Connect with us

Video Stories

മുത്തലാക്കിനെ ജയിലിടുമ്പോള്‍ തടവ് ചാടുന്ന സ്ത്രീ സുരക്ഷ

Published

on

ലുഖ്മാന്‍ മമ്പാട്

സ്ത്രീയുടെ സംരക്ഷണമോ കുടുംബത്തിന്റെ ഭദ്രതയോ ഒന്നും പരിഗണിക്കാത്ത രാജ്യസഭയില്‍ വേവാത്ത പരിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയത്. മുത്തലാഖ് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാക്കുമ്പോള്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ അനേകം മുസ്‌ലിം പുരുഷന്മാരുടെ വഴിയെ ഇനിയുമെത്രപേര്‍ എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച മുസ്‌ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി ഒരൊറ്റ ദിവസം കൊണ്ടാണ് കേന്ദ്രം പാസാക്കിയത്. എന്നാല്‍ ഒരു പരാതിയുടെ പേരില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ തള്ളുന്നത് ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള പ്രതിപക്ഷ ആവശ്യത്തില്‍ കരുങ്ങി രാജ്യസഭയില്‍ ബില്ല് പാസ്സാക്കാനായില്ല. അന്ന് രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ഭാഗികമായി ഉള്‍ക്കൊള്ളിച്ചതാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാണെങ്കിലും ഭാര്യയുടെ വാദം കേട്ട ശേഷം മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാം, ഭാര്യയും ഭര്‍ത്താവും പരസ്പരം പൊരുത്തപ്പെട്ട് മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ കേസ് അവസാനിപ്പിക്കാം, മുത്തലാഖിന് വിധേയമായ സ്ത്രീയോ രക്തബന്ധത്തിലുള്ളവരോ പരാതിപ്പെട്ടാല്‍ കേസെടുക്കാം എന്നീ വ്യവസ്ഥകള്‍ ലോക്‌സഭയില്‍ പാസാക്കിയ ബില്ലില്‍ ഉള്‍കൊള്ളിച്ചെങ്കിലും വിവാഹ മോചിതയായ സ്ത്രീക്കും മക്കള്‍ക്കും ജീവനാംശത്തിന് മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്ന ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ നിര്‍ദേശം നിലനിര്‍ത്തിയിട്ടുമുണ്ട്. മുത്തലാഖ് പരാതിയോടെ തന്നെ (വിചാരണക്ക് ശേഷമല്ല) കക്ഷി ജാമ്യമില്ലാ വകുപ്പില്‍ ജയിലിലാവുന്നതോടെ കുടുംബത്തിന്റെ സംരക്ഷണം തന്നെ അവതാളത്തിലാകുമെന്നതാണ് ബില്ലിലെയും പ്രധാന ന്യൂനത. വിവാഹ മോചിതക്ക് ഇദ്ദാ കാലത്തിന് ശേഷം ഭര്‍ത്താവ് ആയിരുന്നയാള്‍ ചെലവിന് നല്‍കേണ്ടതില്ലെന്ന ഇസ്‌ലാമിക ശരീഅത്തിന് നിരക്കാത്ത നിയമ തിട്ടൂരമാവട്ടെ വ്യക്തി നിയമത്തിനു നേര്‍ക്കുള്ള നേരത്തെ തന്നെയുള്ള കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയുമാണ്.
എന്തുകൊണ്ട് ഹിന്ദു മാര്യേജ് ആക്ട് പോലെ നിയമ നിര്‍മ്മാണം നടത്തി മുസ്‌ലിം വിവാഹവും വിവാഹമോചനവും നിയന്ത്രിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇസ്‌ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം ലഭിക്കാതെ വീര്‍പ്പുമുട്ടിക്കഴിയുകയാണെന്നും അവരെ മോചിപ്പിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമാണ് വിമര്‍ശം. മുസ്‌ലിം പുരുഷന്‍ ഇഷ്ടംപോലെ കെട്ടുന്നു; ഒഴിവാക്കുന്നു. സ്ത്രീകളാവട്ടെ മുത്തലാഖിന്റെ ഇരകളായി കണ്ണീരിലും ദുരിതത്തിലുമാണ്. ഇസ്‌ലാമിക ശരീഅത്ത് പൊളിച്ചെഴുതുകയോ ഒരു കോമണ്‍ സിവില്‍കോഡ് നടപ്പാക്കി മുസ്‌ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്ന ചര്‍ച്ചക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാര്‍ലമെന്റിലും കോടതികളിലും ഇതുസംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വാദങ്ങളും തീര്‍പ്പുകളും 2017 ആഗസ്റ്റ് 22നു സുപ്രീംകോടതി മുത്തലാഖിന്റെ നിയമ സാധുതയെ കുറിച്ച് നടത്തിയ വിധിയുടെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെ നിയമ നിര്‍മ്മാണ പ്രക്രിയ പുതിയ ദിശയിലേക്ക് നീങ്ങിയിരിക്കുന്നു.
ഇസ്‌ലാമികമായി വിവാഹം ചെയ്തവരുടെ കുടുംബ ജീവിതം മറ്റുള്ളവരേക്കാള്‍ ഒട്ടും മോശമല്ലെന്നും വിവാഹ മോചനം താരതമ്യേന കുറവാണെന്നുമാണ് പുറത്തുവന്ന പഠനങ്ങളെല്ലാം അടിവരയിടുന്നത്. മുത്തലാഖിന് ഇരയായ മുസ്‌ലിം സ്ത്രീകള്‍ സുപ്രീം കോടതിയിലെത്തി കേസ് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അവരെ സഹായിച്ചുവെന്നുമാണ് തെറ്റിദ്ധാരണ പരത്തുന്നത്. ഗൂഢതാല്‍പര്യത്തോടെ സുപ്രീംകോടതി അസാധാരണ നടപടിക്രമത്തിലൂടെ കേന്ദ്രത്തിലെ കാറ്റിനനുസരിച്ച് ചലിക്കുകയായിരുന്നു എന്ന നിരീക്ഷണത്തിലും കഴമ്പുണ്ട്. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട കേസ് 2015 ഒക്ടോബര്‍ 16ന് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനില്‍ ദവേ, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളെ കുറിച്ചു പരാമര്‍ശിച്ചത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലുള്ള മുസ്‌ലിം വ്യക്തിനിയമത്തെ ഒന്നാകെ അന്നവര്‍ ചോദ്യംചെയ്തു. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയ നടപടികള്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി തന്നെ സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജിയായി വിഷയം കുത്തിപ്പൊക്കുകയുമായിരുന്നു.
ഇതോടൊപ്പം, വിവാഹമോചനത്തിന്റെ കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ബെഞ്ച് സ്ഥാപിക്കണമെന്നും ഈ രണ്ടംഗ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതോടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയിലെ ബെഞ്ച് രൂപപ്പെട്ടത്. പിന്നീട് അതിനു ബലം ലഭിക്കാന്‍ 18 കോടി മുസ്‌ലിംകളില്‍ നിന്ന് അഞ്ചു വനിതകളെ തെരഞ്ഞുപിടിച്ച് വാര്‍ട്‌സ്ആപ്പിലൂടെയും മറ്റും പരാതി സംഘടിപ്പിച്ച് കക്ഷി ചേര്‍ക്കുകയായിരുന്നു. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ വിഷയം പരമാവധി പൊലിപ്പിച്ചെടുക്കാന്‍ കേന്ദ്രവും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ശ്രമിച്ചു. എന്നിട്ടും ചീഫ് ജസ്റ്റിസുള്‍പ്പെടെ അഞ്ചില്‍ രണ്ടു പേരും വൈകാരികതക്ക് കീഴടങ്ങാതെ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള ശക്തി ഒരിക്കല്‍കൂടി വ്യക്തമായി. അതേസമയം, ഇസ്‌ലാമിക വിവാഹത്തില്‍ സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ നിയുക്തമായ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്‍ അക്കാര്യത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ലെന്നതാണ് കൗതുകകരം.
നേരത്തെയും ഇത്തരം മുന്‍വിധികള്‍ വിവിധ കോടതികളില്‍നിന്ന് എത്രയോ തവണ ഉണ്ടായിട്ടുണ്ട്. 2002ലെ ശമീം ആറ കേസില്‍, തലാഖിനു മതിയായ കാരണം വേണമെന്നും മൊഴി ചൊല്ലുന്നതിനു മുമ്പായി ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നു വന്ന മസ്‌റൂര്‍ അഹ്്മദ് കേസില്‍ ജസ്റ്റിസ് അഹ്്മദ് ദറാസ് മേല്‍ കേസിലെ വിധിന്യായം തന്നെയാണ് അവലംബിച്ചത്. കേവലം മൊഴിചൊല്ലല്‍ മാത്രം പോരെന്നും അനുരഞ്ജനശ്രമങ്ങള്‍ നടന്നതിനു മതിയായ കാരണം ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016ല്‍ കേരള ഹൈക്കോടതിക്കു മുമ്പാകെ വന്ന നസീര്‍ ശമീമാ കേസിലും ശമീം ആറ കേസിലെ വിധി ഉദ്ധരിച്ച് കോടതി മുത്തലാഖിനെ നിരാകരിച്ചിരുന്നു. അതിന്റെയൊക്കെ ക്രോഡീകരണമായി പുതിയ വിധിയെയും കാണാമെന്നുമാത്രം.
വിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സംരക്ഷിക്കപ്പെടാനുള്ള ഉപാധിയായാണ് ഇസ്‌ലാമില്‍ വിവാഹത്തെ കണക്കാക്കുന്നത്. സദാചാര നിഷ്ഠ, ധര്‍മബോധം, ലൈംഗിക അച്ചടക്കം, ഭദ്രമായ കുടുംബ സംവിധാനം തുടങ്ങിവയൊക്കെ അതിന്റെ ലക്ഷ്യങ്ങളാണ്. വിവാഹം തീരുമാനിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട്. അഭിപ്രായ രൂപീകരണത്തിനുള്ള പ്രായവും പക്വതയുമുള്ള സ്ത്രീയുടെ സമ്മതത്തോടുകൂടിയാണ് വിവാഹം നടത്തേണ്ടത്. രക്ഷിതാവിന് അവളുടെ ഇംഗിതം അറിയാനുള്ള ബാധ്യതയുണ്ട്. വളരെ ലളിതമായ ചടങ്ങില്‍ രക്ഷിതാവ് രണ്ടു സാക്ഷികള്‍ മുഖേന സ്ത്രീക്ക് വിവാഹ മൂല്യം ഉറപ്പാക്കി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരുഷന് സ്ത്രീയെ ഏല്‍പ്പിച്ചുകൊടുക്കുന്ന ചടങ്ങാണ് ഇസ്‌ലാമിലെ വിവാഹം. ‘ഏല്‍പ്പിച്ചു’ എന്ന് രക്ഷിതാവും ‘സ്വീകരിച്ചു’ എന്നു പുരുഷനും പറയുന്നതോടെ ഒന്നാവുന്ന ഇണകളെ പരസ്പരം ഒരേമനസ്സോടെ മുന്നോട്ടുനയിക്കുമെന്ന് സ്രഷ്ടാവിന്റെ വാഗ്ദാനമാണ്.
തോന്നുംപോലെ മൊഴിചൊല്ലുകയും വേറെ കെട്ടുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക വൈവാഹിക കുടുംബ വ്യവസ്ഥയെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ സ്ത്രീയുടെ സുരക്ഷക്ക് നല്‍കിയ പ്രാധാന്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്. തലാഖ് അഥവാ മൊഴി ചൊല്ലുന്നത് ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടതില്‍ ഏറ്റവും വെറുപ്പുള്ള കാര്യമാണ്. ആര്‍ത്തവ സമയത്ത് അവള്‍ ആവശ്യപ്പെടാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശുദ്ധിയില്‍ ഗര്‍ഭധാരണം വ്യക്തമാവുംമുമ്പും ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവളുടെ ഊഴ ദിവസം അനുവദിക്കാതെയും മൊഴിചൊല്ലല്‍ നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം പറയുന്നത്. മൂന്നു മൊഴികള്‍ (മുത്തലാഖ്) ചൊല്ലിയാല്‍ പിന്നെ വീണ്ടും ഭാര്യയായി തിരിച്ചെടുക്കാന്‍ ഇദ്ദക്ക് (മൂന്നു മാസം) ശേഷം വേറൊരാള്‍ വിവാഹം കഴിക്കുകയും സ്വന്തം ഇഷ്ടപ്രകാരം മൊഴി ചൊല്ലുകയും ഇദ്ദക്ക് ശേഷം വിവാഹം ചെയ്യുകയും വേണമെന്നതാണ് കര്‍ശന നിബന്ധന. ദേഷ്യത്തിലോ എടുത്തുചാട്ടത്തിലോ അറിയാതെ പോലും വന്നുഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് മൊഴി ചൊല്ലല്‍ എന്നതാണ് ഇതിന്റെ സാരം. അനിവാര്യ ഘട്ടങ്ങളില്‍ മൊഴി ചൊല്ലാമെങ്കിലും ഇതിനെകുറിച്ച് ദൈവത്തിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതാണ് അതിലേറെ വലിയ ഉള്‍സാരം. ഒന്നിച്ചു മൂന്ന് തലാഖും ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമോ വെവ്വേറെ മൂന്നെണ്ണം ചൊല്ലുന്നതാണോ മുത്തലാഖ് എന്നതില്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഏകാഭിപ്രായമില്ല.
ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി (ഫസ്ഖ്) ചൊല്ലാമെന്നത് അവളുടെ വ്യക്തിത്വത്തെ എത്രമാത്രം ഇസ്‌ലാം അംഗീകരിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ്. വിവാഹ സമയത്തെ ഉടമ്പടി പാലിക്കാതിരിക്കുക, ലൈംഗിക ശേഷി നഷ്ടപ്പെടുക, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയും സംരക്ഷണവും നല്‍കാതിരിക്കുക, വിവാഹ മൂല്യമായ മഹറ് നല്‍കാനാവാത്തവനാണെന്ന് ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ബോധ്യപ്പെടുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ ഖാസിയുടെ അടുത്ത് കാര്യങ്ങള്‍ ബോധിപ്പിച്ച് അദ്ദേഹം വഴി മൊഴിചൊല്ലാവുന്നതാണ്. അതോടെ അവളുടെ സംരക്ഷണ ചുമതല നിര്‍വചിക്കപ്പെടാനാണ് ഖാസിയുമായി ഫസ്ഖ് ബന്ധിപ്പിച്ചത്.
ബാല്യത്തില്‍ പിതാവും സഹോദരങ്ങളും ഭാര്യയാവുമ്പോള്‍ ഭര്‍ത്താവും പിന്നെ മക്കളുമാണ് പെണ്ണിനെ സംരക്ഷിക്കേണ്ടത്. ഇവരാരുമില്ലെങ്കില്‍ സ്റ്റേറ്റിനാണ് ഉത്തരവാദിത്വം. ആരും നോക്കാനില്ലാത്തവരുടെ സംരക്ഷണത്തിന്, സാമ്പത്തികമായി ശേഷിയുള്ളവര്‍ക്കും ബാധ്യതയുണ്ട്. പിതാവോ സഹോദരനോ ഭര്‍ത്താവോ മകനോ ഖാസിയോ എല്ലാ ചെലവുകളും വഹിച്ച് നോക്കല്‍ ബാധ്യതപ്പെട്ടിട്ടും കുടുംബ സ്വത്ത് ഓഹരിവെക്കുമ്പോള്‍ പുരുഷന്റെ പാതി അവള്‍ക്ക് നല്‍കിയിരിക്കണമെന്നാണ് കല്‍പന. ആണിന് ലഭിക്കുന്നതിന്റെ പാതിയില്‍ കുറയാതെ നല്‍കിയിരിക്കണം എന്ന് പറയുന്ന ഇസ്‌ലാം അവളുടെ സംരക്ഷണം അപ്പാടെ പുരുഷ കേന്ദ്രീകൃതമായി ഏല്‍പ്പിക്കുന്നു. ഒരു പിതാവിന്റെ എല്ലാ ആണ്‍ മക്കളും ചേര്‍ന്ന് പെണ്‍കുട്ടിക്ക് എല്ലാ സ്വത്തും നല്‍കുന്നതിന് യോജിച്ച് തീരുമാനിച്ചാല്‍ ഇസ്‌ലാം എതിരല്ല. ഭാര്യയുടെ സ്വത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ ഭര്‍ത്താവിന് എടുത്തുപയോഗിക്കാന്‍ പാടില്ല. എന്നാല്‍, ഭാര്യക്ക് അവന്‍ കഴിക്കുന്നതില്‍ വിവേചനമില്ലാത്ത ഭക്ഷണം, വര്‍ഷത്തില്‍ രണ്ടു ജോഡിയില്‍ കുറയാത്ത വസ്ത്രം, സുരക്ഷിതമായ താമസം എന്നിവയൊക്കെ ഒരുക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ട്. പ്രസവിച്ച് നാലാം ദിവസം മുതല്‍ മുലപ്പാല്‍ നല്‍കാന്‍ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നുവരെ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ദൈവ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നതിനെയും അടിമ മോചനത്തിന്റെ പ്രാധാന്യത്തെയും അതിന് ലഭിക്കുന്ന മോഹിപ്പിക്കുന്ന മഹാ പ്രതിഫലത്തെ കുറിച്ചും ശരിക്കും ബോധ്യപ്പെടുത്തിയ ശേഷം പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്‍കിയ ഒരു നാണയം, അടിമ മോചനത്തിന് നീ ചെവഴിച്ച ഒരു നാണയം, അഗതിക്ക് വേണ്ടി ദാനം നല്‍കിയ ഒരു നാണയം, ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച ഒരു നാണയം. ഇവയില്‍ ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച നാണയത്തിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്’. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending