Connect with us

Video Stories

ഫലം കാത്തിരിക്കുന്ന കര്‍ണാടക

Published

on

ഒരുമാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ കര്‍ണാടകയെടുത്ത തീരുമാനം നാളെ അറിയാം. 222 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 70 ശതമാനം സമ്മതിദായകരാണ് വോട്ടു രേഖപ്പെടുത്തിയത്. 222 മണ്ഡലങ്ങളിലായി 2600 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടകയില്‍ അഭിപ്രായ സര്‍വേകള്‍ക്കൊപ്പം എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് തറപ്പിച്ചു പറയുന്നു. 113 ആണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ മാന്ത്രിക സംഖ്യ. 118 സീറ്റു വരെയാണ് വിവിധ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 2013ല്‍ 122 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. ഇന്ത്യാ ടുഡെ – ആക്‌സിസ് മൈ ഇന്ത്യ 106 മുതല്‍ 108 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് പ്രവചിച്ചപ്പോള്‍ ടൈംസ് നൗ – വി.എം.ആര്‍ 90 മുതല്‍ 103 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. പ്രാദേശിക കന്നഡ ചാനലായ സുവര്‍ണ നടത്തിയ സര്‍വേയില്‍ 106 മുതല്‍ 108 സീറ്റ് വരെ വിലയിരുത്തുന്നു. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലും ആവേശം ചോരാതെയായിരുന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. കാലത്തു മുതല്‍ തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാരുടെ പ്രവാഹമായിരുന്നു.
2019 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുമ്പുള്ള സെമി ഫൈനലായാണ് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കേന്ദ്രത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പാര്‍ട്ടികള്‍ തന്നെയാണ് കര്‍ണാടകയിലും കൊമ്പുകോര്‍ക്കുന്നത് എന്നതാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. മാത്രമല്ല കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും ദേശീയ നേതൃത്വം തന്നെയാണ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. എന്നാല്‍ പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയിട്ടും ബി.ജെ.പി ക്ക് പല മേഖലകളിലും കാലിടറിയപ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ അസാധാരണമായ പ്രകടനത്തിലൂടെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഊര്‍ജസ്സ്വലമായ പ്രവര്‍ത്തനത്തിലൂടെയും ഉജ്വലമുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാളിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ഇതിന് ആക്കം കൂട്ടി. ഇതിന്റെ പ്രതിഫലനമാണ് എക്‌സിറ്റ് പോളുകളില്‍ പ്രകടമായിരിക്കുന്നത്.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി നിരവധി വീഴ്ച്ചകളാണ് ബി.ജെ.പിക്ക് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനം യെദ്യൂരപ്പയുടെ മകന് വരുണ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതാണ്. ഇത് യെദ്യൂരപ്പ അനുയായികള്‍ക്കും അദ്ദേഹം ഉള്‍പ്പെടുന്ന വീരശൈവ വിഭാഗത്തിനും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എതിര്‍പ്പ് ഭയന്ന് അമിത് ഷാക്ക് വരുണയിലെ തെരഞ്ഞെടുപ്പ് റാലി പോലും റദ്ദാക്കേണ്ടി വന്നു. നിലവിലെ അവസ്ഥയില്‍ ബി.ജെ.പിക്ക് ഭരണം കിട്ടിയാലും യെദ്യൂരപ്പ അഞ്ചു വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന പൊതുവികാരം ലിംഗായത്തുകള്‍ക്കിടയില്‍ വളര്‍ന്നു വന്നതും അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. മൂന്നു തീരദേശ ജില്ലകളൊഴിച്ചാല്‍ കര്‍ണാടകയില്‍ മറ്റെവിടേയും ബി.ജെ.പിയും മോദിയും ഉയര്‍ത്തി വിടുന്ന വര്‍ഗീയ വികാരം ഒരു പരിധിക്കപ്പുറം കന്നഡികര്‍ക്കിടയില്‍ ഏശിയില്ല. യു.പിയിലോ, ഗുജറാത്തിലോ പോലുള്ള തീവ്ര വര്‍ഗീയ സ്വഭാവം ഇവിടുത്തുകാര്‍ക്കില്ലെന്നു തന്നെപറയാം. യോഗിയുടെ റാലികള്‍ വേണ്ടത്ര ശ്രദ്ധലഭിക്കാതെ പോകുന്നത് ഇതാണ് തെളിയിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായിരുന്നില്ലെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ഏറ്റവും അനുകൂല ഘടകം. ഒരു സംസ്ഥാനത്ത് ഭരിക്കുന്ന സര്‍ക്കാറിനോടും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക എന്നത് സ്വാഭാവികമാണ്. കര്‍ണാടകയില്‍ സിദ്ധരാമയ്യയോടോ ഭരണ കക്ഷിയായ കോണ്‍ഗ്രസിനോടോ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പില്ലെന്നതാണ് പ്രകടമായ യാഥാര്‍ത്ഥ്യം. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിട്ടില്ലെന്ന് നിസംശയം പറയാം.
രാഹുലിന്റെ ഉജ്വല പ്രകടനമാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന്റെ പ്രസംഗങ്ങളും റാലികളും സാക്ഷ്യം വഹിക്കാനെത്തുന്നത് വന്‍ ജനക്കൂട്ടമാണ്. അടിയന്തരാവസ്ഥക്കു ശേഷം ഇന്ദിരയുടെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച ചിക്ക്മംഗളൂരു മേഖലയില്‍ രാഹുല്‍ പ്രചാരണം നയിക്കുമ്പോള്‍ ഇന്ദിരയുടെ പേരക്കുട്ടി എന്ന ലേബലിലാണ് അദ്ദേഹത്തെ ജനം സ്വീകരിച്ചത്. മുസ്്‌ലിംകള്‍ക്കും, ദളിതുകള്‍ക്കുമെതിരായി രാജ്യത്ത് നടക്കുന്ന പീഡനങ്ങളുടെ പശ്ചാതലത്തില്‍ ദളിത്-മുസ്്‌ലിം വോട്ട് ഏകീകരണം കോണ്‍ഗ്രസിന് അനുകൂലമായി സംഭവിച്ചാല്‍ സര്‍വേ പ്രവചനങ്ങള്‍ക്കപ്പുറമാവും ഫലമെന്ന് ഉറപ്പാണ്. ഇരു വിഭാഗങ്ങളും ചേര്‍ന്നാല്‍ 35 ശതമാനത്തോളം വരുമെന്നത് തള്ളിക്കളയാനാവാത്ത ഒന്നാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഒരു കാര്യം ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കന്നഡികരുടെ മൊത്തം ആവേശമായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേത് തന്നെയാണ്.
ബെല്ലാരി മേഖലയിലെ 10-15 മണ്ഡലങ്ങളില്‍ സ്വാധീനമുള്ള റെഡ്ഢി സഹോദരന്‍മാരുടെ ബി.ജെ.പിയിലേക്കുള്ള മടങ്ങി വരവ് ആളും പണവും ബി.ജെ.പിക്ക് യഥേഷ്ടം നല്‍കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇത് സംസ്ഥാനാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമാണുണ്ടാക്കിയത്. അഴിമതിയോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച മോദിയും അമിത് ഷായും റെഡ്ഢി സഹോദരന്‍മാരുമായുണ്ടാക്കിയ കൂട്ടുകെട്ട് വ്യാപക ചര്‍ച്ചക്കു വിധേയമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. റെഡ്ഢി ബന്ധമുള്ള എട്ടു പേരാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്.
പല അഭിപ്രായ സര്‍വേകളും ജെ.ഡി.എസ് 40 സീറ്റുവരെ നേടി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാവുമെന്ന് പ്രവചിക്കുമ്പോഴും ദേവ ഗൗഡയും മകന്‍ കുമാരസാമിയും എങ്ങോട്ടെന്നത് നിര്‍ണായകമാണ്. അതിലുപരിയായി മറ്റേത് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളേക്കാളും ചാഞ്ചാടി നില്‍ക്കുന്നവരാണ് ജെ.ഡി.എസ് പക്ഷത്തുള്ളവര്‍.
ചുരുക്കത്തില്‍ മതേതര മനസ്സുകളില്‍ പ്രതീക്ഷയുടെ നാളം സൃഷ്ടിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ ബി.ജെ.പി നേതാക്കളുടെ കുപ്രചരണങ്ങള്‍ക്ക് അക്കമിട്ടു മറുപടി നല്‍കാനും അവരുടെ വീഴ്ച്ചകള്‍ തുറന്നു കാട്ടാനും രാഹുലിനും സിദ്ധാരാമയ്യക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് പുറത്തു വരുന്ന ഫലം മതേതരവിശ്വാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായിരിക്കുമെന്ന് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending