Connect with us

Video Stories

ധര്‍മധനസേനാനായകന്‍

Published

on

മകന്‍ സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന്‍ വെള്ളാപ്പള്ളി. അച്ഛന്‍ അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന്‍ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്. ആലോചിച്ചുറപ്പിച്ചേ എന്തും പറയൂ. പക്ഷേ ഈ ആലോചനയൊന്നും അടുത്തിടെ യു.എ.ഇയിലേക്ക് പോയപ്പോള്‍ കണ്ടില്ല. രാജ്യം ഭരിക്കുന്ന കക്ഷിയുള്‍പ്പെടുന്ന മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ക്ക് അന്യ രാജ്യത്തെ ജയിലില്‍ ആഗസ്റ്റ് 20 മുതല്‍ രണ്ടു ദിവസം കഴിയേണ്ടിവന്നത് വലിയ നാണക്കേടായി. ഇനിയെന്നാണ് യു.എ.ഇയില്‍നിന്ന് മോചനം എന്നൊന്നും പിടിയില്ല. അത്ര വലിയ കുരുക്കല്ലേ ചെയ്തുവെച്ചിരിക്കുന്നത്. സ്വയം കൃതാനര്‍ത്ഥം! കൊടുങ്ങല്ലൂര്‍ക്കാരന്‍ നാസില്‍ അബ്ദുല്ലയാണ് മോദിയുടെ എന്‍ഫോഴ്‌സ്‌മെന്റിനുപോലും ‘പിടികൂടാന്‍ പറ്റാത്ത’ തുഷാറിനെ പിടിച്ച് അകത്തിടീച്ചത്. കേസ് പത്തുകൊല്ലം മുമ്പ് ചെക്ക്‌നല്‍കിയത് മടങ്ങിയ വകയില്‍. തുഷാറിനെ കെണി ഫോണ്‍ വഴി വിളിച്ചുവരുത്തിയാണ് നസീല്‍ അജ്മാന്‍ പൊലീസിന്റെ വലയിലാക്കിയതത്രെ. ഒന്നും രണ്ടുമല്ല, ഇരുപതുകോടിയുടെ തട്ടിപ്പാണ്. ഇവിടെ മുന്നണി നേതാവും സമുദായത്തിന്റെ പോരാളിയുമൊക്കെയായിട്ടെന്താ. കേസുണ്ടോ, കുറ്റവും കുറ്റമില്ലായ്മയുമൊക്കെ വിചാരണയില്‍ തെളിയട്ടെ, എന്നിട്ട് നാട്ടിലേക്ക് പോകാമെന്നാണ് യു.എ.ഇ നിയമം.

പക്ഷേ സംഗതി കേട്ടപാതി കേള്‍ക്കാത്തപാതി മാനസി കപുത്രനെ പോലെയാണ് കേരള മുഖ്യന്‍ തുഷാറിനുവേണ്ടി കത്തെഴുത്ത് നടത്തിയത്. മലയാളിയല്ലേ, സമുദായ സേവകനല്ലേ, നവോത്ഥാന നായകന്റെ പുത്രനല്ലേ എന്നൊക്കെ കരുതിയാണ്. ടി.വിയില്‍ സ്‌ക്രോള്‍ കണ്ടയുടന്‍ തുഷാറിന്റെ ആരോഗ്യത്തിനും മോചനത്തിനുംവേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യന്റെവക തുറന്നൊരു കത്ത്. പക്ഷേ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്രത്തിന്റെ മട്ട്. തുഷാര്‍ ഉടമസ്ഥനായ കമ്പനിയില്‍ ഉപകരാര്‍ എടുത്ത വകയിലാണ് നാസിലിന് കാശ് കിട്ടാനുള്ളത്. കമ്പനി പൂട്ടി നാട്ടില്‍ കണ്‍സള്‍ട്ടന്‍സിയും ഹോട്ടലും ജനസമുദായ സേവനവുമായി കഴിയുമ്പോഴാണ് നാസിലിന്റെ കെണി. പണം കൊടുക്കാനുള്ളവരുടെ പരാതിയില്‍ നാസിലിന് ഏഴു വര്‍ഷം അവിടെ ജയിലില്‍ കഴിയേണ്ടിവന്നു. ചില്ലറ തുക തന്ന് ബാക്കിക്ക് ചെക്ക് നല്‍കിയെങ്കിലും വര്‍ഷങ്ങളായി കാശില്ലാതെ മടങ്ങുകയായിരുന്നുവെന്നാണ് പരാതി. ചെക്ക് മോഷ്ടിച്ചതാണെന്നൊക്കെ പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. എങ്കില്‍ എന്തുകൊണ്ട് അതിന് പരാതി തന്നില്ല എന്ന ചോദ്യം വല്ലാത്തതായി. സമുദായ സേവനത്തിനിടെ അക്കൗണ്ടിലൊക്കെ കാശ് മിച്ചം വെക്കാന്‍ പറ്റണ്ടേ. അങ്ങനെയാണ് പ്രവാസി വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയില്‍നിന്ന് ജാമ്യത്തുകവാങ്ങി പുറത്തിറങ്ങിയത്. എന്നിട്ടും കേസു കഴിയാതെ നാട് കാണാനാവില്ലത്രെ. പാസ്‌പോര്‍ട്ടാണെങ്കില്‍ പൊലീസിന്റെ പക്കലും.

ചില്ലറ ബിസിനസും വ്യവസായവുമൊക്കെ നടത്തി ജീവിക്കാമെന്നുവെച്ചാല്‍ അച്ഛനും സമുദായവും വിടണ്ടേ. എന്നാല്‍ പിന്നെ അച്ഛന്‍ സമുദായ സേവനം നടത്തട്ടെ, താന്‍ രാഷ്ട്രീയ സേവനം നടത്താമെന്നങ്ങ് സുല്ലിട്ടു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉപാധ്യക്ഷനായെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയാലേ സേവനം പൂര്‍ണമാകൂ എന്ന ‘ഗുരുതത്വ’ മനുസരിച്ച് ഭാരതീയ ധര്‍മജനസേന (ബി.ഡി.ജെ.എസ്) ഉണ്ടാക്കി അതിന്റെ അമരത്തിരുന്നു. മൈക്രോഫൈനാന്‍സ് വായ്പാതട്ടിപ്പും ബി.ജെ.പി ബാന്ധവവുമൊക്കെ ആയതോടെ വെള്ളാപ്പള്ളി ആന്റ് കമ്പനി രാഷ്ട്രീയമായി പാപ്പരായി. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്തൊട്ടെത്തിയതുമില്ല. അങ്ങനെയാണ് ബി.ജെ.പിയെ നോട്ടമിട്ടത്. പക്ഷേ മോദി-അമിത്ഷാ-പിള്ളയാദികള്‍ മുന്നണി കണ്‍വീനര്‍സ്ഥാനം തന്നതല്ലാതെ മന്ത്രിപദവിയോ എം.പി സ്ഥാനമോപോലും തരാതെ വഞ്ചിച്ചു. ലോക്‌സഭയിലേക്ക് തൃശൂര്‍ സീറ്റ് തന്നെങ്കിലും രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട് കയറി. പേരെങ്കിലും ദേശീയ മാധ്യമങ്ങളില്‍ വരുമല്ലോ. ബി.ജെ.പിക്കാരുടെയും സമുദായത്തിന്റെ പോലും വോട്ട് തികച്ചും കിട്ടാതെ കസവുമുണ്ടും മടക്കിക്കുത്തി ചുരമിറങ്ങിപ്പോരേണ്ടിവന്നു അമ്പതുകാരനായ നടേശപുത്രന്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770. തുഷാറിന് കിട്ടിയ മൊത്തം വോട്ട് 78,816. 2014ലെ ബി.ജെ.പി വോട്ടില്‍നിന്ന് രണ്ടായിരത്തിന്റെ കുറവ്. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും എന്ത് നേടിയെന്നാണ് ഇപ്പോള്‍ സ്വന്തം ആളുകളും ആശയും രണ്ടു മക്കളും ചോദിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാത്ത ആളുകളെ മറക്കില്ല. നാട്ടിലോട്ട് വരട്ടെ. ഇനി ഒരൊറ്റ വഴിയേ കാണുന്നുള്ളൂ. സ്വസമുദായക്കാരനല്ലേ, അതിന്റെ സ്‌നേഹമെങ്കിലും ഇത്തിരി ബാക്കിയുണ്ടാകും. മുഖ്യന്‍ സഖാവ് വിചാരിച്ചാല്‍ അച്ഛന്റെ നവോത്ഥാന സമിതിവഴി ഇടതിലെത്താം. പക്ഷേ അപ്പോഴുമൊരു പ്രശ്‌നം. അറബികളുടെ ഇടി ഒഴിവായെങ്കിലും ബി.ജെ.പിയെ പിണക്കിയാല്‍ മോദിയുടെ ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വന്നാലോ?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending