Connect with us

Video Stories

പൊങ്ങച്ചം കൊണ്ട് ഓട്ടയടയില്ല

Published

on

 

കേരളത്തിന്റെ സാമ്പത്തിക-ധനകാര്യസ്ഥിതി അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് അഭൂതപൂര്‍വമായി കൂപ്പുകുത്തുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ നവംബര്‍ മുതല്‍ ട്രഷറിയില്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയുണ്ടായെങ്കിലും കാര്യങ്ങള്‍ അതുകൊണ്ടൊന്നും നിലയ്ക്കാന്‍ പോകുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. മുണ്ടുമുറുക്കി ഉടുക്കേണ്ടതിനെക്കറിച്ച് സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോ. തോമസ് ഐസക് തന്നെ വാചാലനാകുന്നു. സര്‍ക്കാരിന്റെ അനിയന്ത്രിതമായ ചെലവുകളാണ് ഇതിലേക്ക് വഴിവെച്ചതെന്നാണ് മിക്ക ധനകാര്യ വിദഗ്ധരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് പൂര്‍ണമായി കൈകഴുകാനാവില്ലെന്നുതന്നെയാണ് അവരെല്ലാവരും ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ചരക്കുസേവന നികുതി എന്ന രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായം ഏര്‍പെടുത്തിയിട്ട് ആറുമാസം കഴിയുമ്പോള്‍ സംസ്ഥാനത്തിന് നേട്ടമൊന്നും അവകാശപ്പെടാനില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. കേന്ദ്രത്തിന് മാത്രമേ ഇനി ജനങ്ങളില്‍ ഉപഭോക്തൃനികുതി ചെലുത്താന്‍ കഴിയുവെന്ന ചരക്കുസേവന നികുതിയിലെ വകുപ്പ് നിലവിലിരിക്കെ കേരളത്തിന് ബജറ്റുകൊണ്ട് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ലെങ്കിലും ചെലവുകളുടെയും പദ്ധതികളുടെയും കാര്യത്തില്‍ കാര്യമായ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് ഐസക്കിന്റെ വാഗ്ദാനം. അങ്ങനെ ധനക്കമ്മി കുറച്ച് കേരളത്തെ ധനകാര്യപ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുമെന്നാണ് മന്ത്രി പറയുന്നത്.

പ്രതിസന്ധിക്ക് കാരണം വായ്പയെടുത്തതല്ലെന്നും വായ്പയിലെ കേന്ദ്രാനുപാതം വ്യത്യാസപ്പെട്ടതാണെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ‘മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ചെലവു ചുരുക്കിക്കൊണ്ടാണ് ഈ ലക്ഷ്യം കൈവരിച്ചത്. ഇടതുപക്ഷ സര്‍ക്കാരാകട്ടെ, വരുമാനം വര്‍ധിപ്പിച്ചാണ് ഈ ലക്ഷ്യം കൈവരിച്ചത്. കമ്മി കൂടിക്കൊണ്ടിരുന്നു. ഇതു നികത്താന്‍ പബ്ലിക് അക്കൗണ്ടിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. റവന്യൂവരുമാനം കൂടുന്നുമില്ല.’ ഇങ്ങനെയെല്ലാം പറയുന്ന മന്ത്രിക്ക് ഇതൊന്നും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തുറന്നുപറയുകയാണ് സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഒന്നേമുക്കാല്‍ കൊല്ലംമുമ്പ് അധികാരത്തില്‍ വന്നയുടന്‍ തന്നെ ഈ ചെലവുചുരുക്കല്‍ നടപടികള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ സമാനമായ അവസ്ഥ ഇന്നുണ്ടാവുമായിരുന്നില്ലെന്നതാണ് വാസ്തവം. അന്ന് ആദ്യബജറ്റില്‍ തന്നെ ധനകാര്യപ്രശ്‌നം മറികടക്കാന്‍ കിഫ്ബി എന്ന മാന്ത്രിക വടിയാണ് മന്ത്രി ഐസക് ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തിക്കാട്ടിയത്. കേരളത്തിലെ നികുതിവരുമാനത്തിന്റെ തൊണ്ണൂറ് ശതമാനവും ശമ്പളത്തിനും മറ്റുമായി പോകുമ്പോള്‍ ബാക്കിയുള്ള തുക കൊണ്ട് പദ്ധതികള്‍ നടത്താനാവില്ലെന്ന പശ്ചാത്തലത്തിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് എന്ന ഒറ്റമൂലിയുമായി ഐസക് വരുന്നത്. ഇതിനെച്ചൊല്ലി അന്നുതന്നെ പ്രതിപക്ഷത്തുള്ളവരും ഡോ. ആല്‍വിന്‍ പ്രകാശിനെപോലുള്ള വിദഗ്ധരും രംഗത്തുവരികയുണ്ടായി. കേരളത്തിന്റെ സാമ്പത്തികരംഗത്ത് സമാനമായ പ്രതിസന്ധിയുണ്ടായ കാലഘട്ടത്തില്‍ അന്ന്് ധനകാര്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമായിരുന്നു. അദ്ദേഹം പോലും കിഫ്ബി വെറുമൊരു വരട്ടുവാദമാണെന്നാണ് വിലയിരുത്തിയത്. ഇന്ന് നാലായിരം കോടി രൂപയുടെ കിഫ്ബി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ആ സാങ്കല്‍പികനിധിയെക്കുറിച്ച് ഇനിയും പ്രസംഗിക്കുന്നത് സര്‍ക്കാരിന്റെയും മന്ത്രിയുടെയും അധികപ്രസംഗമായേ വിലയിരുത്തപ്പെടൂ.

ചരക്കുസേവനനികുതി വന്നതിനാല്‍ ഇനി കേരളത്തില്‍ മുന്‍കാലത്തേതുപോലെ വില്‍പന നികുതി അടിച്ചേല്‍പിക്കാനാവില്ല. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത ജി.എസ്.ടി കൗണ്‍സിലിനാണ് ഇക്കാര്യത്തില്‍ സമ്പൂര്‍ണ ചുമതലയെന്നിരിക്കെ കേരള ബജറ്റ് എന്നത് ജി.എസ്.ടി കാലത്തെ വാളയാര്‍ ചെക്ക്‌പോസ്റ്റിന്റെ അവസ്ഥയിലാകും. അപ്പോള്‍ പിന്നെ കിഫ്ബിയെ ആശ്രയിക്കുകയേ വീണ്ടും സര്‍ക്കാരിന് മാര്‍ഗമുള്ളൂ. പദ്ധതിയേതര ചെലവുകളുടെ വര്‍ധനവാണ് കേരളത്തെ തുറിച്ചുനോക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. ബജറ്റില്‍ പ്രഖ്യാപിക്കുന്നവക്കുപുറമെ എന്തുകൊണ്ടാണ് ഇത്രയുമധികം തുക അധികച്ചെലവുകള്‍ (സപ്ലിമെന്ററി ഡിമാന്‍ഡ്‌സ്) കുന്നുകൂടുന്നു? എന്തുകൊണ്ട് ബജറ്റില്‍ ഇവയുള്‍ക്കൊള്ളിക്കാന്‍ നമ്മുടെ ധനകാര്യ ഉദ്യോഗസ്ഥമേലാളന്മാര്‍ക്ക് കഴിയാതെ പോകുന്നു. കെ.എസ്.ഇ.ബിക്കും എക്‌സൈസ് വകുപ്പിനും നല്‍കിയ കോടിക്കണക്കിന് രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുമ്പോഴാണിതെന്നോര്‍ക്കണം. ജി.എസ്.ടിയെ അകമഴിഞ്ഞ് പിന്തുണച്ച മന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാരിനും കണ്ട ആവേശം ഇപ്പോള്‍ ഓടിമറഞ്ഞിരിക്കുന്നു. ഇപ്പോള്‍ താനങ്ങനെ പ്രതീക്ഷിച്ചില്ലെന്നാണ് മന്ത്രി ഐസക് പറയുന്നത്. അതേസമയം സംസ്ഥാനത്തിന് കിട്ടേണ്ട തുക സമയബന്ധിതമായി കേന്ദ്രം അനുവദിക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നു. അപ്പോഴാണ് പ്രശ്‌നം മറ്റെന്തോ ആണെന്ന രീതിയിലുള്ള ഐസക്കിന്റെ കയറുചാട്ടം.

പതിനാലായിരം കോടി രൂപ ഇതിനകം സര്‍ക്കാര്‍ കടം വാങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം 20,400 കോടി രൂപ മാത്രം കടംവാങ്ങാന്‍ വ്യവസ്ഥയിരിക്കെ എണ്ണായിരം കോടി ഓണക്കാലത്തെയും കഴിഞ്ഞ വര്‍ഷത്തെ ആറായിരവുംകൂടി ചേര്‍ത്താല്‍ ഇനി വെറും നാനൂറ് കോടി മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതുകാരണം ഇക്കഴിഞ്ഞ ക്രിസ്മസിന് പതിവുപോലെ അഡ്വാന്‍സ് ശമ്പളം നല്‍കാനായില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പതിവുപോലെയുള്ള അവസാനഘട്ട പണികള്‍ നടത്താനുള്ള പണം പോലും ഇപ്പോള്‍ ഖജനാവില്‍ ശേഷിക്കുന്നില്ലെന്നതാണ് നീറുന്ന മറ്റൊരു യാഥാര്‍ഥ്യം. മാര്‍ച്ചിന് മുമ്പ് എഴുപതു ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കണ്ണ്. നിര്‍മാണ മേഖലയുടെ തകര്‍ച്ചയും പ്രതിസന്ധിക്ക് കാരണമാണ്. നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്തെറിഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ത്രാണി നഷ്ടപെട്ട അവസ്ഥയില്‍ തികച്ചും ലജ്ജാവഹമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇന്നത്തെ മുഖം. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി പോലുള്ള ലൊട്ടുലൊടുക്കു വിദ്യകള്‍ കാട്ടി ജനങ്ങളെ പറ്റിച്ചതുകൊണ്ട് കഴിയില്ലെന്ന് തിരിച്ചറിയുകയാണ് സര്‍ക്കാര്‍ വേണ്ടത്. സര്‍ക്കാരിലെ മറ്റൊരു മന്ത്രിതന്നെ ഐസക്കിന്റെ നിലപാടിനെതിരെ രംഗത്തുവന്ന നിലക്ക് ഇനിയും മുഖ്യമന്ത്രിക്ക് പ്രശ്‌നത്തില്‍ മൗനം ദീക്ഷിച്ചിരിക്കാനാവില്ല. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നുപറഞ്ഞ് ഈ രംഗത്തെ വിദഗ്ധരോട് ചര്‍ച്ചചെയ്ത് ഇനിയുള്ള ദിവസമെങ്കിലും ക്രിയാത്മകമായി മുന്നോട്ടുപോകുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യേണ്ടത്. താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് പൊങ്ങച്ചം പറഞ്ഞിരുന്നാല്‍ സാമ്പത്തികരംഗത്തെ ഓട്ട അടയ്ക്കാനാവില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending