെ വിളിച്ചുകൂവുന്ന വികാരങ്ങളുടെ തിമിര്‍ത്തു തള്ളലിന്റെ ആവിഷ്‌ക്കാരമായ കവിതയല്ല പ്രവാചകന്‍ പറയുന്നത്. അത് അദ്ദേഹത്തിന്റെ നിലക്കും വിലക്കും ചേര്‍ന്നതല്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ജീവിതത്തെ മഹത്വത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കാനും പര്യാപ്തമായ ഉല്‍ബോധനവും പാരായണവുമാണ് ഖുര്‍ആന്‍. അത് പഠിക്കാനും പകര്‍ത്താനും സന്നദ്ധതയുള്ള മനുഷ്യര്‍ക്ക് കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയും നിഷേധികള്‍ക്ക് വാഗ്ദാനം ചെയ്ത അല്ലാഹുവിന്റെ ശിക്ഷയുടെ വചനം സത്യമായി പുലരാനുമാണ് അത് അവതരിപ്പിക്കപ്പെട്ടത്. ഇവിടെ ഈ സൂക്തത്തില്‍ ജീവിതത്തിന്റെ എതിര്‍ സ്ഥാനത്ത് നിര്‍ത്തുന്നത് നിഷേധത്തെയാണ്. ഏറെ ആഴത്തില്‍ അര്‍ത്ഥതലങ്ങളുണ്ടതിന്. സത്യവിശ്വാസമെന്നാല്‍ യഥാര്‍ത്ഥ ജീവിതവും നിഷേധമെന്നാല്‍ മരണവുമാണെന്നാണ് അത് ധ്വനിപ്പിക്കുന്നത്. സത്യവിശ്വാസത്തിനുള്ള മനസിന്റെ സന്നദ്ധതയാണ് ജീവന്‍. അത്തരം മനസുള്ളവര്‍ രഹസ്യത്തിലും പരസ്യത്തിലും അദൃശ്യനായ അല്ലാഹുവിനെ ഭയക്കുന്നവരും ഭക്തനുമായിരിക്കും. അക്കാര്യം സൂറത്ത് യാസീനില്‍ തന്നെ എടുത്തുപറയുന്നുണ്ട്. അവര്‍ക്കാണ് താക്കീതും മുന്നറിയിപ്പും ഒക്കെ പ്രയോജനപ്പെടുക എന്നും സൂചിപ്പിച്ചിട്ടുണ്ട്. (36:11).
സത്യത്തെ നിഷേധിക്കുന്നവരുടെ മനോനില പേടിപ്പെടുത്തുന്ന ഒരു ചിത്രീകരണത്തിലൂടെ തൊട്ടു മുന്നേ യാസീന്‍ അവതരിപ്പിക്കുന്നു. താടി എല്ലുകള്‍ വരെ നീണ്ടുനില്‍ക്കുന്ന കണ്ഠചങ്ങലകളില്‍ സ്വയം ബന്ധിതമായി മുന്നിലും പിന്നിലും മറയുമായി തലകുത്തനെ പിടിച്ചുനില്‍ക്കുന്ന ഒരു ഭീകര ചിത്രം. ബോധനമോ താക്കീതോ ശ്രദ്ധിക്കാത്ത അക്കൂട്ടര്‍ സത്യത്തില്‍ വിശ്വസിക്കില്ലെന്ന് സര്‍വജ്ഞനനായ രാജതമ്പുരാന്‍ അരുളുന്നു. ജീവിക്കാന്‍ വിഭവങ്ങളും ഗ്രഹിക്കാന്‍ ഇന്ദ്രിയങ്ങളും ചിന്തിക്കാന്‍ ബുദ്ധിയും ഒക്കെ അല്ലാഹു നല്‍കിയിട്ടും പുഴുക്കളെപ്പോലെ ഭൂമിയില്‍ ഒട്ടുന്ന അത്തരക്കാര്‍ നന്ദികെട്ടവരാണെന്നും മൃഗസമാനരാണെന്നുമൊക്കെ ഖുര്‍ആന്‍ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും’ എന്നതാണവരുടെ സ്ഥിതി. ജീവിതത്തിന്റെ ഔന്നിത്യത്തെക്കുറിച്ചും അനന്തമായ സ്വര്‍ഗീയാനുഭൂതികളെകുറിച്ചും ഒക്കെ വേദഗ്രന്ഥം വിവരിക്കുമ്പോള്‍ അത് ശ്രവിക്കാന്‍ കൂട്ടാക്കാത്തവര്‍ ഹ്രസ്വവും തുച്ഛവുമായ ഭൗതികജീവിതാനുഭൂതികളില്‍ മാത്രം കണ്ണു നട്ടവരാണ്. അവരിവിടെ എന്തൊക്കെ നേടിയാലും അതൊക്കെ ഒരുനാള്‍ നശിച്ചുപോകും. പിന്നീടുള്ളത് ദൈവീക ശിക്ഷയുടെ ഊഴം മാത്രമാണ്. അതു ഗ്രഹിക്കാന്‍ കണ്ടതില്‍ മാത്രം വിശ്വസിക്കുന്നതിനപ്പുറം അദൃശ്യത്തില്‍ വിശ്വസിക്കാനുള്ള അകക്കണ്ണ് വേണം. ആ ഹിദായത്ത് ഒരു ദിവ്യാനുഗ്രഹമാണ്. അധ്വാനിക്കാതെ പരമ്പരാഗതമായി അത് ലഭിച്ചവര്‍ അതിന്റെ വിലയറിയാതെയാണ് ഇന്ന് പെരുമാറുന്നത്. കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ആ സൗഭാഗ്യത്തിന്റെ അനുഗ്രഹം എടുത്തുമാറ്റപ്പെടും. അല്ലാഹുവിന്റെ താക്കീതുകളും മുന്നറിയിപ്പുകളും ജാഗരൂഗമായി കണക്കിലെടുക്കാന്‍ സത്യവിശ്വാസികള്‍ സദാസന്നദ്ധരായിരിക്കണം. ഇതു മറ്റുള്ളവര്‍ക്ക് എത്തിക്കേണ്ട ബാധ്യതകൂടി വിശ്വാസിക്ക് ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending