Connect with us

Video Stories

അഛേദിന്‍ വ്യാമോഹ കാലത്തെ മോദിമാരുടെ സംഘടിത കൊള്ള

Published

on

ലുഖ്മാന്‍ മമ്പാട്

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലെത്തിക്കുമെന്നും സ്വിസ് ബാങ്കില്‍ മാത്രം ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നും എല്ലാവരുടെയും അക്കൗണ്ടുകളില്‍ ഒന്നര ലക്ഷം രൂപ വീതമെത്തുമെന്നുമായിരുന്നു അഛാദിന്‍ വാഗ്ദാനങ്ങളിലെ ഹൈലെറ്റ്. മോദി വര്‍ഷം നാലാവുമ്പോള്‍ ഇന്ത്യയിലെ പണവുമായി വിദേശത്തേക്ക് രക്ഷപ്പെടുന്ന സംഭവം പുതുമയല്ലാതായി എന്നതാണ് നേര്. വിദേശത്തെ കള്ളപ്പണം ലഭിച്ചില്ലെന്നു മാത്രമല്ല, സ്വദേശത്തെ നല്ല പണം കടത്തുകയും ചെ യ്യുന്നു. മോദിയെ കെട്ടിപ്പിടിക്കുന്ന കള്ളന്മാരുടെ പേരിലും ‘മോദി’ വന്നത് യാദൃച്ഛികമാണോ എന്നറിയില്ല. അംബാനിയും അദാനിയും മോദിമാരും രാജ്യത്തിന്റെ സമ്പത്ത് ഊറ്റിയെടുത്ത് തടിച്ചുകൊഴുക്കുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എത്രകാലം പൂഴ്ത്തിവെക്കാനാവും.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപ തട്ടിച്ച് നീരവ്‌മോദി എന്ന വജ്ര വില്‍പനക്കാരന്‍ കഴിഞ്ഞ 13നാണ് രാജ്യത്തുനിന്ന് മുങ്ങിയത്. 3695 കോടിയുടെ വായ്പ തട്ടിയെടുത്ത് റോട്ടോമാക് പേന നിര്‍മാതാവ് വിക്രം കോത്താരി മുങ്ങിയ വാര്‍ത്തയും പിന്നാലെയെത്തി. ആദ്യം ബാങ്ക് ഓഫ് ബറോഡയാണ് എണ്ണൂറു കോടി രൂപ തട്ടിച്ചതായി ഇയാള്‍ക്കെതിരെ പരാതി നല്‍കിയതെങ്കില്‍ പിന്നീട് യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങി ഏഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2,919 കോടി രൂപ കോത്താരി വായ്പയെടുത്തെന്ന വിവരം പുറത്തുവന്നു.

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 61,260 കോടി രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വെറും 8670 കേസുകളിലാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 17634 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നു. നീരവ് മോദിയുടെ 12000 കോടിയും വിക്രം കോത്താരിയുടെ 4000 കോടിയും ചേര്‍ന്നാലോ. 836,782 കോടി രൂപയുടെ കിട്ടാക്കടമാണ് രാജ്യത്ത് ബാങ്കിങ് മേഖലയിലുള്ളത്. ഇതില്‍ 733,974 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്.

ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം കിട്ടാക്കടത്തില്‍ 85 ശതമാനത്തോളം അഞ്ചു കോടി രൂപക്കു മുകളിലുള്ള വായ്പകളാണ്. മൊത്തം കുടിശികയുടെ മുഖ്യ പങ്ക് അടക്കാനുള്ളത് 150 ഓളം മുന്‍നിര വ്യവസായ ഗ്രൂപ്പുകളും.  9.9 ശതമാനം അറ്റ നിഷ്‌ക്രിയ ആസ്തിയുള്ള ഇന്ത്യന്‍ ബാങ്കിങ് മേഖല കിട്ടാക്കടത്തിന്റെ കാര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് അഞ്ചാം സ്ഥാനത്തുമാണ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇമ്പമുള്ളതും ഫലത്തില്‍ കടക്കല്‍ കത്തിവെക്കുന്നതുമാണ്. കേന്ദ്ര ബജറ്റിന്റെ അഞ്ചില്‍ ഒന്നും ഇങ്ങനെ ബാങ്കിന് നല്‍കുമ്പോള്‍ അതെത്തിച്ചേരുന്നത് അംബാനി, അദാനി, വിജയ് മല്യ, ലളിത് മോദി, നീരവ് മോദിമാരിലേക്കാണെന്നത് രഹസ്യമല്ല. ഇതിനു പുറമെയാണ് കടപ്പത്രം വഴി 1.35 ലക്ഷം കോടിയുടെ സമാഹരണം.

ഈയടുത്ത് പുറത്തുവന്ന ഇന്റര്‍നാഷണല്‍ റെറ്റ്‌സ് ഗ്രൂപ്പായ ഓക്‌സ്ഫാമിന്റെ വാര്‍ഷിക ഓക്‌സ്ഫാം സര്‍വേയില്‍ പറയുന്നത് ഇന്ത്യയിലേ ആകെ സമ്പത്തിന്റെ 73 ശതമാനം സമ്പത്തും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന ധനവാന്‍മാരിലാണെന്നാണ്. ആ ഒരു ശതമാനത്തിന്റെ മൊത്തം ആസ്തി 20.9 ലക്ഷം കോടി രൂപയിലേറെയാണ്. കേന്ദ്ര പൊതു ബജറ്റിനേക്കാളും വരുമിത്. കഴിഞ്ഞ വര്‍ഷം 4.89 ലക്ഷം കോടിയുടെ വര്‍ധനവാണ് ആ ഒരു ശതമാനത്തിനുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17 പേരാണ് 100 കോടി ആസ്തിയുള്ളവരുടെ പട്ടികയില്‍ പുതുതായി ഇടം നേടിയത്.

ഈയൊരു ശതമാനം വരുന്ന കോര്‍പറേറ്റുകളുടെ 114000 കോടിയുടെ കടമാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അതിനു പുറമെ 90 ശതമാനം ജനത്തിനുള്ള പണത്തില്‍ നിന്നാണ് 9000 കോടി രൂപയുമായി വിജയ് മല്യയെന്ന മദ്യവ്യവസായി ലണ്ടനിലേക്ക് രക്ഷപ്പെട്ടത്. ഇപ്പോള്‍ 11300 കൊടി തട്ടിച്ച് നീരവ് മോദി രക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമെല്ലാം വിദേശ പൗരത്വമുള്ളവരും അവിടെ സുരക്ഷിതരുമാണ്. നോട്ടീസ് അയച്ചാലോ, നിയമ നടപടി ശക്തമായി നീക്കിയാലോ നഷ്ടപ്പെട്ടതില്‍ ഒരു രൂപ പോലും തിരിച്ചു കിട്ടില്ല. കാരണം ഈ വായ്പകളില്‍ ഏറിയ കൂറും നല്‍കിയിരിക്കുന്നത് വേണ്ടത്ര ഈടില്ലാതെയാണ്. അല്ലെങ്കില്‍ പി.എന്‍.ബിയില്‍ നടന്നത് പോലെ വ്യാജ രേഖകളുടെ ബലത്തിലാണ് കുത്തകകള്‍ക്ക് വായ്പ നല്‍കുന്നത്. തിരിച്ചടവില്ലെങ്കില്‍ ഈടാക്കാന്‍ ഒന്നുമുണ്ടാവില്ല. നീരവ് മോദി വിദേശത്തു നിന്ന് പി.എന്‍.ബിയോടും സി.ബി.ഐയോടും ഭീഷണിപ്പെടുത്തിയത്, നിങ്ങള്‍ റെയ്ഡ് നടത്തുന്നത് കമ്പനിയുടെയോ തന്റെയോ സ്വത്തിലല്ലെന്നാണ്. വിജയ് മല്യക്ക് 4400 കോടിയുടെ കണ്‍സോര്‍ഷ്യം വായ്പ അനുവദിച്ചത് കിംഗ് ഫിഷര്‍ എന്ന ബ്രാന്‍ഡ് നെയ്മും വാടകക്ക് എടുത്ത വിമാനങ്ങളുമായിരുന്നു. മല്യ മുങ്ങിയപ്പോള്‍ വിമാനങ്ങള്‍ ഉടമകള്‍ കൊണ്ടുപോയി. എല്ലാം അറിയുന്ന ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദിയും കുടുംബാംഗങ്ങളും അമ്മാവനും ഉള്‍പ്പെട്ട ലോബി നടത്തിയ തട്ടിപ്പിന്റെ പേരില്‍ മുംബൈ ബ്രാഡി ഹൗസ് ശാഖയിലെ ഏതാനും ജീവനക്കാര്‍ക്ക് ജോലി പോയത്രെ. തലമുറകള്‍ക്ക് ജീവിക്കാനുള്ളത് സമ്പാദിച്ചവര്‍ക്ക് എന്തു ജോലി. ലെറ്റര്‍ ഓഫ് ക്രെഡിറ്റും ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങും പി.എന്‍.ബി കൊടുക്കുമ്പോള്‍ നീരവ് മോദിയുടെ ജാമ്യം എന്തായിരുന്നു. ഇപ്പോള്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നതൊന്നുമല്ലെന്നും ചില ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ചങ്ങാത്തമാണെന്നുമാണ് ആരോപണം. 270 കോടി രൂപയുടെ തട്ടിപ്പ് പുറത്തായപ്പോള്‍ ബാങ്ക്, സി.ബി.ഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നല്‍കിയ പരാതി നിലനില്‍ക്കെയാണ് അതിലും വലിയ തട്ടിപ്പ് നടന്നത്. 2016 ജൂലൈ 29 നു ബാംഗ്ലൂരിലെ ബിസിനസുകാരനായ ഹരി പ്രസാദ് ഇത്തരം ഒരു തട്ടിപ്പ് നടക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവത്രെ. വിജയ് മല്യയെ പോലെ ഇദ്ദേഹവും വിദേശത്തേക്ക് കടന്നുകളയുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മേഹുല്‍ എം ചോക്‌സിയെ കുറിച്ചാണ് പരാതിയില്‍ പ്രധാനമായും ആരോപണം.

ഈ മേഖലയിലുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ലെറ്റര്‍ ഓഫ് ക്രെഡിറ്റിന്മേല്‍ കോടികള്‍ വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ബാങ്കിന്റെ സ്വിഫ്റ്റ് സാങ്കേതിക സംവിധാനം മറികടന്നത് എങ്ങനെ, ഇടപാടുകള്‍ ബാങ്ക് രേഖകളില്‍ എന്തുകൊണ്ട് ഉള്‍പ്പെട്ടില്ല, ഒരു മാനേജരും കാഷ്യറും ഏതാനും ക്ലര്‍ക്കുമാരും ചേര്‍ന്നു നടത്തുമോ, ഒരു പരിശോധനയുമില്ലാതെ അലഹബാദ് ബാങ്ക് 4000 കോടിയും ആക്‌സിസ് ബാങ്ക് 3000 കോടിയും യുകോ ബാങ്ക് 100 കോടി രൂപയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 25 കോടിയും യൂണിയന്‍ ബാങ്ക് 2000 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് സ്വീകരിച്ച് വായ്പ നല്‍കിയതിന്റെ യുക്തിയെന്ത്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഉള്‍പ്പെടെ മറ്റ് 17 ബാങ്കുകള്‍ വായ്പയായി നല്‍കിയിരിക്കുന്നത് 3000 കോടി രൂപയാണെന്നാണ് പ്രാഥമിക വിവരം.

ദാവോസില്‍ പ്രധാനമന്ത്രിക്ക് ഒപ്പം നില്‍ക്കു ന്ന നീരവ് മോദിയുടെ ചിത്രവും ഒരു വായ്പാ ഈടാണ്. സാധാരണക്കാരന്‍ കാര്‍ഷികാവശ്യത്തിനോ വീടുവെക്കാനോ വിവാഹത്തിനോ ചെറിയ വായ്പകള്‍ക്ക് സമീപിക്കുമ്പോഴുള്ള തടസ്സവാദങ്ങളോ അവയുടെ തിരിച്ചടവ് മുടങ്ങിയാലുള്ള ജപ്തി നടപടികളോ മഹാകള്ളന്മാര്‍ക്ക് ഇല്ലെന്നു മാത്രമല്ല, അതിന്റെ പേരിലും ബാങ്കുകള്‍ക്ക് പൊതുപണം കയ്യിട്ടുവാരാന്‍ അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.

പുതിയ ബാങ്കിങ് തട്ടിപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയായി വന്നപ്പോള്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്നും ഇടപെടരുതെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചപ്പോള്‍ അടുത്ത 16ലേക്ക് കേസ് നീട്ടി സുപ്രീം കോടതി മൗനത്തിന്റെ കുപ്പായമണിയുകയായിരുന്നു.

3000 കോടി ചെലവഴിച്ച് മുംബൈയില്‍ ശിവജി പ്രതിമയും 2500 കോടി മുടക്കി ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയും ഉണ്ടാക്കുമ്പോള്‍ കക്കൂസുകളുടെ പരസ്യത്തിനായി 3755 കോടിയും ചെലവാക്കുന്നു. 4500 കോടി മുടക്കി പ്രധാനമന്ത്രിക്ക് മിസൈല്‍ പ്രൂഫ് വിമാനം വാങ്ങുമ്പോള്‍ കൂടെ സഞ്ചരിക്കുന്നതും കൊള്ളക്കാരായ മോദിമാരാണ്. ലോകത്താകമാനം കഴിഞ്ഞ ഒരു വര്‍ഷം സമ്പാദിക്കപ്പെട്ട സമ്പത്തിന്റെ 82 ശതമാനം എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു ശതമാനം സമ്പന്നരിലേക്കാണെന്ന കണക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ 2033ല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എന്ന പരസ്യ വാചകത്തിന്റെ സാംഗത്യവും ചിന്തിക്കണം. ഗ്രാമത്തില്‍ കൂലിവേല ചെയ്യുന്ന ഒരാളുടെ ഒരു വര്‍ഷത്തെ വരുമാനവും കോര്‍പറേറ്റ് സ്ഥാപനത്തിലെ ജോലിക്കാരന്റെ 17.5 ദിവസത്തെ വരുമാനവും തുല്യമാണ്.

നികുതി ഇളവുകളും വായ്പാ ഉദാര സമീപനവും ഒരു ശതമാനത്തില്‍ കേന്ദ്രീകരിക്കാനും തൊണ്ണൂറു ശതമാനവും നോട്ടപ്പുള്ളികളാവാനും അധികം കാരണം തിരയേണ്ടതില്ല. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ 97-ാം സ്ഥാനവും 2016 ലെ ഹ്യൂമന്‍ ക്യാപിറ്റല്‍ ഇന്‍ഡക്‌സില്‍ 105-ാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളതെന്നാണ് സര്‍വേകള്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ ചൈല്‍ഡ് ഡേ റിപ്പോര്‍ട്ടില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 116-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കും (78) പിന്നില്‍. ജനത്തിന്റെ ജീവിത നിലവാരം താഴോട്ടും സമ്പന്നരുടെ വരുമാനം മുകളിലോട്ടും പോകുമ്പോഴും ജി.ഡി.പി ഉയരുന്നുന്നതിന്റെ അര്‍ത്ഥമെന്താണ്.

പിടിച്ചുപറിയും കൊള്ളയും ഭരണകൂടത്തിന്റെ പേരിലാവുമ്പോള്‍ അതു നിയമവിധേയമാകുമെന്നാണ് വെപ്പ്. ജനാധിപത്യ രാജ്യത്ത് പൗരന്മാര്‍ ബന്ദിയാക്കപ്പെടുകയും പല നിയമത്തിന്റെയും പേരില്‍ പാപ്പരാക്കപ്പെടുകയും ചെയ്യുമ്പോള്‍ മുടിഞ്ഞു പോകുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യം തന്നെയാണ്. നിയമ വിധേയമായ സംഘടിത കൊള്ള എന്ന് ലോകത്തെ ഒന്നാംകിട സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പൊട്ടിത്തെറിക്കുമ്പോള്‍ അപൂര്‍വമായി മാത്രം പാര്‍ലമെന്റിലെത്താറുള്ള പ്രധാനമന്ത്രി മോദി തലക്ക് കൈകൊടുത്ത് നിര്‍വികാരനായി ഇരിക്കുന്ന ചിത്രം മറക്കാന്‍ സമയമാട്ടില്ല. രാജ്യത്ത് നിലവിലുള്ള 86 ശതമാനം നോട്ടുകള്‍ (500, 1000) നിരോധിച്ച് ജനം ബാങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ 2016 നവംബര്‍ 24നാണ് സംഭവം. നോട്ടുമാറ്റത്തിന്റെ പേരില്‍ ‘സംഘടിത കൊള്ള’യും ‘നിയമപരമാക്കപ്പെട്ട പിടിച്ചുപറി’യുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ഓര്‍മ്മപ്പെടുത്തിയ മന്‍മോഹന്‍ സിങ് ഇതിന്റെ പേരില്‍ ജി.ഡി.പി രണ്ടു ശതമാനം ഇടിയുമെന്നും പ്രവചിച്ചു.

അന്‍പതു ദിവസങ്ങള്‍ തരൂ,  എല്ലാം നേരെയായില്ലെങ്കില്‍ തന്നെ ചുട്ടു കൊല്ലൂവെന്ന് രാജ്യത്തോട് പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി പക്ഷെ, മന്‍മോഹന്‍ സിങിന്റെ വിമര്‍ശനത്തോട് പുഛത്തോടെയും പരിഹാസത്തോടെയുമാണ് പ്രതികരിച്ചത്. മഴക്കോട്ടിട്ട് കുളിക്കുന്നവന്‍ എന്നു മോദി കുറ്റപ്പെടുത്തിയ മന്‍മോഹന്‍ സിങ് പറഞ്ഞത് വര്‍ഷം ഒന്നാകും മുമ്പ് എല്ലാവരും കണ്ടതും അനുഭവിക്കുകയുമാണ്.  7965 കോടി രൂപയാണ് നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് നഷ്ടമായത്. ജോലി-വ്യവസായ നഷ്ടം ഇതിനു പുറമെയുണ്ട്. ഇപ്പോഴും പഴയ നോട്ടെടുക്കുന്നവര്‍ പിടിയിലാകുമ്പോള്‍ നോട്ടസാധുവാക്കലിന്റെ പിന്നിലെ നിഷ്‌കളങ്കത ആര്‍ക്കും ഊഹിക്കാം.

ലോക രാജ്യങ്ങള്‍ സാമ്പത്തികമായി കൂപ്പുകുത്തിയപ്പോഴും ഒരു പോറലുമേല്‍ക്കാതെ ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സഹായകമായത് രാജ്യ ത്തെ ശക്തമായ പൊതുമേഖലാ ബാങ്കുകളായിരുന്നു. നോട്ടു നിരോധനത്തിന്റെ പേരില്‍ ജനത്തിന്റെ കീശയിലെ പണം അപ്പാടെ ബാങ്കുകളില്‍ നിക്ഷേപിപ്പിച്ചപ്പോള്‍ പല പേരില്‍ ജനത്തെ പിഴിയാനുള്ള അവസരമാക്കി അവര്‍. നട്ടുച്ച വെയിലില്‍ പകലന്തിയോളം കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കുകളിലിട്ട് അന്തിപ്പട്ടിണി കിടക്കുന്നവരോടാണ് അഛാദിന്‍ സ്വപ്‌നം കാണാന്‍ പറയുന്നത്.

(ചന്ദ്രിക: 2018 ഫെബ്രുവരി 22)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending