Connect with us

Video Stories

ഫീനിക്‌സ് പക്ഷിപോലെ കരിപ്പൂര്‍ വീണ്ടും

Published

on

ചാമ്പലില്‍നിന്നുയര്‍ന്നു പറക്കുന്ന ഫീനിക്‌സ് പറവയെ അനുസ്മരിപ്പിക്കുകയാണ് കരിപ്പൂര്‍. പ്രതിവര്‍ഷം ലക്ഷംകോടി രൂപയുടെ വിദേശനാണ്യം കേരളത്തിലേക്ക് എത്തിച്ചുതരുന്ന മലയാളിയുടെ പ്രവാസവഴിയിലെ വര്‍ണച്ചിറകടി വീണ്ടും കരിപ്പൂരിന്റെ ആകാശത്ത് ഉയരുന്നു. ഇന്ന് രാവിലെ 11ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പച്ചക്കൊടി വീശുന്നതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വലിയ യാത്രാവിമാനങ്ങളുടെ പുനര്‍സേവനത്തിന് തുടക്കംകുറിക്കുമ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിയുന്നത് കാണാം. മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന വലിയ വിമാന സര്‍വീസുകള്‍ക്ക് കരിപ്പൂര്‍ വീണ്ടും ആതിഥ്യമരുളുമ്പോള്‍ ദീര്‍ഘനിശ്വാസം വിടുകയാണ് പ്രവാസികളായ മലയാളികള്‍ ബഹുഭൂരിപക്ഷവും. കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ 60 ശതമാനവും ആശ്രയിച്ചുവന്നിരുന്ന സേവനമാണ് ഒറ്റയടിക്ക് റണ്‍വേ വികസനമെന്ന പേരില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദു ചെയ്തത്. ദിനംപ്രതി ആയിരകണക്കിന് മലയാളികളെയും സഞ്ചാരികളെയും കേരളത്തിലേക്കും തിരിച്ച് ഗള്‍ഫ് ഉള്‍പ്പെടെയുള്ള നാടുകളിലേക്കും വഹിച്ചുകൊണ്ടുചെന്ന വിമാനങ്ങള്‍ തിരിച്ചുവരുന്നതിന് പങ്കുവഹിച്ച ജനപ്രതിനിധികളെയും പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളുമായി കാവല്‍നിന്ന മലയാളികളെയും ഇത്തരുണത്തില്‍ അകമഴിഞ്ഞ് പ്രശംസിക്കാം.
ബുധനാഴ്ച പുലര്‍ച്ചെ 3.10ന ്ജിദ്ദയില്‍നിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ 298 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 330-300 ബോയിങ് വിമാനമാണ് ആദ്യപടിയായി കരിപ്പൂര്‍ വഴി സര്‍വീസ് നടത്തുന്നത്. ഇവര്‍ ജിദ്ദയിലേക്കും റിയാദിലേക്കും ഈ മാസം ആകെ ഏഴു സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയും എമിറേറ്റ്‌സും വലിയ വിമാനങ്ങളുടെ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ കരിപ്പൂരില്‍നിന്ന് സഊദിയിലെ ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി പോയിരുന്ന ആയിരങ്ങള്‍ക്ക്കൂടി ആശ്വാസമായിരിക്കുകയാണ് പുതിയ തീരുമാനം. 1998 ഏപ്രില്‍ 13ന് വിഷുക്കണിയായി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന് ഏറെ സമ്മര്‍ദത്തെതുടര്‍ന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അതിന്റെ പഴയ പ്രൗഢി തിരിച്ചുതന്നിരിക്കുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിലച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് ഒരു വര്‍ഷത്തിനകം തിരിച്ചുവരുമെന്ന് കരുതിയയിടത്ത് നാലുവര്‍ഷത്തോളമാണ് നീണ്ടുപോയത്. മുന്‍ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദിന്റെ പരിശ്രമത്താല്‍ അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ന്ന കരിപ്പൂരിന്റെ പ്രൗഢിയെ തകര്‍ക്കാന്‍ ദുരാരോപണങ്ങളായി ചില ലോബികള്‍ കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ മൂന്നു വര്‍ഷമാണ് കൊച്ചിയില്‍നിന്ന് ഹജ്ജ് സര്‍വീസ് നടത്തിയത്. കൂടുതല്‍ ഹജ്ജാജിമാരും ഉത്തര കേരളത്തില്‍നിന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കായില്ല. ഫലത്തില്‍ പ്രായമേറിയ നിരവധി തീര്‍ത്ഥാടകരും കുടുംബങ്ങളുമാണ് വലിയ ബുദ്ധിമുട്ട് അനുഭവിച്ചത്. മംഗലാപുരത്ത് വിമാനാപകടം ഉണ്ടായതിനെതുടര്‍ന്ന് അക്കാരണം പറഞ്ഞാണ് പഴയ മലബാര്‍ സംസ്ഥാനത്തിന്റെ ചിറകായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായി അധികൃതര്‍ വലിയ വിമാനങ്ങള്‍ 2015 മെയ് ഒന്നിന് നിര്‍ത്തിവെച്ചത്. ഇതോടെ സഊദി, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ യാത്ര തടസ്സപ്പെട്ടു. കണ്ണൂര്‍ മുതല്‍ മലപ്പുറം വരെയുള്ള യാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ക്കപ്പുറത്തെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിക്കേണ്ടിവന്നു. കോടിക്കണക്കിന് രൂപയുടെ വരുമാനം കരിപ്പൂരിന് നഷ്ടമായി. കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി തൊഴിലുകള്‍ നഷ്ടമായി. ചരക്കുകടത്ത് നിലച്ചതോടെ വ്യാപാരികള്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെയുള്ളവര്‍ക്ക് വലിയ വരുമാന നഷ്ടം നേരിട്ടു. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന വിമാനത്താവളത്തില്‍ ആഭ്യന്തരസര്‍വീസുകള്‍ക്ക് വരുന്നവരെമാത്രം കൊണ്ട് വിജനപ്രതീതിയുണ്ടായി. ഓട്ടോ,ടാക്‌സി, കയറ്റിറക്ക് തൊഴിലാളികളെയും അവരെ ആശ്രയിച്ചു കഴിയുന്ന അനേകായിരം കുടുംബങ്ങളെയും ഇത് ബാധിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, എം.കെ രാഘവന്‍, ഈയിടെ അന്തരിച്ച എം.ഐ ഷാനവാസ് തുടങ്ങിയ എം.പിമാര്‍ നടത്തിയ അശ്രാന്തപരിശ്രമത്തിന്റെയും കേന്ദ്രമന്ത്രിമാര്‍, ഉന്നത വകുപ്പുദ്യോഗസ്ഥര്‍ അടക്കമുള്ളവരില്‍ നടത്തിയ സമ്മര്‍ദത്തിന്റെയും ഫലമായാണ് വൈകിയെങ്കിലും കരിപ്പൂരിന്റെ എന്നെന്നേക്കുമായി അറിയപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന ആകാശച്ചിറക് തിരിച്ചുപിടിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും കെ.എം.സി.സികളുടെയും പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും അഹോരാത്ര പരിദേവനങ്ങളും പ്രതിഷേധങ്ങളും ഈ പുനരുജ്ജീവനത്തിന് സഹായകമായിട്ടുണ്ട്. തൊട്ടടുത്ത കണ്ണൂരില്‍ മറ്റൊരു വിമാനത്താവളത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ അതിനെതിരെ നിലകൊണ്ടവര്‍ കരിപ്പൂരിന്റെയും ചിറക് വിടരുതെന്ന് ആഗ്രഹിച്ചതും വൈകലിന് കാരണമായിട്ടുണ്ട്. കണ്ണൂരിന്റെ ചിറകിന്റെ അവകാശികളായി ഇപ്പോള്‍ മിനുങ്ങിയിറങ്ങിയവരെക്കുറിച്ച് ജനത്തിന് നല്ല ബോധ്യമുണ്ടുതാനും. ആഗസ്റ്റിലെ മഹാപ്രളയകാലത്ത് താഴ്ന്ന പ്രദേശത്തുള്ള കൊച്ചി വിമാനത്താവളം മൂന്നാഴ്ചയോളം അടച്ചിടേണ്ടിവന്നപ്പോള്‍ കരിപ്പൂരിനെയാണ് പലര്‍ക്കും ആശ്രയിക്കേണ്ടിവന്നത്.
വിദേശങ്ങളിലെ സ്വദേശീയതാവാദത്തെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമൊക്കെ കൂലങ്കഷമായ വിചിന്തനങ്ങള്‍ക്ക് വേദിയാകുന്ന ഇക്കാലത്ത് മലബാര്‍ പോലെ ഇന്നും കേരളത്തില്‍ താരതമ്യേന വികസ്വരമായി കഴിയുന്ന പ്രദേശത്തെയും അവിടുത്തെ നിസ്വരായ ജനതയെയും ഇകഴ്ത്തുന്നതും അവരുടെ ജീവിതത്തെ പ്രയാസപ്പെടുത്തുന്നതുമായൊരു തീരുമാനവും കാലത്തിന്റെ കാരിരുമ്പഴിക്കുള്ളില്‍ ഒതുങ്ങില്ലെന്നുള്ള ഉറച്ച വിളംബരം കൂടിയാണ് കരിപ്പൂരിന്റെ തിരിച്ചുവരുന്ന പ്രതാപം. ഇവിടെ വന്നിറങ്ങുന്നത് രമ്യഹര്‍മങ്ങളില്‍ കഴിയുന്ന പ്രഭുക്കളല്ലെന്നും രാപകല്‍ ഭേദമന്യെമണലരണ്യത്തില്‍ കുടുംബത്തിനും നാടിനുംവേണ്ടി ഒഴുക്കുന്ന വിയര്‍പ്പുതുള്ളികള്‍ മണക്കുന്ന ബാഗുകളുമായി വരുന്ന സാധാരണക്കാരാണെന്നും തിരിച്ചറിയാന്‍ ഇനിയെങ്കിലും വൈകരുത്. 1970കള്‍ക്കുമുമ്പേ ഉരുവിലും കപ്പലിലും പിന്നീട് മുംബൈയില്‍നിന്ന് വിമാനത്തിലുമൊക്കെയായി ഗള്‍ഫ്‌നാടുകളില്‍ ചെന്ന ്എല്ലു നീരാക്കിയ മനുഷ്യരുടെ പുതുതലമറയാണ് ഇന്നും സ്വന്തം നാട്ടിലെ തൊഴിലവസരങ്ങളുടെ അഭാവത്താല്‍ വീണ്ടും വിമാനം കയറേണ്ടിവരുന്നത്. ഈ നാടിന്റെയും ജനങ്ങളുടെയും സ്വസ്ഥതാപൂര്‍ണവും ക്ഷേമൈശ്വര്യഭരിതവുമായ ജീവിതത്തിന് വെള്ളക്കോളര്‍ ജീവികളുടെ ഒരുവിധ ചുവപ്പുനാടകളും തടസ്സമായിക്കൂടാ. പ്രവാസത്തിന്റെ ചുമട് വഹിക്കുന്ന ആ സമൂഹമില്ലാതെ ഈ നാടുതന്നെയും ഉണ്ടാവില്ലെന്നോര്‍ക്കുക. കാരണം അതിജീവനശേഷിയുള്ള ഫീനിക്‌സ് പക്ഷികയാണ് ശരാശരി മലയാളി, വിശേഷിച്ചും അറബികള്‍ ‘മലബാറികള്‍’എന്നുവിളിക്കുന്ന ഉത്തരകേരള ജനത.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending