Connect with us

Video Stories

വേദനയാകുന്ന വൈദ്യപഠനം

Published

on

വൈദ്യപരവും അനുബന്ധവുമായ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ രാജ്യവും പ്രത്യേകിച്ച് കേരളവും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വവും അതുമൂലമുള്ള ആശങ്കകളും പലതവണകളായി നാം വാര്‍ത്താമാധ്യമമാര്‍ഗേ ചര്‍വണമാക്കിക്കഴിഞ്ഞതാണ്. മെഡിക്കല്‍ ബിരുദത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കൊടിയ അഴിമതിയും അനീതിയുമാണ് വാഴുന്നതെന്ന് സുപ്രീംകോടതി പല തവണയായി ചൂണ്ടിക്കാട്ടുകയും അതിന് തടയിടുന്നതിനായി ഇടയ്‌ക്കെല്ലാം പല താക്കീതുകളും നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓരോദിവസം കഴിയുംതോറും ആ അവസ്ഥയില്‍നിന്ന് തരിമ്പ് പോലും രാജ്യം മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലെ എം.ബി.ബി.എസ്, ബി.എ.എം.എസ് സീറ്റുകളുടെ കാര്യത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അനിശ്ചിതാവസ്ഥ. ഈ മാസം 19ന് കേരളത്തിലെ സ്വാശ്രയ കോളജ് സംബന്ധിച്ച കേസില്‍ വ്യക്തമായ പഠന നിര്‍ദേശങ്ങള്‍ക്കായി സുപ്രീംകോടതിയുടെ എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മുന്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലകേനിയെ ചുമതലപ്പെടുത്തിയത് വിഷയത്തിന്റെ ഗൗരവം ഉന്നതനീതിപീഠം പൂര്‍ണമായും ഉള്‍ക്കൊണ്ടുവെന്നതിന് തെളിവാണ്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ അമികസ ്ക്യൂറിയായി നിയമിച്ചതും ശ്ലാഘനീയം തന്നെ. രാജ്യത്തെ വിദഗ്ധ പ്രൊഫഷണല്‍ സ്ഥാപനമായ റ്റാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സേവനം തേടാമെന്ന നിര്‍ദേശവും വലിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
2016ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് രാജ്യത്താകമാനം ഒറ്റ പ്രവേശനപരീക്ഷയെന്നതു നടപ്പാക്കിയെങ്കിലും സംസ്ഥാനങ്ങളിലെ സീറ്റുകളുടെ അപര്യാപ്തതയാണ് ഇപ്പോഴും കീറാമുട്ടിയായി നിലകൊള്ളുന്നത്. സമൂഹത്തിലെ മാന്യമായതും സ്ഥിരവുമായ വരുമാനമാര്‍ഗം എന്ന നിലക്ക് കൂടുതല്‍ പേര്‍ മെഡിക്കല്‍- അനുബന്ധ മേഖലകളിലേക്ക് തിരിയുകയാണെന്ന സത്യം ഒരുവശത്തെങ്കില്‍, അതിനുതക്ക സൗകര്യങ്ങളുള്ള സീറ്റുകള്‍ ഇല്ലാതിരിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞവര്‍ഷം അഖിലേന്ത്യാപ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത്. ഇതില്‍ റാങ്ക് പട്ടികയില്‍ വന്നത് അറുപതിനായിരത്തോളം പേരും സീറ്റുകളുള്ളത് ഏതാണ്ട് അയ്യായിരത്തോളവും. എം.ബി.ബി.എസിന് മാത്രം കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളജുകളിലായി ഉള്ളത് ഏതാണ്ട് ആയിരം സീറ്റ് മാത്രമാണ്. സ്വകാര്യ സ്വാശ്രയ മേഖല കൂട്ടിയാല്‍ രണ്ടായിരത്തോളവും. പിന്നീട് വരുന്ന റാങ്കുകാര്‍ക്ക് ദന്തല്‍, ആയുര്‍വേദം, സിദ്ധ, യുനാനി, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയവക്ക് ചേരേണ്ടിവരുന്നു.
രാജ്യത്തെ ആരോഗ്യമേഖലയിലെ ആവശ്യകതയും ഭാവിയും കണ്ടറിഞ്ഞ് അതിനനുസൃതമായ അളവില്‍ കോഴ്‌സുകളും സീറ്റുകളും തുടങ്ങാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതിയാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളതെങ്കില്‍ സര്‍ക്കാരും പരിശോധനാഏജന്‍സികളും പറയുന്നത് മറ്റൊന്നാണ്. മതിയായ സൗകര്യങ്ങളൊരുക്കാതെ പഠനസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ലാഭക്കൊതിയന്മാരായ കച്ചവടക്കാര്‍ ഈ രംഗത്തേക്ക് വരുന്നതാണ് പ്രശ്‌നമെന്നാണ് അത്. അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാവി ഡോക്ടര്‍മാരുടെയും അനുബന്ധ പ്രൊഫഷണലുകളുടെയും മികവിനെ അത് ബാധിക്കുമെന്നത് തീര്‍ച്ചതന്നെ. ഇതിന് പക്ഷേ വന്‍തുക ചെലവ് വരുമെന്ന വാദമാണ് സ്വകാര്യ കോളജ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്നത്. ഇവ രണ്ടും സമഞ്ജസമായ രീതിയില്‍ സംയോജിപ്പിക്കുകയും സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ വിദ്യാഭ്യാസ സംരംഭകരെയും രമ്യതയിലാക്കേണ്ടത് ഇവിടുത്തെ ഭരണകൂടത്തിന്റെ കടമയാണ്. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഫീസ് താങ്ങാന്‍ കഴിയാതെ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ മെഡിക്കല്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍നിന്ന ്പുറന്തള്ളുകൊണ്ടിരിക്കുന്നത് രാജ്യത്തിനും സമൂഹത്തിനും പൗരന്മാരുടെ തുല്യതയോടെയുള്ള ക്ഷേമത്തിനും ഒട്ടും യോജിച്ചതല്ല. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ആത്മാര്‍ത്ഥതയോടെയുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത്.
കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ കേരള ഹൈക്കോടതി ഉത്തരവിട്ട അനുമതി സുപ്രീംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് കാല്‍ ലക്ഷത്തോളം പേരാണ് ഈ മാസം ആദ്യം വെട്ടിലായത്. മോപ്പപ് കൗണ്‍സലിങിനായി തിരുവനന്തപുരത്തെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സീറ്റുകള്‍ അനുവദിച്ചുകിട്ടിയിട്ടും കോടതി നിര്‍ദേശത്തെതുടര്‍ന്ന് പിന്നീട് വീടുകളിലേക്ക് വെറും കയ്യോടെ തിരിച്ചുപോകേണ്ടിവന്നു. അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുപോലെ മെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ കാര്യത്തില്‍ കണിശമായ തീരുമാനം സര്‍ക്കാരുകള്‍ക്ക് എടുക്കാനാകുന്നില്ല. ഇതിനുപിന്നില്‍ മറിയുന്ന കോടികളുടെ കോഴയാണ് രാഷ്ട്രീയ ഭരണ നേതൃത്വത്തെകൊണ്ട് കുട്ടികളുടെ ഭാവിയെ വെച്ച് പന്താടുന്ന അവസ്ഥയിലെത്തിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത് അക്ഷന്തവ്യമായ വീഴ്ചയെന്നേ വിശേഷിപ്പിക്കാനാകൂ.
സെപ്തംബര്‍ 23ന് അനുവദിച്ച ആയുര്‍വേദ ബിരുദ (ബി.എ.എം.എസ്) കോഴ്‌സിലെ 100 സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത് മറ്റൊരു പ്രഹരമായിരിക്കുകയാണ്. കോഴിക്കോട് കെ.എം.സി.ടി കോളജിലെ പുതുതായി ഹൈക്കോടതി അനുമതി നല്‍കിയ 40 സീറ്റുകളിലേക്ക് പ്രവേശനപരീക്ഷാകമ്മീഷണര്‍ പ്രവേശനം നടത്തുകയും കുട്ടികള്‍ അതനുസരിച്ച് രണ്ടുലക്ഷം രൂപയോളം ഫീസായി അടക്കുകയും ചെയ്തുകഴിഞ്ഞു. പല വിദ്യാര്‍ത്ഥികളും നിലവിലെ പഠനം അവസാനിപ്പിച്ചാണ് അവരിഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേരാനെത്തിയതെന്നതിനാല്‍ ഇത് വീണ്ടും നിഷേധിക്കുന്നത് അവരോടുള്ള കൊടിയ അനീതിയും അവഹേളനവുമാണ്. മുതിര്‍ന്ന തലമുറയെയും സര്‍ക്കാര്‍ സംവിധാനത്തോടുമുള്ള അവമതിപ്പിനേ ഇതിടയാക്കൂ. സുപ്രീംകോടതിയുടെ വിധിയിലൂടെ നിലവിലെയും വരുംകാലത്തേയും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളും അരുതായ്മകളും വേദനകളും ഇല്ലാതാക്കാനുള്ള പ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയും ആയത് ഭരണകൂടങ്ങള്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് രാജ്യത്തിനാകെയുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending