Connect with us

Video Stories

സ്ഥൈര്യറാണി

Published

on

രണ്ടുപതിറ്റാണ്ടോളം ഇരുന്ന കസേരയില്‍നിന്ന് സ്വേച്ഛയാല്‍ ഇറങ്ങിച്ചെന്ന് വിശ്രമിക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്ന് വരുന്നത് രാഷ്ട്രീയത്തില്‍ അത്യപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയസംഘടനയുടെ തലപ്പത്തേക്ക് സോണിയാഗാന്ധി വീണ്ടും എത്തിയിരിക്കുന്നു. ഇടക്കാലത്തേക്കാണെങ്കിലും ഈ പുനരാഗമനം ചെറിയസന്ദേശമല്ല ഈ വ്യക്തിയെക്കുറിച്ചും അവരുടെ പ്രസ്ഥാനത്തെക്കുറിച്ചും നല്‍കുന്നത്. നേരായവഴിയില്‍ ചാഞ്ചല്യം ലവലേശമില്ലാത്ത പെരുമാറ്റവും അതിനൊത്ത തീരുമാനങ്ങളും നടപടികളും. അതാണ് സോണിയ എന്ന നെഹ്രുകുടുംബത്തിന്റെയും ഇന്ത്യയുടെയും മരുമകളുടേത്. ഇവരെ ഇന്ത്യക്കാരും അവര്‍ ഇന്ത്യക്കാരെയും ഒരുപോലെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു എന്നതുതന്നെയാണ് ഈ രണ്ടാംവരവിന് പിന്നിലെ പരസ്യമായ രഹസ്യം. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ താല്‍കാലിക അധ്യക്ഷയായി മുന്‍ അധ്യക്ഷകൂടിയായ (1998 മുതല്‍ 2017 വരെ) സോണിയാ ഗാന്ധി നിര്‍ബന്ധപൂര്‍വം തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ കസേരകള്‍ക്കും ആളുകള്‍ക്കും പഞ്ഞമില്ലാതിരിക്കെ എന്തുകൊണ്ടാണ് മഹാപ്രസ്ഥാനത്തിന്റെ അമരത്തേക്ക് ഒരിക്കല്‍കൂടി സോണിയ എത്തിച്ചേര്‍ന്നത് എന്നതിനുത്തരം ആ പ്രസ്ഥാനം നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കാള്‍ സോണിയ എന്ന കളങ്കരഹിത വ്യക്തിത്വത്തിനുള്ള അംഗീകാരമാണ്.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം സ്വത്തുക്കള്‍ വിറ്റും പോരാടിയ മോത്തിലാല്‍ നെഹ്രുവിന്റെ നാലാം തലമുറയിലെ മണവാട്ടിയായാണ് ഈ ഇറ്റലിക്കാരി ഇന്ത്യാ മഹാരാജ്യത്തിലേക്കെത്തുന്നത്. ലണ്ടനിലെ പഠനകാലത്ത്, നെഹ്രുവിന്റെ മകളായ ഇന്ദിരയുടെ മൂത്തപുത്രന്‍ രാജീവിന്റെ പ്രാണേശ്വരിയായാണ് ചരിത്രത്തിലിടം നേടിയ ആ വരവിന്റെ തുടക്കം. കണ്ടു, കീഴടക്കി, വന്നു എന്ന് വേണമെങ്കില്‍ രാജീവ് -സോണിയ സമാമഗത്തെക്കുറിച്ച് പറയാം. തികച്ചും വ്യത്യസ്തമായ യൂറോപ്പിന്റെ ഭാഷാ-ദേശ-സംസ്‌കാരങ്ങളുടെ ഭൂമിയില്‍നിന്ന് ഇന്ത്യപോലൊരു ഏഷ്യന്‍ രാജ്യത്തിലേക്ക് സുസ്ഥിരമായി ജീവിതം മാറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് നല്ല ബോധ്യത്തോടെതന്നെയായിരുന്നു വരവ്. ഇതിന് ഏറ്റവും പ്രചോദനമായത് നെഹ്രുകുടുംബത്തിന് ലോകത്തുതന്നെയുണ്ടായിരുന്ന മാന്യതയാണ്. പ്രത്യേകിച്ച് രാജീവ് എന്ന ഇന്ദിരാപുത്രന്റെ വിനയാന്വിതമായ പെരുമാറ്റവും രൂപസൗഷ്ടവവും.
മകന്‍ രാഹുല്‍ഗാന്ധിയുടെ അധ്യക്ഷപദവിയാണ് സോണിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് രാജീവ് കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടി അധ്യക്ഷപദത്തിലേക്കും പ്രധാനമന്ത്രിപദത്തിലേക്കും പാര്‍ട്ടിയും രാജ്യമൊന്നടങ്കവും ക്ഷണിച്ചപ്പോഴും ‘ഇല്ല’ എന്ന ഇടംതടിച്ചുനിന്ന വിനയാന്വിത. കാര്‍ക്കശ്യമാര്‍ന്ന നിലപാടുകള്‍ അന്നേ സോണിയയില്‍ ഇന്ത്യയിലെയും ലോകത്തെയും ജനങ്ങള്‍ നോക്കിക്കണ്ടു. പലതവണ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതസമിതി കേണാവശ്യപ്പെട്ടിട്ടും രണ്ടുപദവിയും ഏറ്റെടുക്കാന്‍ സോണിയ വന്നില്ല. 1984ലെ ഇന്ദിരാഗാ്ന്ധിവധത്തിനുശേഷം രാജീവിന്റെ നേതൃത്വത്തില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടിയ കോണ്‍ഗ്രസ് പിന്നിട് തളര്‍ന്നെങ്കിലും 2004ല്‍ പാര്‍ട്ടിയെ തിരിച്ച് അധികാരത്തിലേക്ക് പിടിച്ചുകയറ്റിയതില്‍ ഈ മഹതിയുടെ പങ്ക് ചെറുതല്ല. ഭരണമുന്നണിയായ യു.പി.എയുടെ ചെയര്‍പേഴ്‌സന്‍ പദവി മതിയെന്ന് വെച്ചു. 2009ലും കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടിക്കൊടുക്കാനും സോണിയയുടെ നേതൃത്വത്തിന് കഴിഞ്ഞു. 2004ല്‍ പ്രധാനമന്ത്രിപദത്തിലേക്ക് വിദേശത്തുജനിച്ചയാള്‍ ആദ്യമായി എത്തുമെന്ന് കരുതപ്പെട്ടെങ്കിലും ഉള്ളംകയ്യില്‍ കിട്ടിയ പദവി വേണ്ടെന്നുവെക്കുകയായിരുന്നു ജനപഥ് പത്തിലെ കിരീടംവെക്കാത്ത റാണി. തന്നെക്കുറിച്ച് ബി.ജെ.പിയും ശരത്പവാറടക്കമുള്ളവരും പറഞ്ഞുപരത്തിയ വിദേശി ആരോപണം അവരിലുണ്ടാക്കിയ ദു:ഖമായിരിക്കാം അതിനൊരുകാരണം. തുടര്‍ഭരണം ലഭിച്ചിട്ടും വിശ്വസ്ഥനായ ഡോ.മന്‍മോഹന്‍സിംഗിനെതന്നെ പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ സോണിയ കല്‍പിച്ചു. ചരിത്രപരമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ ഇന്ത്യന്‍ജനതക്ക് സമ്മാനിക്കാന്‍ അവരുടെ നേതൃത്വത്തിന് കഴിഞ്ഞു-മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, ദേശീയവിദ്യാഭ്യാസനിയമം തുടങ്ങിയവ..
ലോക്‌സഭയിലെ 58 സീറ്റിന്റെ ചരിത്രപരാജയത്തില്‍ മെയ്25ന് ഉണ്ടായ രാഹുലിന്റെ സ്ഥാനത്യാഗംകൊണ്ട് പാര്‍ട്ടിഅകപ്പെട്ട പ്രതിസന്ധി മറികടക്കുകയാണ് സോണിയയുടെ മുന്നിലെ വെല്ലുവിളികള്‍. മുന്‍പരിചയസമ്പത്ത് ഗുണമാകുമെങ്കിലും അന്നത്തേക്കാള്‍ സങ്കീര്‍ണമായ ദേശീയവിഷയങ്ങളെയാണ് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ക്കുമുന്നില്‍ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്. 73-)ം സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാകഉയര്‍ത്തിയശേഷം അവര്‍ പറഞ്ഞു: ‘ ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യം ഇന്ന് പരാജയപ്പെടുത്തേണ്ടത് സ്വജനപക്ഷപാതം, അന്ധവിശ്വാസം, അക്രമരാഷ്ട്രീയം, കാപാലികത്വം, വംശീയത, അസഹിഷ്ണുത, അനീതി എന്നിവയെയാണ് ‘ മക്കളായ രാഹുലും പ്രിയങ്കയുമടക്കമുള്ള വിരലിലെണ്ണാവുന്ന വിശ്വസ്ഥരും മഹത്തായ കുടുംബപാരമ്പര്യവും തികഞ്ഞ മതേതരത്വബോധവും ആത്മസ്ഥൈര്യവും അമേരിക്കയിലെ നീണ്ടചികില്‍സകൊണ്ട് ഭേദപ്പെട്ട ആരോഗ്യവുമാണ് ഈ എഴുപത്തിരണ്ടിലും വ്യക്തിപരമായ കൈമുതലുകള്‍. ഇതൊക്കെത്തന്നെയാണ് ഈ മഹതിയെ ബി.ജെ.പിയുടെ യു.പി കാവിക്കോട്ടയില്‍നിന്നുള്ള ഏകകോണ്‍ഗ്രസ് എം.പി യാക്കിയിരിക്കുന്നതും ഏറ്റവുംസ്വാധീനമുള്ള ലോകവനിതകളിലൊരാളായി മാറ്റിയതും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending