Connect with us

Video Stories

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പഠനം വേണം

Published

on

കാലവര്‍ഷക്കെടുതിയില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുതലോടെയുള്ള കാല്‍വെപ്പുകളാണ് ഇനി വേണ്ടത്. പേമാരിയും പ്രളയവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാം നിരവധി ജീവനുകളും സമ്പാദ്യങ്ങളുമാണ് പിഴുതെറിഞ്ഞത്. മഹാപ്രളയത്തിന്റെ കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും അടിസ്ഥാന കാരണത്തിലേക്കുള്ള അന്വേഷണത്തിന് സമയമായിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ ഏറ്റുവാങ്ങാന്‍ കെല്‍പില്ലാത്തവിധം തകര്‍ന്നു തരിപ്പണമായ കേരളത്തിന്റെ ഭൂപ്രതലത്തെ സുരക്ഷിതത്വത്തോടും സുസ്ഥിരതയോടും താങ്ങിനാര്‍ത്താനുള്ള തയാറെടുപ്പുകള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത്.

പുതിയ കേരളം പടുത്തുയര്‍ത്താനും പുനരധിവാസം പൂര്‍ത്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കൊപ്പം ദുരന്തകാരണങ്ങളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും നടക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചൂടിന്റെ കാഠിന്യത്തില്‍നിന്നും കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു കരുതിയിരിക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം കനത്തുപെയ്ത് ദുരിതംവിതച്ചത്. ആഗോള താപനത്തിന്റെ അനന്തരഫലം ഇങ്ങനെയും സംഭവിക്കാമെന്ന നിഗമനങ്ങളിലാണ് ഗവേഷകരും കാലാവസ്ഥാ നിരീക്ഷകരും. കേരളത്തില്‍ ദുരന്തം വിതയ്ക്കുന്ന കനത്ത മഴക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രളയ കാരണം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ അഭിപ്രായം. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആഗോള താപനത്തിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മഴക്കെടുതി കാലാവസ്ഥാ വ്യതിയാനത്തോട് ചേര്‍ത്തുവായിക്കുന്ന പലതരം പഠനങ്ങള്‍ സജീവമായി നടക്കുകയാണിപ്പോള്‍. ആഗോള താപനവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഏറെയും നടക്കുന്നത്. ചില ഗവേഷകരും നിരീക്ഷകരും ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പ്രവചനാതീതമായ ചൂടും കനത്ത മഴയും ഉള്‍പ്പെടെ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ആഘാതങ്ങള്‍. കുറച്ചു നാളുകളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും സമാനമായ പ്രതിഭാസങ്ങളാണ്. പതിവിലേറെ നീണ്ടുനിന്ന തുലാവര്‍ഷവും പെയ്തടങ്ങാത്ത ഇടവപ്പാതിയും മഴ മാറിനിന്നാല്‍ ഉടനെത്തുന്ന കൊടും ചൂടുമെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു വ്യക്തം. പ്രളയക്കെടുതിയുടെ പ്രാരംഭ ലക്ഷണങ്ങളും കെടുതികള്‍ക്കുശേഷമുണ്ടായ കാലാവസ്ഥയിലെ പരിണാമങ്ങളുമെല്ലാം ഇതു തെളിയിക്കുന്നുണ്ട്.

വെള്ളം കവിഞ്ഞൊഴുകിയ പുഴകളിലിപ്പോള്‍ മണല്‍ത്തിട്ടകള്‍ കണ്ടുതുടങ്ങി. പുഴകളിലും തോടുകളിലും കൊടും വേനലിലും വെള്ളം നിറഞ്ഞുനിന്നിരുന്ന ഗര്‍ത്തങ്ങളില്‍ പലതും ഇപ്പോള്‍ മണല്‍ക്കുന്നുകളായി രൂപപ്പെട്ടിരിക്കുകയാണ്. മണല്‍ക്കുന്നുകള്‍ കണ്ടിരുന്ന ഇടങ്ങളില്‍ ആഴമേറിയ ഗര്‍ത്തളാണ്. വെള്ളം സമൃദ്ധമായിരുന്ന കുളങ്ങളും കിണറുകളും പയിടങ്ങളിലും വറ്റിവരളുകയും തീരെ വെള്ളമില്ലാതെ കിടന്നിരുന്ന ജലാശയങ്ങളില്‍ പലതും വെള്ളത്താല്‍ സമൃദ്ധമാവുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് രൂപപ്പെട്ട ‘സൈരന്ധ്രി’ ബീച്ചും ഇതോടൊപ്പം ചേര്‍ത്തുവായിക്കണ്ടതാണ്. ബീച്ചില്ലാത്ത പാലക്കാട്ടുകാര്‍ക്ക് പ്രളയം നല്‍കിയ മനോഹര തീരമായി ‘സൈരന്ധ്രി’ മാറി. അര കിലോ മീറ്ററോളം കുന്തിപ്പുഴ മാറിയൊഴുകിയതാണ് തീരത്തെ തെളിമണലും ഉരുളന്‍ കല്ലുകളുംകൊണ്ട് സമ്പന്നമാക്കിയത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കണക്കാക്കിയിരുന്നത്. ഇത്തവണ ഇതിനകം തന്നെ മിക്ക ജില്ലകളിലും മഴയുടെ അളവ് 50 ശതമാനത്തോളം കൂടുതലാണ്. കാലവര്‍ഷം മൂന്നു ദിവസം തുടര്‍ച്ചയായി പെയ്തപ്പോഴേക്കും അതുവരെയുണ്ടായിരുന്ന മഴയളവുകളുടെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടു. കനത്തു പെയ്ത മഴ അല്‍പം മാറി നിന്നപ്പോഴേക്കും വെള്ളം ഉള്‍വലിയാനും തുടങ്ങി. പ്രളയമുണ്ടായതും പിന്നീട് വെള്ളം ഇറങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അത്രമേല്‍ കൊടും ചൂടാണ് മഴക്കു ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്.

കാര്‍ഷിക മേഖലയെയും ടൂറിസത്തെയും മുതല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെവരെ താളംതെറ്റിക്കാന്‍ ക്രമംതെറ്റിയ കാലാവസ്ഥക്കു കഴിയുന്നുണ്ട്. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം ഇരുട്ടടിയായിരിക്കുകയാണ്. വയനാട്ടിലെ നാണ്യവിളകളും മറ്റു കൃഷികളും കൂപ്പുകുത്തിത്തുടങ്ങി. മണ്ണിന്റെ ഘടനയും താപനിലയും മാറിയത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കുട്ടനാട്ടിലെയും മറ്റു പ്രളയബാധിത പ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഏതുതരം കൃഷികള്‍ക്കും ഭൂമി പാകമായി വരാന്‍ ഇനിയും കാലമേറെ വേണ്ടിവരും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വെള്ളത്തിന്റെ ലഭ്യതയും നേരത്തെ കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലെ സ്ഥിതി പോലും മാറിയിട്ടുണ്ട്. ഇതെല്ലാം കൂടുതല്‍ പഠനവിധേയമാക്കിയാല്‍ മാത്രമേ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുള്ളൂ.

കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിഭാസമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന തോതിലാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ വര്‍ഷവും ഇത് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ #ോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ചയുണ്ടാകാത്ത മേഖലകളില്‍ കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനം കനത്ത മഞ്ഞുവീഴ്ചയുണ്ടായി. യൂറോപ്പിലും യു.എസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിതമായെത്തുന്ന കടുത്ത ചൂടും അതിശൈത്യവുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായി വേണം കണക്കാക്കാന്‍. കാണാനാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ക്കാണ് ഇതുമൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ ശക്തിയും പലവിധമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഏതുവിധം കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ വിരുന്നൂട്ടാനുള്ള വിഭവമായി കേരളം മാറാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending