Connect with us

Video Stories

വിജ്ഞാനവും വിനയവും സമന്വയിച്ച പണ്ഡിതന്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കേരളത്തിന്റെ സൗഭാഗ്യമായി ശേഷിക്കുന്ന പണ്ഡിത പാരമ്പര്യത്തിലെ അവസാന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ ഉസ്താദ് പി. കുഞ്ഞാണി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത്, മേലാറ്റൂര്‍ ദാറുല്‍ഹികം സ്ഥാപനങ്ങളുടെ സാരഥി, വിവിധ മഹല്ലുകളില്‍ ഖാളി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഉസ്താദിന്റെ വിയോഗം.
അറിവിന്റെ ഗരിമയും ഗാംഭീര്യവും പ്രകടമാകുന്ന ശരീരഭാഷയും കണിശമായ ജീവിത ചിട്ടകളും സൂക്ഷിക്കുമ്പോഴും വിനയം തുളുമ്പുന്ന സംസാരവും കുലീനമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്നു കുഞ്ഞാണി മുസ്‌ലിയാര്‍. തികഞ്ഞ പാണ്ഡിത്യം, ജീവിതത്തിലും ഇടപാടുകളിലും പുലര്‍ത്തിയ സൂക്ഷ്മത, ഉയര്‍ന്ന സാമ്പത്തിക സൗകര്യങ്ങള്‍ക്കിടയിലും പാലിച്ചു പോന്ന ജീവിത ലാളിത്യം, അവസാനം വരെ തുടര്‍ന്ന ജ്ഞാന സപര്യ ഇങ്ങനെ സമകാലികരില്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനു കാരണമായ സവിശേഷതകള്‍ ഒട്ടേറെയുണ്ട്.
പൊന്നാനിയില്‍ നിന്നാണ് പഴയ കാലത്ത് വിവിധ ദേശങ്ങളിലേക്ക് നേതൃ സൗഭാഗ്യം കടന്നു വന്നതും അറിവിന്റെ പ്രസരണം നടന്നതും. അങ്ങനെയെത്തിയ മഖ്ദൂം കുടുംബ സുകൃതങ്ങളാണ് ഓടക്കല്‍, മുസ്‌ലിയാരകത്ത് തുടങ്ങിയവ. ആ ഗണത്തില്‍ വരുന്ന പൊറ്റയില്‍ തറവാട്ടിലാണ് 1940 ഡിസംബര്‍ 29 ന് കുഞ്ഞാണി മുസ്‌ലിയാരുടെ ജനനം. മേലാറ്റൂര്‍ പുത്തംകുളം പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ കാപ്പ് കുളപ്പറമ്പ് പുതുകൊള്ളി ഉമ്മാച്ചുട്ടി എന്നിവരാണ് മാതാപിതാക്കള്‍. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി സേവനം ചെയ്ത ധാരളം പണ്ഡിത പ്രതിഭകളുണ്ട് പിതൃപരമ്പരയില്‍. നാട്ടുകാര്‍ ഈ കുടുംബത്തെ പ്രത്യേക സ്‌നേഹാദരവുകളോടെയാണ് എന്നും നോക്കിക്കണ്ടത്. കുടുംബത്തിന്റെ നേരും നന്മകളും തലമുറകളിലേക്ക് കാത്തുവെക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കൃഷിയും ഭദ്രമായ സാമ്പത്തിക നിലയും ഉണ്ടായിട്ടും അക്കാലത്തെ പതിവിനു വിപരീതമായി ഓത്തുപള്ളിക്കാലം കഴിഞ്ഞ് എട്ടാം വയസ്സില്‍ ദര്‍സ് ജീവിതം ആരംഭിച്ചു. 1965ല്‍ ബാഖിയാത്തില്‍നിന്ന് ബിരുദമെടുത്തു വരുന്നതുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസ കാലം. പുലാമന്തോള്‍ മയമുണ്ണി മുസ്‌ലിയാര്‍, വള്ളിക്കാപറ്റ കോയണ്ണി മുസ്‌ലിയാര്‍, അരിപ്ര സി.കെ മൊയ്തീന്‍ ഹാജി, ഒ.കെ സൈനുദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സുകാലത്തെ ഗുരുനാഥന്‍മാര്‍.
ശൈഖ് ഹസന്‍ ഹസ്രത്ത്, തമിഴ്‌നാട് സ്വദേശി ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. പണ്ഡിത പ്രമുഖനും സൂഫീവര്യനുമായ അരിപ്ര മൊയ്തീന്‍ ഹാജിയാണ് കുഞ്ഞാണി മുസ്‌ലിയാരെ ഏറെ സ്വാധീനിച്ച ഗുരുവും മാര്‍ഗദര്‍ശിയും.
1965 മുതല്‍ ജീവിതാന്ത്യം വരെ കുഞ്ഞാണി മുസ്‌ലിയാര്‍ മാതൃകായോഗ്യനായ മുദരിസായിരുന്നു. ഉസ്താദുമാരില്‍നിന്നു നുകര്‍ന്ന സൂക്ഷ്മജ്ഞാനങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എന്നും ആവേശമായിരുന്നു. സാധാരണ മുദരിസുമാര്‍ അധ്യാപനം നടത്താന്‍ പ്രയാസപ്പെടുന്ന വിവിധ ബൗദ്ധിക വിഷയങ്ങള്‍ (മഅഖൂലാത്ത്) പ്രത്യേകമായ അവഗാഹത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കെട്ടഴിക്കാനുള്ള അദ്ദേഹത്തിന്റെ വിശേഷ നൈപുണി പ്രസിദ്ധമാണ്.
കേരള ഉലമാക്കളില്‍ അപൂര്‍വം പേര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ‘വീട്ടു ദര്‍സ്’ സമ്പ്രദായം ദീര്‍ഘകാലം നടപ്പാക്കിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പ്രത്യേക വിജ്ഞാന ശാഖകളിലെ തഹ്ഖീഖ് തേടി വരുന്ന പണ്ഡിതരായിരുന്നു ഈ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍. ആവശ്യമുള്ള പാഠ ഭാഗങ്ങള്‍ ഓതിത്തീരുംവരെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള ആ ദര്‍സ് ഗാഹ് ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വരാന്തയിലിട്ട ആ ചാരുകസേര ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 1965 ല്‍ മുടിക്കോട്, തുടര്‍ന്ന് വഫാത്തുവരെ ഖാളി സ്ഥാനം വഹിച്ച പുത്തനഴി എന്നിവിടങ്ങളില്‍ മാത്രമാണ് പുറമെ ദര്‍സ് നടത്തിയത്. ഒരു നിയോഗം പോലെ കഴിഞ്ഞ എട്ടുവര്‍ഷം ഉമ്മുല്‍ മദാരിസായ ജാമിഅ നൂരിയയില്‍ മുദരിസായി സേവനം ചെയ്യാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പ്രത്യേക പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ജാമിഅയിലെ സേവനം. മമ്മദ് ഫൈസിയുടെ വിയോഗത്തിനു ശേഷം ജാമിഅയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നന്മകളില്‍ എന്നും അണിയറയില്‍ ഇരുന്ന് സന്തോഷിക്കുകയും പിന്തുണക്കുകയും ചെയ്ത ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാര്‍, നാട്ടിക വി. മൂസ മൗലവി എന്നിവരോടൊത്തുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലമാക്കി. സൗമ്യമായ പെരുമാറ്റത്തിലൂടെ എതിരാളികളുടെ കൂടി ആദവ് ആര്‍ജിക്കാന്‍ അദ്ദേഹത്തിനായി. മക്കളെല്ലാം മതരംഗത്തും പൊതുരംഗത്തും സേവനനിരതരാവാന്‍ വേണ്ട സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം അനുവദിച്ചിരുന്നു. ജീവിതത്തില്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവങ്ങളും സമ്പത്തുമെല്ലാം സമുദായ സേവനത്തിന് സമര്‍പ്പിച്ച മാതൃകാ യോഗ്യനായ നേതാവായിരുന്നു. സമസ്തയുടെയും ഇസ്‌ലാമിക കര്‍മരംഗത്തെയും കരുത്തുറ്റ നേതൃത്വവും മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന സമ്പൂര്‍ണ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച കുഞ്ഞാണി മുസ്‌ലിയാരുടെ ജീവിതം തലമുറകള്‍ക്ക് മാതൃകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending