Connect with us

More

ഗുജറാത്ത് മോഡല്‍ യു.പിയിലേക്കും

Published

on

രണ്ടു വര്‍ഷംമുമ്പ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പിഎം.എല്‍.എക്കെതിരായി ലൈംഗിക പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും അമ്മാവന്മാരും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മാവനും അഭിഭാഷകനും മരണപ്പെട്ടിരിക്കുന്നു. ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്താകെ കോളിളക്കമുണ്ടാക്കുകയും പാര്‍ട്ടിക്കും പ്രധാനമന്ത്രിയടക്കമുള്ള നേതൃത്വത്തിനും വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയുമാണ്. പരാതിക്കാരുടെ കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കാനുള്ള ഗൂഢപദ്ധതിയാണ് വ്യാജ അപകടത്തിലൂടെ ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. യോഗി സര്‍ക്കാര്‍ വ്യാജ പരാതിയില്‍ ജയിലിലിടച്ച ഇവരുടെ മറ്റൊരു അമ്മാവനെ റായ്ബറേലി ജയിലില്‍ സന്ദര്‍ശിക്കാന്‍ പോകവെയാണ് ഫത്തേപൂര്‍-റായ്ബറേലി റോഡില്‍ കൂറ്റന്‍ ട്രക്ക് കാറിലിടിച്ചതും മരണങ്ങള്‍ സംഭവിച്ചതും. സംഭവത്തിന് കാരണമായ ട്രക്കിന്റെ നമ്പര്‍പ്ലേറ്റ് കറുത്ത തുണികൊണ്ട് മറച്ചിരുന്നുവെന്നത് ഇതിനുപിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു.

2017 ജൂണ്‍ നാലിന് പതിനേഴുകാരിയെ ബി.ജെ.പി എം.എല്‍.എ കുല്‍ഗീപ്‌സിങ് സെനഗര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് സ്വന്തം സര്‍ക്കാരിന്റെ തന്നെ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ജോലി വാങ്ങിത്തരാമെന്ന ്പറഞ്ഞാണ് സെനഗര്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതുടര്‍ന്ന് 2018 ഏപ്രിലില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മാഹുതിക്ക് ശ്രമിച്ചത് പ്രശ്‌നം രാജ്യശ്രദ്ധ നേടാന്‍ കാരണമായി. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടു.

ഇതിനുശേഷം വൈകാതെ പിതാവിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി. കുട്ടിയുടെ പ്രായത്തെക്കുറിച്ച് വ്യാജരേഖ ഹാജരാക്കിയെന്ന് പറഞ്ഞ് അമ്മയെയും അമ്മാവനെയും ജയിലിലാക്കി. ഇതും പോരാഞ്ഞാണ് കോലാഹലമെല്ലാം കെട്ടടങ്ങിയശേഷം സംഭവത്തിലെ അവസാനത്തെ പ്രതിയോഗിയെയും ശാരീരികമായി തുടച്ചുനീക്കാന്‍ സെനഗറും കൂട്ടാളികളും ഉന്നമിട്ടതെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്. കേസുമായി മുന്നോട്ടുപോയാല്‍ ശിക്ഷ കിട്ടിയേക്കുമെന്നും അത് എം.എല്‍.എയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നുള്ള ഭീതിയുമാണ് ഈ കടുംകൈക്ക് കയ്യറപ്പില്ലാത്ത ഗൂഢാലോചകരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി യോഗിയുടെ സര്‍ക്കാരിനുകീഴില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പുതിയ മുഖമാണ് വ്യാജ അപകടത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഗുജറാത്തില്‍ മോദിയുടെയും അമിത്ഷായുടെയും കാലത്ത് മുസ്‌ലിംകളെ പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിശ്ചലമാക്കിയതിന്റെ തുടര്‍ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് യു.പിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവിടെ മോദിയുടെ വ്യാജ ഏറ്റുമുട്ടലുകള്‍ തുറന്നുപറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ടിനെ തുറുങ്കിലിലാക്കി വായടപ്പിച്ചു.

പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍ക്കൊള്ളുന്നതും ലോക്‌സഭയിലേക്ക് ഏറ്റവുമധികം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായ യു.പിയെയാണ് ഹിന്ദുത്വ ഭീകരതയുടെ പുതിയ ലാബറട്ടറിയാക്കി യോഗിയും കൂട്ടാളികളും ചേര്‍ന്ന് മാറ്റിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിതന്നെ അപകടം സ്വാഭാവികമാണെന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കകം സി.ബി.ഐയെ കേസ് ഏല്‍പിക്കുമെന്ന് പറയേണ്ടിവന്നത് ജനരോഷം തണുപ്പിക്കാനാണ്. പശുക്കളുടെപേരിലും ജയ്ശ്രീറാം വിളിപ്പിച്ചും മുസ്‌ലിംകളെ കൊന്നൊടുക്കുന്ന കാപാലികരുടെ നാട്ടില്‍ ഇതിലപ്പുറം നടന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ജനാധിപത്യരാജ്യത്ത് പരാതിക്കാരും പരാതിക്കാര്‍ക്കുവേണ്ടി വാദിക്കുന്നവരും അവശേഷിക്കരുതെന്നാണ് റായ്ബറേലി സംഭവം വ്യക്തമാക്കുന്നത്. എട്ടു വയസ്സുകാരിയെ ക്ഷേത്ര പരിസരത്തിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് തലക്കു കല്ലിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഹിന്ദുത്വ ഭീകരരുടെ രാജ്യത്ത് മേല്‍സംഭവം തുലോം ചെറുതായിരിക്കാം. ഇതേദിവസങ്ങളില്‍തന്നെ പുറത്തുവന്ന രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങളെയും രാജസ്ഥാനില്‍ സ്‌ഫോടനക്കേസില്‍ നീണ്ട 23 കൊല്ലം ജയില്‍ശിക്ഷ അനുഭവിച്ച് നിരപരാധിയായി പുറത്തുവന്ന കശ്മീരി അലിമുഹമ്മദ് ഭട്ടിനെയും കണക്കിലെടുക്കുമ്പോള്‍ നാമിപ്പോഴും വാവിട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന ആസന്ന ഫാസിസം എവിടെ, നഗ്നയാഥാര്‍ത്ഥ്യമെവിടെ? കഴിഞ്ഞദിവസമാണ് അമിത്ഷാ തന്റെ സഹപ്രവര്‍ത്തകനായ യോഗിയെ പഞ്ചായത്തംഗം പോലുമാകാതിരുന്നിട്ടും മുഖ്യമന്ത്രിയായി പിടിച്ചിരുത്തിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

അതിനുപിന്നില്‍ യോഗിയുടെ രാഷ്ട്രീയ പക്വതയോ മതേതരത്വ പ്രതിബദ്ധതയോ അല്ലെന്നും തികഞ്ഞ ആര്‍.എസ്.എസ് പക്ഷപാതിത്വവുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ദാദ്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് മുഹമ്മദ്അഖ്‌ലാഖിനെ കല്ലെറിഞ്ഞ് കൊന്നവരുടെ അനുനായികളാണ് ആ കേസന്വേഷിച്ച് പ്രതികളെ അഴിക്കുള്ളിലാക്കിയ പൊലീസുദ്യോഗസ്ഥനെ ഇരുട്ടിന്റെ മറവില്‍ വെടിവെച്ചുകൊന്നത്. രണ്ടു കൊല്ലംകൊണ്ട് ഉത്തര്‍പ്രദേശ് സംസ്ഥാനം രാജ്യത്തിന്റെ ക്രിമിനല്‍ തലസ്ഥാനമായി മാറിയിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ രേഖകള്‍തന്നെ പുറത്തുവിടുന്നകണക്ക്. ഏതാനുംദിവസം മുമ്പുമാത്രമാണ് പത്ത് ആദിവാസികളെ അവരുടെ ഭൂമിയില്‍ അതിക്രമിച്ചുകയറി ജന്മികള്‍ കൊന്നുതള്ളിയത്. ഇതിനെതിരെ ചെറുവിരലനക്കാന്‍പോലും യോഗി സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല.

ഗുജറാത്ത് വംശഹത്യയും സ്വതന്ത്ര ചിന്തകരുടെ വധവും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഗുജറാത്ത് മോഡലിലേക്ക് രാജ്യത്തെയാകെ കൊണ്ടുപോകുകയാണ് ആര്‍.എസ്.എസ് എന്നതിനുള്ള തെളിവുകളാണ് ഓരോദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 49 പൗരപ്രമുഖര്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആശങ്കപ്പെട്ടതുപോലെ, മതേതര ഇന്ത്യ ഏത് കരാള യുഗത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ന്യായമായും സംശയിക്കണം. ഫാസിസം വരാനിരിക്കുന്നതേ ഉള്ളൂവെന്ന സി.പി.എം സൈദ്ധാന്തിക പടുക്കളുടെ ചാരുകസേരാ രാഷ്ട്രീയത്തിന് കാത്തിരിക്കേണ്ട സമയമല്ലിതെന്നാണ് ഓരോ ഭാരതീയനും ഇപ്പോള്‍ ചിന്തിക്കുന്നതും പരിഹാരം തേടുന്നതും. ഇതാ, സമയമായി എന്നല്ല, സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാത്തവരെക്കുറിച്ച് ഇനിയുമെന്തുപറയാനാണ്!

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending