Connect with us

Video Stories

ആരോഗ്യ മേഖല കുട്ടിക്കളിയല്ല

Published

on


ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഏതൊരു ജീവന്റെയും അടിസ്ഥാന ഘടകം. ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പറയേണ്ടതില്ല. അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ആരോഗ്യ-ആതുര ശുശ്രൂഷാസംവിധാനങ്ങള്‍ രാജ്യത്തെ സകല പൗരന്മാരിലേക്കും എത്തിപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ തന്നെയാണ് ആരോഗ്യ മേഖല സമ്പന്നരുടെ മാത്രം കേളീരംഗമാക്കപ്പെടുകയാണെന്ന പരാതിയും ഉയരുന്നത്. ഇതോടൊപ്പംതന്നെയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ മേഖലയെ ‘മേടിക്കല്‍’ മേഖലയാക്കി മാറ്റാനുള്ള സ്ഥാപിത തല്‍പരരുടെ ഇംഗിതത്തിന് വഴങ്ങുകയാണെന്ന പരാതിയും. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലും രാജ്യത്തെ നിലവിലെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരവുമാണ് പ്രസ്തുത ചോദ്യങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബില്‍ 48നെതിരെ 260 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും ആതുര രംഗത്തെ സേവകരുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്താകമാനം അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് ബില്ലിനെതിരെ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗങ്ങളൊഴികെയുള്ളവയെല്ലാം സ്തംഭിക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്.
ജൂലൈ 22ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍-2019 ലോക്‌സഭയുടെ പരിഗണനക്കായി അവതരിപ്പിച്ചത്. ബില്ലിനെതിരെ കഴിഞ്ഞ ഏതാനുംമാസങ്ങളായി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. അവരുന്നയിക്കുന്ന പ്രധാന പരാതി ബില്‍ നിയമമായാല്‍ രാജ്യത്തെ ആധുനിക ചികില്‍സാരംഗത്തിന് മരണമണി മുഴങ്ങുമെന്നാണ്. അത്തരത്തിലുള്ള വ്യവസ്ഥകളാണ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അലോപ്പതി മേഖലയെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവര്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെപോലെ പ്രാക്ടീസ് ചെയ്യാമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിലോമകരമായിട്ടുള്ളത്. ഇത് അനുവദിക്കപ്പെട്ടാല്‍ ഏത് മുറിവൈദ്യനും രാജ്യത്ത് രോഗികളെ ചികില്‍സിക്കാനും തെറ്റുപറ്റിയാല്‍ കാലപുരിക്കയക്കാനും കഴിയും. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ കോളജുകളിലുമായി അഞ്ചര മുതല്‍ ആറു വര്‍ഷംവരെ കഠിനമായി പഠിച്ചും അഭ്യസിച്ചും നേടുന്ന മെഡിക്കല്‍ ബിരുദത്തിന് പകരമായി ഈ രംഗത്തേക്ക് മുറിവൈദ്യന്മാരെ കോട്ടിട്ട് അയക്കുന്നതിനുപിന്നില്‍ അന്തര്‍ദേശീയ മരുന്നു ലോബിയെ സംശയിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 1000-1 എന്ന രോഗി-ഡോക്ടര്‍ മാനദണ്ഡം പാലിക്കാന്‍ രാജ്യത്തിനിന്നും കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നിലവിലുള്ള ഡോക്ടര്‍മാരെ ഗ്രാമ പ്രദേശങ്ങളിലേക്കും മറ്റും വിന്യസിച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുപകരം വയറു വേദനക്ക് മുണ്ഡനം ചെയ്യുന്ന വിദ്യ പരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
വിദേശങ്ങളില്‍ നിന്നടക്കം മെഡിക്കല്‍ ബിരുദം സമ്പാദിച്ചെത്തുന്നവരുടെ ഭാവി സേവനത്തിന് എക്‌സിറ്റ് പരീക്ഷ എന്ന കടമ്പ മാത്രം വെക്കുന്നതിനെതിരെയും പരാതിയുണ്ട്. ഇക്കൂട്ടര്‍ക്ക് മതിയായ പരിശീലനമോ യോഗ്യതയോ ഉണ്ടാകുമെന്ന് എങ്ങനെയാണ് ഒരൊറ്റ പരീക്ഷയിലൂടെ മാത്രം നിശ്ചയിക്കാനാകുക. പി.ജി കോഴ്‌സിനും ഈ പരീക്ഷ മതിയാകുമത്രെ. 2017ലാണ് സുപ്രീംകോടതി രാജ്യത്തൊട്ടാകെ ബാധകമാകുന്ന രീതിയില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകീകൃതമാക്കിയത്. എന്നിട്ടും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇന്നും അനഭിലഷണീയമായ പല പ്രവണതകളും തുടരുന്നുണ്ടെന്നതാണ് സത്യം. ബില്‍ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ മെറിറ്റിലുള്ള കുട്ടികള്‍ക്കായി കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസത്തിന് നീക്കിവെക്കുമെന്നത് അഭികാമ്യമാണെങ്കിലും കേരളത്തിലേതുപോലെ താരതമ്യേന കുറഞ്ഞ ഫീസുള്ള സംസ്ഥാനങ്ങളെ അഖിലേന്ത്യാതലത്തിലേക്ക് ബന്ധിപ്പിക്കുന്നത് ഇവിടുത്തെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിലങ്ങാകും. ഇവരില്‍ പലര്‍ക്കും പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണ് മെഡിക്കല്‍ കോളജുകളും വിദ്യാര്‍ത്ഥികളും. പല മെഡിക്കല്‍ കോളജുകള്‍ക്കും മതിയായ സൗകര്യമില്ലാതെതന്നെ പ്രവര്‍ത്തനാനുമതി നല്‍കുന്നത് അഴിമതിക്ക് വഴിവെക്കുന്നു. ഇതേതുടര്‍ന്നാണ് 2010ല്‍ മെഡിക്കല്‍ കൗണ്‍സില്‍തന്നെ പിരിച്ചുവിടപ്പെട്ടത്.
പുതിയ ബില്ലിനെതിരായ വിമര്‍ശനങ്ങളില്‍ മറ്റൊന്ന് സംസ്ഥാനങ്ങളുടെ നിലവിലെ പ്രവേശനാധികാരത്തില്‍ കേന്ദ്രത്തിന്റെ കൈകടത്തലുണ്ടാകുമെന്നുള്ളതാണ്. ഇതിനും കേന്ദ്രം വ്യക്തമായ മറുപടിപറയുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തെ (1956) മറികടന്നുകൊണ്ടാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. ഇതില്‍ നിയമിക്കപ്പെടുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആളുകളായിരിക്കും. ഇതിനെ ഫെഡറല്‍ സംവിധാനത്തിനുനേര്‍ക്കുള്ള ഭീഷണിയാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ പുനര്‍ചിന്തിപ്പിച്ചിട്ടില്ല. എന്തുവന്നാലും നിയമനിര്‍മാണവുമായി മുന്നോട്ടുപോകുമെന്നുള്ള സര്‍ക്കാര്‍ നീക്കം ഏത് ലോബിക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും തുറന്നുപറയണം.
വരുംകാലം മഹാമാരികളുടേതായിരിക്കുമെന്നാണ് എബോള പോലുള്ള മാരക വൈറസ് രോഗങ്ങള്‍ ഇന്ത്യയില്‍ പടരാനുള്ള സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ തരുന്ന മുന്നറിയിപ്പ്. ഇതിനെതിരെ കനത്ത ജാഗ്രത പാലിക്കേണ്ട സമയത്താണ് ഔഷധ ലോബിക്കു വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ തിടുക്കം. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന നീറുന്ന പ്രശ്‌നത്തെ ഇവ്വിധം ചര്‍വ്വിതചര്‍വിതമാക്കിയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ആദ്യത്തെ തെറ്റ്. ഇതിനകം നിരവധി പണിമുടക്കുകളാണ് മെഡിക്കല്‍ മേഖലയില്‍ ഏതാനും മാസങ്ങള്‍ക്കകം നടന്നത്. പക്ഷേ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലുള്ള സര്‍ക്കാര്‍ നീക്കം ജനായത്ത സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. കേരളത്തിലെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് വന്‍ ഫീസും മുഴുവന്‍ പഠനകാലത്തേക്കുള്ള ബാങ്ക് ഗ്യാരന്റിയും ആവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകാര്‍ നടത്തുന്ന വിലപേശലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുന്ന സ്ഥിതിയുണ്ട്. മേഖലക്കായി സമഗ്ര നിയമം വേണമെന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇതിനെ ലാഭക്കൊതിയന്മാരുടെ അവസരമാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമത്തെയാണ് ജനത ഒന്നിച്ചെതിര്‍ക്കേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending