Connect with us

Video Stories

ധനമന്ത്രിയുടെ ജാലവിദ്യ

Published

on

പി.കെ ഷറഫുദ്ദീന്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഇത്തവണ സര്‍വകാല റെക്കോര്‍ഡാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 85.42 ശതമാനം തുകയും ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന കണക്ക്. 186 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളും 26 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ചു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ കണക്കുകള്‍ കൃത്യമായ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് ധനമന്ത്രി കാണിച്ച പൊടിക്കൈകള്‍ എളുപ്പം ബോധ്യപ്പെടും.

നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതവും സ്പില്‍ ഓവര്‍ തുകയും ചേര്‍ത്തുള്ള മൊത്തം തുകയില്‍ നിന്നാണ് ചെലവിന്റെ ശതമാനം നാളിതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ധനവകുപ്പ് വിചിത്രമായ രീതിയാണ് പദ്ധതി ചെലവ് സംബന്ധിച്ച് സ്വീകരിച്ചത്. നടപ്പുവര്‍ഷത്തെയും മുന്‍ വര്‍ഷ ബാക്കി തുകയുടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും ഇതില്‍ വരുന്ന ചെലവിന്റെ ശതമാനം കണക്കാക്കുമ്പോള്‍ നടപ്പുവര്‍ഷത്തെ ബജറ്റ് തുകയെ മാത്രം മാനദണ്ഡമാക്കുകയും ചെയ്യുന്ന രീതിയാണ് വകുപ്പ് സ്വീകരിച്ചത്. 2016-17ല്‍ 67.08 ശതമനാനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. ഇത് കഴിച്ചുള്ള 32.92 ശതമാനം തുക ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ഈ വര്‍ഷത്തെ ബജറ്റ് വിഹിതം കൂടി ചേര്‍ക്കുമ്പോള്‍ 132.92 ശതമാനമാണ് ആകെ അനുവദിക്കപ്പെടുന്ന തുക. ഈ തുകയില്‍ നിന്നാണ് 83.77 ശതമാനം ചെലവ് വന്നിട്ടുള്ളത്. അതായത് 49.15 ശതമാനവും ചെലവഴിക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷങ്ങളെ പോലെ ചെലവിന്റെ ശതമാനം കണക്കാക്കുകയാണെങ്കില്‍ ഇത്തവണത്തെ യഥാര്‍ത്ഥ പദ്ധതി ചെലവ് 60 ശതമാനത്തിലും താഴെ മാത്രമാണ്. ഈ കണക്കാണ് ധനവകുപ്പ് പെരുപ്പിച്ച് കാണിച്ച് തദ്ദേശ വകുപ്പും ധനവകുപ്പും ചേര്‍ന്ന് ആഘോഷിക്കുന്നത്.
സര്‍ക്കാര്‍ പുറത്ത്‌വിട്ട കണക്കില്‍ തന്നെ ഈ വൈരുധ്യം പ്രകടമാകുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി ചെലവ് വന്ന ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ ഗ്രാമ പഞ്ചായത്തിന്റെ ശതമാനം 252.5 ആണ്. അതായത് 100 ശതമാനത്തിലേറെ ചെലവ് വരുന്ന വിചിത്ര കണക്ക്. എങ്ങിനെയാണ് ഈ ഗ്രാമപഞ്ചായത്തിന് ഈ നേട്ടം സാധ്യമായത് എന്ന് പരിശോധിക്കുമ്പോഴാണ് കൂടുതല്‍ രസകരം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി ചെലവില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം 935 ആയിരുന്നു. ഏറ്റവും പിറകിലുള്ള ആറാമത്തെ പഞ്ചായത്ത്. അന്നത്തെ ചെലവ് 28.88 മാത്രം. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ ബാലന്‍സ് തുക ചെലവഴിച്ചപ്പോള്‍ ശതമാനക്കണക്കില്‍ മുട്ടാര്‍ മുമ്പിലേക്ക് കുതിച്ചു. അതിനാല്‍ ചെലവ് 252.5 ശതമാനത്തിലെത്തി. മുട്ടാര്‍ സംസ്ഥാനത്ത് ഒന്നാമതെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നൂറ് ശതമാനത്തിലെത്തിയ ഗ്രാമപഞ്ചായത്തുകള്‍ ഇത്തവണ മുഴുവന്‍ തുകയും ചെലവഴിച്ചാലും അവര്‍ 100ല്‍ തന്നെ നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 25.43 ശതമാനത്തോടെ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നിന്ന കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്ത് ഇത്തവണ 200 ശതമാനം ചെലവോടെ സംസ്ഥാനത്ത് ആറാമതെത്തി. കഴിഞ്ഞ വര്‍ഷം 27.53 ശതമാനം ചെലവോടെ സംസ്ഥാനത്ത് 940 ാം സ്ഥാനത്തായിരുന്ന തൃശൂര്‍ ജില്ലയിലെ പൂമംഗലം ഗ്രാമപഞ്ചായത്ത് ഇത്തവണ 212 ശതമാനം ചെലവോടെ സംസ്ഥാനത്ത് അഞ്ചാമതുമെത്തി. കഴിഞ്ഞ തവണ ഏറ്റവും പിറകില്‍ നിന്ന 10 പഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകളും ഇത്തവണ ഏറ്റവും കൂടുതല്‍ ചെലവ് വന്ന ആദ്യ പത്ത് പഞ്ചായത്തുകളില്‍ ഇടം നേടി എന്നത് തന്നെ ശതമാനക്കണക്കിലെ കൃത്രിമം തുറന്നുകാട്ടുന്നതാണ്.
സാധാരണ വിഹിതം, പ്രത്യേക ഘടക പദ്ധതി, പട്ടികവര്‍ഗ ഉപപദ്ധതി, പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നീ ഫണ്ടുകളുടെ ചെലവാണ് പഞ്ചായത്തിന്റെ പദ്ധതി ചെലവായി കണക്കാക്കുന്നത.് പദ്ധതി 100 ശതമാനത്തില്‍ എത്തുക എന്നാല്‍ ഈ വിഹിതങ്ങളെല്ലാം പൂര്‍ണ്ണമായും ചെലവഴിക്കലാണ്. എന്നാല്‍ ഇത്തവണ നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നുള്ള പ്രത്യേക ഘടക പദ്ധതി 100 ശതമാനത്തിലെത്തിയില്ലെങ്കിലും സാധാരണ വിഹിതത്തില്‍ സ്പില്‍ ഓവര്‍ തുക അധികമായി ചെലവഴിച്ചാല്‍ തദ്ദേശ സ്ഥാപനത്തിന് 100 ശതമാനത്തിലെത്താന്‍ സാധിക്കും. ഈ രീതിയിലാണ് വസ്തുതകളുമായി ഒരു നിലക്കും ഒത്തുപോകാത്ത വിധം കണക്ക് ക്രമീകരിച്ചത്. ധനവകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും ലക്ഷ്യം പദ്ധതി തുക ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തദ്ദേശ സ്ഥാപനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചതോടെ പദ്ധതി ചെലവ് കുത്തനെ താഴുന്ന സാഹചര്യമാണുണ്ടായത്. ഇതിനെതിരെ പാര്‍ട്ടിയില്‍നിന്ന് തന്നെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കണ്ണില്‍ പൊടിയിടുന്ന കണക്കുമായി മന്ത്രിയെത്തിയത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി ചെലവ് കാര്യക്ഷമമായിരുന്നു. സര്‍ക്കാറിന്റെ അവാസാന വര്‍ഷമായ 2015-16ല്‍ 73.61 ശതമാനമായിരുന്നു പദ്ധതി ചെലവ്. തെരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് സര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധയും ഇടപെടലും കൊണ്ട് മാത്രമായിരുന്നു.
പതിനാലാം ധനകാര്യകമ്മീഷന്‍ ഗ്രാന്റില്‍ നിന്നുള്ള പെര്‍ഫോമന്‍സ് ഗ്രാന്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 89.16 കോടി രൂപ പെര്‍ഫോമന്‍സ് ഗ്രാന്റായി 170 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കുന്നത് 2018 മാര്‍ച്ച് 24നാണ്. ഈ തുക സോഫ്റ്റ്‌വെയറില്‍ വരുത്തുന്നതിനോ പദ്ധതി തയ്യാറാക്കി അംഗീകാരം നല്‍കുന്നതിനോ സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല. മുന്‍ വര്‍ഷങ്ങളില്‍ പെര്‍ഫോമന്‍സ് ഗ്രാന്റ് അതത് വര്‍ഷം തന്നെ വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. ഈ തുക അനുവദിച്ചാല്‍ പദ്ധതി ചെലവിന്റെ ശതമാനം താഴുമോ എന്ന ഭീതി ഇതിനും തടയിട്ടു. ഈ തുകയുടെ കാര്യത്തില്‍ നിലവില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഈ തുക ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ക്രമീകരണവും സര്‍ക്കാര്‍ ഇതേവരെ സ്വീകരിച്ചിട്ടില്ല. അതിനിടെ ട്രഷറിയില്‍ നിക്ഷേപിച്ച പഞ്ചായത്തിന്റെ ജനറല്‍ പര്‍പ്പസ് ഗ്രാന്റും തനതു ഫണ്ടും സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നതിനും ഉത്തരവായിരുന്നു. പിന്നീട് പ്രതിഷേധം കനത്തതോടെ ധനവകുപ്പ് മന്ത്രി വാക്കാല്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
2018-19 വാര്‍ഷിക പദ്ധതിയുടെ അംഗീകാര നടപടിയിലും സര്‍ക്കാര്‍ പ്രഹസന നാടകം നടത്തിയിരിക്കുകയാണ്. 1147 തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് അംഗീകാരം നേടി എന്നാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ഇതും സര്‍വകാല റെക്കോര്‍ഡ് ആണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിലെ വസ്തുത പരിശോധിക്കുമ്പോഴും അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാകും. നിര്‍വഹണ ഉദ്യോഗസ്ഥന്‍ പദ്ധതി സുലേഖ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയത ശേഷം വെറ്റിങ് ഓഫീസര്‍ ഇവ വിശദമായി പരിശോധിച്ച് അംഗീകാരം നല്‍കുന്നതാണ് പദ്ധതി അംഗീകാരത്തിന്റെ സുപ്രധാന നടപടി. ഈ പ്രവര്‍ത്തനം സംസ്ഥാനത്തെ ഒരു തദ്ദേശ സ്ഥാപനവും സ്വീകരിച്ചിട്ടില്ല. ഈ പ്രക്രിയക്ക് മുമ്പെ പദ്ധതി ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന രീതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലൂടെ പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നല്ലാതെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കില്ല. മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെയാണ് ഈ അംഗീകാര പ്രഹസനം അരങ്ങേറുന്നത്. ഇതിന് ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട വെറ്റിങ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. മറ്റു പദ്ധതികളും വെറ്റിങ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ഡി.പി.സി പദ്ധതിക്ക് അംഗീകാരം നല്‍കുമ്പോള്‍ വിശദമായ പരിശോധന നടക്കാറില്ല. കണ്ടെത്തിയ ന്യൂനതകള്‍ പിന്നീട് പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ വെറ്റിങ് നടത്തുന്ന ഘട്ടത്തില്‍ പദ്ധതികള്‍ വിശദമായി പരിശോധിക്കപ്പെടും. ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ പദ്ധതികള്‍ നിരസിക്കപ്പെടും. ഇവ വീണ്ടും ഡി.പി. സിക്ക് പോകേണ്ട സ്ഥിതിയാണുണ്ടാവുക. തന്മൂലം പദ്ധതി ആരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ രീതി ഇത്തവണ വീണ്ടും സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. നേരത്തെ അംഗീകാരം നേടി എന്ന അവകാശവാദത്തിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഈ രീതി സ്വീകരിക്കുന്നത്.
ഒരു ഭാഗത്ത് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം നിരന്തരമായി സ്വീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതി ചെലവിലും പദ്ധതി അംഗീകാര പ്രവര്‍ത്തനങ്ങളിലും കൃത്രിമ കണക്കും നടപടി ക്രമങ്ങളും സ്വീകരിച്ച് പ്രാദേശിക സര്‍ക്കാറുകളെ കൊഞ്ഞനം കുത്തുകയാണ്. എല്ലാത്തിലും സര്‍വകാല റെക്കോര്‍ഡ് എന്ന അവകാശവാദം നിരത്തുന്ന സര്‍ക്കാര്‍ അതിന് പിന്നിലെ പൊള്ളത്തരങ്ങളെ മൂടിവെക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending