Connect with us

Video Stories

കുവൈത്ത് അത്ര ദൂരെയല്ല

Published

on

കേരളത്തിലെ എം.എല്‍.എ.മാരില്‍ ഏറ്റവും സമ്പന്നനായ ആള്‍ ഇടതുമന്ത്രിസഭയില്‍ അംഗമാകുന്നുവെന്ന സവിശേഷത കൂടിയാണ് ആനവണ്ടി മുതലാളിയായി തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയെത്തുമ്പോള്‍ സംഭവിക്കുന്നത്. കെ.കരുണാകരനാണ് 2006ല്‍ ഈ കുവൈത്തി ബിസിനസുകാരനെ കുട്ടനാട്ടില്‍ അവതരിപ്പിക്കുന്നത്. അന്ന് പാര്‍ട്ടി ഡി.ഐ.സി. (കെ) ആയിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച കെ. മുരളീധരനടക്കം ഡി.ഐ.സി.യുടെ എല്ലാരും തോറ്റപ്പോള്‍ കാല്‍ കൊല്ലം കുട്ടനാടിനെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത ഡോ.കെ.സി. ജോസഫിനെ മലര്‍ത്തിയടിച്ച് ചാണ്ടി എം.എല്‍.എ.യായി. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഡി.ഐ.സി. ലയിച്ചതോടെയാണ് ശരത്പവാറടക്കമുള്ള ദേശീയ നേതാക്കളുമായി ബന്ധം വെക്കുന്നത്.
കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ കുവൈത്തിലായിരുന്ന ചാണ്ടി എന്‍.സി.പി.യില്‍ ബാക്കിയായി. 2011ലും 2016ലും വിജയിക്കാനുമായി. ഏതു മുന്നണിയായാലും ചാണ്ടി ചാണ്ടി തന്നെ എന്ന് അദ്ദേഹം തെളിയിച്ചു. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ തോമസ് ചാണ്ടി പറഞ്ഞതാണ്, എല്‍.ഡി.എഫിന് ഭരണം, ഞാന്‍ മന്ത്രി, വകുപ്പ് ജലവിഭവം എന്ന്. ഇനി എനിക്ക് വിദേശ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ മന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍തന്നെ എന്റെ താളത്തിന് തുള്ളുന്നയാളാവും മന്ത്രിയെന്നും പറഞ്ഞു. ഇടതു വന്നു. പക്ഷെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ക്ക് മന്ത്രി സ്ഥാനം എന്ന പതിവ് തെറ്റിച്ച് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കി. വകുപ്പാകട്ടെ ഗതാഗതവും. അന്നു തന്നെ ഒരു അശരീരി പരന്നതാണ്- രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ശശീന്ദ്രന്‍ ഒഴിയുമെന്നും ചാണ്ടി മന്ത്രിയാകുമെന്നും. രണ്ടര കൊല്ലത്തേക്കൊന്നും കാത്തു നില്‍ക്കേണ്ടിവന്നില്ല. എല്ലാം മംഗളം. മന്ത്രിയാവാന്‍ ഒരുങ്ങിയിട്ടില്ലെന്ന് മറ്റൊരിക്കല്‍ വ്യക്തമാക്കിയ തോമസ് ചാണ്ടി അതിനുള്ള തടസ്സവും വിശദീകരിച്ചു: മാസത്തില്‍ പത്തു ദിവസമെങ്കിലും ബിസിനസിനായി കുവൈത്തില്‍ കഴിയേണ്ടതിനാല്‍ മന്ത്രി പദവി ബുദ്ധിമുട്ടാകും. മന്ത്രിക്ക് വിദേശത്തു പോകണമെങ്കില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.
മംഗളം എന്തു തന്നെ അപരാധം ചെയ്താലും തീയില്ലാതെ പുകയില്ലെന്ന ന്യായം ശശീന്ദ്രനെ രക്ഷിക്കുകയില്ല. ഒരു കാര്യം നീട്ടിക്കൊണ്ടുപോകാന്‍ ഏറ്റവും നല്ല വഴി ജുഡീഷ്യല്‍ അന്വേഷണമാവുമെന്ന് മനസ്സിലാക്കിയ പിണറായി അതു തന്നെ ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ ആ നിമിഷം മന്ത്രിസ്ഥാനം ശശീന്ദ്രന് തിരിച്ചുനല്‍കുമെന്ന് ചാണ്ടി കട്ടായം പറയുന്നത് കേട്ടാല്‍ മനസ്സിലാക്കണം, എല്ലാ ജുഡീഷ്യല്‍ അന്വേഷണത്തിന്റെയും വഴിക്കാണ് ഇതിന്റെയും പോക്കെന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമാണ് തോമസ് ചാണ്ടി ജനിച്ചത്. പത്താംതരം കഴിഞ്ഞ തോമസ് ചാണ്ടി മദിരാശിയിലെ ഐ.ഇ.ടി. എന്ന സ്ഥാപനത്തില്‍ നിന്ന് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടി. പഠിക്കുന്ന കാലത്ത് കെ.എസ്.യു.വിലും പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഇദ്ദേഹം അധികം വൈകാതെ കുവൈത്തിലേക്ക് പറന്നു. ” ഒരു പെട്ടിയും തൂക്കി വിമാനം കയറിയ ഞാന്‍ വിദേശത്ത് മൂന്നാല് സ്‌കൂളുകള്‍ സ്ഥാപിച്ചു നടത്തുന്നില്ലേ. അതു കൊണ്ടു തന്നെ ഇവിടത്തെ ട്രാന്‍സ്‌പോര്‍ട്ടൊന്നും ഒരു വിഷയമാവില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് 92.37 കോടിയുടെ ആസ്തിയുള്ളയാള്‍ മന്ത്രിയാകുന്നത് എന്തുകൊണ്ടും നന്നാകും. 2006ല്‍ ആദ്യം ഇദ്ദേഹം മത്സരിക്കാന്‍ കുട്ടനാട്ടെത്തുമ്പോള്‍ 16.29 കോടിയായിരുന്നു ആസ്തി. 2011ല്‍ ഇത് 45.59 കോടിയായി ഉയര്‍ന്നു- ഇരട്ടിയിലധികം. 2016ലെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറയുന്നത് 92.37 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ്.
യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ ചാണ്ടി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കുവൈത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ ഈയിടെ ഒരു സ്‌കൂള്‍ തുടങ്ങി. പുന്നമടക്കായലിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ട് സ്വദേശത്തും വിദേശത്തും പ്രസിദ്ധമാണ്. ശരത്പവാറടക്കം പ്രമുഖ നേതാക്കള്‍ക്ക് ചാണ്ടിയോടുള്ള പിരിശത്തിന് കാരണം ഈ റിസോര്‍ട്ട് കൂടിയാണ്. 25 വര്‍ഷമായി കുട്ടനാട്ടില്‍ നിന്ന് ജയിക്കുന്ന ഡോ.കെ.സി.ജോസഫ് (കേരള കോണ്‍. ജോസഫ്) ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ ആദ്യം കാര്യമാക്കിയില്ല. പ്രവാസിയായ ഒരു സമ്പന്നന്‍ തന്റെ ജനപ്രീതിക്ക് മുന്നില്‍ ഒന്നുമല്ലെന്നും കരുതി. പോരാത്തതിന് കുവൈത്തിലെ ഒരു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രചാരണം മതി, തോമസ് ചാണ്ടിയുടെ പാര്‍ലിമെന്ററി വ്യാമോഹത്തിന് തടയിടാനെന്ന് ജോസഫ് വിലയിരുത്തിയതും തെറ്റി. ഒരു സ്‌കൂളുമായി ബന്ധപ്പട്ട പണ തട്ടിപ്പ് കേസില്‍ കുവൈത്തിലെ കോടതി എട്ടു വര്‍ഷത്തെ തടവും 500 കുവൈത്തി ദിനാര്‍ പിഴയുമാണ് വിധിച്ചത്. ഏഷ്യാനെറ്റിലെ കെ.പി.മോഹനന്‍, മാത്യു ഫിലിപ്പ്, തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടി എന്നിവര്‍ക്കെതിരെയായിരുന്നു വിധി. തോമസ് ചാണ്ടി ഉടന്‍ തന്നെ 8500 കുവൈത്ത് ദിനാര്‍ പിഴയൊടുക്കി രക്ഷപ്പെട്ടപ്പോള്‍ മാത്യുഫിലിപ്പിന് ജയിലില്‍ കഴിയേണ്ടിവന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചാണ്ടി വിശദീകരിച്ചതിങ്ങനെ. വായ്പ വാങ്ങിയത് തിരിച്ചു നല്‍കാത്തതായിരുന്നു കേസെന്നും പണം ഒടുക്കിയതോടെ കേസ് ഇല്ലാതായെന്നും ചാണ്ടി പറഞ്ഞിരുന്നു. സ്വന്തം കാശ് ഇറക്കി കുടിവെള്ളവും റോഡും തയ്യാറാക്കുന്ന തോമസ് ചാണ്ടിക്ക് കെ.എസ്.ആര്‍.ടി.സി. കരതലാമലകം പോലെ ലളിതമാകാതിരിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending