Connect with us

Video Stories

ശ്രീലങ്കയിലെ അനിശ്ചിതത്വം

Published

on

ശ്രീലങ്കയില്‍ വെള്ളിയാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പുറത്താക്കിയത് ആ രാജ്യത്തിനകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ്രസിഡന്റ് മഹാന്ദ്ര രാജപക്‌സെയെ പകരം പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനയുടെ നടപടി വഴി ഉണ്ടായിട്ടുള്ള ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയും അരാജകത്വവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലക്ക് അയല്‍ രാജ്യമായ ഇന്ത്യക്ക് കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയാത്തതാണ്. ഞായറാഴ്ച രാജപക്‌സെയെ അനുകൂലിക്കുന്നവര്‍ മന്ത്രി അര്‍ജുനരണതുംഗെയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസായ ടെമ്പിള്‍ട്രീസ് ഒഴിയണമെന്ന രാജപക്‌സെയുടെ താക്കീതാണ് സംഘട്ടനത്തിന് കാരണമായത്. കൊളംബോയിലെ #വര്‍റോഡിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയിരിക്കുകയാണ് ഇപ്പോള്‍ രാജപക്‌സെയും അനുകൂലികളും. രണതുംഗെയെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തത് ഭരണം രാജപക്‌സെയുടെ പിടിയിലമര്‍ന്നുവെന്നതിന്റെ തെളിവാണ്. രണ്ടു പ്രധാനമന്ത്രിമാരെ ഒരേസമയം സഹിക്കേണ്ടിവരിക എന്നത് ഒരു ജനതയെ സംബന്ധിച്ച് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം തന്നെയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സണ്‍ഡേ ഒബ്‌സര്‍വറുള്‍പ്പെടെ രാജപക്‌സെയുടെ വിഭാഗം പിടിച്ചെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി ശ്രീലങ്കയില്‍നിന്ന് വരുന്നുണ്ടായിരുന്നെങ്കിലും അധികാരം തീരാന്‍ രണ്ടു വര്‍ഷം മാത്രം കഷ്ടിച്ച് ബാക്കിയിരിക്കെ പൊടുന്നനെ കൈവിട്ടൊരുകളിക്ക് സിരിസേന മുതിരുമെന്ന് അധികമാരും നിനച്ചിരുന്നില്ല. പ്രസിഡന്റിന് പ്രധാനമന്ത്രിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതിന് മതിയായ കാരണം ഉണ്ടായിരിക്കണമെന്നാണ് ജനാധിപത്യത്തിലെ ചട്ടം. പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയോ അദ്ദേഹം പാര്‍ലമെന്റംഗമല്ലാതാകുകയോ രാജിവെക്കുകയോ ചെയ്യുമ്പോഴേ അത് നടപ്പാക്കാനാകൂ. എന്നാല്‍ ഇതൊന്നും സിരിസേന പാലിച്ചിട്ടില്ലെന്നാണ് വസ്തുത. പ്രധാനമന്ത്രിയെ പുറത്താക്കിയതു കൂടാതെ നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത് രാജപക്‌സെക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്നതിന്റെ സൂചനകൂടിയാണ്. അഥവാ അതിനകം ചാക്കിട്ടുപിടിച്ചും മറ്റും സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാക്കാന്‍ രാജപക്‌സെയും സിരിസേനയും ശ്രമിച്ചാലും അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത അംഗീകരിക്കുമോ എന്ന ചോദ്യവും ബാക്കിനില്‍ക്കുകയാണ്. പാര്‍ലമെന്ററി പിരിച്ചുവിട്ട നടപടിക്കെതിരെ സ്പീക്കര്‍ രംഗത്തുവന്നിട്ടുണ്ട്. ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സിരിസേനയുടെയും രാജപക്‌സെയുടെയും പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാല്‍ പാര്‍ലമെന്റില്‍ അവര്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമോ എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്.
2015ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്‌സെക്കെതിരെ വലിയ പ്രചാരണമാണ് സിരിസേനയും റനിലും ചേര്‍ന്ന് നടത്തിയത്. 2015 ജനുവരി എട്ടിന് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായാണ് മൈത്രിപാല സിരിസേന തെരഞ്ഞെടുക്കപ്പെട്ടത്. 225 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യത്തിന് 51.28 ശതമാനം വോട്ട് ലഭിച്ചതുവഴി രാജപക്‌സെയുടെ സ്വേച്ഛാധിപത്യഭരണത്തെ തൂത്തെറിയാന്‍ ഇവര്‍ക്കായി. അന്ന് സിരിസേനയുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായി ലംഘിച്ചിരിക്കുന്നത്. തമിഴരും മുസ്‌ലിംകളും ഉള്‍പ്പെടെ വലിയൊരു ജനസമൂഹം തന്നിലേല്‍പിച്ച വിശ്വാസ്യതയാണ് സിരിസേന നഗ്നമായി തള്ളിക്കളഞ്ഞിരിക്കുന്നത്. രാജപക്‌സെയുടെ ഗൂഢനീക്കങ്ങളും മറ്റും അധികാരകൊത്തളങ്ങളില്‍ സിരിസേനയുടെ നടപടിക്ക് പ്രേരകമായിട്ടുണ്ടായിരിക്കാമെങ്കിലും മൂന്നു പതിറ്റാണ്ടുനീണ്ട ആഭ്യന്തര യുദ്ധവും ഒന്നര പതിറ്റാണ്ടുനീണ്ട രാജപക്‌സെയുടെ തേര്‍വാഴ്ചയും സൃഷ്ടിച്ച കെടുതികളില്‍നിന്ന് തലയൂരാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊച്ചുരാജ്യത്തിന് പുതിയ രാഷ്ട്രീയ നാടകങ്ങള്‍ അതിന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുകയാണ്.
അയല്‍ രാജ്യമെന്ന നിലക്കും ശ്രീലങ്കന്‍ ജനസംഖ്യയുടെ 15.4 ശതമാനം തമിഴ്‌ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന രാജ്യമെന്ന നിലക്കും ഇന്ത്യക്ക് ഇത് മുന്‍കൂട്ടി കാണാന്‍ കഴിയണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ദ്വീപ് രാഷ്ട്രത്തില്‍ അനിശ്ചിതത്വം തുടരുകയും വെടിവെപ്പും കൊലപാതകങ്ങളും അരങ്ങുവാഴുമ്പോഴും ഇന്ത്യയുടെ ഭരണാധികാരികള്‍ എന്തുചെയ്യുകയാണെന്നാണ് തമിഴരടക്കമുള്ളവര്‍ ചോദിക്കുന്നത്. ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ചുകൊണ്ട് പട്ടാളത്തിലെ വിഭാഗങ്ങള്‍ രംഗത്തുവന്നാല്‍ അത് രക്തരൂക്ഷിതമായ കലാപത്തിലേക്കാകും വഴിവെക്കുക. അതിന് ശ്രീലങ്ക സജ്ജമാണോ എന്ന പ്രശ്‌നവും ഉല്‍ഭവിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഒരു ഭീഷണിയാകാത്ത ഭരണകൂടമാണ് റനില്‍ വിക്രമസിംഗെയുടേത്. നമുക്ക് ചൈനാഅനുകൂലിയായ രാജപക്‌സെയുടെ അധികാരാരോഹണം വലിയ തലവേദനയാകുമെന്നതില്‍ സംശയമില്ല. ശ്രീലങ്കയിലെ സംഭവവികാസങ്ങളില്‍ ഇടപെടുകയും അവിടെ ജനാധിപത്യം സംരക്ഷിക്കുന്നതിനും തമിഴ്‌ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ത്യാഗം ചെയ്ത സര്‍ക്കാരുകളാണ് നമുക്കുള്ളത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജീവന്‍പോലും ത്യജിക്കേണ്ടിവന്നത് ശ്രീലങ്കന്‍ തമിഴ്-സിംഹള പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടായിരുന്നു. അടുത്തകാലത്തായി അയല്‍ രാജ്യബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോദിസര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകള്‍ രാജ്യത്തിന്റെ ഭദ്രതക്കും മേഖലയിലെ സുരക്ഷിതത്വത്തിനും പോറലേല്‍പിക്കുമെന്ന് നാം തിരിച്ചറിയണം. ദക്ഷിണേഷ്യയില്‍ ഇന്ത്യക്കെതിരെ പുതിയൊരു ശക്തികൂടി ഉയര്‍ന്നുവരാന്‍ ഒരുനിലക്കും ഇടയാകരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending