Connect with us

Video Stories

ഇനിയും കരയ്ക്കെത്താത്ത പ്രളയ പുനരധിവാസം

Published

on


നൂറ്റാണ്ടിലെ മഹാപ്രളയത്തെതുടര്‍ന്ന് നാട്ടുകാരും വൈദേശികരും എന്നുവേണ്ട ലോകത്തെ സന്മനസ്സുള്ള സര്‍വജനങ്ങളും അഹമിഹമികയാ സഹായിക്കുകയും സഹകരിക്കുകയുംചെയ്തിട്ടും പ്രളയപൂര്‍വ കേരളത്തെ തിരിച്ചുപിടിക്കാന്‍ ഇവിടുത്തെ ഭരണകൂടത്തിനാകുന്നില്ല എന്ന ഞെട്ടലിലാണ് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടടുക്കുമ്പോഴും കേരളം. അഞ്ഞൂറോളം പേരുടെ ജീവഹാനിയും നാല്‍പതിനായിരത്തിലധികംകോടി രൂപയുടെ നാശനഷ്ടങ്ങളുംനേരിട്ട കേരളം ഇനിയും ദുരന്തത്തില്‍നിന്ന് പൂര്‍ണമായും കരകയറിയിട്ടില്ല എന്നത് ഭരണകൂടത്തിന്റെ വീഴ്ചയായിത്തന്നെ വിലയിരുത്തണം. തകര്‍ന്ന പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും ഇന്നും ഭാഗികമായിപോലും പുനര്‍നിര്‍മിക്കാനാകാത്ത അവസ്ഥയിലാണ് ദുരന്ത ബാധിതരിലേറെയും. സര്‍ക്കാര്‍ നല്‍കാമെന്നേറ്റ നഷ്ടപരിഹാരത്തിന്റെ പത്തിലൊരംശംപോലും കൊടുത്തുതീര്‍ക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ജനങ്ങളുടെ പണവും അധ്വാനവുംകൊണ്ട് എത്രയുംപെട്ടെന്ന് ചെയ്തുതീര്‍ക്കേണ്ട പുനര്‍നിര്‍മാണ ജോലികള്‍ക്ക് ഇനിയും ക്ലച്ച് പിടിക്കുന്നില്ല എന്നത് ഭരിക്കുന്നവരുടെ അനവധാനതയും കെടുകാര്യസ്ഥതയുമാണ്. നിയമസഭയില്‍ ആരോപിക്കപ്പെട്ടതുപോലെ ഒച്ചിന്റെ വേഗതയാണ് സര്‍ക്കാരിനിക്കാര്യത്തില്‍. ജനങ്ങള്‍ ഇതിനെതിരെ അതിശക്തമായ നിലയില്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിച്ചിട്ടും വീഴ്ചകളെല്ലാം പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ചുമലില്‍കെട്ടിവെച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിന്നെങ്ങനെയാണ് ഇതെല്ലാം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിനുകീഴിലെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനാകുക?
2018 ജൂലൈ മുതല്‍ വീശിയടിച്ച പെരുംമഴ ആഗസ്റ്റിലാണ് കൊടുംപ്രളയമായി മാറിയത്. സംസ്ഥാനത്തിന്റെ പകുതിയോളം പ്രദേശത്ത് പ്രളയം താണ്ഡവമാടി. കുട്ടനാട്, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലെ മിക്കവാറും പ്രദേശങ്ങള്‍, പാലക്കാട് മുതല്‍ വടക്കോട്ടുള്ള മലയോര പ്രദേശങ്ങളൊക്കെ കെടുതിയുടെ തീവ്രത അനുഭവിച്ചു. അഭൂതപൂര്‍വമായ സഹകരണവും സഹായവുമാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് കേരളത്തിലേക്കൊഴുകിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമായി മൂവായിരത്തോളം കോടി രൂപ പറന്നെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൊച്ചു കുട്ടികള്‍വരെ തങ്ങളുടെ ശമ്പളവും കുടുക്കയിലെ അവസാനത്തെ നാണയവുമായി ജനങ്ങളെ രക്ഷിക്കാനായി ഓടിയെത്തി. പണത്തിനുപുറമെ എത്തിയ ഭക്ഷ്യവസ്തുക്കള്‍ അമൂല്യമായിരുന്നു. യു.എ.ഇ 700 കോടി രൂപയും യു.എന്‍ വിവിധ രാജ്യങ്ങളുടേതായി വെച്ചുനീട്ടിയ പണവും വാങ്ങിയെടുക്കാന്‍പോലും കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. ലോകബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയുടെ രൂപത്തില്‍ കേരളത്തെ സഹായിക്കാമെന്നേറ്റു. എന്നിട്ടും വര്‍ഷം ഒന്നായിട്ടും പ്രളയ പുനരധിവാസവും കേരള പുനര്‍നിര്‍മാണമെന്ന പിണറായി സര്‍ക്കാരിന്റെ വാഗ്ദാനവും ഏട്ടിലുറങ്ങുകയാണ്. പ്രളയ ബാധിതര്‍ക്ക് നല്‍കാമെന്നേറ്റ അടിയന്തിര സഹായമായ പതിനായിരം രൂപ പോലും കിട്ടാത്ത നൂറുകണക്കിന ്‌പേര്‍ ഇന്നും സംസ്ഥാനത്തുണ്ട്. കൂരയും നിലവും കുത്തിയൊലിച്ചതുകാരണം കിടപ്പാടമില്ലാതെ അന്യരുടെ വീടുകളിലും വാടക വീടുകളിലും വഴിയോരങ്ങളിലും താമസിക്കേണ്ടി വരുന്നവര്‍ക്ക് ഇനിയെന്ന് സഹായമെത്തുമെന്ന് ഒരുറപ്പുമില്ലാത്ത അവസ്ഥ. 15 ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് പതിനായിരവും 60 ശതമാനം വരെ അറുപതിനായിരവും 74 ശതമാനം വരെ രണ്ടര ലക്ഷവും അതിനുമുകളില്‍ നാലു ലക്ഷവുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക. ഇതില്‍ പലയിടത്തും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. അനര്‍ഹര്‍ സ്വാധീനവും കൈക്കൂലിയും ഉപയോഗിച്ച് തുക കൈപ്പറ്റിയപ്പോള്‍ ഇതൊന്നിനും കഴിയാത്ത ഭൂരിപക്ഷംപേര്‍ ഇന്നും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കമ്പ്യൂട്ടര്‍ തകരാര്‍ കാരണമാണത്രെ, ഏറ്റവും താഴത്തെ സ്ലാബില്‍ വരേണ്ടവര്‍ക്ക് കിട്ടിയത് ഏറ്റവും മുകളിലെ നഷ്ടപരിഹാരത്തുകയാണ്. ഇതിലൂടെ ഏഴു കോടിയോളം രൂപ ഖജനാവില്‍നിന്ന് ചോര്‍ന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഉള്‍പ്പെടെ പല കെട്ടിടങ്ങളും റോഡുകളും ഇന്നും പണിതീരാതെ കിടക്കുന്നു. പണിയാരംഭിച്ചിട്ടില്ലാത്തവയാണ് ഇതിലധികവും. പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ വര്‍ഷമൊന്നായിട്ടും പ്രളയത്തില്‍ കടപുഴകിയ മരങ്ങള്‍ നീക്കം ചെയ്യാതെ വഴിമുടക്കിക്കിടക്കുന്നു. ഇടുക്കി ചെറുതോണി പാലവും അനുബന്ധ പാതയും ഇന്നും കീറാമുട്ടിയായി കിടക്കുകയാണ്. കുറച്ച് മണല്‍ റോഡരികില്‍ കൂട്ടിയിട്ടുവെന്നതൊഴിച്ചാല്‍ ഇപ്പോഴും ജനം യാത്ര ചെയ്യുന്നത് ജീവന്‍ പണയപ്പെടുത്തിയാണ്. കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ പെരുകുന്നു. സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച മോറട്ടോറിയം ത്രിശങ്കുവിലും.
കേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞദിവസം കേരളത്തിലെ പ്രമുഖ ടി.വി മാധ്യമം പുറത്തുവിട്ട കണക്കുകളും വിവരങ്ങളും അതിന്മേല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങളും മുഖ്യമന്ത്രിതന്നെ വ്യാഖ്യാനിച്ചത് ‘വാര്‍ത്താഇംപാക്ട്’എന്ന് പരിഹസിച്ചാണ്. പ്രളയം പോലെ കേരളത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലായ ഒരുസംഭവത്തില്‍ മുഖ്യമന്ത്രി നിഷേധാത്മക നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതായില്ല. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നല്‍കേണ്ട മാന്യതയാണോ പിണറായി വിജയന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പര്യാലോചിക്കണം. സാധാരണക്കാര്‍ സ്വരുക്കൂട്ടിവെച്ച അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികളാണ് പ്രളയധനസാഹയത്തിന്റെ രൂപത്തില്‍ ഇന്ന് കേരള ഖജനാവില്‍ കിടക്കുന്നത്. സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കൊണ്ടാടിയത്് ഈ പണമെടുത്താണെന്നും തങ്ങളുടെ വിഹിതം തിരിച്ചുതരണമെന്നും പറയുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാകും. സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ജീവനക്കാരും മറ്റും ഇപ്പോഴും അവരവരുടെ മാസവരുമാനം ഗഡുക്കളായി നല്‍കുന്നതുമൂലം അനുഭവിക്കുന്ന സാമ്പത്തിക പ്രയാസം പലതലങ്ങളില്‍നിന്ന് ഉയരുന്നു. വെറുതെയല്ല ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വിശ്വാസ കാരണങ്ങള്‍ക്കപ്പുറം പ്രളയപുനരധിവാസവിഷയവും ഇടതുമുന്നണിയെ മൂലക്കിരുത്താനായി ജനം വോട്ടിലൂടെ പ്രയോഗിച്ചത്. ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍നന്നാവില്ല’ എന്ന ചൊല്ലിനെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പണിപൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിന് ഉദ്യോഗസ്ഥരെ പഴിചാരുന്ന മരാമത്തുമന്ത്രിയും മുഖ്യമന്ത്രിയും ചെയ്യേണ്ടത് അവരവരുടെ കടമ യഥാസമയം നിര്‍വഹിക്കുകയാണ്. വരാനിരിക്കുന്നത് കൊടും വരള്‍ച്ചയായിരിക്കുമെന്ന ആശങ്കയും മുന്‍കൂട്ടിക്കണ്ട് പരിസ്ഥിതിബന്ധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ നെറുകയിലേക്ക് അണക്കെട്ടുകള്‍ തുറന്നുവിട്ടതുപോലെ ആവരുത് പ്രളയ പുനരധിവാസവും പുനര്‍നിര്‍മാണവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending