Connect with us

Video Stories

ബാപ്പു മുസ്ലിയാര്‍: പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭ

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഇസ്‌ലാമിക പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ നിര്യാണം സമുദായ സംഘശക്തിക്കും മത വിദ്യാഭ്യാസ മേഖലക്കും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃ നിരയിലെ പ്രമുഖ പണ്ഡിതന്മാരുടെ വിയോഗം നല്‍കുന്ന വേദന വിട്ടുമാറും മുമ്പാണ് ബാപ്പു മുസ്‌ലിയാര്‍ വിടപറഞ്ഞിരിക്കുന്നത്. തികഞ്ഞ പാണ്ഡിത്യവും പക്വതയാര്‍ന്ന നേതൃ ഗുണവും പാരമ്പര്യമായി കൈമുതലാക്കിയ ബാപ്പു മുസ്‌ലിയാര്‍, സമസ്തക്കും സമുദായത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സദാസമയം കര്‍മരംഗത്ത് സജീവമായി നിലകൊള്ളുകയും സമുദായ സമുദ്ധാരണത്തിന് സമ്പന്നമായ ചിന്തകള്‍ സമ്മാനിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വമായിരുന്നു. കേരളത്തിലും പുറത്തുമായി പരന്നു കിടക്കുന്ന സമസ്തയുടെ മദ്്‌റസാ പ്രസ്ഥാനത്തെ ഇന്നു കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
എപ്പോഴും ഊര്‍ജസ്വമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രകൃതമായിരുന്നു ബാപ്പു മുസ്‌ലിയാരുടേത്. പഠന കാലത്തു തന്നെ അദ്ദേഹത്തില്‍ ഇത് പ്രകടമായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് പഠനം നടത്തിയിരുന്നത്. ബിരുദം ഏറ്റുവാങ്ങും വരെ ഒരേ ക്ലാസിലും ഒരേ റൂമിലുമായിരുന്നു. ഉസ്താദുമാര്‍ ക്ലാസെടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുകയും ഏറെക്കുറെ അതതു സമയത്തു തന്നെ മന:പാഠമാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. പഠിച്ച കാര്യങ്ങള്‍ സഹപാഠികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമായിരുന്നു. ജാമിഅയിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും വിദ്യാര്‍ഥി സമാജങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ജാമിഅയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഞങ്ങള്‍ ഒരേ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. സമസ്തയുടെയും പട്ടിക്കാട് ജാമിഅയുടെയും പ്രവര്‍ത്തനങ്ങളില്‍ അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഈ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ഊഷ്മളമാക്കിയത്. പിതാക്കന്മാരോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാന്‍ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅയില്‍ പഠിച്ചുകൊണ്ടിരിക്കെ കായല്‍പ്പട്ടണത്തിലെ മഹ്്‌ളറത്തുല്‍ ഖാദിരിയ്യ കോളജ് വാര്‍ഷിക പരിപാടിയിലേക്ക് വന്ദ്യപിതാവിന്റെയും കെ.പി ഉസ്്മാന്‍ സാഹിബ്, മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരോടുമൊത്ത് ഞങ്ങള്‍ യാത്ര ചെയ്ത അനുഭവം ഇന്നും ഓര്‍മയില്‍ തെളിയുന്നു.
പഠന ശേഷം ബാപ്പു മുസ്‌ലിയാര്‍ വിവിധ ഇടങ്ങളില്‍ മുദരിസും ഖാസിയുമായി സേവനം ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെ വിയോഗ ശേഷം സമസ്തയുടെ സംഘടനാ രംഗത്തും ബാപ്പു മുസ്‌ലിയാര്‍ സജീവമായി. തീരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റാവുന്നത്. അപ്പോഴും ആ സൗഹൃദ ബന്ധം അഭംഗുരം തുടരുകയാണുണ്ടായത്. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന (ഓസ്‌ഫോജന)യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഓസ്‌ഫോജനയുടെ സംഭാവനയായ കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്മാരക കോംപ്ലക്‌സിന്റെ സ്ഥാപിത കാലം തൊട്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനം പ്രത്യേകം സ്മരിക്കേണ്ടതാണ്. തന്റെ ജീവനു തുല്യം ആ സ്ഥാപനത്തെ സ്‌നേഹിക്കുന്നുവെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ അനുഭവത്തിലുണ്ടായിട്ടുണ്ട്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അംഗമായും പിന്നീട് സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായുമുള്ള കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുന്ന ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. കാലോചിതമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിലും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും അദ്ദേഹം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ മേഖലയിലും സമസ്ത കൂടുതല്‍ ശ്രദ്ധയൂന്നണമെന്നുള്ള ചിന്തയില്‍ നിന്നുത്ഭവിച്ച പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിങ് കോളജിന്റെ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തത് ബാപ്പു മുസ്‌ലിയാരെയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമൊത്ത് എഞ്ചിനീയറിങ് കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിനും പിന്നീട് അതിനെ കേരളത്തിലെ പ്രമുഖ കലാലയമായി വളര്‍ത്തിയെടുക്കുന്നതിലും ബാപ്പു മുസ്‌ലിയാരുടെ പങ്ക് നിസ്തുലമാണ്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ആരിലും മതിപ്പുളവാക്കുന്ന സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജിമാരുടെ ക്ഷേമത്തിനും ഹജ്ജ് ക്യാമ്പിന്റെ സംഘാടനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഒരു ഹജ്ജ് ക്യാമ്പ് സമാപിച്ചതിനു ശേഷം അടുത്ത ഹജ്ജ് കാലം വരുന്നതിനു മുമ്പ് ഹജ്ജ് ഹൗസിന്റെയും ക്യാമ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഹാജിമാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പുതിയ ആശയവുമായി അദ്ദേഹം സര്‍ക്കാറിനെ സമീപിക്കുമായിരുന്നു. സമുദായ ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിനു വേണ്ടി പൊതു വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വിശാല മനസ്‌കതയാണ് ബാപ്പു മുസ്്‌ലിയാര്‍ക്ക് പൊതുസമ്മതി നേടിക്കൊടുത്തത്. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു വ്യതിചലിക്കാതെ ആദര്‍ശ ബന്ധിതമായി ജീവിക്കുകയും അതോടൊപ്പം മറ്റുള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിന് പ്രാധാന്യം കാണുകയും ചെയ്തിരുന്നു.
സമസ്തയുടെ കാമ്പയിനുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്‍ മികച്ച സംഘടനാ പാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമസ്തയുടെ മുതിര്‍ന്ന നേതാക്കാള്‍ക്ക് ആശ്വാസകരമാവുംവിധം എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പല സമ്മേളനങ്ങളുടെയും വിജയ ശില്‍പികളില്‍ പ്രധാനി ബാപ്പുമുസ്‌ലിയാരായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കണമെന്ന കണിശതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ഉത്തരവാദിത്വങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അതിനാല്‍ ഏതൊരു വീഴ്ചക്കും ഉത്തരം പറയേണ്ടി വരുമെന്നുമുള്ള സൂക്ഷ്മത ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ഇത്ര വേഗം അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയതല്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങേണ്ടി വരും. പണ്ഡിതന്മാരുടെ മരണം കാലത്തിന്റെ മരണമെന്നാണ് മഹത് വാക്യം. പ്രമുഖ പണ്ഡിതന്മാരുടെ വേര്‍പാടുണ്ടാക്കുന്ന ശൂന്യതക്ക് പരിഹാരമായി പ്രാപ്തമായ പണ്ഡിത നേതൃത്വത്തെ അല്ലാഹു പ്രദാനം ചെയ്യട്ടെ എന്നു പ്രാര്‍ഥിക്കാം. ബാപ്പു മുസ്‌ലിയാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും സത്കര്‍മങ്ങള്‍ക്കും അല്ലാഹു അളവറ്റ പ്രതിഫലം നല്‍കട്ടെ.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending