Connect with us

Video Stories

പരിസ്ഥിതി സംരക്ഷണം വിശ്വാസികള്‍ക്ക് ബാധ്യതയും പുണ്യകര്‍മ്മവും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

നാം നിവസിക്കുന്ന ഈ ഭൂമിയോട് നമുക്ക് അളവറ്റ കടപ്പാടുകളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് സ്രഷ്ടാവ് നമുക്ക് ജന്മം നല്‍കിയത്. ഇവിടെയാണ് അവന്‍ നമ്മെ പാര്‍പ്പിച്ചത്. ഈ ഭൂമിയിലെ ‘ഖലീഫ’ എന്ന അത്യുന്നത പദവിയാണ് അവന്‍ നമുക്ക് നല്‍കിയിട്ടുള്ളത്. അവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ ഭൂമിയെ അനുഭവിക്കുകയും ഇതില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ദൗത്യമാണ് അവന്‍ നമ്മെ ഏല്‍പിച്ചിട്ടുള്ളത്. ‘ഭൂമി’ എന്ന പദം ഖുര്‍ആന്‍ 461 സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചിട്ടുണ്ട്. അവരധികവും മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് വ്യക്തമാക്കുന്നത്.

ഭൂമി എന്ന് പറയുമ്പോള്‍ ഉപരിതലത്തിലെ മണ്ണ്, ജലം, പര്‍വതങ്ങള്‍, പാറകള്‍, സമുദ്രങ്ങള്‍, പുഴകള്‍, ജലാശയങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍, വനങ്ങള്‍, വിവിധയിനം പക്ഷികള്‍, പ്രാണികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. ഭൂമിയുടെ അന്തര്‍ഭാഗത്താകട്ടെ എന്തെല്ലാം ധാതുക്കളും നിക്ഷേപങ്ങളും അത്ഭുതങ്ങളുമാണുള്ളത്. വായുവും ഭൂമിക്ക് ഒരു മൂടി എന്ന പോലെ നിലകൊള്ളുന്ന സുരക്ഷാ വലയമായ ഓസോണ്‍പടലവും ഒരു പ്രധാന ഘടകം തന്നെ. ഇവയെല്ലാം ഈ ഭൂമിയില്‍ ഇത്ര കൃത്യമായി സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടി വൈഭവം മഹത്തരം തന്നെ. ഭൂമിയില്‍ അവന്‍ ഒരുക്കിയ ഈ സവിശേഷ പ്രകൃതി പ്രതിഭാസത്തെയാണ് ‘പരിസ്ഥിതി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയുടെ സൗന്ദര്യത്തെ വാഴ്ത്തുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരാരും തന്നെ ഇതിന്റെ സംവിധായകനെപ്പറ്റി സംസാരിക്കുന്നില്ല എന്നത് വളരെ വിചിത്രമായിരിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിനാധാരമായ ഈ പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ ഭൂമിയെ ഉപയോഗപ്പെടുത്തുക എന്നത് ഭൂമിയിലെ ‘ഖലീഫ’യായ മനുഷ്യന്റെ ബാധ്യത മാത്രമല്ല, അതൊരു പുണ്യകര്‍മ്മം കൂടിയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഏത് പ്രവൃത്തിയും വിശ്വാസിക്ക് പാപവുമാണ്: ‘ദൈവം ഈ ഭൂമിയെ നന്നാക്കിയ ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കരുത്’- ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ഈ പ്രകൃതിക്ക് ഒരു സന്തുലിതാവസ്ഥയുണ്ട്. മനുഷ്യന്റെ ചെയ്തികള്‍ ഒരിക്കലും അതിന് തകരാറ് സൃഷ്ടിക്കാന്‍ ഇടയാക്കരുത്. പക്ഷേ, എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ‘മനുഷ്യ കരങ്ങളുടെ ദുശ്ചെയ്തികള്‍ കാരണം കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു’ എന്ന ഖുര്‍ആന്‍ പ്രസ്താവം സാധൂകരിക്കുംവിധമുള്ള അവസ്ഥയാണിന്നുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയിലെ ഒരു കുരുവിയെപ്പോലും ന്യായരഹിതമായി മനുഷ്യന് കൊല്ലാന്‍ പാടില്ല. വെറുതെ ഒരു കുരുവിയെ ആരെങ്കിലും കൊന്നാല്‍ അത് അന്ത്യനാളില്‍ അല്ലാഹുവിനോട് ഇങ്ങനെ സങ്കടമുണര്‍ത്തും: ‘എന്റെ റബ്ബേ, ഇന്ന മനുഷ്യന്‍ എന്നെ വെറുതെ കൊന്നു. എന്തെങ്കിലും കാര്യമുണ്ടായല്ല അവന്‍ എന്നെ കൊന്നത്’- പ്രവാചകന്‍ പറയുന്നു. ഭക്ഷിക്കാന്‍ വേണ്ടിയല്ലാതെ ഒരു ജീവിയെയും കൊല്ലാന്‍ പാടില്ലെന്ന് തിരുമേനി വ്യക്തമാക്കുന്നു. ഒരു ഉറുമ്പിന്‍ കൂടിന് അനുയായികള്‍ തീവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അഗ്നിയുടെ ഉടമക്ക് മാത്രമേ അഗ്നികൊണ്ട് ശിക്ഷിക്കാന്‍ അധികാരമുള്ളു’. പരിസ്ഥിതിക്ക് നാശം വരുത്തിയാല്‍ വരള്‍ച്ച, സസ്യക്കുറവ്, ക്ഷേമനഷ്ടം തുടങ്ങിയവ സംഭവിക്കുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ താക്കീത് ചെയ്യുന്നു. ഒരു വൃക്ഷവും അനാവശ്യമായി മുറിക്കാന്‍ പാടില്ല. ‘ഒരു ഇലന്തമരം ആരെങ്കിലും മുറിച്ചാല്‍ അവന്റെ ശിരസ്സ് നരഗാഗ്നിക്ക് ഉന്നമാക്കും’ എന്ന പ്രവാചക വചനത്തെ ഇമാം അബൂദാവൂദ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ‘വഴിയാത്രക്കാര്‍ക്കും മൃഗങ്ങള്‍ക്കും തണലേകുന്ന മരുഭൂമിയിലെ ഒരു എലന്തമരം ന്യായമായ കാരണമില്ലാതെ ആരെങ്കിലും മുറിച്ചാല്‍ അവന്റെ ശിരസ്സ് നരകാഗ്നിക്കിരയാകും’. വൃക്ഷങ്ങള്‍ക്കും വനങ്ങള്‍ക്കും തോട്ടങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.
750 വാക്യങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പരിസ്ഥിതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഭൂമിയെ മിനുത്ത കിടക്കയും തൊട്ടിലുമായി വിശേഷിപ്പിക്കുന്നു. പച്ചപ്പന്തലിടുന്ന വള്ളിപ്പടര്‍പ്പുകള്‍, പുഷ്പാലംകൃതമായ തോട്ടങ്ങള്‍, ഫലം കായ്ക്കുന്ന മരങ്ങള്‍, തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ എല്ലാം എത്ര സുന്ദരമായാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. ജലത്തെപ്പറ്റി എത്രയാണ് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളത്. അത് ജീവന്റെ ഉറവിടമാണ്. ആകാശത്തില്‍ നിന്നത് പൊട്ടിയൊലിക്കുന്നത്, പാറക്കെട്ടുകള്‍ക്കിടയില്‍ നിര്‍ഗളിക്കുന്നത്, സസ്യങ്ങളുടെ ദാഹം തീര്‍ക്കുന്നത്, മഴ ലഭിക്കുമ്പോള്‍ ഭൂമി കിളിര്‍ത്ത് ചെടികള്‍ മുളപൊട്ടി വരുന്നത് ഇങ്ങനെ വെള്ളത്തെപ്പറ്റി എത്രയോ വട്ടം പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ഒരു ചോദ്യമുന്നയിക്കുന്നു: നിങ്ങളുടെ വെള്ളമങ്ങു വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ശുദ്ധജലം കൊണ്ടുവന്നു തരിക.
മലിനീകരണമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിശ്വാസിയെ സംബന്ധിച്ചേടത്തോളം ശുദ്ധി അവന്റെ സംസ്‌കാരമാണ്. മനുഷ്യര്‍ സഞ്ചരിക്കുന്ന വഴികളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെ പ്രവാചകന്‍ നിരോധിക്കുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ച് പിന്നെ അതില്‍ തന്നെ കുളിക്കുന്നതിനെ അപലപിക്കുന്നു. മാലിന്യങ്ങള്‍ വഴിയിലേക്ക് തള്ളുന്നതിനെ എതിര്‍ക്കുന്നതോടൊപ്പം ‘വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതിനെ പുണ്യകര്‍മ്മവും കടമയുമായി’ കാണുന്നു. ഭക്ഷണപാനീയങ്ങള്‍ പൊടിയും പ്രാണിയും വീണു കേടുവരാതിരിക്കല്‍ പാത്രം മൂടിവെക്കാന്‍ കല്‍പിക്കുന്നു. വീടുകളിലെ വാതില്‍ അടക്കാനും-ദേവാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. പള്ളിയുടെ മുന്‍വശത്ത് ആരോ തുപ്പിയത് കണ്ടപ്പോള്‍ നബി ഒരു വടിയെടുത്ത് അത് നീക്കം ചെയ്തു കൊണ്ട് പറയുന്നു: നിങ്ങളിലേക്ക് കടന്നുവരുന്നവന്റെ മുഖത്ത് തുപ്പും പോലെയാണ് ദൈവത്തെ അഭിമുഖീകരിക്കുന്ന ദേവാലയത്തില്‍ തുപ്പുന്നതും. വൃത്തി വിശ്വാസത്തിന്റെ പകുതിയായി കാണുന്ന വിശ്വാസി പരിസ്ഥിതി മാലിന്യമുക്തമാക്കാന്‍ എത്ര ജാഗ്രത കാണിക്കണം. ജനവാസവും വ്യവസായങ്ങളുടെ വര്‍ധനയും ഭൂമിയെയും അന്തരീക്ഷത്തെയും കൂടുതല്‍ മലീമസമാക്കുകയാണ് ഭൂമിയുടെ മൂടിയായി സ്രഷ്ടാവ് സംവിധാനിച്ച ഓസോണ്‍ പാളിയെ തകര്‍ക്കുമെന്ന ആശങ്കയിലാണ് എല്ലാവരും.
വിശാലമായ ഈ ഭൂമിയില്‍ എത്രയോ ജീവികളും പ്രാണികളുമുണ്ട്. ഇവക്കെല്ലാം ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ‘ഭൂമിയിലെ ഏത് ജീവിയും ചിറകടിച്ചു പറക്കുന്ന പറവയും നിങ്ങളെപ്പോലുള്ള സമൂഹം മാത്രം’ എന്ന ഖുര്‍ആന്‍ പ്രസ്താവന എത്ര അര്‍ത്ഥഗര്‍ഭമാണ്. ഈ ജീവികളെയെല്ലാം ദൈവം എന്തിന് സൃഷ്ടിച്ചു എന്ന ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ പ്രസിദ്ധ പണ്ഡിതനായ ഇമാം റാഗിബ് ഇശ്ഫഹാനി പറയുന്നു: ഏത് സൃഷ്ടിയിലും എന്തെങ്കിലും ഉപകാരമുണ്ടാകും. മനുഷ്യന്റെ ഇടുങ്ങിയ ദൃഷ്ടികള്‍ക്ക് പ്രപഞ്ചത്തിന്റെ വിശാല മണ്ഡലത്തിലേക്ക് മുറിച്ചുകടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അത് കണ്ടെത്താന്‍ കഴിയുകയുള്ളു. ജനങ്ങള്‍ ദോഷം കാണുന്ന പലതിലും തത്വചിന്തകളാല്‍ ഗുണം ദര്‍ശിക്കുന്നു. പുഴു, ഉറുമ്പ്, പാമ്പ്, തേള്‍, മൂട്ട, ചെള്ള്, ഈച്ച, തവള, ഞണ്ട് തുടങ്ങിയ മാലിന്യങ്ങളില്‍ നിന്നുത്ഭവിക്കുന്ന ജീവികളെല്ലാം മാലിന്യങ്ങള്‍ ഭക്ഷിച്ച മനുഷ്യന് ആശ്വാസം നല്‍കുന്നു. ഇമാം ജാഹിസ് പറയുന്നു: ഒരു ജീവിയിലും നീ ദോഷം കാണരുത്. എല്ലാ ജീവികളും മനുഷ്യന്റെ ഉപകാരത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനില്‍ വിവരിച്ച ഒരു ജീവിയാണല്ലോ ചിലന്തി. അതിനെ കാണുമ്പോള്‍ മുഖം ചുളിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അവ ഭൂമിയിലില്ലായിരുന്നുവെങ്കില്‍ പ്രാണികള്‍ ഈ ഗോളത്തെ തന്നെ തിന്നു നശിപ്പിക്കുമായിരുന്നു. വര്‍ഷംപ്രതി എട്ടുകാലി മൂന്നു മില്യന്‍ റാത്തല്‍ പ്രാണികളെ തിന്നുന്നുവെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. പുഴുക്കളും മണ്ണിരകളും മണ്ണില്‍ സൃഷ്ടിക്കുന്ന ചാലുകള്‍ ചെടികള്‍ക്ക് വേരോട്ടത്തിനു വളരെ സഹായകരമാകുന്നു. കൃഷിയോഗ്യമായ ഒരേക്കര്‍ ഭൂമിയില്‍ അയ്യായിരം പുഴുക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പരിസ്ഥിതിയുടെ നേരെയുള്ള വിശ്വാസികളുടെ വീക്ഷണം പരിസ്ഥിതി പ്രേമികളെന്ന് അവകാശപ്പെടുന്ന ഭൗതികവാദികളില്‍ നിന്ന് തികച്ചു വ്യത്യസ്തമാണ്. ഭൂമിയിലെ ഓരോ വസ്തുവിലും വിശ്വാസികള്‍ ദൈവത്തിന്റെ വൈഭവം ദര്‍ശിക്കുന്നു. ഈ പ്രകൃതിക്ക് ഇത്രയും സന്തുലിതത്വവും താളാത്മകതയും നല്‍കിയ അവന്റെ കഴിവ് അത്ഭുതകരം തന്നെ. പരിസ്ഥിതി സ്‌നേഹം വിശ്വാസികള്‍ക്ക് ദൈവസ്‌നേഹത്തിന്റെ ഭാഗം തന്നെ. പരിസ്ഥിതി സംരക്ഷണം ബാധ്യതയും പുണ്യകര്‍മ്മവും. ലോകാവസാനം വരെ മനുഷ്യര്‍ക്കും സകല ജീവികള്‍ക്കും പാര്‍ക്കാനും ഉപയോഗിക്കാനും സൃഷ്ടാവ് ഒരുക്കിത്തന്നതാണ് ഈ ഭൂമി തന്നെ ബോധത്തോടെയായിരിക്കണം ഇതിനെ കൈകാര്യം ചെയ്യേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending