Connect with us

Video Stories

സംവരണവും ഇടതുപക്ഷവും (സംവരണം: -5 )

Published

on

ടി.പി.എം. ബഷീര്‍

കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി മുതല്‍ ആറുപതിറ്റാണ്ടായി ഇടതുപക്ഷം സാമുദായിക സംവരണത്തിനെതിരെ നിലപാട് സ്വീകരിച്ച ചരിത്രമാണുള്ളത്. സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുകയും ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനുള്ള ഉപാധിയാണ് സംവരണമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു ഇടതുപക്ഷം.

സംവരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുമ്പോള്‍ യഥാസമയം സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയതും വാദം നടക്കുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ വക്കീല്‍ തുടര്‍ച്ചയായി വിട്ടുനിന്നതും കേസിന്റെ വിധിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സംവരണാവകാശം സംരക്ഷിക്കാന്‍ ഭരണഘടനയുടെ പിന്‍ബലത്തോടെ സാധിക്കുമായിരുന്നിട്ടും ശക്തമായ വാദമുയര്‍ത്തുന്നതില്‍ ഗുരുതരമായ അലംഭാവമുണ്ടായി.
പി.എസ്.സിയുടെ 20 യൂണിറ്റ് സമ്പ്രദായം ഒഴിവാക്കി മൊത്തം ഒഴിവുകള്‍ ഒരു യൂണിറ്റായി കണ്ട് നിയമനം നടത്താന്‍ കെ.എസ് ആന്റ് എസ്.എസ്.ആര്‍ ചട്ടങ്ങളിലെ 14(എ) ഭേദഗതി ചെയ്യുന്നതിനെപ്പറ്റി സുപ്രീംകോടതി അഭിപ്രായമാരാഞ്ഞപ്പോഴും അന്നത്തെ ഇടതുസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. പിന്നീട് യു.ഡി.എഫ് സര്‍ക്കാരാണ് ഈ റൂള്‍ ഭേദഗതി ചെയ്തത്.
സാമുദായിക സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും നിയമിക്കപ്പെട്ട എല്ലാ കമ്മീഷനുകള്‍ക്ക് മുമ്പിലും എതിര്‍പ്പുമായി എന്‍.എസ്.എസ് രംഗത്തുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കുന്നതിലും, മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കമായവര്‍ക്ക് സംവരണം ലഭ്യമാക്കുന്നതിലും അവര്‍ വിജയിച്ചത്, സാമ്പത്തിക സംവരണവാദത്തെ ഭരണകൂടങ്ങളുടെ പിന്തുണയോടെയാണ് ന്യായീകരിക്കാന്‍ കഴിഞ്ഞത് എന്നതിനാലാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇപ്പോഴത്തെ ഇടതുമുന്നണി ഗവണ്‍മെന്റ് നേതൃത്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് തികച്ചും നിയമവിരുദ്ധമായ ഈ സമീപനം സി.പി.എം ഉയര്‍ത്തിയ സാമ്പത്തിക സംവരണത്തിന്റെ ഭരണപരമായ പിന്തുണക്കലാണ്.

1970 നവംബര്‍ 30ന് സമര്‍പ്പിക്കപ്പെട്ട നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിലവിലുള്ള സാമുദായിക സംവരണം 40ല്‍ നിന്ന് 38 ആയി കുറക്കണമെന്നും സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചപ്പോള്‍ പിന്നാക്ക സമുദായങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നുവരികയുണ്ടായി. എന്നാല്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാട് പരസ്യമായി രംഗത്ത് വന്നു. നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ട് 1973 മാര്‍ച്ച് 27ന് ദേശാഭിമാനിയില്‍ അദ്ദേഹം ലേഖനമെഴുതുകയും ചെയ്തു.

കേരളത്തില്‍ പുതുതായി നിലവില്‍ വരുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം നിഷേധിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാറിന്റേത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ മൂന്നായി തരംതിരിക്കുകയും നേരിട്ട് നിയമനം നടക്കുന്ന മൂന്നിലൊന്നു ഭാഗത്തിനുമാത്രം സംവരണം ബാധകമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് ഫലത്തില്‍ അമ്പത് ശതമാനം സംവരണം 33 ശതമാനമായി കുറക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 50:50 എന്ന അനുപാതം പ്രാവര്‍ത്തികമാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ എത്ര സമര്‍ത്ഥമായും എന്നാല്‍, ബാലിശമായ വാദങ്ങള്‍ ഉന്നയിച്ചുമാണ് സംവരണാവകാശം നിഷേധിക്കുന്നത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉയര്‍ത്തിയ സാമ്പത്തിക മാനദണ്ഡത്തിന്റെയും കാര്യക്ഷമതാ വാദത്തിന്റെയും പരിഷ്‌കൃത രൂപമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഭരണപരമായ നടപടികളെന്ന് വ്യക്തമായിരിക്കുന്നു. ഇന്ത്യയിലെ ജാതി സ്വത്വങ്ങളെ നിരാകരിക്കുകയും വര്‍ഗതത്വത്തെ സ്വീകരിക്കുകയും ചെയ്തുകൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ അന്തിമമായി രാജ്യത്തെ കീഴാള ജനതയെ തള്ളിപ്പറയുകയും സവര്‍ണ താല്‍പര്യങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നതിന്റെ നേര്‍ചിത്രമാണ്.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി.പി സിംഗ് സര്‍ക്കാറിന്റെ തീരുമാനത്തിന് ശേഷമാണ് സംവരണം സംബന്ധമായ നിരവധി നിയമ പ്രശ്‌നങ്ങളും കോടതി വ്യവഹാരങ്ങളും ഭരണ നടപടികളും ഉയര്‍ന്നുവന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഭരണപരമായും നിയമപരമായും സംഘടനാപരമായും ഇടപെടുകയും സംവരണാവകാശത്തിനുവേണ്ടി പൊരുതുകയും ചെയ്തത് മുസ്‌ലിംലീഗാണ്. പിന്നാക്ക സമുദായങ്ങളുടെ ഇവ്വിഷയകമായ എല്ലാ ഇടപെടലുകളിലും മുസ്‌ലിംലീഗ് നേതൃത്വപരമായ പങ്കുവഹിച്ചു.

മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1993 സെപ്തംബര്‍ 10ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പട്ടികയില്‍ ‘മുസ്‌ലിം’ ഉള്‍പ്പെടുകയുണ്ടായില്ല. പകരം ‘മാപ്പിള’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ‘മുസ്‌ലിംകള്‍’ സംവരണത്തില്‍ നിന്ന് പുറത്താകുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ക്ഷേമകാര്യ മന്ത്രി സീതാറാം കേസരിയുമായി പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ നിരന്തര സമ്പര്‍ക്കത്തിനൊടുവില്‍ ദേശീയ പിന്നാക്ക വര്‍ഗ കമ്മീഷന്‍ കേരളത്തില്‍ സിറ്റിംഗ് നടത്തുകയും കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മുസ്‌ലിംകളെ കേന്ദ്ര പിന്നാക്ക-ജാതി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉള്‍പ്പെട്ട ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ് പാസാക്കിയ സംവരണ സംരക്ഷണ നിയമം, നാലകത്ത് സൂപ്പി, കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ ചെയര്‍മാന്മാരായി തയ്യാറാക്കിയ നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസിതിയുടെ റിപ്പോര്‍ട്ട്, 1997 ആഗസ്റ്റ് 5ന് പിന്നാക്ക സമുദായ മുന്നണി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്, രാഷ്ട്രപതി, പ്രധാനമന്ത്രി, ലോകസഭാ സ്പീക്കര്‍ എന്നിവര്‍ക്ക് പിന്നാക്ക സമുദായ മുന്നണി നേതാക്കളായ കെ.ആര്‍ ഗൗരിയമ്മ, നാലകത്ത് സൂപ്പി, വെള്ളാപ്പള്ളി നടേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.പി.എ മജീദ് 1999 ജൂണ്‍ 25ന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലുകള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.കെ മുനീര്‍ എന്നിവര്‍ സംവരണം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടു, ബനാത്ത്്‌വാല, ഇ. അഹമ്മദ് എന്നിവര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ തുടങ്ങി നിരന്തരമായ ഇടപെടലുകളാണ് മുസ്‌ലിംലീഗ് സംവരണ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയത്.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുവേണ്ടി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ സംവരണ ജാഥ, പിന്നാക്ക സമുദായ മുന്നണിയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ മണ്ഡലിനുശേഷം സംവരണം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങളാണ്.

മണ്ഡലിനുശേഷം ഉയര്‍ന്നുവന്ന കീഴാള ജനതയുടെ രാഷ്ട്രീയ ഉണര്‍വിനെ അഭിസംബോധന ചെയ്യുന്നതില്‍ ഇടതുപക്ഷം പ്രകടിപ്പിച്ച വിമുഖത അവരെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ അപ്രസക്തരാക്കുകയും, എന്നാല്‍ ഈ രാഷ്ട്രീയ കാലാവസ്ഥയോട് കൃത്യമായി പ്രതികരിച്ച ഒട്ടേറെ രാഷ്ട്രീയ നേതാക്കന്മാര്‍ ലാലുപ്രസാദ് യാദവ്, മുലായംസിംഗ് യാദവ്, മായാവതി തുടങ്ങിയവര്‍ അതാത് സംസ്ഥാനങ്ങളില്‍ പുതിയ അധികാര കേന്ദ്രങ്ങളായി വളര്‍ന്നുവരികയും ചെയ്തു. ഈ രാഷ്ട്രീയ പ്രബുദ്ധതയെ ജാതി രാഷ്ട്രീയമെന്ന് അധിക്ഷേപിച്ചുവെങ്കിലും പിന്നാക്ക ദലിത് ഐക്യം ദേശീയ രാഷ്ട്രീയത്തിന് ദിശാസൂചകമായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. ആ മുന്നേറ്റത്തിന്റെ ദുര്‍ബലതയില്‍ വര്‍ഗീയ ഫാസിസം അധികാരത്തിലെത്തുകയും ചെയ്തു.
സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന ഇടതുപക്ഷം കേരളത്തിലും, വരേണ്യ വര്‍ഗതാല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന ബി.ജെ.പി കേന്ദ്രത്തിലും അധികാരത്തിലിരിക്കുമ്പോള്‍, ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബി.ജെ.പി ഭരണഘടനാ ഭേദഗതിക്ക് തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തിരിച്ചറിയുവാനുള്ള സാമാന്യബോധവും സാമുദായിക സംവരണ വിരുദ്ധരായ ഒരേ തൂവല്‍പക്ഷികളുടെ നയപരവും നിയമപരവും ഭരണപരവുമായ കുതന്ത്രങ്ങള്‍ക്കെതിരെ പിന്നാക്ക സമുദായങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന സാമാന്യ യുക്തിയും കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

ഇടതു സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് സമരമല്ലാതെ, പിന്നാക്ക സമുദായങ്ങളുടെ/സംഘടനകളുടെ ഏകീകരണ ദൗത്യം സാധ്യമാകാതെ പോയതിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവും സഗൗരവം വിലയിരുത്തപ്പെടേണ്ടതുണ്ട്. സംവരണാര്‍ഹരായ സമുദായങ്ങളില്‍ സാമ്പത്തിക മാനദണ്ഡങ്ങളില്‍ സംവരണത്തിന് അര്‍ഹത നഷ്ടപ്പെട്ടവരും അല്ലാത്തവരുമായ ധ്രുവീകരണം സംവരണാവകാശത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയോ എന്നും സമഗ്രമായി പരിശോധിക്കേണ്ടിയിരിക്കുന്നു. അവര്‍ണന് അധികാര പങ്കാളിത്തം നല്‍കിയ സംവരണമെന്ന ഭരണഘടനാദത്തമായ അവകാശം സംരക്ഷിക്കുന്നതിന് പുതിയ പോരാട്ടം അനിവാര്യമായിരിക്കുന്നു.
(തുടരും)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending