Connect with us

Video Stories

ഒരൊറ്റ ലക്ഷ്യം മതേതര ഇന്ത്യ

Published

on

പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ദേശീയ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഈമാസം ഒടുവില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യം മതേതര ഇന്ത്യയുടെ നിലനില്‍പ്പ് തന്നെയാണെന്ന കാര്യത്തില്‍ രാജ്യസ്‌നേഹികളായ ആര്‍ക്കും സംശയത്തിന് വകയുണ്ടാവില്ല. സാമൂഹികവും സാമ്പത്തികവുമായി അത്രകണ്ട് കലുഷിതവും ആശങ്കാജനകവുമായ അന്തരീക്ഷമാണ് രാജ്യത്തുടനീളം ഇപ്പോള്‍ നിലനില്‍ക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രം മുന്‍കാലത്തുണ്ടായിരുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും രാജ്യത്താകമാനം വ്യാപിപ്പിച്ചതാണ് ഇന്നത്തെ കേന്ദ്ര ഭറണം രാജ്യത്തിനുണ്ടാക്കിയ ‘നേട്ടം’. ഈ ദുസ്ഥിതിക്ക് വഴിവെച്ചതും നേതൃത്വം കൊടുത്തതും രാജ്യം ഭരിക്കുന്ന കക്ഷിയും അതിന്റെ സഹസംഘടനകളുമാണെന്നത് ഞെട്ടലോടെയാണ് ജനത ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ സന്നിഗ്ധ ഘട്ടത്തില്‍ കോണ്‍ഗ്രസും മുസ്്‌ലിംലീഗും അടക്കമുള്ള മതേതരത്വ കക്ഷികള്‍ പുലര്‍ത്തുന്ന നിതാന്തമായ ജാഗ്രതയാണ് രാജ്യം അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതരത്വ പാരമ്പര്യം കൂടുതല്‍ ശക്തിപ്പെടണമെന്നഭിലഷിച്ചുള്ള നയനിലപാടുകളാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങള്‍തൊട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് പ്രസ്ഥാനം കൈക്കൊണ്ടിട്ടുള്ളത്. മത വര്‍ഗീയതക്കും ജാതീയതക്കുമെതിരെ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ മതേരതര വികസന ചേരിയോട് ചേര്‍ന്നുനിന്നുകൊണ്ട് ജനാഭിലാഷം സാക്ഷാത്കരിക്കുകയെന്ന സുനിശ്ചിതമായ നിലപാടായിരുന്നു മുസ്്‌ലിംലീഗിന്റേത്. സമൂഹത്തില അരികുവത്കരിക്കപ്പെട്ട മത ന്യൂനപക്ഷ-അധ:സ്ഥിത ജനവിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കുന്നതിന് ദേശീയ മുഖ്യധാരയുമായി രാജ്യത്തെ പിന്നാക്ക ജനതയെ ചേര്‍ത്തിനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുസ്‌ലിംലീഗ് നിര്‍വഹിച്ചതെന്ന് ആധുനിക ഇന്ത്യാചരിത്രം സുതരാം സുവ്യക്തമാക്കിയിട്ടുള്ളതാണ്.

നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി തെരഞ്ഞെടുപ്പുഗോദയില്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന് മുറവിളി കൂട്ടുന്നവര്‍ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുക എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം കൊണ്ട് ഇന്ത്യ നേരിട്ടനുഭവിച്ചറിഞ്ഞത്. ആര്‍.എസ്.എസ്-സംഘ്പരിവാര്‍ നിയന്ത്രിത ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതുകളും മറ്റും തങ്ങളുടെ വിശ്വാസത്തിന്റെയും സംസ്‌കാരങ്ങളുടെയും ഭക്ഷണത്തിന്റെപോലും പേരില്‍ ചവിട്ടിമെതിക്കപ്പെടുകയും പട്ടാപ്പകല്‍ തെരുവുകളില്‍ കൊലചെയ്യപ്പെടുകയും ചെയ്യുന്ന ദയനീയാവസ്ഥ നേരില്‍കണ്ട് അനുഭവിച്ചതാണ് ഇന്ത്യന്‍ ജനത. ലോകാസമസ്‌തോ സുഖിനോ ഭവന്തു: എന്നുദ്‌ഘോഷിക്കുന്ന സനാതന മതത്തിന്റെ മേല്‍വിലാസത്തിലാണ് പശുവിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംഘ്പരിവാരം ഇതൊക്കെ ചെയ്തതെന്നത് വലിയ ലജ്ജയും ഭീതിയുമാണ് പൗരന്മാരിലുളവാക്കിയിട്ടുള്ളത്. ഈ കരാള ഘട്ടത്തില്‍ കോണ്‍ഗ്രസിനെപോലെ രാജ്യത്താകമാനം വേരുകളുള്ള ഒരു രാഷ്ട്രീയ കക്ഷി വേറെയില്ലെന്നതും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും വര്‍ഗീയ പ്രതിലോമ ശക്തികള്‍ക്കെതിരെ ത്യാഗ മനസ്സോടെ പോരാടി സജീവമായി രംഗത്തുണ്ടെന്നുമുള്ളതുമാണ് രാജ്യത്തിനും ന്യൂനപക്ഷ മതേതര സമൂഹത്തിനും മുമ്പാകെയുള്ള ഏകആശ്വാസം.

1985ല്‍ ഏക സിവില്‍കോഡിനെതിരെയും 1986ല്‍ മുസ്‌ലിംസ്ത്രീകളുടെ വിവാഹാനാന്തര ജീവനാംശ കാര്യത്തിലും മുസ്്‌ലിംലീഗ് നേതാവ് ഗുലാംമഹ്മൂദ് ബനാത്‌വാല കൊണ്ടുവന്ന സ്വകാര്യ ബില്ലുകളാണ് പുതിയ നിയമങ്ങള്‍ പാസാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രേരകമായത്. 2004 മുതല്‍ 2014 വരെ അന്തരിച്ച ഇ.അഹമ്മദിന്റെ മന്ത്രിസഭാസാന്നിധ്യത്തിലൂടെ രണ്ട് യു.പി.എ സര്‍ക്കാരിലും മുസ്്‌ലിംലീഗിന് പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. നിലവില്‍ കേരളത്തില്‍നിന്ന് രണ്ട് ലോക്‌സഭാംഗങ്ങളും രാജ്യസഭയില്‍ ഒരംഗവുമാണ് പാര്‍ട്ടിക്കുള്ളത്. അടുത്തിടെ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ഈ മൂവരും അതിശക്തമായ ഭാഷയിലാണ് സംസാരിച്ചതും അതിനെതിരായി വോട്ടു രേഖപ്പെടുത്തിയതും. മുത്വലാഖ് ബില്ലിന്റെ കാര്യത്തിലും ഇതേനിലപാടുതന്നെയായിരുന്നു മുസ്്‌ലിംലീഗിന്.
ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് മുസ്്‌ലിംകളാദി മതന്യൂനപക്ഷങ്ങള്‍ക്കുനേരെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന നീറുന്ന വിഷയങ്ങളില്‍ മുസ്‌ലിംലീഗിന് വ്യതിരിക്തമായ ആശയങ്ങളും നിലപാടുകളും ഉണ്ടെന്നുള്ളതും അതിനായി ഏതറ്റംവരെയും പാര്‍ട്ടി പോകുമെന്നും തന്നെയാണ്. മുത്വലാഖിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും സര്‍ക്കാരില്‍ നിന്നും ഭിന്നമായ നിലപാടെടുത്തപ്പോള്‍, പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണം എന്ന ഭരണഘടനാപരമായ ബാധ്യതക്ക് കത്തിവെക്കുന്ന സാമ്പത്തിക സംവരണ കാര്യത്തില്‍ സി.പി.എം ആദ്യമേ സ്വീകരിച്ച നിലപാട് മോദി സര്‍ക്കാരിന് പിന്തുണ നല്‍കുന്നതായിരുന്നു. കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ സഹകരിക്കാന്‍ ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റി ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് തടയിടുക എന്ന ഉറച്ച നിലപാടല്ല സി.പി.എം ദേശീയതലത്തില്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതെന്നതും മറക്കാനാവില്ല. ഒരു മതേതര പാര്‍ട്ടിയുടെ കപട മുഖമാണ് ഇവിടെ അനാവൃമായിരിക്കുന്നത്.

ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി കോണ്‍ഗ്രസും ഇതര മതേതര കക്ഷികളും കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്ന് മുസ്‌ലിംലീഗ് കരുതുന്നു. ചെന്നൈയിലും ബംഗളൂരുവിലും തിരുവനന്തപുരത്തുമൊക്കെയായി നടന്ന മുസ്്‌ലിംലീഗ് ദേശീയ നിര്‍വാഹകസമിതി യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള ചുവടുകളാണ്. അതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച മലപ്പുറത്തുചേര്‍ന്ന എം.പിമാരുടെയും എം.എല്‍.എമാരുടെ യോഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending