Connect with us

Video Stories

അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവ്

Published

on

ടി.എച്ച് ദാരിമി

ജമാദുല്‍ ആഖിറിന്റെ ഓര്‍മ്മകളില്‍ വേറിട്ടുകിടക്കുന്ന ഒന്നാണ് ഇമാം ഗസ്സാലി (റ)യുടേത്. മുസ്‌ലിം സമൂഹത്തിന്റെ മാത്രമല്ല ദാര്‍ശനിക ചിന്താലോകത്തിന്റെ മുഴുവനും ആദവരും അംഗീകാരവും നേടിയ ഈ അത്യപൂര്‍യ വ്യക്തിത്വം മറഞ്ഞതും മരിച്ചതും ഹിജ്‌റ 505ലെ ജമാദുല്‍ ആഖിറിലായിരുന്നു. മനുഷ്യനെ അവന്റെ ഉണ്‍മയിലേക്ക് നയിക്കുന്ന വഴികളെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഇമാം ഗസ്സാലിയിലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇസ്‌ലാമികമായി, അദ്ദേഹം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവ് കൂടിയാണ്. ഓരോ നൂറ്റാണ്ടിനും ഓരോ പരിഷ്‌കര്‍ത്താക്കളെ അല്ലാഹു നിയോഗിക്കും എന്ന് അബൂ ദാവൂദ്, ഹാകിം, ബൈഹഖി എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട്. സമൂഹത്തില്‍ ശക്തമായി ഇടപെടുകയും സമൂഹത്തെ സമുദ്ധരിക്കുകയും ചെയ്ത പല വ്യക്തിത്വങ്ങളും ചരിത്രത്തില്‍ എല്ലാ കാലത്തുമുണ്ടായിട്ടുമുണ്ട്. പക്ഷേ ഇവരിലാരെയെങ്കിലും മുജദ്ദിദ് എന്നു വിളിക്കുമ്പോള്‍ പൊടുന്നനെ അതു വിവാദമായിത്തീരുന്നത് കാണാം. ഇക്കാര്യത്തില്‍ സമുദായത്തിന് ഒരു ഏകണ്ഠതയില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ ചരിത്രത്തില്‍ മൂന്നു മുജദ്ദിദുകളെകുറിച്ച് പൊതുവെ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ഒന്നാം നൂറ്റാണ്ടിലെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്, രണ്ടാം നൂറ്റാണ്ടിലെ ഇമാം ശാഫി, അഞ്ചാം നൂറ്റാണ്ടിലെ ഇമാം ഗസ്സാലി എന്നിവരെ കുറിച്ചാണത്. മുജദ്ദിദ് എന്ന ആശയത്തെതന്നെ നിരാകരിക്കുന്നവരല്ലാത്തവരാരും ഇവരെ നിരാകരിക്കുന്നതായി കാണുന്നില്ല. ഇമാം ഗസ്സാലി(റ)യുടെ ഒരു വ്യതിരിക്തത കൂടിയാണിത്.
അക്കാദമിക നിരീക്ഷണത്തില്‍ ഇമാം ഗസ്സാലിയെ വേറിട്ടടയാളപ്പെടുത്തുന്ന ഘടകം അദ്ദേഹത്തിന്റെ ജീവിത നിറവാണ്. തന്റെ കാലം കടന്നുപോയ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. ഇസ്‌ലാമികമെന്ന് വര്‍ഗീകരിക്കാവുന്ന ഫിഖ്ഹ്, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവ മുതല്‍ തികച്ചും ഭൗതികമായ ഫിലോസഫി, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും കവിത, സാഹിത്യം, തര്‍ക്കശാസ്ത്രം തുടങ്ങിയ ഭാഷാശാസ്ത്രങ്ങളിലുംവരെ അദ്ദേഹം ആ കാലത്തിന്റെ ഏറ്റവും മുമ്പില്‍നിന്നു. അക്കാലത്തെ മിടുക്കന്മാരുടെ മാത്രം വേദികളായിരുന്ന ബഗ്ദാദിലെ രാജദര്‍ബാറുകളുടെ ഏറ്റവും വലിയ പുളകവും വികാരവും ശ്രദ്ധാകേന്ദ്രവും ഇമാം ഗസ്സാലിയായിരുന്നു. നിശാപൂരിലെ നിസാമിയ്യ മദ്‌റസയില്‍ ഇമാം ഹറമൈനിയുടെ കീഴില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ‘അല്‍ മന്‍ഖൂല്‍’ എന്ന ഫിഖ്ഹ് നിദാന ശാസ്ത്ര ഗ്രന്ഥമെഴുതി അല്‍ഭുതം സൃഷ്ടിച്ചു. ഗ്രന്ഥത്തിന്റെ സംശോധന കഴിഞ്ഞ് തലയുയര്‍ത്തിയ ഇമാം ഹറമൈനി ശിഷ്യനെ വിശേഷിപ്പിച്ചത് അറിവിന്റെ നിറസാഗരം എന്നായിരുന്നു. ആ അറിവിനു ലഭിച്ച മറ്റൊരംഗീകരാമായിരുന്നു, ബഗ്ദാദിലെ സല്‍ജൂഖി പ്രധാനമന്ത്രി നിദാമുല്‍ മുല്‍ക് അദ്ദേഹത്തെ ബഗ്ദാദിലെ ഏറ്റവും വിലിയ വിദ്യാഭ്യാസ സ്ഥാപനവും നിസാമിയ്യ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവുമായ ബഗ്ദാദ് നിസാമിയ്യയുടെ അക്കാദമിക തലവനായി നിയമിച്ചത്. അന്നദ്ദേഹത്തിന് 34 വയസ്സായിരുന്നു. അത്ര ചെറുപ്പത്തില്‍ ഇത്ര വലിയസ്ഥാനം നേടിയ ഒരാളും അക്കാലത്ത് ഉണ്ടായിരുന്നില്ല.
ആധുനിക യുഗം വരേ നീളുന്ന കാലത്ത് ലോകത്തിന്റെ എല്ലാ വിഭാഗത്തിന്റെയും ബഹുമാനവും ആദരവും നേടി എന്നത് ഇമാം ഗസ്സാലിയുടെ മറ്റൊരു നിറവാണ്. ആശയപരമായി നേരെ എതിര്‍വശത്ത് നില്‍ക്കുന്ന ജൂത-ക്രൈസ്തവ പണ്ഡിതര്‍ വരെ ഇമാം ഗസ്സാലിയെ ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നു. ആ വിയോഗം കഴിഞ്ഞ് നാല്‍പതു വര്‍ഷം പിന്നിടും മുമ്പെ അദ്ദേഹത്തിന്റെ ചിന്തകളും ചില കൃതികളും ലാറ്റിനിലേക്കും ഹിബ്രുവിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ജൂത-ക്രൈസ്തവരുടെ മതഭാഷാ മാധ്യമമായിരുന്ന ഈ ഭാഷകളിലേക്ക് ഗസ്സാലിയന്‍ ചിന്തകള്‍ മൊഴിമാറ്റപ്പെട്ടത് ഈ സ്വാധീനത്തിന്റെ ശക്തി കാണിക്കുന്നു. യൂറോപ്പിലാവട്ടെ അവര്‍ അല്‍ഗസല്‍ എന്നു വിളിക്കുന്ന ഗസ്സാലി ചിന്തയുടെ ആഘോഷമാണ്. പാസ്‌ക്കല്‍, സര്‍ തോമസ് ആര്‍നോള്‍ഡ്, ആല്‍ഫ്രഡ് ഗില്ലോം തുടങ്ങിയവര്‍ മുതല്‍ ഇമ്മാനുവല്‍ കാന്റ് വരെയുള്ളവര്‍ ഗസ്സാലിയന്‍ ചിന്തകള്‍ യൂറോപ്പിനു കൈമാറിയവരാണ്. യൂറോപ്പിന്റെ ആ അനുധാവനത്തിന്റെ ഏറ്റവും ഒടുവിലെ ദൃശ്യമാണ് ഒവീഡിയോ സലാസര്‍ സംവിധാനം ചെയ്ത ‘അല്‍ ഗസ്സാലി: ദ ആല്‍കെമിസ്റ്റ് ഓഫ് ഹാപ്പിനസ്’ എന്ന ഡോക്യൂമെന്ററി. ലക്ഷക്കണക്കിനുപേര്‍ ഇതു കണ്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ ‘അയ്യുഹല്‍ വലദ്’ മുതല്‍ ‘ഇഹ്‌യാ’ വരേയുള്ള ഗ്രന്ഥങ്ങള്‍ ലോകത്തിലെ ഒട്ടുമിക്ക ഇസ്‌ലാമിക പാഠശാലകളിലും പഠിപ്പിക്കപ്പെടുന്നു എന്നതുകൂടി ഈ നിറവിലേക്ക് ചേര്‍ത്തുവെക്കാം. ഈ നിറവും തികവും ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ മനസ്സുകളില്‍ ഇമാം ഗസ്സാലി എന്ന ചിന്തയെ നനച്ചുനിര്‍ത്തുന്നു.
പേര്‍ഷ്യയിലെ ഖുറാസാനിനടുത്ത് ത്വൂസ് ജില്ലയുടെ പ്രാന്തത്തില്‍ ത്വബറാന്‍ എന്ന ദേശത്തായിരുന്നു ഹിജ്‌റ 450ല്‍ ഒരു നൂല്‍ നൂല്‍പ്പുകാരന്റെ ദരിദ്ര കുടുംബത്തില്‍ ഇമാം ഗസ്സാലിയുടെ ജനനം. മകന്‍ ഉന്നതനാവുന്നത് മനസ്സു നിറയെ ആഗ്രഹിച്ച പിതാവ് പക്ഷേ നേരത്തെ മരണമടഞ്ഞു. മരിക്കുംമുമ്പ് മക്കളായ മുഹമ്മദിനെയും അഹ്മദിനെയും സൂഫീ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ദരിദ്രനായ ആ സൂഫിക്ക് അവരെ ദീര്‍ഘകാലം പോറ്റാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അദ്ദേഹം അവരെ ത്വൂസിലെ ഒരു ധര്‍മ്മ സ്ഥാപനത്തില്‍ ചേര്‍ത്തു. അവിടെയായിരുന്നു ഇമാം ഗസ്സാലി പഠന സപര്യക്ക് തുടക്കം കുറിച്ചത്. ജ്ഞാനം തേടിയുള്ള ജീവിതയാത്രയില്‍ പിന്നെ അദ്ദേഹം ജുര്‍ജാനിലെത്തി. പിന്നെയും യാത്ര തുടര്‍ന്ന അദ്ദേഹം നിശാപൂരിലെ നിസാമിയ്യയില്‍ എത്തിയതോടെ ജീവിതം വഴിത്തിരിവിലെത്തി. അവിടെ അബുല്‍ മആലി അബ്ദുല്‍ മലിക് അല്‍ ജുവൈനി എന്ന ഇമാമുല്‍ ഹറമൈനിയുടെ കീഴിലായിരുന്നു പഠനം നടത്തിയത്. അബൂ അലിയ്യുല്‍ ഫര്‍മാദിയുടെ കീഴില്‍ ആത്മീയ ശിക്ഷണവും നേടി. വിവാഹവും അവിടെവെച്ച് തന്നെയായിരുന്നു. ഹിജ്‌റ 478ല്‍ ഇമാം ഹറമൈനി മരണമടയുന്നതോടെ അദ്ദേഹം നിശാപൂരില്‍ നിന്നും ബഗ്ദാദിലേക്ക് മാറി. അവിടെ പ്രധാനമന്ത്രിയായിരുന്ന നിളാമുല്‍ മുല്‍കിന്റെ കൊട്ടാരത്തിലെ ദര്‍ബാറില്‍ എത്തിയ അദ്ദേഹം തന്റെ അറിവും സാമര്‍ഥ്യവും കൊണ്ടുമാത്രം ആ ദര്‍ബാറിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. അക്കാലത്തിന്റെ മികവുകളുടെയും അംഗീകരാങ്ങളുടെയും മാനദണ്ഡമായിരുന്നു ഈ വിദ്വല്‍ സദസ്സുകളുടെ അംഗീകാരം. അവിടെ അവതരണങ്ങളും സംവാദങ്ങളുമാണ് നടന്നിരുന്നത്. തന്റെ മുമ്പില്‍ കൊമ്പുകോര്‍ക്കാന്‍ വരുന്ന തത്വചിന്തകര്‍, ബാഥിനികള്‍ എന്ന ശിയാക്കള്‍, യുക്തി ചിന്തകര്‍ തുടങ്ങിയവരെ ഗസ്സാലി മലര്‍ത്തിയടിച്ചു. അങ്ങനെ വളരെ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം ഈ സദസ്സുകളുടേയും ഭരണാധികാരികളുടേയും ഇഷ്ടപ്പെട്ടവനായി മാറി. അബ്ബാസികളുടെയും സല്‍ജൂഖികളുടെയും ഫാത്വിമികളുടെയും ഖറാമിത്വകളുടെയും എല്ലാം ഇടയില്‍ ഒരു മാധ്യസ്ഥന്റെ റോള്‍ വഹിക്കാനുള്ള അവസരങ്ങള്‍കൂടി കൈവന്നതോടെ ഇമാം ഗസ്സാലി ഔന്നിത്യത്തിന്റെ ഉയരങ്ങളിലെത്തി. ബഗ്ദാദ് നിസാമിയ്യയുടെ മേധാവി കൂടിയായതോടെ പ്രശസ്തി വര്‍ധിച്ചു. ഇങ്ങനെ വിരാചിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തില്‍ ഒരുനാള്‍ തീവ്രമായ മാനസിക വീണ്ടുവിചാരങ്ങള്‍ തലപൊക്കിയത്.
തന്റെ നിലയുടെയും വിലയുടെയും സേവനങ്ങളുടെയും നിദാനം വെറും ഭൗതിക പ്രമത്തതയല്ലേ എന്ന ആലോചനയായിരുന്നു ഇമാം ഗസ്സാലിയുടെ മനസ്സില്‍ ഉദയം ചെയ്തത്. ആണെന്നും അല്ലെന്നും മനസ്സ് മാറി മാറി പറഞ്ഞു. ആ ചിന്തക്ക് തീ പിടിച്ചു. ആറ് മാസം അദ്ദേഹം ആ ചിന്തയില്‍ തിരിഞ്ഞും മറിഞ്ഞും നടന്നു. ഭക്ഷണവും വിശ്രമവും താളംതെറ്റി. സംസാരിക്കാന്‍ പോലും പ്രയാസുണ്ടായ ഘട്ടങ്ങളുണ്ടായി. അവസാനം അദ്ദേഹം എല്ലാം ത്യജിക്കാന്‍ തീരുമാനിച്ചു. ഭൗതികതയുടെ ലൈലയേയും സഅ്ദയേയും മൊഴി ചൊല്ലി അദ്ദേഹം ചുമതലകള്‍ അനുജന്‍ അഹ്മദിനെ ഏല്‍പ്പിച്ച് ബഗ്ദാദിലെ പട്ടുമെത്തയില്‍ നിന്നിറങ്ങി നടന്നു. ജീവിതത്തിന്റെ യാഥാര്‍ഥ്യം തെരഞ്ഞുകൊണ്ട് ഡമാസ്‌കസ്, ഫലസ്തീന്‍, മക്ക, മദീന, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ കാടും നാടുമില്ലാതെ അലഞ്ഞുനടന്നു. ഈ പ്രവാസം പതിനൊന്നു വര്‍ഷം നീണ്ടു. ഇതിനിടയിലായിരുന്നു സാക്ഷാല്‍ ജീവിതത്തിന്റെ രസതന്ത്രം അദ്ദേഹം കണ്ടെത്തിയത്. ഈ യാത്രയില്‍ കണ്ടെത്തിയ ജീവിതപാഠങ്ങളുടെ സമാഹാരമാണ് ഇഹ്‌യാ ഉലൂമുദ്ദീന്‍. പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ വീണ്ടും നിസാമിയ്യയുടെ തലപ്പത്തേക്ക് അപ്പോഴത്തെ ഭരണാധികാരി ഫഖ്‌റുല്‍ മുല്‍ക് ക്ഷണിച്ചു. അദ്ദേഹം അത് നിരസിച്ചു. ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായപ്പോള്‍ അവസാനം ഏറ്റെടുത്തുവെങ്കിലും മാസങ്ങള്‍ക്കു ശേഷം അതുപേക്ഷിച്ച് തന്റെ ഗ്രാമത്തിലേക്കു പോയി. ഭൗതികതയോടുള്ള വിരക്തി എല്ലാ പ്രശസ്തികളില്‍ നിന്നും പ്രശംസകളില്‍ നിന്നും അകന്നുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ത്വൂസില്‍ സ്വന്തമായി ഒരു പാഠശാല സ്ഥാപിച്ച് അദ്ദേഹം തന്റെ ശേഷക്കാരെ വളര്‍ത്തിയെടുത്തു, ഹിജ്‌റ 505ല്‍ മരണപ്പെടും വരേയും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending