Connect with us

Video Stories

വാര്‍ത്തകള്‍ വിലക്കേണ്ടത് ആരുടെ ആവശ്യമാണ്

Published

on

ജനാധിപത്യത്തിന്റെ ഓശാരത്തണലില്‍ ഉണ്ടുമയങ്ങുന്നവരില്‍ ചിലര്‍ക്ക് ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ എന്തെങ്കിലുമൊന്ന് എതിരായി പറഞ്ഞില്ലെങ്കില്‍ ഉറക്കംവരില്ലെന്ന സ്ഥിതി അടുത്ത കാലത്തെ ഫാഷനായിരിക്കുന്നു. ഒരു കേസില്‍ തത്‌സംബന്ധിയായ വാര്‍ത്തകളും മാധ്യമ സമ്മേളനവും വിലക്കിയ സബ്‌കോടതിവിധി ഹൈക്കോടതി കയ്യോടെ സ്റ്റേ ചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് പറയുകയും ചെയ്തത് അധികാരത്തിന്റെ അമിതാന്നം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഗസറ്റ് വാദികള്‍ക്കുള്ള അതിശക്തമായ മുന്നറിയിപ്പാണ്. മന്ത്രിസഭാതീരുമാനങ്ങള്‍ ഗസറ്റിലൂടെ വായിച്ചറിയണമെന്ന് പറഞ്ഞവരുടെ തിരുശേഷിപ്പുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ഒരു ജഡ്ജിയില്‍നിന്നും ജയരാജനില്‍നിന്നും നാം കേട്ടത്. കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെമേല്‍ സാമാന്യ ജനതക്ക് തോന്നിത്തുടങ്ങിയിട്ടുള്ള ഈ മാധ്യമ അസ്‌ക്യതാ പരമ്പരയിലെ പുതിയൊരു എപ്പിസോഡാണ് ചൊവ്വാഴ്ച കേരള നിയമസഭക്കകത്ത് നാം കണ്ടതും കേട്ടതുമായ മാധ്യമ നിയന്ത്രണത്തിനുവേണ്ടിയുള്ള സി.പി.എം നേതാവിന്റെ അട്ടഹാസം.
‘കുറച്ച് പത്രങ്ങളും ചാനലുകളും വിചാരിച്ചാല്‍ എന്തും എഴുതിവിടാമെന്നാണ് കരുതുന്നത്. തെറ്റായ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം.’ ചൊവ്വാഴ്ച നിയമസഭയില്‍ സി.പി.എം കേന്ദ്ര സമിതി അംഗവും പിണറായി മന്ത്രിസഭയിലെ മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ എം.എല്‍.എ പറഞ്ഞതിങ്ങനെ. ജയരാജന്റെ മകന് യു.എ.ഇയില്‍ ചെക്ക്‌കേസുണ്ടെന്ന് പ്രതിപക്ഷത്തെ അനില്‍ അക്കര ഉന്നയിച്ച ആരോപണത്തിന് മറുപടി പറയവെയാണ് ജയരാജന്‍ മാധ്യമങ്ങള്‍ക്കെതിരെ കുരച്ചുചാടിയത്. യാദൃച്ഛികമെന്ന് പറയട്ടെ, ഒപ്പം കൗതുകകരവും, ഇതേസഭയില്‍ തന്നെയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനുമായ പിണറായി വിജയന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ശ്രമങ്ങളെ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചത്. കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെങ്കില്‍ തനിക്കും തന്റെ മകനുമെതിരായ വിമര്‍ശനത്തെ പ്രായേഗികപൂര്‍വവും പക്വതയോടെയും നേരിടേണ്ട ഭരണപക്ഷ എം.എല്‍.എയെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഭരണകക്ഷിക്കാര്‍.
മാധ്യമ പ്രവര്‍ത്തകരും മനുഷ്യരായതിനാല്‍ അവര്‍ക്കുകിട്ടുന്ന വിവരങ്ങളിലും നിഗമനങ്ങളിലും തെറ്റുകള്‍പറ്റാം. അതിനെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാപൗരന്മാര്‍ക്കുമുണ്ട്; അപകീര്‍ത്തികരമെങ്കില്‍ ശിക്ഷിക്കാനുള്ള വകുപ്പുകളും. എന്നാല്‍ തെറ്റായ വാര്‍ത്തകളെഴുതുന്നവരെ ശിക്ഷിക്കാന്‍ നിയമം ഉണ്ടാക്കുകയെന്നാല്‍ അത് ജനാധിപത്യത്തിന്റെ മരണമണിയെന്നേ വിലയിരുത്താനാകൂ. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊന്നും ഏതെങ്കിലുമൊരു കക്ഷിയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രം ഔദാര്യമോ സംഭവാനയോ അല്ല. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യസമരത്തിലൂടെയും ശേഷവും ഇന്ത്യയിലെ ജനലക്ഷങ്ങള്‍ പോരാടിയും ജീവന്‍ ത്യജിച്ചും നേടിയെടുത്തതാണ് അത്തരം മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ. ഏതെങ്കിലുമൊരു അധികാര മോഹിക്ക് തോന്നുമ്പോള്‍ വലിച്ചുനീട്ടാനും മറ്റൊരിക്കല്‍ ചുരുട്ടിക്കൂട്ടാനുമുള്ളതല്ല അവയൊന്നും. ‘എനിക്ക് എന്റെ അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വേണം. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ തുല്യമാണതും. എന്നാല്‍ നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍വരെ താന്‍ തയ്യാറാണ്’ എന്ന് പ്രഖ്യാപിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാര്‍ട്ട രചിച്ചത് നമ്മുടെ മാതൃഭൂമിയിലാണ്. മഹാത്മാവിന്റെ ആ വാക്കുകള്‍ ഇന്നും ലോക ജനത അത്യാദരങ്ങളോടെയാണ് കൊണ്ടാടുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്ത് പലയിടത്തും ഇന്നും ഏത് സ്വേച്ഛാധിപതിയുടെയും മുഖത്തുനോക്കി തെറ്റ് ചൂണ്ടിക്കാട്ടാനുള്ള ആര്‍ജവം ആവര്‍ത്തിക്കപ്പെടുന്നതും. ദൈവം തെറ്റുചെയ്താവും അത് മുഖത്തുനോക്കി പറയുന്നവരെന്നാണ് കമ്യൂണിസ്റ്റുകാരെക്കുറിച്ച് പൊതുവെ പറയാറ്. എന്നാല്‍ അവരില്‍നിന്നാണ് കേരളത്തിലിന്ന് നമ്മള്‍ മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ അടക്കമുള്ള അധികാര ഹുങ്കിന്റെ മെഗ്ലോമാനിയ മുഴക്കങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇത് വൈരുധ്യമായി തോന്നാമെങ്കിലും ചരിത്രത്തില്‍ ഇക്കൂട്ടര്‍ നമുക്ക് തന്നിട്ടുള്ളതത്രയും അധികാരം ദുഷിപ്പിക്കുമെന്ന സിദ്ധാന്തത്തിന്റെ ശരിവെപ്പുകള്‍ തന്നെയാണ്.
കഴിഞ്ഞദിവസമാണ് ഇടത് എം.എല്‍.എയുടെ മകന്‍ നല്‍കിയ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ്‌കോടതി മാധ്യമ സമ്മേളനം നടത്തരുതെന്നും വാര്‍ത്തകള്‍ നല്‍കരുതെന്നും വിധി പുറപ്പെടുവിച്ചത്. ഹര്‍ജി തൊണ്ടതൊടാതെ വിഴുങ്ങിയ ജഡ്ജി പ്രതികളെ കേള്‍ക്കാതെ ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നൊരു ഉത്തരവിറക്കുകയായിരുന്നു. ഭരണഘടന അനുശാസിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലും വായിക്കാതെയാണ് ന്യായാധിപനെന്ന് പറയുന്നയാള്‍ കോടതിയിലിരുന്ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നോട്ടീസ് പതിക്കാന്‍ ഉത്തരവിട്ടതും അത് നടപ്പാക്കിയതും. ഇക്കാര്യത്തിലും ഇപ്പോഴും കോടതികളില്‍ തുടരുന്ന മാധ്യമ വിലക്കുകളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ സമീപനം അകത്തൊന്നും പുറത്ത് മറ്റൊന്നുമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
മന്ത്രിമാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ നിയമം പാസാക്കാന്‍ ശ്രമിച്ചതും പൗര ബോധമുള്ളവരുടെ സമ്മര്‍ദത്താല്‍ പെട്ടിയില്‍വെക്കേണ്ടതും അധികകാലം മുമ്പല്ല. ഇങ്ങ് കേരളത്തിലും അത്തരം നിയന്ത്രണവും നിയമവും വേണമെന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്ന് സി.പി.എം നേതാവ് വിളിച്ചുപറയുമ്പോള്‍ അതിന് റാന്‍മൂളാന്‍ ജനാധിപത്യവിശ്വാസിയായ മലയാളിക്കും മാധ്യമ പ്രവര്‍ത്തകനും മനസ്സില്ലെന്ന് വിനയത്തോടെ അറിയിക്കട്ടെ. മറയ്ക്കപ്പെടാത്ത സൂര്യരശ്മികളേറ്റാണ് ധാന്യമണികളിലെ പുഴുക്കള്‍ നശിക്കുകയെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാവട്ടെ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending