Connect with us

Video Stories

ഖഷോഗിയുടെ തിരോധാനം: സത്യം പുറത്തുവരട്ടെ

Published

on

അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ‘വാഷിങ്ടണ്‍ പോസ്റ്റി’നുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സഊദി പൗരനായ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സഊദി ഏംബസിയില്‍ തന്റെ പുനര്‍ വിവാഹ സംബന്ധമായ സാക്ഷ്യപത്രം ലഭിക്കാനായി ചെന്നപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് ആരോപണം. തുര്‍ക്കിയും അമേരിക്കയും മറ്റും സഊദി ഭരണകൂടമാണ് തിരോധാനത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നതെങ്കിലും സഊദി ഇത് നിഷേധിക്കുകയാണ്. വിഷയം സഊദിയും തുര്‍ക്കിയും തമ്മില്‍ നേരത്തെതന്നെ നിലനില്‍ക്കുന്ന ബന്ധത്തെ കൂടുതല്‍ വഷളാക്കിയെന്ന് മാത്രമല്ല, സഊദിയുടെ ചിരകാല സുഹൃത്തായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കപോലും എതിരായി നില്‍ക്കുന്നുവെന്നത് പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
അമ്പത്തൊമ്പതുകാരനായ ജമാല്‍ ഖഷോഗിയുടെ സഊദി വനിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം തുര്‍ക്കി യുവതിയെ വിവാഹം കഴിക്കാനായാണ് അദ്ദേഹം രേഖകള്‍ക്കായി ഇസ്താംബുള്‍ എംബസി മന്ദിരത്തിലെത്തിയിരുന്നത്. ഉച്ചക്ക് 1.15ന് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞെങ്കിലും പുറത്തുവരുന്ന ദൃശ്യമെവിടെ എന്നാണ് തുര്‍ക്കിയുടെ ചോദ്യം. സഊദിയിലെ പുതിയ ഭരണകൂടത്തിനെതിരെ നിലപാടെടുത്തതുമൂലമാണ് ജമാല്‍ ഖഷോഗിയെ രാജഭരണകൂടം കൊലപ്പെടുത്തിയതെന്നാണ് തുര്‍ക്കിയുടെ ആദ്യം മുതലുള്ള ആരോപണം. വിഷയം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സഊദിക്കെതിരെ രംഗത്തുവന്നു. സഊദി ഖഷോഗിയെ കൊലപ്പെടുത്തിയിരിക്കാന്‍ തന്നെയാണ് സാധ്യതയെന്നായിരുന്നു ട്രംപിന്റെ തുറന്നടിച്ചുള്ള പ്രസ്താവന. ഇത് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നുവരുന്ന ഊഷ്മളമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. മേഖലയിലെ നയതന്ത്ര ബന്ധങ്ങളെ പൊളിച്ചെഴുതാനും ഇത് കാരണമായേക്കും. ബ്രിട്ടനും കാനഡയും ഫ്രാന്‍സും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പുകൂടിയായതോടെ പ്രശ്‌നം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണകൂടം.
അടുത്തയാഴ്ച റിയാദില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര നിക്ഷേപ സമ്മേളനത്തെ ഖഷോഗി പ്രശ്‌നം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. രാജ്യാന്തര മാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവയും പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് സഊദി സംഗമത്തെ വീക്ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏഴു ശതമാനത്തിന്റെ ഇടിവാണ് സഊദി ഓഹരി വിപണിയില്‍ സംഭവിച്ചത്. ഇതാകട്ടെ അന്താരാഷ്ട്ര വിപണിയെ ഞെട്ടിക്കുകതന്നെ ചെയ്തു. പതിവുപോലെ അമേരിക്കന്‍ പ്രസിഡന്റ് തന്റെ വിടുവായിത്തരവും ഈയവസരത്തില്‍ പുറത്തുവിട്ടു. അമേരിക്കയും സഊദിയും തമ്മിലുണ്ടാക്കിയിട്ടുള്ള ആയുധവില്‍പന കരാറില്‍നിന്ന് ഖഷോഗി വിഷയംമൂലം പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. നമുക്ക് നേട്ടമുള്ളതാണ് കരാര്‍. നാം തയ്യാറല്ലെങ്കില്‍ റഷ്യയും ചൈനയും സഊദിക്ക് ആയുധം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ സഊദിക്കെതിരെ നടപടിയെടുക്കുമെന്ന് പറയാനും ട്രംപ് മടിച്ചില്ല. എന്നാല്‍ തങ്ങളുടെ രാജ്യത്തെ ഉപരോധം മൂലമോ രാഷ്ട്രീയമായോ മറ്റോ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ വലിയതോതില്‍ തിരിച്ചടിക്കുമെന്ന് സഊദി ഞായറാഴ്ച വ്യക്തമാക്കുകയുമുണ്ടായി.
അതേസമയം വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യുകയാണ് സല്‍മാന്‍ ഭരണകൂടം. തുര്‍ക്കിയിലേക്ക് അന്വേഷണസംഘത്തെ അയക്കാന്‍വരെ സഊദി തയ്യാറായി. എംബസിയില്‍ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ കൊല ചെയ്തുവെന്ന തുര്‍ക്കിയുടെ ആരോപണത്തിന് അവര്‍ മുന്നോട്ടുവെക്കുന്നത് ഖഷോഗി എംബസിയിലേക്ക് കയറിച്ചെല്ലുന്നതിനുമുമ്പ് അദ്ദേഹത്തില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗി എംബസിയില്‍നിന്ന് സുരക്ഷിതനായാണ് തിരിച്ചുപോയതെന്ന് സഊദി പറയുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം സഊദിയും അമേരിക്കയുമായി ബന്ധപ്പെട്ട് ഇതാദ്യമാണ്. ‘വമ്പന്‍എണ്ണശക്തി ലോക സമ്പദ്‌വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്’. സഊദി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖഷോഗിക്കുള്ള അഭിപ്രായ വ്യത്യാസവും സമാനമായ വാര്‍ത്തകളുമാണ് ഖഷോഗിയെ ഭരണകൂടം കൊലപ്പെടുത്താന്‍ കാരണമെന്നാണ് പാശ്ചാത്യ മാധ്യമ ലോകം ആരോപിക്കുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടായിരിക്കുന്ന രാഷ്ട്രീയപരവും നയതന്ത്രപരവും സാമ്പത്തികവുമായ പ്രകമ്പനങ്ങള്‍ പല ദുസ്സൂചനകളും വിഷയത്തില്‍ ഉയര്‍ത്തിവിടുന്നുണ്ട്. ഖഷോഗിയുടെ തിരോധാനംമൂലം ആര്‍ക്കാണ് ഹ്രസ്വവും ദീര്‍ഘകാലവുമായ നേട്ടം ഉണ്ടാവുക എന്ന ചോദ്യമാണ് പ്രസക്തം. നയതന്ത്ര വൃത്തങ്ങളില്‍ പരക്കെ പ്രയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി കൊലപ്പെടുത്തുക എന്നത്. പന്ത്രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാടാണ് കഴിഞ്ഞവര്‍ഷം മേയില്‍ ട്രംപ് സഊദിയുമായി ഒപ്പുവെച്ചത്. വര്‍ധിച്ചുവരുന്ന സുരക്ഷാഭീഷണിയാണ് ഹറമുകളുടെ പുണ്യഭൂമിയായ സഊദിയെ ഇത്തരമൊരു പടുകൂറ്റന്‍ കരാറിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ടാവുക. എന്നാല്‍ കരാര്‍ തകരാന്‍ ആഗ്രഹിക്കുന്നവരുടെ പിന്നിലും അതേ ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതാന്‍ പ്രയാസമാണ്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദി രാജാവുമായി ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ പ്രസ്താവം പ്രതീക്ഷകള്‍ക്ക് വക തരുന്നുണ്ട്. ട്രംപിന്റെ മരുമകന്‍ ജാറെദ് കുഷ്‌നറും മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള വ്യക്തിബന്ധം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിട്ടിരിക്കുന്നവര്‍ നിരാശരാകുമെന്ന ്തന്നെ വിശ്വസിക്കാം. അടുത്തിടെ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് ഉര്‍ദുഗാന്‍ കര്‍ക്കശമായ നിലപാടാണ് പ്രശ്‌നത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതെന്തുതന്നെയായാലും മുസ്‌ലിംകളുടെ പുണ്യഭൂമിയായ സഊദി അറേബ്യയുടെ സുരക്ഷിതവും അഭിമാനകരവുമായ നിലനില്‍പിന് മുപ്പത്തിമൂന്നുകാരനും താരതമ്യേന സ്വതന്ത്രവാദിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കാലം ലോക സമൂഹത്തോട് ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending