Connect with us

Views

കേരള പൊലീസിന്റെ ഫാസിസറ്റ് ദുര്‍ഗന്ധം

Published

on

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷകരെന്നുമൊക്കെ പെരുമ്പറകൊട്ടി നടക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരാണ് കേരളം ഭരിക്കുന്നതെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങളുടെ നേര്‍ക്ക് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ചില നടപടികള്‍ അത്തരം വാദമുഖങ്ങള്‍ വെറും വിതണ്ഡമാണെന്ന തോന്നലാണ് പൊതുസമൂഹമനസ്സില്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്. വര്‍ഗീയതയുടെ കോട്ടകൊത്തളങ്ങള്‍ സൃഷ്ടിക്കാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയതയുടെ നാട്ടില്‍ മതേതരത്തിന്റെയും മാനിവക സാഹോദര്യത്തിന്റെയും ഉരുക്കുകോട്ടയായി കേരളം ഇന്നും നിലകൊള്ളുന്നതിന് കാരണം മതവിശ്വാസികളുടെയും അല്ലാത്തവരുടെയുമൊക്കെയുള്ള ജാഗ്രതയും സമാധാനപരമായ പ്രവര്‍ത്തനരീതിയുമാണ്. ഇത് തിരിച്ചറിഞ്ഞവരാണ് മതനിരപേക്ഷതയുടെ ഈ കൊച്ചുതുരുത്തിലും വര്‍ഗീയവിഷമഴ പെയ്യിച്ച് രാഷ്ട്രീയവിളവെടുപ്പ് നടത്താന്‍ നടത്തുന്ന ഹീനശ്രമങ്ങള്‍. ഈ കെണിയില്‍ ചെന്നുചാടാന്‍മാത്രം അജ്ഞരാണോ കേരളത്തിലെ പുരോഗമനാശയക്കാരെന്നവകാശപ്പെടുന്നവരുടെ ഒരു സര്‍ക്കാര്‍. കേരള പൊലീസിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ കേരളമൊട്ടാകെ പ്രചാരണത്തിനിറങ്ങുകയാണ് വരുന്ന 26ന് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍.

കഴിഞ്ഞ ഞായറാഴ്ച എറണാകുളം ജില്ലയിലെ പറവൂര്‍, വടക്കേക്കര മേഖലയില്‍ നടന്ന കിരാത സംഭവം ഈ ശൃംഖലയിലെ ഒന്നുമാത്രം. ഇസ്‌ലാം മതപ്രബോധനവുമായി രംഗത്തിറങ്ങിയ ചിലരെ ഇടതുസര്‍ക്കാരിന്റെ പൊലീസ് പിടികൂടി തുറുങ്കിലടച്ചിരിക്കുന്നുവെന്ന വാര്‍ത്ത പുരോഗമന കേരളത്തെ മാത്രമല്ല, മതേതര ഇന്ത്യയെയാകെ ഞെട്ടിപ്പിക്കുന്നതായിരിക്കുന്നു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ നാല്‍പതു പേരാണ് വടക്കേക്കര, ചിറ്റാട്ടുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ മത പ്രബോധനവുമായി വീടുകള്‍തോറും ദഅ്‌വ സ്‌ക്വാഡായി (പ്രബോധകസംഘം) പ്രചാരണത്തിനിറങ്ങിയത്. സംഘടനയുടെ ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം.

സംസ്ഥാനത്തൊട്ടാകെ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് മുജാഹിദ് വിഭാഗത്തില്‍പെടുന്ന വിസ്ഡം ഗ്ലോബല്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഇവിടെയും അവധിദിവസം രംഗത്തിറങ്ങിയത്. സംഘടന നിലവില്‍വന്ന് വര്‍ഷങ്ങളായി നടന്നുവരുന്ന പ്രചാരണരീതിയാണിത്. തികച്ചും ഭരണഘടനാപരവും നിയമാനുസൃതമായ ഒരുരീതി. എന്നാല്‍ മേല്‍പരാമര്‍ശിത സ്ഥലങ്ങളിലെ ഏതാനും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ വര്‍ഗീയമായി ചിത്രീകരിക്കുകയും ലഘുലേഖാവിതരണം അനുവദിക്കില്ലെന്ന് ശാഠ്യംപിടിക്കുകയുമായിരുന്നു. ആര്‍.എസ്.എസ്സുകാര്‍ പ്രവര്‍ത്തരെ ക്രൂരമായി മര്‍ദിക്കുകയും വര്‍ഗീയത പരത്തുവെന്നാരോപിച്ച് പൊലീസിനെ നിര്‍ബന്ധിപ്പിച്ച് കേസെടുപ്പിക്കുകയും ചെയ്തു. ഉടന്‍തന്നെ നാല്‍പത് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും കാക്കനാട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

മതസ്പര്‍ദ വളര്‍ത്തുന്ന 153എ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റും റിമാന്‍ഡും. എന്നാല്‍ ഇവരെ മര്‍ദിച്ച ഏഴു പേരെ ജാമ്യം നല്‍കി വിട്ടയച്ചുവെന്നതാണ് മറ്റൊരു വസ്തുത. ലഘുലേഖയില്‍ ഇസ്്‌ലാമിലേക്ക് ആളുകളെ ക്ഷണിക്കുന്ന വാചകം ഉണ്ടെന്നായിരുന്നു പൊലീസിന്റെ വിചിത്രമായ കണ്ടെത്തല്‍. ലഘുലേഖയിലേത് മാനവികതയും പരസ്പരസാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഉപദേശമാണ് ഉള്ളതെന്നാണ് വിസ്ഡം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ അവിശ്വസിക്കേണ്ട കാര്യവുമില്ലെന്നതിന്റെ തെളിവാണ് സി.പി.എമ്മുകാരനായ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ലഘുലേഖ പ്രകാശനത്തില്‍ പങ്കെടുത്തുവെന്നത്. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും പ്രകാശനച്ചടങ്ങുകളൊന്നില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പിക്കുതന്നെ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നതിന്റെ തെളിവാണ് ഒ. രാജഗോപാല്‍ എം.എല്‍.എ ഇതേ ലഘുലേഖ പ്രകാശിപ്പിച്ചത്. അദ്ദേഹം അത് വായിച്ചുനോക്കിയില്ലെന്ന് കരുതുക മൗഢ്യമാകും.

പൊലീസിനെ നിയന്ത്രിക്കുകയും പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാതെ സംരക്ഷിച്ചുപോരേണ്ട ഭാരിച്ച ഉത്തരവാദിത്തവുമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ടാകേണ്ടത്. ഇവിടെ ഇടതുസര്‍ക്കാരിലെ പൊലീസിന് സംഘ്പരിവാറിന്റെ ഗന്ധമടിക്കുന്നുവെന്ന് പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപികയായ ഹിന്ദുഐക്യവേദി നേതാവിന്റെ വര്‍ഗീയ കോമരം തുള്ളലിനെതിരെയും മലപ്പുറത്തുകാരെ പൈശാചികമായി ആക്ഷേപിച്ചയാള്‍ക്കെതിരെയും ചെറുവിരലനക്കാത്ത പൊലീസാണ് വടക്കേക്കരയില്‍ ഇസ്്‌ലാമിക പ്രബോധകരെ കേട്ടപാതി കയ്യാമംവെച്ച് തുറുങ്കിലേക്ക് കൊണ്ടുപോയത്.

മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്‍ഗീയമാണെന്ന് ആക്ഷേപിച്ചത് സി.പി.എമ്മിന്റെ മന്ത്രിയാണ്. വീട്ടുതടങ്കലിലുള്ള ഹാദിയക്കെതിരായ അന്വേഷണത്തിന് എന്‍.ഐ.എയെ അനുവദിച്ച പിണറായിയുടെ സര്‍ക്കാര്‍ ഹാദിയയെ കാണാന്‍ ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ക്ക് അനുമതി നിഷേധിച്ചതും സാദാനടപടിക്രമമായി കാണണോ. കാസര്‍കോട്ടെ ഇസ്്‌ലാം മതപണ്ഡിതനെ വര്‍ഗീയമായി പ്രസംഗിച്ചുവെന്ന കുറ്റം ചാര്‍ത്തി ജയിലിലടച്ചതും നിരവധി പേരെ യു.എ.പി.എ കരിനിയമം ചാര്‍ത്തി ജയിലിടച്ചതും കമ്യൂണിസ്റ്റുകാരന്റെ കാക്കിപ്പൊലീസിന് ആര്‍.എസ്.എസ് ബാധ ഏറ്റതിനാലാണോ?
ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ ഉത്തരേന്ത്യന്‍ പരിച്ഛേദം കേരളത്തില്‍ ആടിത്തിമിര്‍ക്കാനുള്ള സംഘിപടപ്പുറപ്പാടിന് പിണറായി വിജയന്റെ വിശറിയുണ്ടെന്ന് കരുതുക പ്രയാസമാണെങ്കിലും, ലോകനാഥ ബെഹ്‌റയുടെ പൊലീസിന് അതില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും സി.പി.എമ്മിനുമുണ്ട്. ഫാസിസ്റ്റ്‌വിരുദ്ധതയുടെ തൂക്കമൊപ്പിക്കാന്‍ ന്യൂനപക്ഷവിരുദ്ധതയുടെ ഇത്തരം ലൊഡുക്കു വിദ്യകള്‍ കാട്ടാനുള്ള ശ്രമത്തില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത് ഭൂഷണമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending