Connect with us

Video Stories

തീ കത്തുമ്പോള്‍ വാഴ വെട്ടുന്ന കേന്ദ്ര സര്‍ക്കാര്‍

Published

on

പ്രളയക്കെടുതിയില്‍പെട്ട് നട്ടംതിരിയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ചിറ്റമ്മനയം ഭരണഘടനാപരമായും ധാര്‍മികമായും അക്ഷന്തവ്യമായ അപരാധമാണ്. മുന്നൂറോളം ആളുകളുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ അര്‍ത്ഥനാശത്തിനും ഇടയാക്കിയ രണ്ടാഴ്ചയോളം നീണ്ട പ്രളയക്കെടുതിയുടെ ബാക്കിപത്രം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയെന്ന് വരുന്നത് ജനതയെ സംബസിച്ച് അതിലും വലിയ ദുരന്തം വേറെയില്ല. പത്തൊന്‍പതിനായിരം കോടിയുടെ നാശ നഷ്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വഹിക്കാമെന്നേറ്റിരിക്കുന്നത് വെറും 600 കോടി രൂപയുടെ ബാധ്യത മാത്രമാണ്. പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രം എണ്‍പതിനായിരം ടണ്‍ അരി അനുവദിച്ചെങ്കിലും അതിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. അതിനിടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട 12000 കിലോ ലിറ്റര്‍ സൗജന്യ മണ്ണെണ്ണക്ക് ലിറ്ററിന് 70 രൂപ നിരക്കില്‍ വില നല്‍കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 85 കോടി രൂപ ഇതിലേക്ക് കേരളം കണ്ടെത്തണം. ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ തുക വലുതാണ്. മാത്രമല്ല പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം അകറ്റുന്നതിനും തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധികരിക്കുന്നതിനും പെടാപാട്‌പെടുന്ന സംസ്ഥനത്തിന് ഇതൊരു ഇരുട്ടടി തന്നെയാണ്. ഇന്ത്യയെന്നാല്‍ കേന്ദ്രവും കേന്ദ്ര ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന ധാരണയാണ് മേല്‍നടപടിക്ക് കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്? കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടിക്കൊണ്ടിരിക്കുന്ന അവഗണനയുടെയും അലിഖിതമായ ഉപരോധത്തിന്റെയും ഭാഗമായി വേണം മണ്ണെണ്ണയുടെയും അരിയുടെയും കാര്യത്തിലുള്ള നടപടിയെയും കാണാന്‍.
കേന്ദ്ര സര്‍ക്കാരിലെ പെട്രോളിയം, ഭക്ഷ്യ മന്ത്രാലയങ്ങളുടെ തീരുമാനം തീര്‍ച്ചയായും പ്രധാനമന്ത്രിയും ബി.ജെ.പി നേതൃ ത്വവും അറിഞ്ഞുകൊണ്ടുള്ളതാവാനേ സാമാന്യമായി ചിന്തിച്ചാല്‍ തരമുള്ളൂ. സംസ്ഥാനത്തിനുള്ള 16.4 ലക്ഷം ടണ്‍ അരി മുമ്പുതന്നെ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിയോട് കേരളത്തിലെ സര്‍വകക്ഷി സംഘം നേരിട്ട് ആവശ്യപ്പെട്ടിട്ടും അനുവദിക്കാന്‍ നരേന്ദ്ര മോദി സന്നദ്ധമായിരുന്നില്ല. റെയില്‍വെ വികസനം തുടങ്ങിയ ആവശ്യങ്ങളിലും കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. ഇതിനിടയിലാണ് നൂറ്റാണ്ടിലെ വലിയ പ്രളയത്തെ കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് യു.എ.ഇ ഭരണകൂടം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയ 700 കോടി രൂപ പോലും ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണുകൊണ്ട് കണ്ട് വിവാദമാക്കി ലഭിക്കാതാക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. വലിയ തോതിലുള്ള പരിഗണന ആവശ്യമുള്ള ഇത്തരമൊരു ദുരന്തവുമായി ബന്ധപ്പെട്ട് കേവല സാമ്പത്തിക വീക്ഷണത്തിലല്ല കാര്യങ്ങള്‍ കാണേണ്ടത്. ഇവിടെ മാനുഷിക പരിഗണനയാണ് വേണ്ടത്. വികസിത രാജ്യമായ ജപ്പാനില്‍ 2011ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ 179 രാജ്യങ്ങളാണ് സഹായമെത്തിച്ചത്. വിവിധ വിഷയങ്ങളില്‍ തങ്ങളുമായി സ്ഥിരം ഏറ്റുമുട്ടുന്ന ചൈനയില്‍ നിന്നടക്കം ഇവര്‍ സഹായം സ്വീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായിരുന്നു ജപ്പാന്‍. തായ്‌ലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജപ്പാന്‍ സഹായം വാങ്ങി. ഏഴ് മില്യണ്‍ ഡോളറാണ് തായ്‌ലന്റ് ജപ്പാന് നല്‍കിയത്. ജപ്പാന്റെ ആളോഹരി വരുമാനത്തിന്റെ 11.4 മാത്രമാണ് തായ്‌ലന്റിന്റെ ആളോഹരി വരുമാനം. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിന്റെ 11ാം വകുപ്പ് ഇന്ത്യയിലെ ദുരന്തനിവാരണത്തിന് ഒരു ദേശീയനയം രൂപവത്കരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നയത്തിന്റെ ഖണ്ഡിക 9.2ല്‍ വ്യക്തമായി പറയുന്നു: ‘പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ ഒരു നയമെന്ന നിലയില്‍, ഇന്ത്യ ഗവണ്‍മെന്റ് വിദേശ സഹായത്തിന് അഭ്യര്‍ഥന പുറപ്പെടുവിക്കുകയില്ല. എന്നാല്‍, മറ്റൊരു ദേശത്തെ ഗവണ്‍മെന്റ് നമ്മുടെ നാട്ടിലെ ദുരന്തബാധിതരോടുള്ള ഐക്യദാര്‍ഢ്യപ്രകടനം എന്ന നിലയില്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് ആ വാഗ്ദാനം സ്വീകരിക്കാം.’ യു.എ.ഇ ഗവണ്‍മെന്റിന്റെ വാഗ്ദാനം ഇന്ത്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലല്ല, അത് അകൈതവമായ ഒരു സഹാനുഭൂതിപ്രകടനമാണ്. അതിനാല്‍ സ്വന്തം പ്രഖ്യാപിത നയമെന്ന നിലക്കുതന്നെ ഇന്ത്യന്‍ ഭരണകൂടത്തിന് ആ തുക സ്വീകരിക്കാം. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആഗസ്റ്റ് 19ന് അഞ്ചു ദശലക്ഷം ഡോളറിന്റെയും മാലദ്വീപ് 35 ലക്ഷം രൂപയുടെയും സഹായം പ്രഖ്യാപിച്ചു. ഈ വാഗ്ദാനങ്ങള്‍ക്കും ഇതേ വിധിയാണുണ്ടായത്. വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളോട് സഹായവാഗ്ദാനം തിരിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. തായ്‌ലന്റും സഹായം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്.
എന്നാല്‍ പ്രളയക്കെടുതിയലമര്‍ന്ന കേരളത്തെ സഹായിക്കുന്നതിന് അമാന്തം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 1,14,000 കോടിയുടെ കോര്‍പറേറ്റ് കടമാണ് എഴുതിത്തള്ളിയത്. 9,000 കോടിയുംകൊണ്ട് മല്യ മുങ്ങി. 11,300 കോടിയുമായി നിരവ് മോദി നാടുകടന്നു. 3000 കോടി കൊണ്ട് ശിവജി പ്രതിമയും 3500 കോടികൊണ്ട് പട്ടേല്‍ പ്രതിമയും. 3755 കോടിയാണ് പരസ്യത്തിന് ചെലവാക്കിയത്. 4500 കോടി മുടക്കി മിസൈല്‍ പ്രൂഫ് വിമാനം വാങ്ങുന്നു. 7965 കോടി നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ സമ്മതിച്ചു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. കര്‍ഷകരുടേതല്ല, മറിച്ച് കോര്‍പറേറ്റ് ഭീമന്മാരുടെ കടം എഴുതിത്തള്ളല്‍ കാരണം 2461 കോടിയുടെ നഷ്ടം എസ്.ബി.ഐ രേഖപ്പെടുത്തി. ഇതേ എസ്.ബി.ഐയാണ് ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് 6700 കോടി രൂപ അദാനിക്ക് ലോണ്‍ നല്‍കിയത്. ഓക്‌സിജന്‍ കിട്ടാതെ 200 കുഞ്ഞുങ്ങള്‍ മരിച്ച നാട്ടില്‍, ആധാറില്ലാത്തത്‌കൊണ്ട് റേഷന്‍ കിട്ടാതെ പെണ്‍കുട്ടി പട്ടിണി കിടന്നു മരിച്ച നാട്ടില്‍, സ്വന്തം മകളുടെ മൃതശരീരം തോളില്‍ ചുമന്ന് കാല്‍നടയായി പോകേണ്ടിവന്ന അച്ഛന്മാരുള്ള നാട്ടില്‍, കടം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നേരിടുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ തോന്ന്യാസം. പെട്രോള്‍, ഡീസല്‍ വില എങ്ങോട്ട് പോകുന്നു. 11300 കോടി മോഷ്ടിച്ചു ഒരാള്‍ സ്വിറ്റ്‌സര്‍ലന്റില്‍ സ്വസ്ഥമായി കഴിയുന്നു. 5300 കോടി കട്ട മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ സുരക്ഷിതന്‍. ആധാര്‍ ലിങ്ക് ചെയ്തില്ലെന്നു പറഞ്ഞു വെറും ആയിരം രൂപ ബാലന്‍സുള്ള എക്കൗണ്ട് ബ്ലോക്കാക്കുന്നു. മിനിമം ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു പിഴ അടയ്പ്പിക്കുന്നു. ഡിവൈഡ് ആന്റ് റൂള്‍ എന്ന ബ്രിട്ടീഷുകാരന്റെ അതേ തന്ത്രം വിനിയോഗിച്ച് കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാവപ്പെട്ട ജനങ്ങളുടെ പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍ മുന്‍കാലചരിത്രം ഓര്‍ക്കുന്നത് നന്നാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending