Connect with us

Video Stories

സാമ്പത്തിക സംവരണം തത്വവിരുദ്ധം

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

സാമൂഹികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാലും തൊഴില്‍ സംവരണത്തിന്റെ പരിധി മൊത്തം അമ്പത് ശതമാനമായി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സാമുദായിക സംവരണതത്വത്തിന്റെ ലംഘനമാണ്. ഭരണഘടനാ മൂല്യങ്ങളോടും സാമൂഹികനീതി സങ്കല്‍പത്തോടുമുള്ള വെല്ലുവിളിയാണ്; അത് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.
സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള തൊഴില്‍ദാന പദ്ധതിയല്ല. അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി വിഭാവനം ചെയ്യപ്പെട്ട സുരക്ഷാ പദ്ധതിയാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള തിരുത്തല്‍ നടപടിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എട്ടുലക്ഷം രൂപയാണ് നിലവിലുള്ള വരുമാനപരിധി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കപ്പെട്ടതോടുകൂടി, വളഞ്ഞ വഴിയിലൂടെ അപ്രഖ്യാപിത സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥയായി ക്രീമിലെയര്‍ ഫലത്തില്‍ മാറിയതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ഓരോ സംവരണീയ സമുദായത്തിനകത്തും സംവരണത്തിന് അര്‍ഹരായവര്‍/അനര്‍ഹരായവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിനും അത് കാരണമായി. എങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് ഇപ്പോഴും തുടരുകയാണ്.
സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്ന സാമൂഹികനീതി സങ്കല്‍പത്തിന്റെ അന്തസ്സത്ത ദുര്‍ബലമാക്കുന്ന തരത്തിലുള്ള അട്ടിമറികളും നടന്നു വരുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമന വ്യവസ്ഥകളും മാനദണ്ഡങ്ങളുമനുസരിച്ച് യോഗ്യത നേടുന്ന സംവരണീയ സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ പൊതുപട്ടികയില്‍ ഉള്‍പ്പെടുത്താതെ സംവരണ ലിസ്റ്റിലേക്ക് തള്ളിമാറ്റുന്നതായി വ്യാപകമായ പരാതികള്‍ നിലവിലുണ്ട്. ഇത് സംബന്ധമായ നിരവധി പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണത്തിലൂടെ മാത്രമേ തൊഴില്‍ ലഭിക്കുകയുള്ളൂ എന്ന നീതിരഹിതമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. ഇങ്ങനെ, പലതരത്തിലുള്ള വെല്ലുവിളികളും അട്ടിമറികളും അതിജീവിച്ചുകൊണ്ടാണ് നിലവിലുള്ള സാമുദായിക സംവരണ വ്യവസ്ഥയെ സംവരണീയ വിഭാഗങ്ങള്‍ സംരക്ഷിച്ചു പോരുന്നത്. സംവരണം സര്‍ക്കാര്‍ സര്‍വീസിന്റെ ഗുണമേന്മ ഇല്ലാതാക്കുമെന്ന വിചിത്രവാദം സംവരണ വിരുദ്ധര്‍ എല്ലാക്കാലത്തും ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ആ വാദത്തിന്റെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുന്നു.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ തീരുമാനമനുസരിച്ച് എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടുകൂടി മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാനപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ മാത്രമേ ഇനിമുതല്‍ തൊഴില്‍ സംവരണത്തിന് അര്‍ഹരായിരിക്കുകയുള്ളൂ എന്നാണ് ഈ തീരുമാനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ഇതിലൂടെ തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
സാമ്പത്തിക സംവരണ വാദം സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും പൊതു അജണ്ടയാണ്. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണ വ്യവസ്ഥയോട് ഇടതുപക്ഷം തുടക്കം മുതല്‍ എതിര്‍പ്പ് രേഖപെടുത്തിയിട്ടുണ്ട്. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചെയര്‍മാനായി രൂപവല്‍ക്കരിച്ച ഒന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന സാമൂഹികനീതി വിരുദ്ധ ആശയം മുന്നോട്ടു വെച്ചത് ഇഎംഎസാണ്. ഇപ്പോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ രണ്ട് നിയമന ധാരകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡില്‍ ഇതിനോടകം തന്നെ സാമ്പത്തിക സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മോദി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നയത്തെ പിന്തുണച്ചിരിക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സംവരണ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നാണ് പിണറായി സര്‍ക്കാറിന്റെ സമീപനം തെളിയിക്കുന്നത.് ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിത്. ഒപ്പം, കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ചുപോരുന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചന കൂടിയാണ്.
ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ബഹുജന സമൂഹങ്ങളുടെ അതിജീവന സമരങ്ങള്‍ സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തിപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ സംവരണ ഗൂഢാലോചനയുമായി രംഗത്തുവരുന്നത്. ഇത് മുന്നാക്ക സാമൂഹിക വിഭാഗങ്ങളെ സംവരണീയ സമുദായങ്ങള്‍ക്കെതിരെ തിരിച്ചുവിടാനും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടാനുമുള്ള ഫാഷിസ്റ്റ് ഗൂഢതന്ത്രമാണ്. അതോടൊപ്പം നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനരോഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ കുതന്ത്രം കൂടിയാണ്. നരേന്ദ്രമോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെ ചെറുത്തുതോല്‍പ്പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.
സാമൂഹിക നീതിയുടെ അടിസ്ഥാന വ്യവസ്ഥയായ സാമുദായിക സംവരണതത്വം അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍-ഇടതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചന തുറന്നുകാണിച്ചും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഡശ്രമങ്ങളെ തിര്‍ത്തും ശക്തിമായി എതിര്‍ത്തും സംവരണീയ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ സമരങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending